ഒരു തുറന്ന് കത്ത്

ഏലിയാമ്മ അബ്രാഹം, വെല്ലൂര്‍
ഒരു തുറന്ന് കത്ത്
Published on

ഞാന്‍ കത്തോലിക്ക സഭയിലെ ഒരു എളിയ വിശ്വാസിയാണ്. ദൈവശാസ്ത്രത്തിലോ കാനോനിക നിയമങ്ങളിലോ യാതൊരു പിടിപാടുമില്ലാത്ത ഒരു സാധാരണ വിശ്വാസി. എങ്കിലും സഭയിലെ അനുദിന നീക്കങ്ങളെക്കുറിച്ച് വായിച്ചും പഠിച്ചും ആര്‍ജ്ജിച്ച ചില ബോധ്യങ്ങളുണ്ട്. പെസഹാദിവസത്തെ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെക്കൂടി ഉള്‍പ്പെടുത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്‌ബോധിപ്പിച്ചതായി ഞാന്‍ ഓര്‍മ്മിക്കുന്നു. മാര്‍പാപ്പയുടെ അനുശാസനങ്ങള്‍ ശിരസാവ ഹിക്കുന്ന സിനഡ്, ഇത് കിഴക്കന്‍ സം സ്‌കാരത്തിന് ചേര്‍ന്നതല്ല എന്നും ശി ഷ്യന്മാരില്‍ സ്ത്രീകള്‍ ഇല്ലായിരുന്നു വെന്നുമൊക്കെ പറഞ്ഞ് ഈ നിര്‍ദേശ ത്തെ അവജ്ഞയോടെ തള്ളിക്കളയുകയാണുണ്ടായത്. പക്ഷേ, കുര്‍ബാനയുടെ കാര്യത്തില്‍ പൗരസ്ത്യ തിരുസംഘത്തിന്റേത് എന്നു പറയുന്ന സാങ്കല്പികാനുശാസനം ഇവിടുത്തെ വൈദികര്‍ നടപ്പിലാക്കിയില്ല എന്നതാ ണ് എറണാകുളം-അങ്കമാലി അതിരൂപത ബ്രഹ്മപുരം പോലെ കത്തി വിഷപ്പുക വമിപ്പിക്കാനുള്ള കാരണം.

കഴുതപ്പുറത്ത് കയറിയ യേശുവിന്റെ മാതൃകയല്ല നമ്മുടെ സഭ മേലധികാരികള്‍ ഇഷ്ടപ്പെടുന്നത്. അവര്‍ ക്രിസ്തു ആനപ്പുറത്ത് കയറി സഞ്ചരിക്കാത്തതില്‍ കുണ്ഠിതപ്പെടുന്നവരാണ്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളില്‍ ചെറിയവന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ തയ്യാറാക ണം എന്നാണ് ക്രിസ്തു പഠിപ്പിച്ചത്. മനുഷ്യന്‍ നിയമത്തിനുവേണ്ടിയല്ല നിയമം മനുഷ്യനുവേണ്ടിയാണ്. സാ ബത്തിനുവേണ്ടിയല്ല മനുഷ്യന്‍ മറിച്ച് സാബത്ത് മനുഷ്യനുേവണ്ടിയാണ്. കുര്‍ബാന ആചാരാനുഷ്ഠാനം എന്ന വൃത്തത്തില്‍ ഒതുങ്ങേണ്ടതല്ല; ക്രി സ്തുവിന്റെ പീഡനുഭവത്തിന്റേയും കുരിശുമരണത്തിന്റേയും ദുഃഖസ്‌നേഹ സ്മരണയില്‍ നാം ഒന്നായിത്തീരേണ്ട സ്‌നേഹബലിയാണ്.

എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാനമായ എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളി ഇക്കഴിഞ്ഞ ക്രിസ്മസ്സിന് സഭമേലധികാരികള്‍ പൊലീസിനെ ഇടപെടുത്തി അടപ്പിച്ചിരിക്കുകയാണല്ലോ? ഈ ഇടവകയിലെ ജനങ്ങളുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റാന്‍ എന്താണ് മാര്‍ ഗം? എന്നും കുര്‍ബാന അര്‍പ്പിക്കണം ആഴ്ചയിലൊരിക്കല്‍ കുമ്പസാരിക്ക ണം, എന്നൊക്കെ ഉപദേശിക്കുന്ന മേലധികാരികള്‍ക്ക് എന്ത് ആധ്യാത്മി ക ധാര്‍മ്മിക ബോധമാണുള്ളതെന്ന് വിശ്വാസികള്‍ ചോദിച്ചാല്‍ അവരെ തെറ്റുപറയാന്‍ പറ്റുമോ? ഇന്നലെവരെ നമ്മള്‍ അര്‍പ്പിച്ച കുര്‍ബാന ഇന്ന് Illicit കുര്‍ബാനയാണ്. ഈ പ്രഖ്യാപനത്തിന്റെ അടിസ്ഥാനമെന്താണ്? മാര്‍പാപ്പയുടേതുപോലെ മെത്രാന്മാര്‍ ക്കും തെറ്റാവരമുണ്ടോ? നിങ്ങളുടെ ഇത്തരം പ്രവര്‍ത്തികള്‍ വിശ്വാസികളെ നിങ്ങളില്‍നിന്ന് അകറ്റുകയാണെന്നു ള്ള ബോധ്യം നിങ്ങള്‍ക്കുണ്ടോ? പണ്ട് മെത്രാന്മാര്‍ക്കും വൈദികര്‍ക്കും ജനങ്ങളുടെ ഇടയിലുണ്ടായിരുന്ന സ്വീകാര്യത ഇന്നുണ്ടോ? മലര്‍ന്ന് കിടന്ന് തുപ്പിയാല്‍, തന്റെ തന്നെ മുഖത്തു വീഴുമെന്ന് സാമാന്യബുദ്ധിയുള്ളവര്‍ അറിയേണ്ടതാണ്.

ചില മെത്രാന്മാര്‍ പറയുന്നു സഭ യെ തകര്‍ക്കാനുള്ള എളുപ്പവഴി വൈദികരേയും സന്യസ്തരേയും ഇല്ലാതാക്കുക എന്നതാണ്. അതാണ് സഭയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും. ഇക്കഴിഞ്ഞ ഈസ്റ്ററിന് കര്‍ദിനാള്‍ ബലിയര്‍പ്പിച്ചത് മൗണ്ട് സെന്റ് തോമസിലാണ്. അവിടുത്തെ വിശുദ്ധ വാര ചടങ്ങുകള്‍ വളരെ ഭംഗിയായി നടന്നു. ഇതുതന്നെ പോരായിരുന്നോ കഴിഞ്ഞ ക്രിസ്മസ്സിനും. അധികാരം സ്ഥാപിക്കാനും പിടിച്ചെടുക്കാനുമുള്ള ത്വരയില്‍ സഭ മേലധികാരികള്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ പൗരോഹിത്യത്തില്‍ നിന്നും സന്യാസത്തില്‍ നിന്നും പിന്‍ വലിയാനുള്ള ഉള്‍പ്രേരണ അല്‍മായര്‍ക്കു നല്കുന്നു. സഭാമേലധികാരികള്‍ തന്നെയാണ് സഭയെ നശിപ്പിക്കാനുള്ള കുതന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരിക്കുന്നത്. വൈദികര്‍ പോ ലും ഇതില്‍ മനംനൊന്ത് കെട്ടുകള്‍ പൊട്ടിച്ച് പുറത്തേക്കു വന്നുകൊണ്ടിരിക്കുകയാണ്. അണികള്‍ ഇല്ലെങ്കില്‍ നേതാവില്ല. അല്‍മായര്‍ ഇല്ലെങ്കില്‍ അരമനയുമില്ല; മെത്രാനുമില്ല.

പീലാത്തോസിന്റെ അരമനയില്‍ സുഖവാസം നടത്തി യൂദാസിന്റെ വെള്ളിക്കാശ് നേടാനുള്ള തത്രപ്പാടിലാണ് ചില ബിഷപ്പുമാര്‍. റബറിന് മുന്നൂറു രൂപ വില കിട്ടിയാല്‍ ബി ജെ പിയെ പിന്തുണയ്ക്കാമെന്നു പറഞ്ഞ ബിഷപ് തന്റെ അരപ്പട്ട അഴിച്ചുവച്ച് അരമനയില്‍ നിന്നിറങ്ങി മണിപ്പൂരിലെ നിരാലംബരായ ക്രിസ്ത്യാനികളുടെ കൂടെ ആറുമാസക്കാലം ജീവിക്കണം.

വിവിധ നിറത്തിലുള്ള പൂക്കള്‍ ഒരു ചരടില്‍ കോര്‍ത്തിണക്കി മാലയുണ്ടാക്കുന്നതുപോലെ ഈ മുപ്പത്തിയഞ്ച് രൂപതകളേയും ഒരു ചരടില്‍ കോര്‍ത്ത് വിവിധ വര്‍ണ്ണങ്ങള്‍ പരത്തി ശോഭിക്കു ന്ന പൂമാലപോലെ സഭയെ നയിക്കാന്‍ പറ്റിയ ഒരു നേതൃത്വത്തിന്റെ അഭാവമാണ് ഇന്ന് സീറോ മലബാര്‍ സഭ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇത് മനസ്സിലാക്കി ഉള്ളിലെ അധികാരമോഹം വെടിഞ്ഞ് താഴാനും തഴുകാനുമുള്ള ഒരു മനഃസ്ഥിതി വളര്‍ത്തി സഭയില്‍ ഐക്യം ഉണ്ടാക്കാന്‍ ഇനിയെങ്കിലും സഭ മേലധികാരികള്‍ മുന്‍കൈ എടുക്കണം. ഇല്ലെങ്കില്‍ നമ്മുടെ കാല്‍ച്ചുവട്ടിലെ മണ്ണാണ് ഒലിച്ചുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഈ പോക്കുപോയാല്‍ സഭയ്ക്കു ദീര്‍ഘകാലത്തെ നിലനില്പ് ഉണ്ടാവുകയില്ല.

താഴ്മതാനഭ്യുന്നതി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org