കാലം കാലാന്തരങ്ങളിലൂടെ

കാലം കാലാന്തരങ്ങളിലൂടെ

ചെന്നിത്തല ഗോപിനാഥ്

ആദിയില്‍ ദൈവം മനുഷ്യനെ ഏകാന്തതയില്‍ സൃഷ്ടിച്ചു. അവന്റെ അഗാധമായ മൂകത കണ്ട് ദുഃഖം തോന്നിയ സ്രഷ്ടാവ് അവനു തുണയായി അവന്റെ അംശത്തില്‍ നിന്നു സ്ത്രീക്കു ജന്മം നല്‍കി. ശേഷം അവരുടെ ഉല്ലാസ ജീവിതം കണ്ട ദൈവം അവര്‍ക്കു ഭൂമിയിലെ ജീവിത ഉടമ്പടിയും കല്‍പിക്കപ്പെട്ടു. എന്നാല്‍ ദൈവത്തിനും മനുഷ്യനും ഇടയില്‍ പ്രവര്‍ത്തിച്ച സര്‍പ്പമായ "സാത്താന്‍" ഉല്‍പ്പത്തിയില്‍ തന്നെ ദൈവത്തിന്റെയും മനുഷ്യവംശത്തിന്റെയും മധ്യേ മൂന്നാമനായി, ശത്രുഗണത്തില്‍ നിന്നുകൊണ്ടു പ്രവര്‍ത്തിച്ചു. അവന്റെ കുതന്ത്രത്താല്‍ സ്ത്രീയുടെ പ്രേരണ മൂലം ദൈവസമക്ഷം സാക്ഷ്യപ്പെടുത്തിയ ഉടമ്പടി ലംഘിച്ചു, വിലക്കപ്പെട്ട കനി ഇരുവരും ഭക്ഷിച്ചു. അങ്ങനെ മനുഷ്യവംശത്തിലെ 'ആദ്യതെറ്റിന്റെ' ആരംഭം ആദ്യദിവസം തന്നെ സംഭവിച്ചു. ശേഷകാലം ഇന്നോളം മനുഷ്യശാസ്ത്ര തത്വങ്ങള്‍ ഇത്രത്തോളം പുരോഗമിച്ചിട്ടും ശരിയേക്കാള്‍ പതിന്മടങ്ങു തെറ്റിലേക്കു തന്നെയാണ് മനഷ്യ വര്‍ഗ്ഗത്തിന്റെ പ്രയാണമെന്ന് വിലയിരുത്തപ്പെടുകയാണ്.
ആദവും ഹവ്വയും ചെയ്ത തെറ്റിലൂടെ മനുഷ്യസമൂഹം മുഴുവന്‍ ഇന്നു ഭൂമുഖം മുഴുവന്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ തെറ്റ് എന്ന മൂല്യപദവും സമൂഹത്തെ സമൂലം ആവരണം ചെയ്ത് പാഴ്‌വള്ളി കണക്കെ ചുറ്റിവരിഞ്ഞ് ശരികളെയും നന്മകളെയും ഒന്നാകെ കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കോടാനുകോടി വത്സരങ്ങള്‍ പിന്നിട്ട ശേഷവും ഭൂരിഭാഗം മാനവവംശവും ഇന്നു കലിയുഗ സിദ്ധാന്തങ്ങള്‍ക്ക് അടിമയായിരിക്കുകയാണ്. അഗ്നിയും ജലവും പോലെ, തിന്മയും നന്മയും തമ്മിലുള്ള കിട മത്സരം ഭൂമിയില്‍ മനുഷ്യവാസമുള്ള എവിടെയും നടമാടുന്നു.
ആദിമകുലങ്ങള്‍ ഭൂമിയില്‍ സ്ഥിരവാസക്കാരായിരുന്നില്ല എന്നു വിശുദ്ധ പുരാണങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. കാലാവസ്ഥയുടെ അനുകൂല സാഹചര്യത്തില്‍ ജീവിതോപാധികള്‍ക്കായി രാജ്യാന്തരങ്ങളും ദേശാന്തരങ്ങളും കൂട്ടത്തോടെ സഞ്ചരിക്കുമായിരുന്നു. കുടില്‍ കെട്ടി വസിച്ചും മണ്ണിനോടു പൊരുതിയും വിയര്‍പ്പുചിന്തി ഭൂമിയെ സ്‌നേഹിച്ചു ജീവിതം നടത്തിയിരുന്നു പൂര്‍വ്വികര്‍. ഇന്നു ഭൂമിയെന്ന പുണ്യഗ്രഹം അപ്പാടെ ചൂഷണം ചെയ്യപ്പെട്ടു കഴിഞ്ഞു. മാലിന്യസമൃദ്ധിയാല്‍ വീര്‍പ്പുമുട്ടിയിട്ട് ആ ചണ്ടിയെ കുട്ടക്കണക്കിനു അളന്നു വിറ്റ് ധനം സമ്പാദിക്കുന്ന ഇന്നത്തെ ദുഃസ്ഥിതിയിലെത്തിച്ച മനുഷ്യവര്‍ഗ്ഗം സുഭിക്ഷതയിലാണോ ജീവിക്കുന്നത് എന്നു വിലയിരുത്തേണ്ടിയിരിക്കുന്നു.

കുടില്‍ കെട്ടി വസിച്ചും മണ്ണിനോടു പൊരുതിയും വിയര്‍പ്പുചിന്തി
ഭൂമിയെ സ്‌നേഹിച്ചു ജീവിതം നടത്തിയിരുന്നു പൂര്‍വ്വികര്‍.
ഇന്നു ഭൂമിയെന്ന പുണ്യഗ്രഹം അപ്പാടെ ചൂഷണം ചെയ്യപ്പെട്ടു കഴിഞ്ഞു.
മാലിന്യസമൃദ്ധിയാല്‍ വീര്‍പ്പുമുട്ടിയിട്ട് ആ ചണ്ടിയെ കുട്ടക്കണക്കിനു
അളന്നു വിറ്റ് ധനം സമ്പാദിക്കുന്ന ഇന്നത്തെ ദുഃസ്ഥിതിയിലെത്തിച്ച മനുഷ്യവര്‍ഗ്ഗം
സുഭിക്ഷതയിലാണോ ജീവിക്കുന്നത് എന്നു വിലയിരുത്തേണ്ടിയിരിക്കുന്നു.


വിഭിന്ന ദേശങ്ങളില്‍ കൂട്ടം കൂട്ടമായി വസിച്ചിരുന്ന മനുഷ്യര്‍ കാലം വരുത്തിവച്ച പരിവര്‍ത്തനത്തിലൂടെ വംശത്തിന്റെ അംഗങ്ങളായി കൂട്ടംപിരിഞ്ഞ് ജീവിതം നയിക്കാന്‍ തുടങ്ങി. അതിലൂടെ ഉരുത്തിരിഞ്ഞ വര്‍ണ്ണ വര്‍ഗ്ഗ മത ജാതി ചിന്തകളും ഉടലെടുത്തപ്പോള്‍ വേര്‍പിരിയല്‍ എന്ന തത്വത്തിലേക്ക് മനുഷ്യഗണം നയിക്കപ്പെട്ടു. യുഗപരിവര്‍ത്തനത്തിലൂടെ കൂട്ടുകുടുംബ സിദ്ധാന്തത്തിലെത്തിനിന്ന മനുഷ്യവര്‍ഗ്ഗം അര നൂറ്റാണ്ടു മുമ്പുവരെ ഈ ശൈലിയില്‍ നിലനിന്നിരുന്നു. ശാസ്ത്ര പുരോഗതിയിലൂടെ ആറ്റംബോംബ് കണ്ടുപിടിച്ച് യുദ്ധമുഖത്ത് പ്രയോഗിച്ച് ശത്രുരാഷ്ട്രങ്ങളിലെ സാധാരണ ജനതയെ തീരാദുഃഖത്തിലേക്ക് എത്തിച്ചു. ശേഷം കൂട്ടുകുടുംബ വ്യവസ്ഥിതികളും തകര്‍ന്നടിയാന്‍ തുടങ്ങി. പിന്നീട് അണുകുടുംബമെന്ന തത്വത്തിലേക്കും സ്വാര്‍ത്ഥചിന്തയില്‍ ശോഷിക്കാന്‍ വഴികള്‍ കണ്ടെത്തുകയും ചെയ്തപ്പോള്‍ കുടുംബപാരമ്പര്യങ്ങളും നഷ്ടപ്പെടുന്ന ദുരവസ്ഥ. ഇന്നിപ്പോള്‍ പരമാണു കുടുംബ ശൈലിയിലേക്കു വഴിതിരിഞ്ഞപ്പോള്‍ പരിവര്‍ത്തന സമൂഹം ദുരന്തങ്ങളുടെ പറുദീസയ്ക്കു പിന്നിലെത്തി നില്‍ക്കുന്നു. ഇന്നത്തെ കൊറോണ അണുക്കളെ താരതമ്യമാക്കുന്നതിനു തുല്യം. ഫലപ്രദമായ ഔഷധം കണ്ടെത്താന്‍ ശ്രമിച്ചിട്ടും വൈദ്യശാസ്ത്രം മിഴിച്ചു നില്‍ക്കുന്ന ദുരവസ്ഥയിലെ പരമാണുക്കള്‍ പോലെ ഇന്നു മനുഷ്യരും.
ഞാനും ഭാര്യയും ചേര്‍ന്നുള്ള അണുകുടുംബമായി ശുഷ്‌ക്കിക്കാന്‍ തുടങ്ങിയിട്ടു കാലമേറെയായി. പിന്നീടുണ്ടായ തത്വമാറ്റത്തില്‍ ഞാനും ഭാര്യയുമൊന്ന് – ഞങ്ങള്‍ക്കൊന്ന് എന്ന ചിന്തയുദിച്ചു. ഒറ്റ സന്തതി പുത്രിയാണെങ്കില്‍ അവിടെയും നേട്ടങ്ങള്‍ കൊയ്യാം. പഠനകാര്യങ്ങളില്‍ സര്‍ക്കാര്‍ വക ആനുകൂല്യങ്ങള്‍ നേടാം. അടുത്തതായി സന്തതികളുണ്ടാകാത്ത ദമ്പതികള്‍ എന്ന ശാപവാക്കില്‍ നിന്നു മോചനം. മൂന്നാമതായി മക്കള്‍ കൂടിയാലുണ്ടാകുന്ന പടലപ്പിണക്കത്തില്‍ നിന്നു ഒഴിവാകാം. അവിഹിതമായി സമ്പാദിച്ചു കൂട്ടുന്ന സമ്പത്തു പങ്കിട്ടുപോകാതെ ഒറ്റ കേന്ദ്രബിന്ദുവില്‍ സ്ഥായിയായി നില്‍ക്കുമെന്ന കാഴ്ചപ്പാടും ദീര്‍ഘവീക്ഷണവും. വിദൂരഭാവിയില്‍ സന്തതികളേ വേണ്ട എന്ന ആശയത്തിലെത്തുന്ന പിന്‍തലമുറക്കാരെ കാലം കാത്തിരിക്കട്ടെ.
കൊറോണയെന്ന പരമാണു ജൈവസങ്കലനമെന്ന മനുഷ്യന്റെ പരീക്ഷണ നേട്ടമെന്ന് സാമൂഹ്യ ചര്‍ച്ചകളും കണ്ടെത്തലുകളും ഒരുഭാഗത്തു നടക്കട്ടെ. ഇതില്‍ ദൈവത്തിന്റെ ഇടപെടല്‍ ഇല്ലേയെന്നു തീര്‍ത്തു കല്‍പിക്കാന്‍ സാധിക്കുമോ? കാരണം, ദൂഷിത അംശങ്ങളെ പഠിക്കാനും സങ്കലനം ചെയ്യാനും വിപ്‌ളവകരമായ സാമൂഹ്യനാശം വിതയ്ക്കാനും ശേഷിയുള്ള തരത്തില്‍ രൂപപ്പെടുത്തുന്ന അപൂര്‍വ്വ ശാസ്ത്രവര്‍ഗ്ഗത്തിന്റെ സരണിയില്‍ ദൈവിക ഇടപെടല്‍ ഉണ്ടാകാതിരിക്കില്ല – തീര്‍ച്ചയായും ഉണ്ട്.
ഭൂമിയില്‍ ഇന്നു കാണുന്ന എല്ലാ പുരോഗതിയും മനുഷ്യരാശിയുടെ നാശത്തിലേക്കുള്ള പടവുകള്‍ക്കുള്ള ശാസ്ത്രീയതയെന്നു നാളെ വിലയിരുത്തപ്പെടുന്ന അനുഭവസാക്ഷ്യമായി നിലനില്‍ക്കും. മനുഷ്യരാശിയെ മരണത്തിലൂടെ അകാലത്തില്‍ കീഴടക്കാന്‍ 'കൊറോണ വൈറസ്' ഭൂലോകമെങ്ങും ഭീഷണിയായി നിലനില്‍ക്കുകയാണ്. മരണം ജാതി, മത, ലിംഗ ഭേദമില്ലാതെ മനുഷ്യനെ ചുടലയില്‍ ചാരമാക്കുന്നു. ഭൂമിയില്‍ കാലാകാലങ്ങളായി അലിഞ്ഞു ചേര്‍ന്നിരുന്ന മനുഷ്യജഢങ്ങളെ ആഹാരമാക്കി ജീവിച്ചിരുന്ന കൃമി കീടങ്ങള്‍ പട്ടിണിയിലായ ദുരവസ്ഥ. ഈ വ്യാധി മൂലം മരണമടയുന്ന ജന്മങ്ങള്‍ക്ക് മുമ്പ് 'ആദ്യ ചുംബനം' നല്‍കി സ്വീകരിച്ചവര്‍ക്കു പോലും 'അന്ത്യചുംബനം' എന്ന ദിവ്യതത്വം അന്യമാകുന്ന ദുരവസ്ഥ. ഇത്തരുണത്തില്‍ വീര്‍പ്പുമുട്ടുന്ന ഒട്ടനവധി ജീവിതങ്ങള്‍ സമൂഹമധ്യേ നിലനില്‍ക്കുമ്പോള്‍ അവര്‍ ദൈവസമക്ഷം നിന്ദിക്കപ്പെട്ടവരെന്ന സ്വയം കുറ്റ ബോധം വീര്‍പ്പുമുട്ടിക്കുന്നുണ്ടാവാം!
"കാലം കണക്കുകള്‍ കൂട്ടിവെച്ചന്നന്നു
കാണാത്ത ഏടില്‍ കുറിച്ചിടുമ്പോള്‍
സ്വാര്‍ത്ഥം മോഹിച്ചു നീ കൂട്ടിപ്പെരുക്കുന്ന
സ്വപ്നങ്ങളന്യം ഭവിച്ചുവെങ്കില്‍! "

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org