ക്രിസ്തീയത അന്യമാകുന്ന സഭാപ്രതികരണങ്ങള്‍

മരിയ റാന്‍സം, കാരണക്കോടം

ഭൂമിക്കച്ചവട വിവാദം മുതല്‍ കന്യാസ്ത്രീ പീഡനക്കേസ് വരെ തുടര്‍ച്ചയായി ഉയര്‍ന്ന ആരോപണങ്ങളില്‍ സാമാന്യ ബോധമുള്ള വിശ്വാസികളെ ഏറ്റവും അലോസരപ്പെടുത്തിയത് ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയയിലും സഭാസ്നേഹികള്‍ നടത്തിയ പ്രകടനങ്ങളാണ്. ഇങ്ങനെയൊന്നുമല്ല സഭ പ്രതികരിക്കേണ്ടത് എന്ന തോന്നല്‍ ശരിയാണെന്ന് ഉറപ്പിക്കുന്ന ഒരു ലേഖനം ഈ ലക്കത്തിലെ സത്യദീപത്തില്‍ വായിക്കാനിടയായി. 'ക്രിസ്തീയത അന്യമാകുന്ന സഭാപ്രതികരണങ്ങള്‍' എന്ന പേരില്‍ ഫാ. ജോഷി പുതുശ്ശേരി എഴുതിയിരിക്കുന്ന ലേഖനം അതിന്‍റെ സമഗ്രത കൊണ്ടും നിഷ്പക്ഷത കൊണ്ടും കാര്യകാരണ സഹിതമുള്ള വിശദീകരണം കൊണ്ടും ശ്രദ്ധേയമാണ്.

സഭാധികാരികള്‍ ആരോപണവിധേയരായ വിഷയങ്ങളില്‍ ഔദ്യോഗികസഭ മൗനം പാലിച്ചതാണ് സഭാംഗങ്ങളെ സംശയങ്ങളുടെ നിഴലിലാക്കിയത് എന്ന് നിരീക്ഷിക്കുന്ന ലേഖനം, സ്വയം സഭാ വക്താക്കളായി ചാനല്‍ ചര്‍ച്ചകളില്‍ വന്നവര്‍ സഭയെ കൂടുതല്‍ നാണംകെടുത്തി എന്ന സത്യവും തുറന്നു പറയുന്നു. വ്യക്തി താത്പര്യങ്ങളാല്‍ സഭാ സംരക്ഷകരായി വേഷം കെട്ടിയവര്‍ നടത്തിയ പ്രതികരണങ്ങള്‍ എന്തു മാത്രം അക്രൈസ്തവവും വര്‍ഗീയ ഫാസിസ്റ്റ് ശൈലി ഉള്‍ക്കൊള്ളുന്നതുമാണ് എന്ന് അച്ചന്‍ ഓര്‍മ്മപ്പെടുത്തുന്നു. സഭാധികാരികളുടെ വീഴ്ചകള്‍ മറച്ചുപിടിക്കുന്നതാണ് ദൈവത്തിന് പ്രീതികരം എന്നമട്ടിലുള്ള ധ്യാന ഗുരുക്കന്മാരുടെ വ്യാഖ്യാനങ്ങളുടെ പൊള്ളത്തരം തുറന്നു കാട്ടപ്പെടുന്നുണ്ട്.

സഭാസ്നേഹത്തിന്‍റെ പേരില്‍ ക്രിസ്തീയമല്ലാത്ത പ്രതികരണങ്ങള്‍ നടത്തുന്നവരെ തിരുത്താനും തള്ളിപ്പറയാനുമുള്ള ആര്‍ജ്ജവം സഭ കാണിക്കണമെന്നും, അതു പറയേണ്ട രീതിയില്‍ പറയാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ധൈര്യം കാണിക്കണമെന്നും ലേഖനം ഓര്‍മ്മപ്പെടുത്തുന്നു.

പ്രളയത്തില്‍ മുങ്ങിപ്പോയ ഫ്രാങ്കോ കേസും പുതിയ വിവാദങ്ങളും ഇനിയും ഉയര്‍ന്നു വരാം. അപ്പോഴെങ്കിലും പാളിച്ചകള്‍ കൂടാതെ പ്രതികരിക്കാന്‍ വിശ്വാസികള്‍ക്കും ഉത്തരവാദിത്വപ്പെട്ടവര്‍ക്കും ഇതൊരു മാര്‍ഗ്ഗദര്‍ശിയാണ്. കാലികവും ശക്തവുമായ ഒരു തുറന്നെഴുത്തിന് തയ്യാറായ ജോഷിയച്ചനും സത്യദീപത്തിനും അഭിനന്ദനങ്ങള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org