ഭയത്തിന്റെ റിപ്പബ്ലിക്

ഭയത്തിന്റെ റിപ്പബ്ലിക്
Published on

രാജ്യസഭാംഗം ഇമ്രാന്‍ പ്രതാപഘടി പങ്കുവച്ച 46 സെക്കന്‍ഡ് വീഡിയോക്കോപ്പമുള്ള കവിത സാമുദായിക ദ്വേഷം പരത്തുന്നു എന്ന് ആരോപിച്ച്, ഗുജറാത്ത് പൊലീസ് എഫ് ഐ ആര്‍ ഇട്ടിരുന്നു. എന്നാല്‍ കേസ് റദ്ദാക്കാന്‍ സുപ്രീംകോടതി കഴിഞ്ഞദിവസം ഉത്തരവായി. ''ഹിംസയുടെ രക്തദാഹത്തിനെതിരെ അനീതിയുടെ തേരോട്ടത്തിനെതിരെ കണ്ണുനീരിന്റെ ജ്വാലകളെ തീജ്വാലകളാക്കികൊണ്ട് സ്‌നേഹത്തിന്റെ പ്രതിരോധം സൃഷ്ടിക്കാം'' എന്നതാണ് കവിതയുടെ സാരാംശം. അതിലെ രണ്ടു വരികള്‍ ഇങ്ങനെയാണ്. ''രക്തദാഹികളെ കേള്‍ക്കൂ, സത്യത്തിനായുള്ള പോരാട്ടം ശരിയെങ്കില്‍ ഞങ്ങള്‍ അതു സ്‌നേഹത്തോടെ നിറവേറ്റും.''

ഒരു കവിത സമൂഹമാധ്യമത്തില്‍ ഇടുക, അതിനെതിരെ പൊലീസ് കേസ് എടുക്കുക, സംസ്ഥാനത്തിലെ ഉയര്‍ന്ന കോടതി അതു ശരി വയ്ക്കുക, അതിനാല്‍ ഒരാള്‍ക്ക് കവിതയെ ചൊല്ലി സുപ്രീംകോടതിയില്‍ പോകേണ്ടി വരിക, അവിടെ നിന്ന് കലയെക്കുറിച്ച് 56 പേജുള്ള വിധി ന്യായം സുപ്രീംകോടതിക്ക് നല്‍കേണ്ടി വരിക. സ്വാതന്ത്ര്യത്തിന്റെ, ജനാധിപത്യത്തിന്റെ, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ, 75 വര്‍ഷങ്ങള്‍ കടന്നുള്ള ഇന്ത്യയുടെ യാത്രയാണിത്.

ഒരു കവിതയെ പോലും ഭയപ്പെടുന്ന അധികാര സ്ഥാപനങ്ങള്‍! ഒരു കവിത കൊണ്ട് മുറിവേല്‍ക്കുന്നത് ആര്‍ക്കാണ്? സ്‌നേഹത്തിന്റെ വരികളുടെ മൂര്‍ച്ചകൊണ്ട് ഇവിടെ മരിച്ചു വീഴുമെന്ന് കരുതുന്നത് ആരൊക്കെയാണ്? നീതിക്കായുള്ള ദാഹത്തിന്റെ വരികളിലൂടെ ഇവിടെ പടര്‍ന്നു പിടിക്കുമെന്ന് ഇവര്‍ ഭയപ്പെടുന്നത് എന്തൊക്കെയാണ്? ജീവിതങ്ങളെ നോക്കി, കഴിഞ്ഞകാല ചരിത്രങ്ങളെ നോക്കി കരയാനോ ചിരിക്കാനോ വ്യാഖ്യാനിക്കാനോ പാടില്ലെന്നോ? ശ്മശാന സ്വഭാവം പേറുന്ന മൂകതയുടെ ഒരേതൂവലിടങ്ങള്‍ ആകണമോ കലാസൃഷ്ടികള്‍?

സ്വാതന്ത്ര്യത്തിന്റെ, ജനാധിപത്യത്തിന്റെ 75 വര്‍ഷങ്ങള്‍ കടക്കുമ്പോള്‍ രൂപീകരിക്കപ്പെടുന്നത് ഭയത്തിന്റെ പുതിയ റിപ്പബ്ലിക് ആണോ? കലാസൃഷ്ടികള്‍ പോലും അധികാരികളില്‍ ഭയം ഉണര്‍ത്തുന്നുവോ? കലാസൃഷ്ടി കര്‍ത്താക്കളില്‍ ഭയം നിറയണമെന്ന് അവര്‍ ആഗ്രഹിക്കുന്നുവോ? തിരഞ്ഞെടുത്തയച്ചവരോട് കഥകളോ കവിതകളോ ചൊല്ലാനോ ചോദ്യങ്ങള്‍ ചോദിക്കാനോ പാടില്ലെന്നോ? കഥകളെക്കാളും കവിതകളെക്കാളും സിനിമകളെക്കളും ഉപരി അനേകം മനുഷ്യരെ വിഭജിച്ചതും ദ്വേഷം വിതച്ചതും കൊന്നു തള്ളിയതും, രാഷ്ട്രീയവും മതവും അവയുടെ അവിശുദ്ധ കൂട്ടുകെട്ടുമാണെന്ന് നമ്മെ പഠിപ്പിക്കുന്നത് ചരിത്രം തന്നെയല്ലേ?

ഗുജറാത്തില്‍ കവിതകൊണ്ട് മുറിവേറ്റുവെങ്കില്‍ കേരളത്തിലതു സിനിമകൊണ്ടാണ് (എമ്പുരാന്‍). കാഴ്ചയുടെ വിപണിയെ മുന്‍നിര്‍ത്തി രൂപീകരിക്കപ്പെട്ട കഥയും പരിസരങ്ങളുമാണ് സിനിമയില്‍ ആദ്യന്തം. നന്നായി വില്‍ക്കുക എന്നതാണ് ലക്ഷ്യം. വിവാദങ്ങള്‍ ഒഴിയരുതേ എന്ന് അവര്‍ അതിയായി ആഗ്രഹിച്ചിരുന്നു. 'മാര്‍ക്കറ്റിങ് ഓറിയന്റഡ് വിവാദങ്ങള്‍ക്ക്' അപ്പുറത്തേക്കുള്ള അസഹിഷ്ണുതയും ബുള്ളിയിങും ഈ വാണിജ്യ സിനിമ അര്‍ഹിക്കുന്നുണ്ടോ?

ചുറ്റുമുള്ള ജീവിതങ്ങളെ നോക്കി, കഴിഞ്ഞകാല ചരിത്രങ്ങളെ നോക്കി കരയാനോ ചിരിക്കാനോ വ്യാഖ്യാനിക്കാനോ പാടില്ലെന്നോ? ശ്മശാന സ്വഭാവം പേറുന്ന മൂകതയുടെ ഒരേതൂവലിടങ്ങള്‍ ആകണമോ കലാസൃഷ്ടികള്‍?

കേരളം ശ്രദ്ധിക്കേണ്ട ഒന്നുണ്ട്. ഒരു കലാസൃഷ്ടിയെപ്രതി മാപ്പ് പറയേണ്ട സാഹചര്യം ഉണ്ടാവുക കേരള കലാ സാഹിത്യ ചരിത്രത്തില്‍ (സിനിമ നേടുന്ന കോടികള്‍ക്കൊപ്പം) ഒരു 'ബെഞ്ച് മാര്‍ക്ക്' ആണ്. പില്‍ക്കാല കലാ സൃഷ്ടികളെയും സൃഷ്ടികര്‍ത്താക്കളെയും സ്വാധീനിക്കാന്‍ തക്ക രീതിയിലുള്ള ഒന്ന്. അത്തരം മാപ്പ് പറച്ചില്‍ ഒരു 'പ്രത്യേക രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ' സ്പര്‍ശിക്കുമ്പോള്‍ മാത്രം ഉണ്ടാകുന്നു എങ്കില്‍ വീണ്ടുവിചാരപ്പെടേണ്ടതുണ്ട്.

ഗുജറാത്ത് കലാപത്തിന്റെ ചരിത്രം മുഴുവന്‍ പറയുന്നില്ലെന്ന്, ക്രൈസ്തവ മതത്തിന്റെ ബിംബങ്ങളെ ഉപയോഗിക്കുന്നുവെന്ന്, മിസ്റ്റീരിയസ് കള്‍ട്ടുകളെ എമ്പുരാന്‍ പ്രോത്സാഹിപ്പിക്കുന്നു എന്ന്, പരാതികള്‍ കുമിഞ്ഞു കൂടുകയാണ്. ചരിത്രത്തില്‍ എല്ലാ കാലത്തും രാഷ്ട്രീയ സിനിമകളും പ്രൊപ്പഗണ്ട സിനിമകളും ഉണ്ടാകാറുണ്ട്. എതിര്‍പ്പുകള്‍ ഉറക്കെ പറയാനും അവയോട് സംവദിക്കാനും ഉള്ള ഇടം ഉണ്ടാവുക എന്നതല്ലേ പ്രധാനം? ചരിത്രവും ദൈവവും മതഗ്രന്ഥങ്ങളും ഒക്കെ വ്യാഖ്യാനങ്ങള്‍ക്കും പഠനങ്ങള്‍ക്കും ഉള്ളതാണ്. കാരണം അത് ചരിത്രത്തില്‍ ജീവിക്കുന്ന എല്ലാവരുടെയും പൈതൃകമാണ്. ഇകഴ്ത്തുമ്പോള്‍ ഉടനെ ഇടിഞ്ഞു വീഴുന്നതിന്റെയും പുകഴ്ത്തുമ്പോള്‍ പണിതുയര്‍ത്തപ്പെടുന്നതിന്റെയും പേരാണോ വിശ്വാസം?

കലയ്ക്കുളള പ്രതികരണങ്ങള്‍ രൂപപ്പെടേണ്ടത് കലയിലൂടെയാണ്! അതിനു സാധിക്കാത്തവര്‍ വിമര്‍ശനങ്ങളും സംവാദങ്ങളും ശക്തമായി ഉയര്‍ത്തട്ടെ. സത്യത്തിന്റെ തൂവല്‍ പേറുന്നതു മാത്രം മനുഷ്യന്റെ ഹൃദയത്തെ തൊടും. അതുമാത്രം നിലനില്‍ക്കും. അതിനുള്ള ഇടം ഉണ്ടായാല്‍ മതി. 2024 ലെ മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ 159-ാമതാണ് ഇന്ത്യ. ഇന്ത്യയ്ക്കു താഴെ പിന്നെ 20 രാജ്യങ്ങള്‍ കൂടി മാത്രം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org