
ഫാ. ജെന്‍സ് പാലച്ചുവട്ടില്‍
''ദേവദൂതന്‍'' എന്ന സിനിമയിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച വിശാല്‍ കൃഷ്ണമൂര്‍ത്തി എന്ന കഥാപാത്രം അലീനയോട് പറയുന്ന ഹൃദയസ്പര്‍ശിയായ ഡയലോഗ് ഇങ്ങനെയാണ്, ''ബഹുമാനിക്കപ്പെടേണ്ട എന്തോ ഒന്ന് നിങ്ങളിലുണ്ട്. എത്ര ഭംഗിയായിട്ടാണ് നിങ്ങള്‍ ഒരാളെ സ്‌നേഹിക്കുന്നത്...!!'' മനുഷ്യവംശത്തെ മുഴുവന്‍ അഴകോടും ആഴത്തിലും അധികമായും സ്‌നേഹിച്ചത് യേശുക്രിസ്തു മാത്രമാണ്. അവന്റെ സ്‌നേഹത്തിന്റെ പ്രതീകമായിരുന്നു കാല്‍വരിയിലെ മരക്കുരിശ്.
ആ മരക്കുരിശിലൂടെ അവന്‍ നമുക്ക് രക്ഷനേടിത്തന്നു. മനുഷ്യരക്ഷ സാധിക്കാന്‍ അവന് പീഡാസഹനവും കുരിശുമരണവും അനിവാര്യമായിരുന്നില്ല. കാരണം അവന്റെ ഒരു പ്രാര്‍ഥനയ്ക്ക് മനുഷ്യരെ രക്ഷിക്കാനുള്ള വിമോചനമൂല്യമുണ്ടായിരുന്നു. എന്നിട്ടും അവന്‍ തനിക്കുണ്ടായിരുന്ന സന്തോഷം ഉപേക്ഷിച്ച്, അപമാനം വകവയ്ക്കാതെ, കുരിശ് ക്ഷമയോടെ സ്വീകരിച്ചു (ഹെബ്രാ. 12:2). കാരണം, ദൈവം എന്തുമാത്രം മനുഷ്യരെ സ്‌നേഹിക്കുന്നുണ്ടെന്ന് തെളിയിക്കാന്‍ യേശുവിന് തന്റെ രക്ഷണീയമായ പ്രാര്‍ഥന പോരായിരുന്നു. അതിന് അവന്‍ കുരിശ് തിരഞ്ഞെടുത്തു; കുരിശുമരണം തിരഞ്ഞെടുത്തു.
കുരിശ് ഒരര്‍ഥത്തില്‍ ഒരു ബോധിവൃക്ഷമാണ്. സഹനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനു യേശുവിനു മുമ്പ് ജീവിച്ച ബുദ്ധന് പ്രകാശം കൊടുത്ത വൃക്ഷം. ഒറ്റ വ്യത്യാസമേയുള്ളൂ. എന്തിനു സഹിക്കുന്നു എന്നതാണ് ബോധിവൃക്ഷം ഉന്നയിക്കുന്ന ചോദ്യം. എങ്ങനെ സഹിക്കണമെന്നതിനും മാതൃകയായി കുരിശ് മാറുന്നു.
കുരിശിലേക്ക് ഉറ്റുനോക്കുന്നവര്‍ ആദ്യം യേശുവിനെ കാണണം; അവന്റെ മുറിപ്പാടുകള്‍ക്കകത്തെ സങ്കടത്തെ കാണണം. പിന്നീട് നമ്മെത്തന്നെ കാണണം. ഓര്‍ക്കുക, നാം കടന്നുപോകുന്ന ഭൗതികവും ആന്തരികവുമായ എല്ലാ സങ്കടങ്ങളുടെയും അടയാളമാണ് കുരിശ്.
അങ്ങനെ സ്‌നേഹത്തിന്റെ പ്രതീകവും സഹനത്തിന്റെ മാതൃകയുമായിത്തീര്‍ന്ന ആ മരക്കുരിശ് രണ്ടു ചോദ്യങ്ങള്‍ കൂടി നമുക്കു മുമ്പില്‍ ഉയര്‍ത്തുന്നുണ്ട്. 'നീ യേശുവിനെ കുരിശില്‍ കാണുന്നുണ്ടോ?' എന്നതാണ് അതില്‍ ഒന്നാമത്തേത്. കുരിശിലേക്ക് ഉറ്റുനോക്കുന്നവര്‍ ആദ്യം കാണുന്നതും കാണേണ്ടതും അതിലെ യേശുവിനെയാണ്. ഒറ്റയാക്കപ്പെട്ട, കീറിമുറിഞ്ഞ ഉടലുള്ള, ആണികളാല്‍ തറയ്ക്കപ്പെട്ട, പരിത്യക്തനായ യേശുവിനെത്തന്നെ!
കുരിശ് തരുന്ന സദ്‌വാര്‍ത്ത ഇതാണ്, ''എനിക്കു നിന്നെ പിടുത്തം കിട്ടും.'' നാട്ടിന്‍പുറത്തെ സ്ത്രീകളുടെ പതിവുമൊഴിപോലുമതാണ്. ക്രൂശിതനായ യേശുവിന് എല്ലാം പിടുത്തം കിട്ടും. കാലാകാലങ്ങളായി മനുഷ്യര്‍ അവരുടെ സങ്കടങ്ങള്‍ കുരിശുമായി ചേര്‍ത്തുവയ്ക്കുന്നു. സാഡി സ്മിത്ത് എന്ന എഴുത്തുകാരി വെറുതെയല്ല ഇങ്ങനെ കുറിച്ചിട്ടത്, ''നിങ്ങളുടെ സഹനങ്ങളെ ഒഴുക്കിക്കളയാനുള്ള നദിയാണ് കുരിശെന്ന്.'' അതില്‍ ക്രിസ്തുവിന്റെ ചോരയും വിയര്‍പ്പും ചേര്‍ന്നൊരു സ്‌നേഹത്തിന്റെ നദി രൂപപ്പെട്ടിട്ടുണ്ട്. വി. പൗലോസിനെ തീപിടിച്ച കാര്യം ക്രിസ്തു തനിക്കുവേണ്ടി മരിച്ചു; തന്നെ സ്‌നേഹിച്ചു എന്ന ബോധ്യമായിരുന്നു (ഗലാ. 2:20). വി. ആഗസ്തിനോസിന്റെ വാക്കുകളില്‍, 'ശക്തിയില്‍ അവന്‍ നമ്മെ സൃഷ്ടിച്ചു; എന്നാല്‍ തന്റെ ബലഹീനതയില്‍ അവന്‍ നമ്മെ തിരിച്ചുപിടിച്ചു.' അവന്റെ ബലഹീനതയുടെ പ്രകടനമായിരുന്നു കുരിശേറിയ സ്‌നേഹം.
നിന്റെ ജീവിതത്തില്‍ നീ തനിച്ചാണെന്ന് തോന്നിയിട്ടുണ്ടോ? കുരിശിലേക്ക് നോക്കൂ, നിന്റെ രക്ഷകനായ ക്രിസ്തുവും അവിടെ തനിച്ചാണ്. നിന്റെ ജീവിതത്തില്‍ നീ തിരസ്‌കരിക്കപ്പെട്ടെന്നും അവഹേളിക്കപ്പെട്ടെന്നും നിനക്ക് തോന്നിയിട്ടുണ്ടോ? കുരിശിലേക്ക് നോക്കിയാലും, അതില്‍ നഗ്നനായി പിടയുന്ന ക്രിസ്തുവും മനുഷ്യരുടെ തുപ്പലുകളും ആക്ഷേപങ്ങളും ഏറ്റവന്‍ തന്നെയാണ്.
നിന്റെ ജീവിതത്തില്‍ എന്നും ദുരന്തങ്ങളും അന്യായമായ സഹനങ്ങളും രോഗപീഡകളും മാത്രമാണെന്ന് തോന്നിയിട്ടുണ്ടോ? കുരിശിലേക്ക് നോക്കൂ, അവന്‍ നിന്നെക്കാള്‍ നീതിമാനായിരുന്നിട്ടും അവന് ഈ ഗതി വന്നുവെന്ന് മനസ്സിലാക്കുക. നിന്റെ ജീവിതത്തില്‍ നിനക്ക് സകലതും നഷ്ടപ്പെട്ടെന്ന് കരുതുന്നുണ്ടോ? കുരിശിലേക്ക് നോക്കൂ. തുറന്നു പിടിച്ച കരങ്ങളില്‍ ആണികള്‍ മാത്രം സ്വന്തമായുള്ള ക്രിസ്തുവിനും ലോകം നല്‍കുന്ന സകലതും നഷ്ടമായിട്ടുണ്ട്. സ്വന്തമായുണ്ടായിരുന്ന അമ്മയെപ്പോലും. കുരിശിലെ ക്രിസ്തുവിനെ കണ്ടെത്തുന്നിടത്താണ് നമ്മുടെ ജീവിതം കൂടുതല്‍ പ്രകാശപൂര്‍ണ്ണമാകുന്നത്.
മരക്കുരിശ് ഉയര്‍ത്തുന്ന രണ്ടാമത്തെ ചോദ്യം, ''നീ നിന്നെ കുരിശില്‍ കാണുന്നുണ്ടോ?' എന്നതാണ്. രണ്ട് തടിക്കഷണങ്ങളോ ലോഹങ്ങളോ ചേര്‍ത്തുവയ്ക്കുന്നതല്ല കുരിശ്; മനുഷ്യദുഃഖങ്ങളുടെ സമുച്ചയമാണത്. കുരിശിലേക്ക് ഉറ്റുനോക്കുന്നവര്‍ ആദ്യം യേശുവിനെ കാണണം; അവന്റെ മുറിപ്പാടുകള്‍ക്കകത്തെ സങ്കടത്തെ കാണണം. പിന്നീട് നമ്മെത്തന്നെ കാണണം. ഓര്‍ക്കുക, നാം കടന്നുപോകുന്ന ഭൗതികവും ആന്തരികവുമായ എല്ലാ സങ്കടങ്ങളുടെയും അടയാളമാണ് കുരിശ്. അസ്ത്രംപോലെ, വെടിയുണ്ടപോലെ, മുള്ളുപോലെ ശരീരത്തിന്റെ ഒരു പ്രത്യേക ഭാഗത്തല്ല കുരിശ് തുളച്ചു കയറുന്നത്. മറിച്ച്, ഉടലാകെയാണ്. ഒരു പ്രത്യേക നൊമ്പരത്തിന് കുരിശെന്ന് പേരിടാനാവില്ല. കാരണം അത് ജീവിതം മുഴുവന്‍ പരക്കുന്ന യാതനകള്‍ ചേര്‍ത്തുവയ്ക്കുന്നതാണ്, ഉടലാകെ കുരിശ് പരക്കുന്നതുപോലെ... ഒരുവന് തന്നെത്തന്നെ കുരിശില്‍ കാണാന്‍ സാധിച്ചാല്‍ പിന്നെ ജീവിതത്തില്‍ പരാതികളുണ്ടാകില്ല; പരിഭവങ്ങളുണ്ടാകില്ല.
''മോശ ഇസ്രായേല്‍ക്കാരെ ചെങ്കടലില്‍ നിന്നും മുന്നോട്ടു നയിച്ചു. മരുഭൂമിയിലൂടെ മൂന്നു ദിവസം യാത്ര ചെയ്തിട്ടും ഒരിടത്തും വെള്ളം കണ്ടെത്തിയില്ല. മാറായിലെത്തിയപ്പോള്‍ അവര്‍ വെള്ളം കണ്ടു, അതു കയ്പുള്ളതായിരുന്നു. മോശ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു. അവിടുന്ന് അവന് ഒരു തടിക്കഷണം കാണിച്ചുകൊടുത്തു. അത് വെള്ളത്തിലിട്ടപ്പോള്‍ വെള്ളം മധുരിച്ചു'' (പുറ. 15:25). മാറായിലെ കയ്‌പേറിയ ജലത്തില്‍ മധുരം പകരാന്‍ മോശയ്ക്ക് കര്‍ത്താവ് കൊടുത്ത തടിക്കഷണം പോലെ, നമ്മുടെ ജീവിതത്തെ മധുരിപ്പിക്കാന്‍ ക്രിസ്തു നല്‍കിയ തടിക്കഷണമാണ് കുരിശ്. കുരിശില്‍ സ്വയം കാണുന്നവരുടെ ജീവിതങ്ങള്‍ മാറായിലെ വെള്ളം പോലെ മധുരിക്കും.
ഗ്രീന്‍ വാല്‍ഡ് എന്ന എഴുത്തുകാരി കുറിക്കുന്നു, ''ജീവിതം ചേര്‍ത്തുവയ്ക്കുന്ന നെഞ്ചിലേക്ക് സഹനം മരണം പോലെ തുളഞ്ഞു കയറുന്നു, ഒരു കുരിശായി പുഷ്പിക്കാന്‍''...
കുരിശിനെ ജീവിതത്തോടു ചേര്‍ത്തുവായിക്കുമ്പോള്‍ മാത്രമാണ് അത് സൗഭാഗ്യകരമായ ഒരു വിശുദ്ധ ബലിയായി മാറുന്നത്. ആ വിശുദ്ധ ബലിയില്‍ നിനക്ക് നിന്റെ കുരിശ് കണ്ടെത്താന്‍ കഴിയട്ടെ! ആ കുരിശിലെ ക്രിസ്തുവിനെയും നിന്നെത്തന്നെയും ദര്‍ശിക്കാന്‍ സാധിക്കട്ടെ...!