സാമൂഹികനീതിയില്ലാത്ത ആരാധനഅനുഷ്ഠാനങ്ങള്‍

Published on

സെലിന്‍ പോള്‍ പെരുമറ്റം, തൊടുപുഴ

സത്യദീപം (ലക്കം 23) ഡോ. തോമസ് വള്ളിയാനിപ്പുറത്തിന്‍റെ "നിര്‍ത്തൂ നിന്‍റെ അനുഷ്ഠാനങ്ങള്‍" എന്ന ലേഖനം ഏറെ കാലിക പ്രസക്തിയുള്ളതാണ്. പള്ളികള്‍ പൊളിച്ചു പണിയാനും പെരുന്നാളുകള്‍ ആര്‍ഭാടമായി ആചരിക്കാനും തീര്‍ത്ഥയാത്രാ മാമാങ്കങ്ങള്‍ സംഘടിപ്പിക്കാനും നാമിന്നു മത്സരിക്കുകയാണ്. ഇതാണോ ക്രൈസ്തവ ആദ്ധ്യാത്മികത? കാലിത്തൊഴുത്തില്‍ പിറന്ന്, ദരിദ്രരോടും ചൂഷിതരോടും കരുണ കാണിച്ച് അവരുടെ മോചനത്തിനുവേണ്ടി കാല്‍വരിയില്‍ മരിച്ചവന്‍റെ പേരില്‍, എളിയ പ്രാര്‍ത്ഥനാമന്ദിരങ്ങളും കരുണയുടെ മന്ദിരങ്ങളുമല്ലേ ആവശ്യം?

യഥാര്‍ത്ഥ ആദ്ധ്യാത്മികത, നീതിയോടും ധര്‍മ്മത്തോടുമുള്ള പ്രതിബദ്ധതയാണ്. നീതിയും ധര്‍മ്മവും ചവിട്ടിമെതിച്ചുകൊണ്ടുള്ള ആര്‍ഭാടപൂര്‍ണമായ ആരാധനക്രമങ്ങളെയാണ് ആമോസ് പ്രവാചകന്‍ ശക്തമായി എതിര്‍ത്തത്. ലോകത്തില്‍ ദാരിദ്ര്യം നിലനില്ക്കുന്നത് സമ്പത്തിന്‍റെ കുറവുകൊണ്ടല്ല, പങ്കു വയ്ക്കാനുള്ള സന്മനസ്സിന്‍റെ കുറവുകൊണ്ടാണ്. മതവും സംസ്കാരവുമെല്ലാം പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ ദിശാബോധത്തോടെ ജനങ്ങളെ നയിക്കുവാന്‍ പ്രവാചകധീരതയും ഉള്‍ക്കാഴ്ചയുമുള്ളവര്‍ ഉണ്ടായേ തീരൂ.

logo
Sathyadeepam Online
www.sathyadeepam.org