ഫാ. ജോയ്സ് കൈതക്കോട്ടില്‍
2018 സെപ്തംബര്‍ മാസത്തെ സത്യദീപത്തില്‍ ഞാന്‍ എഴുതിയ 'പ്രവാചകന്‍ എങ്ങനെ പുരോഹിതനായി' എന്ന ലേഖനം ചില തെറ്റിദ്ധാരണകള്‍ക്കു കാരണമായി എന്നറിയുന്നതില്‍ ഖേദിക്കുന്നു.
കത്തോലിക്കാസഭയുടെ ഒരു വിശ്വാസസത്യവും നിഷേധിക്കാനോ ചോദ്യം ചെയ്യാനോ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. അതിനു മുതിരുകയുമില്ല. യേശുക്രിസ്തുവിന്‍റെ പീഡാനുഭവ-മരണ- ഉത്ഥാനങ്ങളിലാണ് പുതിയനിയമ പൗരോഹിത്യത്തിന്‍റെ അടിസ്ഥാനം. ഈ പീഡാനുഭവവും മരണവും ബലിയായിരുന്നു. അതു സ്വന്തം ജീവിതം മനുഷ്യരക്ഷയ്ക്കു വേണ്ടി പിതാവിന് സമര്‍പ്പിച്ച ബ ലിയായിരുന്നു. എന്നാല്‍ യേശു പഴയ നിയമത്തിലെ പുരോഹിതവംശത്തില്‍ പെട്ടവനായിരുന്നില്ല. പഴയനിയമത്തിലെ ലേവായ പൗരോഹിത്യവുമായി യേശുവിന്‍റെ പൗരോഹിത്യത്തിനു ബന്ധമില്ലായിരുന്നു. യേശു മെല്‍ക്കിസെദെക്കിന്‍റെ വംശത്തില്‍പെട്ട പുരോഹിതനായിരുന്നു. ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ യേശുവിനെ പ്രധാന പുരോഹിതനെന്നു വിളിക്കുന്നു എന്നതു വ്യക്തമായി കൊടുത്തിരിക്കുന്നു.
എന്തുകൊണ്ട് പുരോഹിതന്‍ എന്നു വിളിച്ചു എന്ന അന്വേഷണവും ലേഖനത്തില്‍ നടത്തിയിരിക്കുന്നു. ആ പൗരോഹിത്യം സുവിശേഷത്തിലെ പൗരോഹിത്യ ദര്‍ശനത്തിന്‍റെതന്നെ വ്യാഖ്യാനമാണ്. യേശുവിന്‍റെ പൗരോഹിത്യം ശുശ്രൂഷയുടെ പൗരോഹിത്യമാണ്. യേശുവിനെ ലോകത്തിന്‍റെ പാപങ്ങള്‍ പോക്കുന്ന കുഞ്ഞാട് എന്നു വിശേഷിപ്പിക്കുന്നു. ദൈവത്തിനുവേണ്ടിയും അപരനുവേണ്ടിയും സ്വയം ശൂന്യമാക്കുന്നതിന്‍റെ ബലിജീവിതമാണു യേശുവിന്‍റെ പൗരോഹിത്യം. ശുദ്ധമായ ഉദ്ദേശത്തോടെ എഴുതിയ ലേഖനത്തിലെ ചില പദപ്രയോഗങ്ങളും ശൈലിയും ചിലര്‍ക്കു തെറ്റിദ്ധാരണയ്ക്കു കാരണമായെങ്കില്‍ ഖേദിക്കുന്നു.