സഭയുടെ നന്മകള്‍ വിസ്മരിക്കരുത്

സഭയുടെ നന്മകള്‍ വിസ്മരിക്കരുത്
Published on
  • ദേവസ്സിക്കുട്ടി മുളവരിക്കല്‍, മറ്റൂര്‍

ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ കത്തോലിക്കാ സഭയേയും മിഷനറിമാരേയും അപകീര്‍ത്തിപ്പെടുത്തി കുറിപ്പുകള്‍ വന്നിരുന്നു.

ഇന്ത്യന്‍ ഭരണഘടന എഴുതുന്ന വേളയില്‍ നെഹ്‌റുവും പട്ടേലും വിളിച്ചു ചേര്‍ത്ത ആലോചനാ യോഗത്തില്‍ പങ്കെടുത്ത ക്രൈസ്തവ സംഘത്തിന്റെ തലവന്‍ കാര്‍ഡിനല്‍ വലേറിയന്‍ ഡിസൂസ ക്രൈസ്തവര്‍ക്ക് പ്രത്യേകിച്ചൊരു ആനുകൂല്യവും വേണ്ടെന്നും ഞങ്ങള്‍ മുഖ്യധാരയോട് ചേര്‍ന്നു നിന്നുകൊള്ളാമെന്നും പറഞ്ഞതുകൊണ്ടാണ് സംവരണാനുകൂല്യങ്ങള്‍ നഷ്ടപ്പെടുവാനിടയായത്.

എങ്കിലും ദീര്‍ഘവീക്ഷണ പടുക്കളായ നെഹ്‌റുവും പട്ടേലും ക്രൈസ്തവരുടെ സേവനങ്ങളും സംഭാവനകളും മാനിച്ച് ഭാവിയില്‍ ബാഹ്യനിബന്ധനകളൊന്നും ക്രിസ്ത്യന്‍ സ്ഥാപനങ്ങളുടെ മേല്‍ പാടില്ല എന്ന് ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തു. നെഹ്‌റുവും പട്ടേലും അന്നത് ചെയ്തില്ലായിരുന്നുവെങ്കില്‍ സഭാവിരുദ്ധ വര്‍ഗീയ ശക്തികളുടെ ഭരണത്തില്‍ സഭാസ്ഥാപനങ്ങളുടേയും സ്വത്തുക്കളുടെയും സ്ഥിതി എന്താകുമായിരുന്നു എന്ന് ഗൗരവപൂര്‍വം സഭാനേതൃത്വം ചിന്തിക്കുന്നത് നന്നായിരിക്കും.

രാജ്യത്തെ മറ്റു സമുദായങ്ങളെല്ലാം കൂടി ചെയ്യുന്ന സാമൂഹ്യസേവനങ്ങളെക്കാളധികം വരും ജനസംഖ്യയുടെ 2.5 ശതമാനം മാത്രം വരുന്ന ക്രൈസ്തവ സമുദായത്തിന്റേതെന്ന് വിഖ്യാത പത്രപ്രവര്‍ത്തകന്‍ കുഷ്‌വന്ത് സിംഗിന്റെ വാക്കുകള്‍ ശത്രുക്കള്‍ ഓര്‍ക്കുന്നത് നല്ലതാണ്. ഇന്ത്യ ഇന്ന് എന്തായിരുന്നുവോ അത് മിഷനറിമാരുടെ പ്രവര്‍ത്തനംകൊണ്ടു കൂടിയാണെന്ന് ചരിത്ര പണ്ഡിതനും ഗവേഷകനും വൈസ് ചാന്‍സലറുമായിരുന്ന ഡോ. കെ എം പണിക്കരുടെ വെളിപ്പെടുത്തലും ഈ അവസരത്തില്‍ ഏറെ പ്രസക്തമാണ്.

ദളിതരെ ചേര്‍ത്തുപിടിക്കാന്‍ സഭയും മിഷനറിമാരുമാണ് മുമ്പില്‍ നിന്നത്. ''വിശക്കുന്ന മനുഷ്യന്റെ നേരെ മതം നീട്ടിക്കാണിച്ച് അവനെ ആക്ഷേപിക്കരുത്. ആദ്യം തന്നെ അവന്റെ വിശപ്പു മാറ്റൂ.'' എന്ന സ്വാമി വിവേകാനന്ദന്റെ ആഹ്വാനം സ്വാമികള്‍ക്ക് മുമ്പുതന്നെ ഭാരതത്തില്‍ തങ്ങളാലാവുംവിധം നടപ്പിലാക്കാന്‍ തീവ്രയജ്ഞം നടത്തിയത് സഭയും മിഷനറിമാരുമായിരുന്നെന്ന യാഥാര്‍ഥ്യം അഭിനവ ഹിന്ദുത്വ വാദികള്‍ തിരിച്ചറിയണം.

ഭാരതത്തിലെ ക്രൈസ്തവരുടെ ജനസംഖ്യ 2.5 ശതമാനത്തില്‍ നിന്നും ഇന്ന് 2 ശതമാനത്തില്‍ താഴെയായി കുറയുന്നുവെന്നത് സഭയുടെ ശുശ്രൂഷകളൊന്നും തന്നെ മതപരിവര്‍ത്തനം മാത്രം ലക്ഷ്യമാക്കിയുള്ളതല്ലെന്നതിന്റെ ജീവനുള്ള തെളിവുകളാണ്. എല്‍ കെ അദ്വാനി, അരുണ്‍ ജയ്റ്റ്‌ലി, മേനകഗാന്ധി, മനോഹര്‍ പരിക്കര്‍, ഹര്‍ഷവര്‍ധന്‍, സര്‍ബാനന്ദസോഗോവാള്‍ തുടങ്ങിയ നേതാക്കാളൊക്കെ ക്രൈസ്തവ മാനേജ്‌മെന്റിന്റെ സ്‌കൂളുകളില്‍ പഠിച്ചിട്ട് ഒരിക്കലും ക്രിസ്ത്യാനികളായില്ല.

വസ്തുതകള്‍ മനസ്സിലാക്കാതെ സഭയേയും മിഷനറിമാരേയും സ്ഥാനത്തും അസ്ഥാനത്തും അകാരണമായി കടന്നാക്രമിക്കുന്നവര്‍ ഭാരതീയനും ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും നോബല്‍ സമ്മാന ജേതാവുമായ ഡോ. അമര്‍ത്യസെന്നിന്റെ വാക്കുകള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. വിദ്യാഭ്യാസത്തിലും പൊതുജനാരോഗ്യരംഗത്തും സാക്ഷരതയിലും 1964-2004 വരെയുള്ള 40 വര്‍ഷങ്ങള്‍ക്കിടയില്‍ ലോകത്ത് ഏറ്റവുമധികം പുരോഗതിയും നേട്ടവും കൈവരിച്ചത് കേരളമായിരുന്നു.

ഇതിനു കാരണമായത് ക്രിസ്ത്യന്‍ മിഷനറിമാരുടെയും പാതിരിമാരുടെയും സാന്നിധ്യമായിരുന്നു. അതുപോലെ ചികിത്സാ രംഗത്ത് മരുന്നിനേക്കാള്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചത് കന്യാസ്ത്രീകളായ നഴ്‌സുമാരുടെ സാന്ത്വനസമീപനമായിരുന്നു. ഇവരില്‍ നിന്നാണ് പിന്നീട് മറ്റുള്ളവര്‍ സാന്ത്വനരീതിയുടെ ഗുണപാഠങ്ങള്‍ പകര്‍ത്തിയത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org