
ഫാ. വിന്‍സെന്റ് കുണ്ടുകുളം
ഏറെ പ്രശംസിക്കപ്പെട്ടതുപോലെ ഏറെ വിമര്‍ശിക്കപ്പെട്ട സഭാതലവനായിരുന്നു ഫ്രാന്‍സിസ് പാപ്പ. ലളിതമായ ജീവിതശൈലി, കാരുണ്യം തുളുമ്പുന്ന സ്‌നേഹവായ്പുകള്‍, ഔപചാരികതയില്ലാത്ത പെരുമാറ്റം, സമാധാനത്തിനായുള്ള യത്‌നങ്ങള്‍. മാനവികമായ കാഴ്ചപാടുകള്‍, ദുര്‍ബലരോട് പക്ഷം ചേരുന്ന നിലപാടുകള്‍, പ്രകൃതിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ എന്നിങ്ങനെ അദ്ദേഹത്തിലുണ്ടായിരുന്ന നിരവധി നന്മകള്‍ ലോകജനസംഖ്യയില്‍ വലിയൊരു ശതമാനത്തെ ഭാവാത്മകമായി സ്വാധീനിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ മനോഭാവങ്ങളും കാഴ്ചപ്പാടുകളും പ്രവര്‍ത്തികളും വേറൊരു വിഭാഗം ജനങ്ങളില്‍ ആശങ്കയും അതൃപ്തിയും സൃഷ്ടിച്ചു എന്നതും യാഥാര്‍ഥ്യമാണ്. ആ അസ്വസ്ഥതകള്‍ക്കു പിന്നിലെ കാരണങ്ങള്‍ പരിശോധിച്ചാലേ ആ വ്യക്തിത്വത്തിന്റെ ശോഭ മങ്ങാതെ ഏവരുടെയും ഹൃദയത്തില്‍ പ്രകാശിക്കുകയുള്ളൂ.
ഫ്രാന്‍സിസ് പാപ്പയുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടനുഭവിച്ചവരില്‍ പ്രമുഖര്‍ യാഥാസ്ഥിതികവും വ്യവസ്ഥാപിതവും ഔപചാരികവുമായ ജീവിത വീക്ഷണമുള്ളവരും, ലാഭ കേന്ദ്രീകൃതമായ സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നവരും, വര്‍ഗീയ ധ്രുവീകരണത്തിലൂടെ അധികാരം നിലനിര്‍ത്തുന്നവരും ആയിരുന്നു. അദ്ദേഹത്തിനെതിരെ അവര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രധാനം മുസ്‌ലീംങ്ങളോടും എല്‍ ജി ബി ടി ക്യു വിഭാഗങ്ങളോടും ആമസോണ്‍ ഗോത്ര സംസ്‌കാരത്തോടും അദ്ദേഹം കാണിച്ച തുറവിയുടെയും ഔദാര്യത്തിന്റെയും പേരിലുള്ളതും. സാംസ്‌കാരികാനുരൂപണത്തിന്റെ പേരില്‍ ക്രിസ്തീയ തനിമ ബലി കഴിക്കുകയാണെന്ന് യാഥാസ്ഥിതികരും, കാരുണ്യത്തിന്റെ മറവില്‍ അധാര്‍മ്മികതയ്ക്ക് കുടപിടിക്കുകയാണെന്ന് കപടനിയമജ്ഞരും, മതാന്തര സൗഹൃദത്തിന്റെ ലേബലില്‍ മുസ്‌ലീം തീവ്രവാദത്തിന് വളം വച്ചുകൊടുക്കുകയാണെന്ന് തീവ്രസ്വഭാവമുള്ളവരും അഭിപ്രായപ്പെട്ടു. മേല്‍പ്പറഞ്ഞ ആരോപണങ്ങളുടെയെല്ലാം നിജസ്ഥിതി പരിശോധിച്ച് വെളിച്ചത്തു കൊണ്ടുവരിക കാലഘട്ടത്തിന്റെ ആവശ്യമാണെങ്കിലും ഈ ലേഖനത്തിന്റെ സ്ഥലപരിധി കണക്കിലെടുത്ത് മതാന്തര സംഭാഷണ രംഗത്തുണ്ടായ ചില വിവാദങ്ങളെ പറ്റി മാത്രം ചര്‍ച്ച ചെയ്യാനാണ് ഇവിടെ തുനിയുന്നത്.
മതാന്തര ബന്ധങ്ങളുടെ മേഖലയില്‍ ആശങ്ക ഉയര്‍ത്തിയ പാപ്പായുടെ ചില പ്രസ്താവനകള്‍ ഇപ്രകാരമായിരുന്നു: ''എന്റെ ദൈവം കത്തോലിക്കനല്ല''; ''എല്ലാ മതങ്ങളും ദൈവത്തിലേക്കുള്ള വഴികളാണ്''; ''ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും ദൈവിക കാഴ്ചപ്പാടില്‍ വ്യത്യാസങ്ങളുണ്ടെങ്കിലും അവര്‍ ലോകസൃഷ്ടാവും നിയന്താവുമായ ഏകദൈവത്തിലാണ് വിശ്വസിക്കുന്നത്.'' ഇവയില്‍ ഇസ്ലാം-ക്രിസ്ത്യന്‍ ബന്ധത്തെക്കുറിച്ചുള്ള ആരോപണത്തില്‍ ആരംഭിക്കാം.
ഏറെ പ്രശംസിക്കപ്പെട്ടതുപോലെ ഏറെ വിമര്‍ശിക്കപ്പെട്ട സഭാതലവനായിരുന്നു ഫ്രാന്‍സിസ് പാപ്പ. എന്നാല്‍ അദ്ദേഹത്തിന്റെ മനോഭാവങ്ങളും കാഴ്ചപ്പാടുകളും പ്രവര്‍ത്തികളും വേറൊരു വിഭാഗം ജനങ്ങളില്‍ ആശങ്കയും അതൃപ്തിയും സൃഷ്ടിച്ചു എന്നതും യാഥാര്‍ഥ്യമാണ്. ആ അസ്വസ്ഥതകള്‍ക്കു പിന്നിലെ കാരണങ്ങള്‍ പരിശോധിച്ചാലേ ആ വ്യക്തിത്വത്തിന്റെ ശോഭ മങ്ങാതെ ഏവരുടെയും ഹൃദയത്തില്‍ പ്രകാശിക്കുകയുള്ളൂ.
ക്രിസ്ത്യാനികളുടെ ദൈവവിശ്വാസവും മുസ്‌ലീംങ്ങളുടെ ദൈവവിശ്വാസവും ഒന്നാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു എന്ന രീതിയിലാണ് വിമര്‍ശകര്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. അത് വാസ്തവവിരുദ്ധമാണ്. രണ്ടു കൂട്ടരുടെയും ദൈവികസങ്കല്‍പങ്ങളില്‍ വ്യത്യാസമുണ്ടെന്ന് വ്യക്തമായി സൂചിപ്പിച്ചതിനുശേഷം ദൈവത്തെ ഏകനായും സൃഷ്ടാവായും ലോകനിയന്താവുമായി കാണുന്ന വിഷയത്തില്‍ അവര്‍ പൊരുത്തമുള്ളവരാണെന്നാണ് പാപ്പ പറഞ്ഞത്. ഇങ്ങനെ ഒരു പഠനം ആദ്യമായി നടത്തിയത് ഫ്രാന്‍സിസ് പാപ്പയാണ് എന്ന രീതിയിലും കുപ്രചാരണമുണ്ടായിരുന്നു. സഭാചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയില്‍ നിന്നാണ് ഇത്തരം ആരോപണങ്ങള്‍ ഉണ്ടാകുന്നത്.
വത്തിക്കാന്‍ കൗണ്‍സിലിലെ 'അക്രൈസ്തവ മതങ്ങള്‍' എന്ന രേഖയിലെ മൂന്നാം ഖണ്ഡികയില്‍ നമ്മളിങ്ങനെ വായിക്കുന്നു: ''മുഹമ്മദീയരെ ബഹുമാനപുരസ്സരമാണ് തിരുസഭ വീക്ഷിക്കുന്നത്. കാരണം അവര്‍ ഏകനും, ജീവനുള്ളവനും, സ്വയം സ്ഥിതനും, കരുണാര്‍ദ്രനും, സര്‍വശക്തനും, ഭൂസ്വര്‍ഗ സ്രഷ്ടാവും, മനുഷ്യനോട് സംസാരിച്ചവനുമായ ദൈവത്തില്‍ വിശ്വസിക്കുന്നു.'' മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ ക്രിസ്ത്യാനികളും മുഹമ്മദീയരും ഒരേ വിശ്വാസം പങ്കിടുന്നു എന്നാണ് കൗണ്‍സിലിന്റെ വിവക്ഷ. ഇനി, ഈ സത്യം പതിനൊന്നാം നൂറ്റാണ്ടു മുതല്‍ സഭ പഠിപ്പിച്ചിരുന്നതാണ് എന്നറിയുമ്പോഴാണ്, ചിലര്‍ പ്രചരിപ്പിക്കും പോലെ, ഈ പഠനം കൗണ്‍സില്‍ പിതാക്കന്മാര്‍ പുതുതായി കണ്ടുപിടിച്ചതല്ല എന്ന വസ്തുത തിരിച്ചറിയുക.
നമ്മുടേതായ ഭാഷയിലും സംജ്ഞകളിലും പ്രതീകങ്ങളിലുമാണ് നമ്മള്‍ ദൈവത്തെ അറിയുന്നതും സംസാരിക്കുന്നതും. സാംസ്‌കാരിക പരിമിതി മനുഷ്യസഹജമായിരിക്കെ എന്റെ ദൈവജ്ഞാനം പരമമാണെന്ന് ചിന്തിക്കുക വിഡ്ഢിത്തമല്ലെ?
1076-ല്‍ ഗ്രിഗറി ഏഴാമന്‍ പാപ്പ വടക്കു പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മൗറിത്താനിയായിലെ മുസ്‌ലീം രാജാവായ അന്‍സിറിന് ഇങ്ങനെ എഴുതിയിട്ടുണ്ട്: ''ഞങ്ങളും നിങ്ങളും ഇതര രാജ്യങ്ങള്‍ക്കു സാഹോദര്യത്തിന്റെ കാര്യത്തില്‍ ഉത്തമ മാതൃകയാകേണ്ടവരാണ്. കാരണം നമ്മള്‍, പല രീതിയിലാണെങ്കിലും, ഒരു ദൈവത്തില്‍ വിശ്വസിക്കുന്നു, ഏറ്റു പറയുന്നു; എല്ലാത്തിന്റെയും സൃഷ്ടാവായും നിയന്താവായും അവിടുത്തെ സ്തുതിക്കുന്നു, ആരാധിക്കുന്നു.'' സഭ ഔദ്യോഗികമായി പഠിപ്പിച്ചിരുന്നതില്‍ നിന്നും വ്യത്യസ്തമായി ക്രിസ്ത്യന്‍-മുസ്‌ലീം ബന്ധത്തെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ ഒന്നും പഠിപ്പിച്ചിട്ടില്ലെന്ന് ബോധ്യപ്പെടാന്‍ മുകളില്‍ ഉദ്ധരിച്ച ഭാഗങ്ങള്‍ മതിയല്ലോ!
അടുത്തതായി, ''എല്ലാ മതങ്ങളും ദൈവത്തിലേക്കുള്ള വഴികളാണ്'' എന്ന മാര്‍പാപ്പയുടെ പ്രഖ്യാപനത്തിലേക്കു വരാം. 'സഭയ്ക്കു പുറമെ രക്ഷയില്ല' എന്ന് സഭയുടെ പരമ്പരാഗതമായ പഠനത്തിന്റെ അര്‍ഥം ശരിയായ രീതിയില്‍ ഗ്രഹിക്കാത്തതാണ് മാര്‍പാപ്പയുടെ ദര്‍ശനം ശരിയല്ലെന്ന് കരുതാനുള്ള കാരണം. പാഷണ്ഡത പ്രചരിപ്പിച്ച് സഭയില്‍ നിന്ന് പുറത്തു പോകുന്നവര്‍ രക്ഷപ്പെടുകയില്ലെന്ന് ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി നാലാം നൂറ്റാണ്ടില്‍ സഭാ പിതാവായ സുപ്രിയന്‍ രൂപപ്പെടുത്തിയതാണ് ഈ ചൊല്ല്. ഇതരമതവിശ്വാസികള്‍ രക്ഷപ്പെടുകയില്ലെന്ന അര്‍ഥത്തില്‍ അതിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് തെറ്റാണെന്ന് റോം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. രക്ഷപ്പെടുന്നവരെല്ലാവരും രക്ഷപ്പെടുന്നത് സഭയിലൂടെയാണ് എന്ന അര്‍ഥമാണ് മേല്‍പറഞ്ഞ ചൊല്ലിന് ഉള്ളത്. ഇതിന് പ്രകടമായ തെളിവാണ് പയസ് പന്ത്രണ്ടാമന്‍ പാപ്പ സഭയ്ക്കു പുറത്ത് ജീവിക്കുന്നവര്‍ രക്ഷപ്പെടുകയില്ലെന്ന് പ്രസംഗിച്ചുകൊണ്ടിരുന്ന ലെയൊണാര്‍ദ് ഫീനി എന്ന വൈദികനെ വിലക്കിക്കൊണ്ട് 1949 ഓഗസ്റ്റ് 8 ന് ബോസ്റ്റണ്‍ ആര്‍ച്ചുബിഷപ്പായിരുന്ന റിച്ചാര്‍ഡ് ജെ കുഷിംങ്ങിന് എഴുതിയ കത്ത്.
കര്‍ത്താവ് കുരിശുമരണത്തിലൂടെ എല്ലാവരെയും പാപത്തിന്റെയും പിശാചിന്റെയും അടിമത്തത്തില്‍ നിന്ന് രക്ഷിച്ച് ദൈവവുമായി അനുരഞ്ജനപ്പെടുത്തിയതിനാലും (സഭ ആധുനികലോകത്തില്‍, 22), എല്ലാവരിലും ദൈവാത്മാവ് പ്രവര്‍ത്തിക്കുന്നതിനാലും (പ്രേക്ഷിത പ്രവര്‍ത്തനം, 4), എല്ലാവരും ഒരേ ദൈവത്തില്‍നിന്ന് ആരംഭിക്കുന്നതിനാലും, എല്ലാവര്‍ക്കും ജീവനും ശ്വാസവും മറ്റു സകലതും പ്രധാനം ചെയ്യുന്നത് ഒരേ ദൈവമായതിനായാലും (അപ്പ. 17:26), എല്ലാവരും ഒരേ ദൈവത്തെ ലക്ഷ്യമാക്കി യാത്ര ചെയ്യുന്നതിനാലും (അക്രൈസ്തവമതങ്ങള്‍, 1), ഏതു മതങ്ങളിലും ദൈവഭയത്തോടും നീതിയോടും കൂടി ജീവിക്കുന്നവര്‍ക്ക് ദൈവം അവിടുത്തേക്കു മാത്രം അറിയാവുന്ന രീതിയില്‍ സഭയിലൂടെ രക്ഷ നല്‍കുമെന്നാണ് സഭ വിശ്വസിക്കുന്നത് (കര്‍ത്താവായ യേശു, 20).
അവസാനമായി, 'എന്റെ ദൈവം കത്തോലിക്കനല്ല' എന്ന വാചകത്തിലേക്കു വരാം. ദൈവം തന്റെ സ്വന്തം റീത്തിലോ രൂപതയിലോ പെട്ടവനായിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് കരുതുന്ന വിശ്വാസികള്‍ക്കു മുകളിലത്തെ പ്രഖ്യാപനം അസ്വസ്ഥ സൃഷ്ടിച്ചതില്‍ അദ്ഭുതപ്പെടാനുണ്ടോ?! നമ്മുടേതായ ഭാഷയിലും സജ്ഞകളിലും പ്രതീകങ്ങളിലുമാണ് നമ്മള്‍ ദൈവത്തെ അറിയുന്നതും സംസാരിക്കുന്നതും. സാംസ്‌കാരിക പരിമിതി മനുഷ്യസഹജമായിരിക്കെ എന്റെ ദൈവജ്ഞാനം പരമമാണെന്ന് ചിന്തിക്കുക വിഡ്ഢിത്തമല്ലെ? ദൈവത്തെ അറിയുമ്പോഴും സ്‌നേഹിക്കുമ്പോഴും അനുഭവിക്കുമ്പോഴും നമ്മള്‍ ദൈവത്തെ സ്വന്തമാക്കുന്നില്ല; ദൈവം നമ്മെ സ്വന്തമാക്കുകയാണ് ചെയ്യുന്നത്, വിശുദ്ധനും പണ്ഡിതനുമായ വിശുദ്ധ ആഗസ്തീനോസ് പറഞ്ഞത് നമുക്കു ഓര്‍ക്കാം: ''ദൈവത്തെ അറിയുന്തോറും പൂര്‍ണ്ണമായി അറിയാനാകാത്ത സത്യമാണ് ദൈവമെന്ന് ഞാന്‍ തിരിച്ചറിയുന്നു.''
അതിരുകടന്ന സ്വത്വാഭിമാനം ജന്മമെടുക്കുന്നത് അപകര്‍ഷതയില്‍ നിന്നും അജ്ഞതയില്‍ നിന്നുമാണ്. വ്യക്തികളും സമൂഹങ്ങളും പരസ്പരമുള്ള ആദാന പ്രദാന പ്രക്രിയയിലൂടെയാണ് സ്വത്വം വളര്‍ത്തിയെടുക്കുന്നതും നിലനില്‍ക്കുന്നതും. കാരണം മനുഷ്യാസ്തിത്വം സഹാസ്തിത്വമാണ്; അവന്‍ സമൂഹജീവിയായതുകൊണ്ടു തന്നെ. സ്വസംരക്ഷണാര്‍ഥം തന്റെ സംസ്‌കാരത്തിനും സ്വസംസ്‌കാരത്തിനും വിശ്വാസത്തിനും വംശത്തിനും ചുറ്റുമതില്‍ കെട്ടുന്നവര്‍ സ്വന്തം തടവറകള്‍ സൃഷ്ടിക്കുകയാണെന്ന് ഫ്രാന്‍സിസ് പാപ്പ 'നാമെല്ലാം സഹോദരങ്ങള്‍' എന്ന ചാക്രിക ലേഖനത്തില്‍ എഴുതിയിട്ടുണ്ട് (നമ്പര്‍ 27).
അപരത്വത്തെ ഭാവാത്മകമായി ഉള്‍ച്ചേര്‍ക്കുന്നവരാണ് ദൈവമനസ്സിനോട് ചേര്‍ന്നു നില്‍ക്കുന്നത്. കാരണം ഈശോ വെളിപ്പെടുത്തിയ ദൈവം പിതാവാണ്; നാമെല്ലാം അവിടുത്തെ മക്കളും. ചില മക്കള്‍ക്ക് അപ്പന് മറ്റുള്ളവരെക്കാള്‍ തന്നോടാണിഷ്ടമെന്ന് തോന്നാറുണ്ട്. ആ ചിന്ത ബാലിശമായ സ്‌നേഹം കൊണ്ടാണെന്ന് ആര്‍ക്കാണ് അറിയാത്തത്. പക്ഷേ അപ്പനെ സംബന്ധിച്ചിടത്തോളം താന്‍ എല്ലാ മക്കളുടേതുമാണ്. എല്ലാവരും ദൈവത്തിന് മക്കളെ പോലെയാണ് താനും.