ഉയിര്‍ത്തെഴുന്നേറ്റവരൊക്കെ എവിടേക്കാണ് പോകുന്നത്?

ഉയിര്‍ത്തെഴുന്നേറ്റവരൊക്കെ എവിടേക്കാണ് പോകുന്നത്?
Published on

വരാന്‍ പോകുന്ന ഒരു കടല്‍ക്ഷോഭത്തെ മുന്‍കൂട്ടി കാണാനാകാതെ, ഒരു കപ്പല്‍ കര വിടുകയാണ്. അതില്‍ കയറിപറ്റി രക്ഷപെടാനായില്ലല്ലോ എന്ന ഖേദം പുതച്ച് തുറമുഖത്ത് അവശേഷിച്ച ഒരുപാട് കുടുംബങ്ങള്‍. പിന്നീടാണ് അവര്‍ തിരിച്ചറിയുന്നത്, പുറപ്പെട്ടു പോയ ആ കുടിയേറ്റക്കാരെ കടല്‍ വിഴുങ്ങി എന്നത്. കടല്‍ത്തീരത്ത് അവശേഷിച്ച ആ ഒരുപാട് കുടുംബങ്ങളിലൊന്നില്‍, ജോര്‍ജ് മാരിയോ ബെര്‍ഗോളിയോ എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കുടുംബവും ഉണ്ടായിരുന്നു.

'കടല്‍ക്ഷോഭങ്ങളില്‍ തകര്‍ന്നൊടുങ്ങുമായിരുന്ന ഒരു കുടിയേറ്റ കപ്പലില്‍, തന്റെ പൂര്‍വപിതാക്കന്മാര്‍ ഉണ്ടായിരുന്നു' എന്ന ഓര്‍ത്തെ ടുക്കലിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ആത്മകഥ (Hope) ആരംഭിക്കുന്നത്. കടലുകൊണ്ട് പോറലേറ്റ കുടിയേറ്റക്കാരുടെ കണ്ണീരൊപ്പാന്‍ ഇറ്റാലിയന്‍ ദ്വീപായ ലാംപെഡൂസയിലെ കടല്‍ത്തീരത്തേക്ക് ചുവടുവച്ചുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാന്റെ പുറത്തുള്ള തന്റെ ആദ്യ സന്ദര്‍ശനം നടത്തിയത്.

ആടിയുലയുന്ന കപ്പലുകളെയും, ഉയര്‍ന്നു പൊങ്ങുന്ന തിരമാലകളെയും, പെയ്തുകൂട്ടുന്ന പേമാരിയെയും ഭയമില്ലാത്തതുകൊണ്ടല്ല കുടിയേറ്റക്കാര്‍ കടല്‍ യാത്രകള്‍ക്കൊരുങ്ങന്നത്. ജീവിക്കാനാകാത്ത വിധം, കുടിപ്പകകളും ക്രൂരതകളും കബന്ധങ്ങളും കണ്ണീരും കരകളില്‍ തളം കെട്ടിക്കിടക്കുന്നതുകൊണ്ടാണ് കുടിയേറ്റങ്ങള്‍ സംഭവിക്കുന്നത്. കുടുംബ പാരമ്പര്യങ്ങളുടെ കുലീനത പൊക്കിപറഞ്ഞ് ഹുങ്കുകൊള്ളുന്ന പൊള്ളയായ മനുഷ്യരുടെ ഒത്തനടുവില്‍ നിവര്‍ന്നുനിന്നുകൊണ്ട്, കത്തോലിക്ക സഭയുടെ അമരക്കാരന്‍ ആത്മാഭിമാനത്തോടെ ഏറ്റുപറയുന്നത് 'കടലുകളും കരകളും കടന്നു കുടിയേറ്റയുദ്ധം നടത്തിയ കാരണവന്മാരുടെ ചോരയാണ് തന്റെ സിരകളിലൂടെ കുതിക്കുന്നത്' എന്നാണ്.

ഉയിര്‍ത്തെഴുന്നേറ്റവര്‍ ഉയിര്‍പ്പാഘോഷങ്ങളില്‍ മതി മറന്നു പോകുമ്പോഴാണ്, കദനത്തിന്റെ പെരുംകല്ലുകളാല്‍ കൊട്ടിയടയ്ക്കപ്പെട്ട കല്ലറകളിലുള്ളവര്‍ അന്ധകാരത്തില്‍ തുടരേണ്ടി വരുന്നത്.

ആഭ്യന്തരകലഹങ്ങള്‍ കൊണ്ടും അന്തര്‍ദേശീയ യുദ്ധങ്ങള്‍ കൊണ്ടും, ഉടലും, ഉയിരും, ഉറ്റവരെയും നഷ്ടപ്പെട്ട മനുഷ്യരുടെ നടുവില്‍ നിന്നുകൊണ്ട് ആ വയോധികന്‍ വിശുദ്ധഗ്രന്ഥത്തിലെ ആ കനത്ത ചോദ്യം ആവര്‍ത്തിക്കുന്നു 'Where is your brother? നിന്റെ സഹോദരനെവിടെ?'

ചോദ്യങ്ങള്‍ ഉയര്‍ത്തിയതുകൊണ്ടോ, മുദ്രവാക്യങ്ങള്‍ മുഴക്കിയതുകൊണ്ടോ മാത്രം ഇവിടെ ഒരു മനുഷ്യരും ഉയിര്‍പ്പിക്കപെട്ടിട്ടില്ല. ലാംപെഡൂസ ദ്വീപിന്റെ ആകാശത്ത് അന്നു മുഴങ്ങിക്കേട്ട ആ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു മുറിവേറ്റ മനുഷ്യരുടെ നടുവില്‍ നിന്നുകൊണ്ട് 'I am Here' എന്നു പറഞ്ഞ ആ ധവളവസ്ത്രധാരി. എന്നോ കടലെടുത്തുപോകേണ്ട ഒരു കുടുംബവൃക്ഷത്തില്‍ പിറന്ന ആ മധുരക്കനി, സ്വര്‍ഗം വച്ചു നീട്ടിയ ഒരു നവജീവിതത്തിന്റെ ഉയിര്‍പ്പാനന്ദത്തെ എത്ര സുന്ദരമായാണ് പ്രപഞ്ചത്തിന് കൈമാറുന്നത്.

മൂന്നാണികളുടെ മുറിവും മരക്കുരിശിന്റെ പോറലുകളും പേറി മൃതിയുടെ ഇരുള്‍മുറിയിലേക്ക് മറഞ്ഞ മനുഷ്യപുത്രന്‍, മൂന്നാം ദിവസത്തിന്റെ പുലരിയില്‍ ഉയിര്‍പ്പിന്റെ ധവളവസ്ത്രം ധരിച്ച് തിരികെ വന്നത് ചിതറിത്തെറിച്ചു പോയ പന്ത്രണ്ട് ചെറുപ്പക്കാരെ തിരിച്ചു പിടിക്കുവാനായിരുന്നു. ഒരു ചെറുപ്പക്കാരന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്, പിന്നീട് പന്ത്രണ്ടു ചെറുപ്പക്കാരിലേക്കും, അവിടെ നിന്ന് എണ്ണിയാലൊടുങ്ങാത്ത മനുഷ്യരുടെ ഉയിര്‍പ്പിലേക്കും പ്രദക്ഷിണം പോലെ പടര്‍ന്നു പിടിക്കുകയാണ്.

ഉയിര്‍ത്തെഴുന്നേറ്റവര്‍ ഉയിര്‍പ്പാഘോഷങ്ങളില്‍ മതി മറന്നുപോകുമ്പോഴാണ്, കദനത്തിന്റെ പെരുംകല്ലുകളാല്‍ കൊട്ടിയടയ്ക്കപ്പെട്ട കല്ലറകളിലുള്ളവര്‍ അന്ധകാരത്തില്‍ തുടരേണ്ടി വരുന്നത്. ജീവിതത്തിന്റ നടുക്കടലിലെ കാറ്റിലും കോളിലും പെട്ട്, ദിശയും ദിക്കുമറിയാതെ സങ്കടജലത്തിലേക്ക് വലിച്ചെറിയപ്പെട്ടവര്‍ക്കുള്ള പ്രത്യാശയുടെ ലൈറ്റ് ഹൗസായാണ് ഉയിര്‍പ്പിക്കപ്പെട്ടവര്‍ നിലകൊള്ളേണ്ടത്.

'എന്റെ വീടിന്റെ പുറത്തക്ക് നോക്കാന്‍ തുടങ്ങിയപ്പോഴാണ് യുദ്ധത്തിന്റെയും ക്ഷാമത്തിന്റെയും ഇരകളായ മനുഷ്യരെ ഞാന്‍ കണ്ടത്. എന്നെപോലെ തന്നെ വീടും കുടുംബവും കഴിവും ആഗ്ര ഹവുമുള്ള മറ്റൊരു സ്ത്രീ അഭയാര്‍ഥി ക്യാമ്പില്‍ നിശ്ശബ്ദയായി ഇരിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കു മനസ്സിലാകുന്നില്ല. സ്വന്തം കുഞ്ഞുങ്ങളെന്ത് കഴിക്കുമെന്നോ, കൈവിട്ടു പോയ കുടുംബം എന്ന് തിരികെ ചേരുമെന്നോ യാതൊരുറപ്പുമില്ലാതെ പ്രതീക്ഷയറ്റ ഒരു സ്ത്രീ ദുരിതങ്ങളില്‍ ജീവിക്കുമ്പോള്‍ ഞാന്‍ മാത്രം എങ്ങനെ സൗഭാഗ്യങ്ങളില്‍ ജീവിക്കും?' 2013-ലെ ജീന്‍ ഹെര്‍ഷോള്‍ട്ട് ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ് സ്വീകരിച്ച ആഞ്ചലീന ജോളി, തന്റെ മുന്നിലിരിക്കുന്ന 'സൗഭാഗ്യ' ജനതയെ അഭിസംബോധന ചെയ്തു സംസാരിക്കുകയാണ്.

ദുഃഖങ്ങളുടെ തീരത്തിരുന്നു നാമെല്ലാം എത്രയാവര്‍ത്തി ദൈവത്തിന്റെ മുഖത്തെഴുതി ചോദിച്ചു, why me, എന്തുകൊണ്ട് ഞാന്‍? എന്ന്. എന്നാല്‍ ആനന്ദത്തിന്റെ ചിരിപടര്‍ന്ന നാളുകളില്‍ ആരും ആകാശത്തേക്ക് മിഴിയുയര്‍ത്തി ദൈവത്തോടു ചോദിക്കുന്നില്ല why me എന്ന്. ആഞ്ചലീന ജോളി സ്വയം ചോദിച്ചതു പോലെ, 'കഴിക്കാന്‍ ഭക്ഷണവും, ഉടുക്കാന്‍ വസ്ത്രവും, തല ചായ്ക്കാന്‍ വീടുമുള്ള ഞാന്‍, ഇതൊക്ക നിഷേധിക്കപ്പെട്ടവര്‍ക്കുവേണ്ടി എന്താണ് ചെയ്യേണ്ടതെന്ന' ആ ചോദ്യമാണ് ഭൂമിയില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടത്.

ദുരിതദേശങ്ങളില്‍ വാഴുമ്പോള്‍ ദൈവത്തെയും മനുഷ്യരെയും ചോദ്യം ചെയ്യുകയും കുറ്റപ്പെടുത്തുകയും ചെയ്തിട്ട്, സൗഭാഗ്യങ്ങളുടെ നാട്ടില്‍ പാര്‍ക്കുമ്പോള്‍, ദൈവത്തെയും മനുഷ്യരെയും മറന്നു പോകുന്നവരെയാണ് യഥാര്‍ഥത്തില്‍ ഉയിര്‍പ്പില്ലാത്ത മരണം കവര്‍ന്നെടുക്കുന്നത്. സുഭിക്ഷമായി ഭക്ഷിക്കുന്നവരുടെ ഉള്ളില്‍ വിശക്കുന്നവരെപ്പറ്റി കരുതലും, അധികാരത്തിലിരിക്കുന്നവരുടെ കണ്ണില്‍ അനീതിക്കിരയായവരോടുള്ള കരുണയും, വാഹനത്തില്‍ സഞ്ചരിക്കുന്നവരുടെ കണ്ണില്‍ കാല്‍നട യാത്രക്കാരുടെ കിതപ്പും പതിയുന്നത് ഉയിര്‍പ്പിന്റെ ചെറിയ പങ്കുചേരലുകളാണ്.

ഉടല്‍പ്പുറത്തു വീണ ചാട്ടയടികളുടെയും, വിലാപ്പുറത്ത് കയറിയ കുന്തമുനകളുടെയും പെരും നോവുകള്‍ക്കൊടുവില്‍ ക്രിസ്തു പ്രകാശത്തിലേക്ക് ഉയിര്‍ത്തെഴുന്നേറ്റത് ഇരുളില്‍ അവശേഷിക്കുന്ന മനുഷ്യരുടെ ജീവിതത്തില്‍ പ്രതീക്ഷയുടെയും പ്രത്യാശയുടെയും ലക്ഷദീപം കൊളുത്താനാണ്. ക്രിസ്തു എന്ന ഒരു മനുഷ്യന്‍ ഉയിര്‍ത്തെഴുന്നേറ്റതു വഴി എത്രയോ മനുഷ്യരാണ് വീണ്ടും വീണ്ടും ഉയിര്‍പ്പിക്കപ്പെടുന്നത്! കടല്‍ക്കോളുകളില്‍ മനുഷ്യരുടെ ചെറുതോണികള്‍ ആടിയുലയുമ്പോള്‍ ക്രിസ്തുവിന്റെ നാമത്തില്‍ ചില മനുഷ്യര്‍ അവര്‍ക്കരികിലേക്ക് കപ്പലുമായ് എത്തുന്നു. തെരുവില്‍ മനുഷ്യര്‍ വിശന്നിരിക്കുമ്പോള്‍ ചിലര്‍ അവര്‍ക്കായി അഞ്ചപ്പത്തിന്റെ കൗണ്ടറുകള്‍ തുറന്ന് അദ്ഭുതങ്ങള്‍ ആവര്‍ത്തിക്കുന്നു. അനാഥത്വം പേറി പിറവികൊള്ളുന്ന കുഞ്ഞുങ്ങള്‍, അപ്പാ എന്നു വിളിച്ച് അലറിക്കരയുമ്പോള്‍, ഉയിര്‍പ്പിക്കപ്പെട്ട ചിലര്‍ മാതൃത്വത്തിന്റെ മാറും പേറി ആ കുഞ്ഞുടലുകളെ ചേര്‍ത്തുപിടിക്കുന്നു.

അന്തിയുറങ്ങിയ ഇടങ്ങളില്‍ അവശേഷിച്ചതൊക്കെ ഒരു കൈയിലും, ചിറകു മുളയ്ക്കാത്ത കുരുന്നുകളെ മറുകൈയിലുമായി കുടിയേറ്റങ്ങളും പലായനങ്ങളും നടത്തുന്നവര്‍ക്കു മുന്നില്‍ കതകടച്ചു കളയുന്ന സംസ്‌കാരത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ വിമര്‍ശിച്ചത് 'നിസ്സംഗതയുടെ ആഗോളവല്‍ക്കരണം' എന്നാണ്. ഇരുളിന്റെയും മരണത്തിന്റെയും താഴ്‌വരയില്‍ അവശേഷിക്കുന്നവരുടെയരികില്‍ നില്‍ക്കുമ്പോഴും, 'This is none of my business' എന്നു പറഞ്ഞൊഴിയുന്ന കുറിയ മനുഷ്യരുടെ 'സുഖസംസ്‌കാര'(Culture of Comfort)ത്തിനെതിരെ, 'This is absolutely my business' എന്ന് പറയുന്ന കരുണയുടെ സംസ്‌കാര(Culture of Compassion)മാണ് ഭൂമിയില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org