മൂന്നാണുങ്ങള്‍

മൂന്നാണുങ്ങള്‍
Published on
'എന്റെ അപ്പന്‍ എന്നെ ഒരുപാട് തല്ലുമായിരുന്നു. ചില നേരത്തൊക്കെ അരയിലെ ബെല്‍റ്റൂരി അപ്പന്‍ എന്നെ തല്ലി ചതയ്ക്കുമായിരുന്നു. അന്നൊക്കെ ഞാന്‍ ഒരു കാര്യം മനസ്സിലുറപ്പിച്ചിരുന്നു. ജീവിതത്തിലൊരിക്കലും എന്റെ കുഞ്ഞുങ്ങളോട് ഞാന്‍ ഇങ്ങനെ ചെയ്യില്ലെന്ന്'

(അഡോളസെന്‍സ് വെബ് സീരിസ്). നെറ്റ്ഫ്‌ളിക്‌സ് എന്ന വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചുകൊണ്ട് (66.3 ദശലക്ഷം വ്യൂസുമായി 'അഡോളസെന്‍സ്' നെറ്റ്ഫ്‌ളിക്‌സിലെ പുതിയ റെക്കോര്‍ഡാണ് സ്ഥാപിച്ചത്, ലിമിറ്റഡ് സീരീസിലെ രണ്ട് ആഴ്ചയിലെ എക്കാലത്തെയും മികച്ച വ്യൂസ്) മുന്നേറുന്ന അഡോളസെന്‍സ് എന്ന വെബ് സീരിസ് കണ്ടുതീര്‍ത്തപ്പോള്‍ മനസ്സിലവശേഷിച്ചത് മൂന്നാണുങ്ങളുടെ മുഖവും മനസുമാണ്.

  • പോറലേറ്റ പുരുഷന്മാര്‍

പതിമൂന്ന് വയസ്സുകാരന്‍ മകന്‍ (ജെയ്മി), സമപ്രായക്കാരിയായ ഒരു കുഞ്ഞിനെ കൊന്നു തള്ളിയെന്ന വാര്‍ത്തയില്‍ പകച്ചിരിക്കുന്ന ഒരു ഒത്ത മനുഷ്യന്‍, അഡോളസെന്‍സ് വെബ് സീരിസിലെ അപ്പന്‍ കഥാപത്രം, (എഡ്ഡി മില്ലര്‍) അയാളാണ് ആദ്യത്തെ ആണ്. ഭൂതകാലത്തിലെ സങ്കടമഴയില്‍ അയാള്‍ നിന്ന് നനയുകയാണ്. സ്വന്തം അപ്പനാല്‍ പോറലേറ്റ ഒരു പിഞ്ചുബാല്യം അയാളുടെ ഉള്ളില്‍ വേദനയോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്.

തിരക്കേറിയ ബസ്സിന്റെ മധ്യഭാഗത്തുവച്ച് മുറിവേല്‍ക്കുന്ന സ്ത്രീകളുടെ അലര്‍ച്ചകള്‍ക്കും അമര്‍ഷങ്ങള്‍ക്കും കാതു കൊടുത്ത്, നിയമവും നീതിപീഠവും സമൂഹവും അവര്‍ക്കുവേണ്ടി നിലകൊള്ളുമ്പോള്‍, അതേ ബസ്സിന്റെ പിന്നാമ്പുറങ്ങളില്‍ വച്ച് ആണ്‍കുട്ടികളുടെ അരക്കെട്ടുകളില്‍ അരുതാത്തത് സംഭവിച്ചത് ആരും അറിയാതെ പോയി.

അമ്പതുവയസ്സ് പ്രായം കഴിഞ്ഞ ആ മനുഷ്യന്‍, ഒച്ച പുറത്തു വരാതിരിക്കാനായി കടിച്ചുപിടിച്ച് കരയുകയാണ്. അന്നുവരെ അയാള്‍ തുറക്കാതിരുന്ന തന്റെ സങ്കടങ്ങളുടെ അറപ്പുര അയാളന്ന് ആഞ്ഞുതുറക്കുകയാണ്. ഭൂതകാലത്തിന്റെ ആ അറപ്പുരയുടെ ഭിത്തികള്‍ തുളച്ചു കടന്നുപോയ തീ തുപ്പുന്ന തിക്താനുഭവങ്ങള്‍ അയാളുടെ തലച്ചോറിനെ പൊള്ളിച്ചുകൊണ്ട് വീണ്ടും തിരികെ വന്നുകൊണ്ടിരിക്കുകയാണ്.

ഉയര്‍ത്തി പിടിച്ച ബെല്‍റ്റും, ചോരച്ചുവപ്പുള്ള കണ്ണുകളുമായി ആ ഇരുട്ട് മുറിയില്‍ നില്‍ക്കുന്ന അയാളുടെ (എഡ്ഡി മില്ലറുടെ) അപ്പനാണ് രണ്ടാമത്തെ ആണ്. ഭൂതകാലത്തിന്റെ ആ ഇരുള്‍മുറികളില്‍ അയാള്‍ തന്റെ കുഞ്ഞിനെ ആഞ്ഞടിക്കുകയാണ്. ദേഹം മുഴുവന്‍ വിരിഞ്ഞുചുറ്റുന്ന വിഷപ്പാമ്പുപോലുള്ള ഒരു തുകല്‍ ബെല്‍റ്റും, അടിയേറ്റ് നിലവിളിക്കുന്ന ഒരു കുഞ്ഞും അവിടെ അവശേഷിക്കുന്നു. സ്വന്തം അപ്പന്റെ വായില്‍ നിന്നും തെറിച്ചുവീണ അസഭ്യവര്‍ഷങ്ങളുടെ പ്രതിധ്വനികളും അയാളേല്‍പ്പിച്ച മുറിവുകളുടെ ചോരപ്പാടുകളും ഓര്‍മ്മകളുടെ മരച്ചില്ലയില്‍ നരിച്ചീറുകളെ പോലെ തല കീഴായി തൂങ്ങിയാടുന്നു.

ക്രിക്കറ്റ് ബാറ്റും, കാല്‍പന്തും, കളിപ്പാട്ടങ്ങളും കൊണ്ടു നടക്കേണ്ട കൗമാരപ്രായത്തില്‍ കൊലക്കത്തിയും രക്തക്കറയുമായി നില്‍ക്കുന്ന ഒരു പതിമൂന്നു വയസ്സുകാരന്‍ (ജെയ്മി) അയാള്‍ക്കും നമുക്കും മുമ്പില്‍ കരഞ്ഞു കുമ്പിട്ട് നില്‍ക്കുന്നുണ്ട്. അവനാണ് മൂന്നാമത്തെ ആണ്.

  • ഒരു കുടുംബവൃക്ഷത്തിന്റെ ശിഖരങ്ങളില്‍ പുഴുക്കുത്തേറ്റ മൂന്ന് ആണ്‍ ജന്മങ്ങള്‍.

ഒരു കുഞ്ഞിനെ പോലെ തേങ്ങി കരയുന്ന തന്റെ പുരുഷനെ പിടികിട്ടാതെ അയാളുടെ ഭാര്യ അരികിലിരുന്നു വിതുമ്പുന്നു. വിവാഹം കഴിഞ്ഞിട്ട് നാളിത്ര കഴിഞ്ഞിട്ടും ആ മനുഷ്യന്റെ ഉള്ളിലെ പോറലേറ്റ കുഞ്ഞിനെ ആ സ്ത്രീക്കു പോലും കണ്ടെത്താന്‍ ആയിരുന്നില്ല. അതാണ് ആണിന്റെ നിയോഗം. ആരാലും തിരിച്ചറിയപ്പെടാതെ പോകുന്ന പുരുഷജന്മങ്ങള്‍. നാളിത്രയായിട്ടും ഒരു കുഞ്ഞിനോടു പോലും തുറന്നു പറയാത്ത ആ വ്രണിതാനുഭവങ്ങളുടെ തിരമാലകള്‍ അയാളുടെയുള്ളില്‍ ആഞ്ഞടിച്ചു കൊണ്ടിരിക്കുകയാണ്. സ്വന്തം ശരീരത്തിനും മനസ്സിനുമേറ്റ മുറിവുകള്‍ തനിയെ തുന്നിക്കൂട്ടി അയാള്‍ അതുവരെ ജീവിച്ചതുമുഴുവന്‍ സ്വന്തം കുഞ്ഞുങ്ങള്‍ക്കൊരു നല്ല അപ്പനാകാന്‍ വേണ്ടിയാണ്.

പക്ഷേ, പാടുപീഡകള്‍ അനേകമേറ്റിട്ടും ജീവിതവഴികളില്‍ അയാളിപ്പോഴും നില്‍ക്കുന്നത് സങ്കടം പെയ്യുന്ന ഒരാകാശത്തിനു കീഴെയാണ്. വെറും പതിമൂന്നു വയസ്സ് മാത്രം പ്രായമുള്ള സ്വന്തം മകന്‍, ചോര പുരണ്ട കരങ്ങളുമായി അയാള്‍ക്കു മുന്നില്‍ തല കുനിച്ച് നില്‍ക്കുന്നു. കൊലപാതകിയെന്ന പേരും പേറി ഇനിയങ്ങോട്ട് പ്രപഞ്ചത്തില്‍ ജീവിതം പടച്ച് തീര്‍ക്കേണ്ട ആ കൗമാരക്കാരന്റെ ഗതികേടിനെയാണ് അയാളിനി ആയുഷ്‌കാലം മുഴുവന്‍ പേറേണ്ടത്. മുറിവും പോറലുമേറ്റ സ്വന്തം ബാല്യവും കൗമാരവും അടക്കിപ്പിടിച്ചു കൊണ്ട് അയാളേറ്റെടുത്ത സര്‍വത്യാഗങ്ങള്‍ക്കുമൊടുവില്‍ അയാള്‍ക്ക് വീണ്ടും ലഭിച്ചതോ കഴുമരത്തെ നോക്കി സങ്കടപ്പെടുന്ന സ്വന്തം മകന്റെ ദുരിതപര്‍വങ്ങളാണ്.

ഒരു നല്ല അപ്പനില്ലാത്തതിന്റെ ദുഃഖം പേറി പ്രദക്ഷിണം തുടങ്ങിയ ഒരാള്‍, ഒരു നല്ല അപ്പനാകാന്‍ പറ്റിയില്ലല്ലോ എന്ന ദുഃഖം പേറി അതേ പ്രദക്ഷിണം തുടരുന്നു.

  • അടച്ചിട്ട മുറികളിലെ ആണ്‍കുട്ടികള്‍

സ്വന്തം കുഞ്ഞിനെ അഴികള്‍ക്കുള്ളില്‍ കാണേണ്ടിവന്ന ആ മാതാപിതാക്കള്‍, അവര്‍ക്ക് സംഭവിച്ച അശ്രദ്ധയുടെയും വീഴ്ചയുടെയും കുറ്റബോധ തീരത്തിരുന്നുകൊണ്ട് ആത്മശോധന നടത്തുമ്പോള്‍ പറഞ്ഞു പോകുന്ന ഒരു വാചകമിതാണ്, 'അടച്ചിട്ട മുറിയിലവന്‍ സുരക്ഷിതനാണെന്നല്ലേ നമ്മള്‍ കരുതിയത്.' കടന്നു പോയൊരു കാലഘട്ടത്തിലെ കരുതലിന്റെ അടയാളമായിരുന്നു വീടിന്നകവും കതകുമെല്ലാം.

മുറിവേറ്റ ആണ്‍കുട്ടികള്‍ ആരോടാണ് മനസ്സ് തുറക്കുക? ആരാണ് അവരെ ശാന്തമായും കുറ്റപ്പെടുത്താതെയും കേട്ടിരിക്കുക? ആണ്‍കുട്ടികളോട് സംസാരിക്കാന്‍ നമുക്കൊരു ഭാഷയുണ്ടോ? കലഹിക്കുന്ന കൗമാരത്തെ കേള്‍ക്കാന്‍ ലോകത്തിനൊരു കാതുണ്ടോ?

അടച്ചുറപ്പുള്ള വീടിനകത്തും, അടച്ചിട്ട കതകിനകത്തും കുഞ്ഞുങ്ങള്‍ സുരക്ഷിതരാണെന്ന് കരുതിയ ആ കാലഘട്ടം കാലഹരണപ്പെട്ടിരിക്കുന്നു. അടച്ചിട്ട മുറിക്കകത്തിരിക്കുന്ന കൗമാരം തുറന്നിടുന്നത് ആയിരം ജാലകങ്ങളാണ് (windows). ആ ജാലകങ്ങളിലൂടെ അവര്‍ കടന്നുപോകുന്നത് ഏത് ലോകത്തിലേക്കാണെന്നോ, അവരെ കാണാനെത്തുന്നവര്‍ ഏത് ദേശക്കാരെന്നോ ഒരു ധാരണയുമില്ലാത്ത കാരണവന്മാര്‍ ചാരുകസേരകളില്‍ കുത്തിയിരിക്കുന്നു! അവര്‍ക്കജ്ഞാതമായ ദേശത്തിരുന്ന് അവരുടെ മക്കള്‍ സംസാരിക്കുന്നത് ഏതു ഭാഷയിലാണെന്നോ, ചിരിക്കുന്നത് ഏതു ചിഹ്നമുപയോഗിച്ചാണെന്നോ, വെറുക്കുന്നത് ഏതു നിറമുപയോഗിച്ചാണെന്നോ പിടികിട്ടാത്ത നിസ്സഹായത പേറുന്ന ഒരു പഴംതലമുറ!

  • കമ്പ്യൂട്ടര്‍ യുഗത്തിലെ കൂലിപ്പണിക്കാര്‍

ഡിജിറ്റല്‍ യുഗത്തിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം ഓടിയെത്താന്‍ പറ്റാത്ത വലിയൊരു നരച്ച തലമുറ ഇവിടെ ജീവിക്കുന്നുണ്ട്. വിദ്യാസമ്പന്നരും, ഡിജിറ്റല്‍ കോംപിറ്റന്‍സിയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സിറ്റിസണ്‍ഷിപ്പുള്ളവരുമായ മാതാപിതാക്കള്‍, അവരുടെ സൈബര്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം പബ്ജി കളിയില്‍ ഏര്‍പ്പെടുമ്പോള്‍, മുട്ടപഫ്‌സും പഴംപൊരിയും കഴിച്ച് കയ്യിലെ എണ്ണ കാലില്‍ തൂത്ത് പിടിപ്പിച്ചുകൊണ്ട് ഒരു പെരുംജനത ഇവിടെ വാഴുന്നുണ്ട്. വെളുപ്പിനെ നാല് മണിക്കെണീറ്റ് ഹാര്‍ബറില്‍ മീനെടുക്കാന്‍ പോകുന്ന മനുഷ്യര്‍, ജോഗിങ് കഴിഞ്ഞു വരുന്ന ഫ്‌ളാറ്റ് വാസികള്‍ക്കു പാലു കൊടുക്കാന്‍ വെളുപ്പിനെ കട തുറന്നിരിക്കുന്ന കാരണവന്മാര്‍, മുതുകു പൊള്ളുന്ന പൊരിവെയിലില്‍ സിമന്റെടുത്തും, ചരല് ചുമന്നും, പെയിന്റടിച്ചും, കോണ്‍ക്രീറ്റ് കൂട്ടിയും ജീവിതത്തിന്റെ കണക്ക് പിഴക്കാതെ നോക്കാന്‍ പെടാപ്പാടുപ്പെടുന്ന മനുഷ്യര്‍ക്കെന്ത് അഡോളസെന്‍സ്, എന്ത് പാരന്റിങ്?

ആണുങ്ങളുടെ അനേകം പൊട്ടിത്തെറികള്‍ക്ക് സാക്ഷ്യം വഹിക്കുന്ന മനുഷ്യരില്‍ ആരുംതന്നെ അയാളുടെ പൊട്ടിക്കരച്ചിലുകള്‍ അധികം കേട്ടിട്ടില്ല. ആള്‍ക്കൂട്ടത്തില്‍ ആരവമുയര്‍ത്തി നടക്കുന്ന ആണുങ്ങളുടെ ഒറ്റയ്ക്കിരിപ്പിന്റെ വിഷാദമേഖലകളിലേക്ക് അധികമാരും കടന്നു ചെന്നിട്ടില്ല...

പകലന്തിയോളം പണിയെടുത്ത് പുറം പൊള്ളിയും തളര്‍ന്നും വന്നു കയറുന്ന ആ ആണുങ്ങള്‍ എങ്ങനെയാണു സ്വന്തം ആണ്‍മക്കള്‍ക്ക് കൂട്ടിരിക്കുക? സന്ധ്യയ്ക്ക് കിട്ടുന്ന ഒന്നു രണ്ടു മണിക്കൂറില്‍ അവര്‍ കുഴമ്പു പുരട്ടി കാലു തടകുമോ, അതോ കമ്പ്യൂട്ടര്‍ പഠിക്കുമോ? രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ പെടാപ്പാടുപ്പെടുന്ന കാരണവന്മാരുടെ കയ്യില്‍ നിന്നും കുഞ്ഞുങ്ങള്‍ എങ്ങനെ ചോര്‍ന്നു പോകാതിരിക്കും? അതിനു നാം ആരെ കുറ്റപ്പെടുത്തും? കക്ക വാരാന്‍ പോകുന്ന ഒരമ്മ കപ്പേളയില്‍ തിരി കൊളുത്തി പ്രാര്‍ഥിക്കുന്നത് കേള്‍ക്കുന്നില്ലേ, ''എന്റെ കൊച്ചിന് നല്ല ബുദ്ധി കൊടുക്കണേന്ന്.'' പത്രമെറിയാനും റബ്ബറ് വെട്ടാനും പോകുന്ന അപ്പന്മാര്‍ ദൈവങ്ങളോട് പറയുന്നത് കേള്‍ക്കുന്നില്ലേ ''എന്റെ പിള്ളേരെ കാത്തോളണെന്ന്.'' അവരെക്കൊണ്ടാവുന്നതൊക്കെ വലിയ സ്‌നേഹത്തോടെ അവര്‍ കുഞ്ഞുങ്ങള്‍ക്കുവേണ്ടി ചെയ്യുന്നുണ്ട്.

  • കോമ്പസിന് കുത്തേല്‍ക്കുന്ന കൗമാരം

കൗമാരത്തിലെത്തി നില്‍ക്കുന്ന ഒരു കുഞ്ഞ്, അതേ പ്രായത്തിലെത്തി നില്‍ക്കുന്ന മറ്റൊരു കുഞ്ഞിന്റെ ശരീരത്തില്‍ കത്തിയാഴ്ത്തുമെന്ന് ഏതെങ്കിലും മാതാപിതാക്കളോ മുതിര്‍ന്നവരോ ചിന്തിക്കുകയോ ഭയപ്പെടുകയോ ചെയ്യുമോ? കണക്കു ക്ലാസുകളില്‍ ഉപയോഗിക്കേണ്ട കോമ്പസു കൊണ്ട് കൂട്ടുകാരന്റെ കഴുത്തില്‍ കുത്തിയതിന്റെയും,

ട്യുഷന്‍ ക്ലാസിലെ ആഘോഷങ്ങള്‍ക്കൊടുവില്‍ കുടിപ്പകയുടെ കണക്കു തീര്‍ക്കാന്‍ കഠാരയേന്തിയതിന്റെയും, പള്ളിപ്പറമ്പുകളിലെ ഗാനമേളയ്ക്കിടയില്‍ പള്ളയ്ക്ക് കത്തി കേറ്റിയതിന്റെയും കേസുകളില്‍ മാത്രമല്ല കൗമാരത്തിന്റെ ചോര പൊടിഞ്ഞിരിക്കുന്നത്. 'പത്താം ക്ലാസുകാരനാല്‍ പതിമൂന്ന് വയസ്സുകാരി ഗര്‍ഭിണി'യായെന്ന വാര്‍ത്തയിലും, 'മദ്യലഹരിയില്‍ പരീക്ഷാഹാളില്‍ വിദ്യാര്‍ഥി'യെന്ന ശീര്‍ഷകത്തിന്റെയരികിലും, 'കൂടെപ്പിറപ്പിന്റെ കിടപ്പുമുറികളില്‍ മൊബൈല്‍ ക്യാമറ കണ്ടെത്തിയ' കാര്യത്തിലും കൗമാരത്തിന്റെ ചോര പൊടിഞ്ഞിരിക്കുന്നുണ്ട്.

പുറമെ കാണുന്ന മുറിവുകള്‍ തുന്നികൂട്ടിയും, തെരുവില്‍ വീണ ചോരപ്പാടുകള്‍ കഴുകിക്കളഞ്ഞും കാരണവന്മാരും കരുതലുള്ളവരും കളം വിട്ടൊഴിയുമ്പോള്‍, കൗമാരക്കാരുടെ ഉള്ളിലെ ലഹരിസര്‍പ്പങ്ങള്‍ ആട്ടവും ചീറ്റലും തുടങ്ങും. ''ചാക്കോ മാഷ് എന്റെ അപ്പനല്ല നിന്റപ്പനാണെന്നു'' പറഞ്ഞു തോമസ് ചാക്കോ കൂട്ടുകാരന്റെ ഉള്ളംകയ്യില്‍ കോമ്പസ് കുത്തിയിറക്കുമ്പോള്‍, കുത്തുകൊണ്ട കൂട്ടുകാരന്‍ നിലവിളിച്ചതു മാത്രമാണ് ലോകം കേട്ടത് (സ്ഫടികം സിനിമ). ആരാലും കേള്‍ക്കപ്പെടാതെ പോയത് തോമസ് ചാക്കോയുടെ ഉള്ളിലെ നിശ്ശബ്ദ നിലവിളിയാണ്. അപ്പനെ നഷ്ടപ്പെട്ടുപോയ ഒരു ആണ്‍കുട്ടിയുടെ കരച്ചിലാണത്. അപ്പനാല്‍ മുറിവേറ്റ ഒരു മകന്റെ ആത്മരോദനമാണത്.

  • ആരുമറിയാത്ത 'ആണ്‍' ഇടങ്ങള്‍

ആണുങ്ങളുടെ, അനേകം പൊട്ടിത്തെറികള്‍ക്ക് സാക്ഷ്യം വഹിക്കുന്ന മനുഷ്യരില്‍ ആരുംതന്നെ അയാളുടെ പൊട്ടിക്കരച്ചിലുകള്‍ അധികം കേട്ടിട്ടില്ല. ആള്‍ക്കൂട്ടത്തില്‍ ആരവമുയര്‍ത്തി നടക്കുന്ന ആണുങ്ങളുടെ ഒറ്റയ്ക്കിരിപ്പിന്റെ വിഷാദമേഖലകളിലേക്ക് അധികമാരും കടന്നു ചെന്നിട്ടില്ല... ഉത്സവപ്പറമ്പുകളിലെ 'വേല്‍മുരുക' വിളികള്‍ക്കും, കലാലയമുറ്റങ്ങളിലെ മുദ്രാവാക്യവിളികള്‍ക്കും ശേഷം ആണ്‍കുട്ടികള്‍ കടന്നുചെല്ലുന്ന വീടെന്ന കുടുസുമുറിയില്‍ അവരൊറ്റയ്ക്ക് തിന്നുകൂട്ടുന്ന മൗനത്തിന്റെ ചവര്‍പ്പെന്തെന്നും ആര്‍ക്കും വല്യ തീര്‍ച്ചയില്ല. വെയിലേറ്റിട്ടും പൊള്ളാതെ, ചൂടേറ്റിട്ടും തളരാതെ, ആള്‍ക്കൂട്ടത്തില്‍ തനിച്ചിരുന്നും, വേദനിച്ചും വേദനിപ്പിച്ചും, മുറിവേറ്റും മുറിവേല്പിച്ചും, വേടനായും വേട്ടമൃഗമായും ആണുങ്ങള്‍ ഇങ്ങനെ ജീവിക്കുകയാണ്.

ഒരു പെണ്‍കുട്ടി പെണ്ണാകുന്നത് എത്ര കൃത്യമായാണ് നമ്മള്‍ മനസ്സിലാക്കുന്നത്. ഋതുമതിയാകുന്ന അന്നു മുതല്‍ അവളുടെ മേല്‍ കരുതലിന്റെ എത്ര കണ്ണുകളാണ്. അന്നു രാത്രി, അവള്‍ക്ക് ജന്മം നല്‍കിയ അമ്മ അവളുടെ അച്ഛന്റെ കാതില്‍ മെല്ലെ പറയുന്നത് 'അവള്‍ പെണ്ണായി എന്നും അവളുടെ മേല്‍ ഇനി ഒരു ശ്രദ്ധ വേണ'മെന്നുമാണ്. പിന്നീടങ്ങോട്, വീട്ടിലെത്താന്‍ അവള്‍ വൈകുമ്പോള്‍ മാതാപിതാക്കളുടെ നെഞ്ചില്‍ തീ ഉയരുന്നു, തിരക്കുകളിലെല്ലാം അവളുടെ പ്രിയപ്പെട്ടവര്‍ അവളെ പൊതിഞ്ഞു പിടിക്കുന്നു, ഇരുള്‍വഴികളില്‍ അവള്‍ക്കൊപ്പം ആരെങ്കിലുമൊക്കെ നിഴല്‍ പോലെ തുണ പോകുന്നു. അവളുടെ ആ വയസ്സറിയിക്കലിനെ വാഴ്ത്താന്‍ ഹൈന്ദവ ആചാരപ്രകാരം 'ഋതുകാല സംസ്‌കാര' എന്ന ആചാര ആഘോഷങ്ങള്‍വരെ കൊണ്ടാടപ്പെടുന്നുണ്ട്.

പ്രിയംചെന്നവരുടെ ചിറകിന്‍ കീഴിലെ ചെറുചൂടേറ്റ് പെണ്‍കുട്ടികള്‍ പെണ്ണായി വളരുമ്പോള്‍, ആണ്‍കുട്ടികള്‍ എപ്പോള്‍ ആണായി മാറിയെന്ന് അവര്‍ക്കോ, അവര്‍ക്ക് ജന്മം നല്കിയവര്‍ക്കോ വല്യ പിടിയില്ലാതെ പോകുന്നു. ശരീരത്തെക്കുറിച്ചോ അതിന്റെ കുലീനതയെക്കുറിച്ചോ ആരും അവര്‍ക്ക് ഒന്നും പറഞ്ഞു കൊടുക്കുന്നില്ല. ഗുഡ് ടച്ചിനെക്കുറിച്ചും ബാഡ് ടച്ചിനെക്കുറിച്ചും പെണ്‍കുട്ടികള്‍ക്കു നീണ്ട ക്ലാസുകളും സെമിനാറുകളും കിട്ടുമ്പോള്‍, ആണ്‍കുട്ടികളോട് ആരും വല്യ കാര്യമായിട്ട് ഒന്നും പറയുക പോലും ചെയ്യുന്നില്ല. ഋതുമതിയാകുന്ന പെണ്ണിനെ പൊന്നുടുപ്പിച്ചും മഞ്ഞളിട്ടും നമ്മള്‍ ആഘോഷിക്കുമ്പോള്‍ എന്നാണ് ആണായതെന്ന് അറിയാതെ, എന്താണ് ആണത്തം എന്നറിയാതെ, ശരീരത്തിലും മനസ്സിലും സംഭവിക്കുന്ന മാറ്റങ്ങള്‍ക്ക് ഉത്തരം തേടി അവര്‍ അത്ര നല്ലതല്ലാത്ത ഇടങ്ങളിലേക്കും ആളുകളിലേക്കും ചേക്കേറുന്നു. പെണ്‍കുട്ടികളെ നമ്മള്‍ പൊന്നുപോലെ വളര്‍ത്തുമ്പോള്‍, പാടത്തെയും പറമ്പിലേയും പുല്‍നാമ്പുകള്‍ പോലെ ആണ്‍കുട്ടികള്‍ വെറുതെയങ്ങ് വളര്‍ന്നു പൊങ്ങുകയാണ്.

  • ആണ്‍ മുറിവുകള്‍

തിരക്കേറിയ ബസ്സിന്റെ മധ്യഭാഗത്തു വച്ച് മുറിവേല്‍ക്കുന്ന സ്ത്രീകളുടെ അലര്‍ച്ചകള്‍ക്കും അമര്‍ഷങ്ങള്‍ക്കും കാതു കൊടുത്ത് നിയമവും നീതിപീഠവും സമൂഹവും അവര്‍ക്കുവേണ്ടി നിലകൊള്ളുമ്പോള്‍, അതേ ബസ്സിന്റെ പിന്നാമ്പുറങ്ങളില്‍ വച്ച് ആണ്‍കുട്ടികളുടെ അരക്കെട്ടുകളില്‍ അരുതാത്തത് സംഭവിച്ചത് ആരും അറിയാതെ പോയി. അവധിക്കാലങ്ങളില്‍ അമ്മവീട്ടിലും ബന്ധുവീട്ടിലും ചെന്നുനിന്ന ആണ്‍കുരുന്നുകളുടെ മേനിയിലേറ്റ പോറലുകളുടെ പെരും നോവ് 'എഡ്ഡി മില്ലറെ' പോലെ ആരോടും പറയാതെ അവര്‍ ഉള്ളിലൊതുക്കി നടക്കുകയാണ്. ഒരാളോടു പോലും തുറന്നു പറയാനാകാത്ത ആ ഭൂതകാല മുറിവുകള്‍, ശീര്‍ഷാസനത്തില്‍ തൂങ്ങിയാടുന്ന നരിച്ചീറുകളെ പോലെ അവരുടെ ജീവിത ത്തെ തല തിരിച്ച് പിടിക്കുകയാണ്. മുറിവേറ്റ ആണ്‍കുട്ടികള്‍ ആരോടാണ് മനസ്സ് തുറക്കുക? ആരാണ് അവരെ ശാന്ത മായും കുറ്റപ്പെടുത്താതെയും കേട്ടിരി ക്കുക? ആണ്‍കുട്ടികളോട് സംസാരിക്കാന്‍ നമുക്കൊരു ഭാഷയുണ്ടോ? കലഹിക്കുന്ന കൗമാരത്തെ കേള്‍ക്കാന്‍ ലോകത്തിനൊരു കാതുണ്ടോ?

  • ആണ്‍കുട്ടികള്‍ക്കായ് ഒരാകാശം

ശരീരത്തിനും മനസ്സിനുമേറ്റ ക്ഷതങ്ങളുമായ് വളര്‍ന്നുയര്‍ന്ന കൗമാരക്കാരുടെ പിന്നീടുള്ള ജീവിത ത്തില്‍ രണ്ടേ രണ്ടു തീരുമാനങ്ങളെടു ക്കാനെ വിധി അനുവദിക്കുന്നുള്ളൂ. ഒന്ന്, എഡ്ഡി മില്ലര്‍ സ്വീകരിച്ചതു പോലെ, 'എന്നില്‍ പതിഞ്ഞതു പോലുള്ള ക്ഷതങ്ങളുമായി ഇനി ഒരു കുഞ്ഞുപോലും ഭൂമിയില്‍ വളരേണ്ടി വരരുത്' എന്ന തീരുമാനം. രണ്ട്, ഉണങ്ങാത്ത മുറിവുകളുടെ നോവും പേറി പ്രതികാരത്തിന്റെ പകര്‍ച്ചവ്യാധി പടര്‍ത്തുന്ന വൈറസുകളായി തുടരുക. നിര്‍ഭാഗ്യവശാല്‍, രണ്ടാമത്തെ തീരുമാനത്തിനു കൈകോര്‍ത്ത്, ഭൂമിയിലെ നിഷ്‌കളങ്ക ബാല്യങ്ങള്‍ക്കുമേല്‍ വീണ്ടും വീണ്ടും പോറലേല്‍പ്പിക്കുന്ന മനുഷ്യരാണ് ഇവിടെ പെരുകുന്നത്. വൈകൃതം വമിക്കുന്ന നോട്ടവും, അറപ്പു തെറിക്കുന്ന കരങ്ങളും, ലഹരി പെരുകുന്ന ശിരസ്സുമായി തിരക്കേറിയ ബസ്സുകളിലും, ഇരുട്ടേറിയ തെരുവുകളിലും, ആളൊഴിഞ്ഞ ഇടവഴികളിലും, ഉത്സവപറമ്പുകളിലും നിഷ്‌ക്കളങ്കരായ കുഞ്ഞുങ്ങളെ അവര്‍ കാത്തിരിക്കുകയാണ്.

മുറിവേറ്റ ആണ്‍കുട്ടികള്‍ ആരോടാണ് മനസ്സ് തുറക്കുക? ആരാണ് അവരെ ശാന്തമായും കുറ്റപ്പെടുത്താതെയും കേട്ടിരിക്കുക? ആണ്‍കുട്ടികളോട് സംസാരിക്കാന്‍ നമുക്കൊരു ഭാഷയുണ്ടോ? കലഹിക്കുന്ന കൗമാരത്തെ കേള്‍ക്കാന്‍ ലോകത്തിനൊരു കാതുണ്ടോ?

കൗമാരക്കാരുടെ ചോരപ്പാടുകളുടെ കഥ കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും മനുഷ്യരുടെ കണ്ണ് കയറിപ്പോകുന്നത് മുറിവേറ്റതും കൊല്ലപ്പെട്ടതുമായ കുഞ്ഞുങ്ങളുടെ കഥകളിലേക്കും അവരെയോര്‍ത്ത് നീറിപ്പുകയുന്ന അവരുടെ പ്രിയപെട്ടവരുടെ ജീവിതങ്ങളിലേക്കുമാണ്. അവിടെയാണ് 'അഡോളസന്‍സ്' എന്ന വെബ് സീരിസ് 'യു ടേണ്‍' എടുത്തത്. എല്ലാവരും ഇരയ്ക്കുവേണ്ടി കരഞ്ഞപ്പോള്‍, 'വേട്ടക്കാരനും അയാളുടെ വീടിനും എന്തു സംഭവിച്ചു' എന്ന ചോദ്യത്തിലേക്കാണ് അവര്‍ ക്യാമറ ചലിപ്പിച്ചത്. സഹപാഠിക്കെതിരെ കത്തിയെടുക്കുവാന്‍ മാത്രം ആ കൗമാരക്കാരന് എന്തു സംഭവിച്ചു എന്നവര്‍ അന്വേഷിച്ചു. ആ അന്വേഷണം അവരെ കൊണ്ടു ചെന്നെത്തിച്ച സ്ഥലമാണ് ആ കുഞ്ഞിന്റെ 'വീട്'.

തെരുവില്‍ ചിതറിത്തെറിക്കുന്ന കുഞ്ഞു കൗമാരങ്ങളുടെ ജീവിതം, അവര്‍ പാര്‍ക്കുന്ന വീടിന്നകങ്ങളില്‍ എത്രയോ പ്രാവശ്യം ചിതറിക്കപ്പെട്ടിട്ടുണ്ട് എന്നാര്‍ക്കറിയാം? കൂടെ പഠിക്കുന്നവരുടെ കഴുത്തില്‍ കത്തിവയ്ക്കുന്ന കൗമാരക്കാരന്റെ ഉടലില്‍, എത്ര തുകല്‍ ബെല്‍റ്റടികള്‍ ഏറ്റിട്ടുണ്ടെന്ന് ആരു കണ്ടു? നമുക്ക് പിടി കിട്ടാത്ത എത്രയോ ആന്തരിക കലഹങ്ങളുടെ കടന്നല്‍കൂടുകളാണ് ഈ കൊച്ചുകൗമാരക്കാര്‍ പേറുന്നത്. എന്തു പറ്റിയെന്ന് ചോദിക്കാന്‍ ആളുകളും, പറ്റിപ്പോയതൊക്കെ സാരമില്ലെന്ന് പറഞ്ഞു ചേര്‍ത്തുപിടിക്കാന്‍ വീടുകളുമില്ലാത്ത കുഞ്ഞുങ്ങളൊക്കെ ഈ ഭൂമിയുടെ ഏത് കോണില്‍ വാഴും?

  • ആണ്‍കുട്ടികളെ നമുക്കിഷ്ടമാണോ?

കുഞ്ഞുങ്ങള്‍ എപ്പോള്‍ എന്തു ചെയ്യുമെന്ന് കാരണവന്മാര്‍ ഭയപ്പെട്ട് പാര്‍ക്കുന്ന കാലമാണിത്. പതിമൂന്നുകാരന്‍ ജെയ്മി മില്ലറുടെ ഉള്ളറകളിലേക്കുള്ള ജാലകം തുറക്കുന്നത് ഒരു സൈക്കോളജിസ്റ്റ് സ്ത്രീയാണ്. അവര്‍ തമ്മിലുള്ള സംഭാഷണത്തില്‍ ആ കൗമാരക്കാരന്‍ തന്റെ മനസ്സ് തുറക്കുമ്പോഴാണ് അവന്റെയുള്ളിലെ പ്രകമ്പനങ്ങളും പൊട്ടിത്തെറികളും കണ്ട് ആ സ്ത്രീയും നമ്മളും ഒരുപോലെ പകച്ചു പോകുന്നത്. തികട്ടി വരുന്ന സങ്കടവും, ഇരച്ചു വരുന്ന അരിശവും കടിച്ചമര്‍ത്തിയും ഉടച്ചു കളഞ്ഞും ആ കുഞ്ഞ് അവസാനമായി ആ സ്ത്രീയോട് പലവുരു ചോദിക്കുന്നൊരു ചോദ്യമുണ്ട്, 'ഡു യു ലൈക് മി?' നിങ്ങള്‍ക്കെന്നെ ഇഷ്ടമാണോ? ഉത്തരം കിട്ടാതെ വരുമ്പോള്‍ അവന്‍ വീണ്ടും പൊട്ടിത്തെറിയിലേക്ക് ചിതറിക്കൊണ്ട് അതേ ചോദ്യം അതിലുമുറക്കെ ആവര്‍ത്തിച്ച് ചോദിക്കുന്നു.

ജന്മം നല്‍കിയ മാതാപിതാക്കളോടു പോലും ചോദിക്കാനാകാതെ, നമ്മുടെ ആണ്‍കുട്ടികള്‍ ഉള്ളില്‍ കൊണ്ടു നടക്കുന്ന ആ ചോദ്യമാണ് ജെയ്മി മില്ലര്‍ ഉറക്കെ ചോദിക്കുന്നത് 'നിങ്ങള്‍ക്ക് ഒരു തരിയെങ്കിലും എന്നെ ഇഷ്ടമാണോ?' ക്രിമിനല്‍ കൗമാരങ്ങളുടെ കഥകള്‍ കേട്ട് കാതു മരവിച്ച ഒരു കാലഘട്ടവും, മനസ്സ് മരവിച്ച കുറെ മനുഷ്യരുമാണ് ഇവിടെ ജീവിക്കുന്നത്. പതിമൂന്നാമത്തെ വയസ്സില്‍ പിച്ചാത്തിയെടുത്തതിന്റെ കാരണം പറയാന്‍ ഒരു കൗമാരക്കാരന്‍ ഒരുങ്ങുമ്പോള്‍ 'നിന്നെപോലുള്ള എല്ലാത്തിനും കാണും ഇതുപോലെ കൊറേ നരകഭൂതകാല'മെന്നു പറഞ്ഞ്, അവര്‍ പറയാന്‍ പോകുന്ന കഥകള്‍ക്ക് ഒരൊറ്റ ക്ലൈമാക്‌സേയുള്ളൂ എന്ന് വിധിയെഴുതിയാല്‍ ഇനിയൊരു നല്ല നാളെയെ അവര്‍ എങ്ങനെ കിനാവ് കാണും? അഭിലാഷ് എന്‍ ചന്ദ്രന്‍ എഴുതിയതു പോലെ, 'ഈ സ്‌നേഹോണ്ടല്ലാ, അത് കിട്ടാതായാല്‍ നമ്മള് നമ്മളല്ലാതാകും. പിന്നൊരു ഒരുപോക്കായിരിക്കും' (പൊറിഞ്ചു മറിയം ജോസ്).

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org