അതിഥികളോട് അനുകമ്പ, ആതിഥേയരോട് ആദരവ്

അതിഥികളോട് അനുകമ്പ, ആതിഥേയരോട് ആദരവ്
Published on

വംശീയതക്കെതിരായും വംശീയതക്കിരയാകുന്ന മനുഷ്യർക്കൊപ്പവും ശക്തമായി നിലയുറപ്പിക്കണമെന്ന് അയർലണ്ടിലെ ഡബ്ലിൻ കത്തോലിക്കാ അതിരൂപത ആർച്ചുബിഷപ് എഡ്മണ്ട് ഫാരെൽ ഐറിഷ് ജനതയോട് ഈയിടെ ആവശ്യപ്പെടുകയുണ്ടായി. അയർലണ്ടിൽ ഇന്ത്യാക്കാർക്കെതിരെ നടന്ന തദ്ദേശീയരുടെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഡബ്ലിൻ ആർച്ചുബിഷപ്പിന്റെ പ്രസ്താവന. വിവിധ ഇന്ത്യൻ ക്രൈസ്തവപാരമ്പര്യങ്ങളോട് ഊഷ്മളമായ ബന്ധമാണ് ഐറിഷ് കത്തോലിക്കാസഭയ്ക്കുള്ളതെന്നും അഗാധമായ ആദരവ് അവരോടു തങ്ങൾക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അയർലണ്ടിലെ നിരവധി കത്തോലിക്കാ ഇടവകകളിൽ ഇന്ത്യാക്കാരായ അംഗങ്ങളുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയിൽ നിന്നടക്കമുള്ള ഇതര മതസ്ഥരായ മനുഷ്യരുമായി ബന്ധങ്ങൾ വളർത്തുന്നതിനു ഡബ്ലിൻ സിറ്റി ഇന്റർഫെയ്ത്ത് ഫോറം പോലെയുള്ള സംഘടനകളിലൂടെ സൗഹൃദപൂർണ്ണമായ പരിശ്രമങ്ങൾ തങ്ങൾ നടത്തുന്നുണ്ടെന്ന് ഡബ്ലിൻ ആഗ്ലിക്കൻ ആർച്ചുബിഷപ് മൈക്കിൾ ജാക്സൺ ചൂണ്ടിക്കാട്ടി. ഇന്റർഫെയ്ത്ത് ഫോറത്തിന്റെ അധ്യക്ഷൻ കൂടിയാണ് ഡബ്ലിൻ ആർച്ചുബിഷപ്.

88 ശതമാനം ജനങ്ങളും കത്തോലിക്കരായ ഒരു രാജ്യത്തിലെ കത്തോലിക്കാ - ക്രൈസ്തവ സഭാ നേതാക്കളിൽ നിന്നുണ്ടായ ഈ പ്രഖ്യാപനം അയർലണ്ടിലെ ഇന്ത്യക്കാർക്കു വിശേഷിച്ചും, കുടിയേറ്റക്കാർക്കു പൊതുവിലും ധൈര്യം പകർന്നു.

ആസ്ത്രേലിയൻ സഭയും കുടിയേറ്റക്കാരോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ടു രംഗത്തു വന്നിട്ടുണ്ട്. കുടിയേറ്റ-അഭയാർഥി ജനതയോടുള്ള ആസ്ത്രേലിയൻ മനോഭാവത്തെയും നയത്തെയും മനുഷ്യത്വപരമാക്കുന്നതിൽ നിർണായക പങ്കു വഹിച്ച, ആസ്ത്രേലിയൻ കത്തോലിക്കാ മെത്രാൻ സംഘത്തിന്റെ 1950 ലെ ഇടയലേഖനത്തെ എഴുപത്തഞ്ചാം വർഷത്തിൽ അനുസ്മരിച്ചുകൊണ്ടുള്ളതാണ് അൽമായ കമ്മീഷന്റെ പുതിയ പ്രഖ്യാപനം. പുതിയൊരു കുടിയേറ്റവിരുദ്ധത ഇപ്പോൾ ആസ്ത്രേലിയൻ മനസ്സുകളിലും തെരുവുകളിലും പ്രകടമാകാൻ തുടങ്ങിയതും ഈ അനുസ്മരണത്തെ പ്രസക്തമാക്കുന്നു.

രണ്ടാം ലോകമഹായുദ്ധത്തിൽ തകർന്നടിഞ്ഞുപോയ യൂറോപ്യൻ ജനസമൂഹങ്ങൾ, ജീവിതം തേടി വിവിധ രാജ്യങ്ങളിലേക്കു നടത്തിയ പുറപ്പാടുകൾ ആസ്ത്രേലിയായിലേക്കും എത്തിയ സാഹചര്യത്തിലായിരുന്നു 1950 ലെ ഇടയലേഖനം. ദുരിതബാധിതരോടു ഔദാര്യം കാണിക്കണമെന്നു ആഹ്വാനം ചെയ്ത അന്നത്തെ ആസ്ത്രേലിയൻ സഭാനേതൃത്വം, രാജ്യത്തിലേക്കു വരുന്നവർക്കു ക്ഷമയും അനുകമ്പയും സഹതാപവും സഹായങ്ങളും നൽകണമെന്നു സ്വന്തം ജനത്തോട് ആവശ്യപ്പെട്ടു. ആ വാക്കുകൾ ഇന്നും പ്രസക്തമാണെന്നും പുതിയ അവസരങ്ങളും സ്വാതന്ത്ര്യവും സമൃദ്ധിയും തേടി വരുന്നവർക്ക് ആസ്ത്രേലിയ ഇനിയും അഭയമായി വർത്തിക്കണമെന്നും ഇന്നത്തെ സഭാനേതൃത്വം വ്യക്തമാക്കുന്നു.

അയർലണ്ടിലും യു കെ യിലും ആസ്ത്രേലിയായിലും മറ്റുമുണർന്നുവരുന്ന കുടിയേറ്റവിരുദ്ധവികാരത്തിന്റെ പശ്ചാത്തലത്തിൽ, കുടിയേറ്റക്കാർ ആത്മപരിശോധനക്കു തയ്യാറാകണം എന്ന ആവശ്യത്തെയും പാടേ നിരാകരിക്കാനാവില്ല. അതിഥികളായി എത്തുന്നവർ ആതിഥേയസമൂഹങ്ങളുടെ സംസ്കാരത്തെയും നാട്ടുമര്യാദകളെയും മാനിക്കണമെന്ന് അനേകർ നിർദേശിക്കുന്നു. പരസ്യമായ ഗതാഗത നിയമലംഘനങ്ങൾ മുതൽ, പൊതുസ്ഥലങ്ങളിലെ അനുചിത പെരുമാറ്റങ്ങൾ വരെ കുടിയേറ്റക്കാർ തിരുത്തേണ്ട ഒട്ടേറെ കാര്യങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. തെരുവുകളിലെ ഘോഷയാത്രകൾ, ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന വാദ്യമേളങ്ങൾ തുടങ്ങിയവയുടെ പേരിൽ മലയാളി ക്രൈസ്തവരുടെ കൂട്ടായ്മകളും വിമർശിക്കപ്പെടുന്നു.

സ്വന്തം സംസ്കാരം സൂക്ഷിക്കുന്നതും സ്വത്വബോധം തലമുറകളിലേക്കു കൈമാറുന്നതും സമാനമനസ്കർ ഒന്നിച്ചുകൂടുന്നതും സ്വാഭാവികമായി സംഭവിക്കുന്നതാണ്. അനുപേക്ഷണീയമായ മനുഷ്യാവസ്ഥകളാണവയെല്ലാം. എന്നാൽ, ലോകബോധവും കാര്യവിവരവും സാമാന്യബുദ്ധിയും ഉണ്ടാകുന്നതു പോരായ്മയല്ല എന്നും അറിയണം. സ്ഥല, കാലങ്ങൾക്കനുസരിച്ചു അനുരൂപണപ്പെടുന്നതു മനുഷ്യനു സാധ്യമാണ്, ആവശ്യവുമാണ്.

അമേരിക്കയിലും യൂറോപ്പിലും ആസ്ത്രേലിയായിലും രൂപതകൾ അടക്കമുള്ള അജപാലനസംവിധാനങ്ങൾ സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്ന സീറോ മലബാർ സഭയ്ക്ക് ഈ സാഹചര്യത്തിൽ എന്തെങ്കിലും ചെയ്യാനുണ്ടോ? കുടിയേറി വന്ന കത്തോലിക്കാവിശ്വാസികൾ സ്വന്തം ഇടവകകളിൽ അംഗങ്ങളായതിൽ സന്തോഷം പ്രകടിപ്പിക്കുകയും അവരെ പിന്തുണക്കണമെന്ന് രൂപതാ - ഇടവക അജപാലന സമിതികളോട് ആവശ്യപ്പെടുകയും ചെയ്യുന്ന ഡബ്ലിൻ ആർച്ചുബിഷപ്പിൻ്റെ പ്രസ്താവനയിൽ ചില സൂചനകളുണ്ട്. പ്രവാസരാജ്യങ്ങളിലെ കത്തോലിക്കാസഭാ സംവിധാനങ്ങളോടു ചേർന്നു നിൽക്കാൻ ഏതൊക്കെ വിധത്തിലാണു നമുക്കു സാധിക്കുക?

നമ്മുടെ ധാരാളം വൈദികർ വികസിതരാജ്യങ്ങളിൽ അജപാലനസേവനം നിർവഹിക്കുന്നുണ്ട്. അതിനപ്പുറത്ത്, അജഗണമെന്ന നിലയിൽ അൽമായർക്ക് ആ സഭകളെ എത്രത്തോളം സഹായിക്കാൻ കഴിയും? മതതിരസ്കാരപ്രവണത രൂക്ഷമാകുകയും പള്ളിയിൽ വരുന്നവർ കുറയുകയും ചെയ്തിരിക്കുന്ന നാടുകളിൽ, ആ സഭകളുടെ നിലനിൽപിനായി നമുക്കു വഹിക്കാൻ കഴിയുന്ന പങ്കെന്തായിരിക്കും? ചെന്നുചേരുന്നയിടങ്ങളിലെല്ലാം സ്വന്തം പള്ളികൾ സ്ഥാപിക്കാനുള്ള ആഗ്രഹത്തെ അംഗീകരിക്കുമ്പോൾ തന്നെ, അവിടെ നിലവിലുള്ളതും പരിശുദ്ധ മാർപാപ്പായുടെ കീഴിലുള്ളതുമായ ഏകകത്തോലിക്കാസഭയിലെ അംഗങ്ങളാണു നമ്മളെന്ന വസ്തുത മറന്നു പോകരുത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org