സഭയും സാമൂഹ്യബോധവും

സഭയും സാമൂഹ്യബോധവും

സീറോ മലബാര്‍ സഭ വീണ്ടുമൊരു സിനഡിനൊരുങ്ങുകയാണ്. കേള്‍വിക്കും, അനുരഞ്ജനത്തിനും സമാധാനത്തിനും പുതിയൊരു പാത തുറക്കട്ടെ എന്നാണ് ഏതൊരു വിശ്വാസിയും ആഗ്രഹിക്കുന്നത്. നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ സങ്കീര്‍ണ്ണമാണെങ്കിലും അവ തര്‍ക്കങ്ങളാവാതെ പരിഹരിക്കപ്പെടാന്‍ കഴിയണം. മാത്രമല്ല, പരസ്പരം വഴക്കടിച്ചതിനിടയില്‍ രൂപപ്പെട്ട പലവിധം ആശയക്കുഴപ്പങ്ങള്‍ വ്യക്തത തേടുന്നവയാണ്. ആത്മാര്‍ത്ഥമായ അജപാലന ശ്രദ്ധ നല്കപ്പെടേണ്ടവയാണ് അവ. കലഹങ്ങള്‍ക്കിടയില്‍ വേദനയുമായി നടക്കുന്നത് 'പാവം വിശ്വാസികളാണ്.' ക്രിസ്തുശരീരത്തില്‍ നിന്ന് പരിപോഷിതരായി സാക്ഷ്യമാകാന്‍ നേതൃത്വം നല്‍കേണ്ടവര്‍ കൂട്ടായ്മക്കും അനുരഞ്ജനത്തിനും കാരണമാകുന്നില്ലെങ്കില്‍ ക്രിസ്തു ശരീരത്തിന്റെ ജീവനൂറ്റിക്കുടിക്കുന്ന പരാദങ്ങളാവുകയാണ്.

ലോക്ക് ഡൗണിനു ശേഷവും കുര്‍ബാനയും ആരാധനയും ചാനലുകളില്‍ ലഭ്യമാണ്. പ്രാര്‍ത്ഥനയ്ക്കുള്ള സഹായം എന്നതിലുപരി കൂദാശാതുല്യത നല്കപ്പെടുന്നതും, ചില ഡിജിറ്റല്‍ ശുശ്രൂഷകളും ആരാധനകളും പ്രത്യേക ശക്തികള്‍ അവകാശപ്പെടുന്നതും ഏീറ ീി വേല രെൃലലി എന്ന തലത്തിലേക്ക് കൊണ്ടുചെന്നിട്ടുണ്ട്. അരിയും വെള്ളവും മൊബൈലിനു മുമ്പില്‍ വെച്ച് പ്രാര്‍ത്ഥിച്ചെടുക്കുന്ന ഭക്തരെ കണ്ടുമുട്ടിയതു കൊണ്ടാണ്. ഘട്ടം ഘട്ടമായി മൊബൈലില്‍ ആരാധന നടത്തി ഒരു മണിക്കൂര്‍ ആരാധന നടത്തേണ്ട ഭക്താനുഷ്ഠാനങ്ങളും ഉണ്ട്.

'സിനഡിനെ അനുസരിക്കാത്തവര്‍' നല്‍കിയ ശുശ്രൂഷകള്‍ക്ക് സാധുതയുണ്ടോ എന്ന ഒരു സംശയം അജപാലനപരം മാത്രമല്ല, ദൈവശാസ്ത്രപരം കൂടിയാണ്. മാമ്മോദീസ, കുമ്പസാരം, കുര്‍ബാനയില്‍ നല്‍കപ്പെട്ട നിയോഗങ്ങള്‍ എന്നിവ സാധുതയുള്ളതാണോ? കുര്‍ബാനയെക്കുറിച്ചു പറഞ്ഞുവെച്ച നിയമവിരുദ്ധത സാധുതയിലേക്കു കടത്തി നല്‍കിയ വിശദീകരണങ്ങള്‍ക്കു തിരുത്തല്‍ നല്‍കേണ്ടതുണ്ട്. കുര്‍ബാനയെക്കുറിച്ചു മാത്രമല്ല മറ്റു കൂദാശകളെക്കുറിച്ചു കൂടി അസാധുവാക്കുന്ന ദൈവശാസ്ത്രങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്.

എറണാകുളം ഒഴികെയുള്ള മറ്റെല്ലാ ആരാധനാകേന്ദ്രങ്ങളിലും ഏകീകൃതരീതിയിലുള്ള കുര്‍ബാനയാണ് നടത്തപ്പെടുന്നതെന്നെ അവകാശവാദം സത്യമല്ല. 34 രൂപതകളെക്കുറിച്ചുള്ള സാമാന്യവല്‍ക്കരണം എറണാകുളം രൂപതയെ ആക്ഷേപത്തിന് മുനയില്‍ നിര്‍ത്താനുള്ള ഉപാധി മാത്രമാണല്ലോ.

വിമതരെന്നോ സഭാവിരുദ്ധരെന്നോ പേര് നല്കപ്പെട്ടിരിക്കുന്നവര്‍ ഉയര്‍ത്തിക്കാണിക്കുന്ന സത്യങ്ങളെ കാണാന്‍ ശ്രമിക്കുകയും സത്യത്തെ അധികാരത്തിന്റെ കൈപ്പിടിയില്‍ മാത്രം കാണുന്നതുമായ സംവിധാനത്തില്‍ നിന്ന് പുറത്തു വരികയും ചെയ്‌തെങ്കിലേ സുതാര്യതയും ആധികാരികതയും തിരികെ നേടാനാകൂ.

കൂടെക്കൂടെ ഉന്നയിച്ചു പോന്ന, ലവ് ജിഹാദ്, മയക്കുമരുന്ന് തുടങ്ങിയ പ്രശ്‌നങ്ങള്‍ സാമൂഹികമായ തിന്മകളായാണ് കണക്കാക്കപ്പെട്ടിരുന്നതെങ്കില്‍, പ്രശ്‌നത്തെക്കുറിച്ചു തന്നെ കൂടുതല്‍ വ്യക്തത വരുത്തുകയും, വിവിധ തലങ്ങളില്‍ കൗണ്‍സിലിംഗ് അടക്കം ലഭ്യമാക്കാനുള്ള നടപടികള്‍ വരുകയും വേണം. നന്മയെ ലക്ഷ്യമാക്കുന്നതിനു പകരം, ഇത്തരം കാര്യങ്ങളെ സാമൂഹികമായ വിഭാഗീയത സൃഷ്ടിക്കുംവിധം ആക്കിത്തീര്‍ത്തതുകൊണ്ടു ഫലമുണ്ടാകുന്നില്ല. ലഭ്യമാക്കുന്ന കൗണ്‍സിലിംഗുകളും വിദ്വേഷവും വെറുപ്പും സംശയവും രൂപപ്പെടുത്തുന്നതിനാണെങ്കില്‍ സമൂഹത്തെ നശിപ്പിക്കുകയാണല്ലോ അതുവഴി ചെയ്യുന്നത്.

കര്‍ഷകരുടെ നന്മയ്ക്കായി സഭ എടുക്കുന്ന നിലപാടുകളില്‍ കാണിക്കുന്ന ഐക്യദാര്‍ഢ്യം പ്രവാചകമൂല്യം ഉള്‍ക്കൊള്ളുന്നതായതു കൊണ്ടും, സഭയുടെ കര്‍ഷകര്‍ എന്നൊരു വിഭാഗമാക്കി കര്‍ഷകരുടെ ആവശ്യങ്ങളെ കാണാന്‍ കഴിയാത്തതു കൊണ്ടും സമൂഹത്തിന്റെ പൊതുവായ സഹവര്‍ത്തിത്തം ഇത്തരം നിലപാടുകളില്‍ പ്രധാനമാണ്. പകരം, ഏതെങ്കിലും രാഷ്ട്രീയ കക്ഷിയെ കൂട്ടുപിടിക്കുകയും ഒരു വിഭാഗത്തെ മറു ഭാഗത്താക്കുകയും ചെയ്തു കൊണ്ട് ആഗ്രഹിക്കുന്ന പിന്തുണ ലഭിച്ചെന്നു വരില്ല. മാത്രവുമല്ല നിര്‍ണ്ണായകമായ ചില സമയത്ത് പാലിക്കുന്ന നിസ്സംഗത, സഭയെ ഒറ്റപ്പെടുത്തുകയെയുള്ളൂ. ഞങ്ങളുടെ പ്രതിഷേധം പരിഗണിച്ചു പരിഹരിക്കപ്പെടേണ്ടതായ കര്‍ഷക പ്രശ്‌നങ്ങള്‍ എന്ന പോലുള്ള സമീപനങ്ങള്‍ ബാലിശവും സ്വാര്‍ത്ഥവും ഫലരഹിതവുമാണ്.

സാമൂഹിക തിന്മകളെ നേരിടുന്നതുപോലെ തന്നെ വിശ്വാസത്തിലെ ആശയവൈരുധ്യങ്ങളെ കാണേണ്ടതും ആവശ്യമായിത്തീര്‍ന്നിട്ടുണ്ട്. കോവിഡ് സമയം, യോജിക്കാവുന്നതും അല്ലാത്തതുമായ വളരെയധികം ആശയങ്ങളും ചര്‍ച്ചകളും തര്‍ക്കങ്ങളും ആളുകള്‍ക്കിടയിലുണ്ടാക്കി. കൂടെ, സഭയുടെ ഭരണസംവിധാനത്തില്‍ നിന്ന് വന്ന ഭിന്നതകള്‍ ആളുകളെ അകറ്റുകയോ ചേരിതിരിക്കുകയോ ചെയ്തു. പുതിയ ഭക്തികളും ആത്മീയതയും അരങ്ങേറി. 'പാരമ്പര്യങ്ങള്‍' കണ്ടെത്തപ്പെട്ടു. അവയെ കാണുവാനും അവയുടെ സ്വാധീനം മനസ്സിലാക്കുവാനും സഭയ്ക്ക് കഴിഞ്ഞിട്ടുണ്ടോ? 'നാം പറയുന്നതേ അവര്‍ വിശ്വസിക്കൂ' എന്ന് തുടര്‍ന്നും കരുതുന്നതിലും വലിയ വിഡ്ഢിത്തം ഉണ്ടാവില്ല. അവരുടെ സ്വതന്ത്രമായ അന്വേഷണങ്ങള്‍ക്ക് ക്രിയാത്മകമായ പ്രോത്സാഹനങ്ങള്‍ നല്‍കാന്‍ എങ്ങനെ സഭയ്ക്ക് കഴിയും? ശാസ്ത്ര സാംസ്‌കാരിക സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ വിശ്വാസത്തിന്റെ വെളിച്ചത്തില്‍ വ്യാഖ്യാനിക്കുവാന്‍ വേണ്ട തിരിച്ചറിവുകള്‍ക്കായി ആളുകളെ പ്രോത്സാഹിപ്പിക്കുവാനുള്ള വേദികള്‍ സഭയില്‍ ലഭ്യമാണോ?

നാലഞ്ചു വര്‍ഷങ്ങളായി വര്‍ഷത്തില്‍ രണ്ടു വീതം നടത്തപ്പെട്ട സിനഡുകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ംശിേല ൈ്മഹൗല എന്താണ്? കെസിബിസിയുടെ നവീകരണ ദര്‍ശനത്തിന്റെയും, ആഗോളതലത്തിലെ സിനഡാത്മകതയുടെയും ചൈതന്യം എത്ര മാത്രം ഈ സിനഡിനുണ്ടാകും? അല്മായരോ സന്യസ്തരോ ആയവര്‍ക്ക് സിനഡില്‍ പങ്കാളിത്തമുണ്ടാകുമോ? ക്രിസ്തു അവരിലൂടെ സംസാരിക്കുന്നത് കേള്‍ക്കാന്‍ ഇനിയും വൈകരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org