

ആമുഖം
ബൈബിളിലൂടെയുള്ള അനസ്യൂതമായ തീര്‍ത്ഥയാത്രയ്ക്കിടയില്‍ 'ജോസഫ്' എന്ന പേരില്‍ മൂന്നു വ്യക്തികളെ നാം കണ്ടുമുട്ടുന്നു; നന്മ നിറഞ്ഞ മൂന്നു വ്യക്തിത്വങ്ങള്‍. ഈജിപ്തില്‍ ഫറവോന്റെ സ്വപ്ന വ്യാഖ്യാനത്തിലൂടെ, അഭിനന്ദനവും അധികാരവും നേടി, തന്റെ രാജ്യത്തെയും അയല്‍ രാജ്യത്തെയും വറുതിയുടെ കാലത്ത് സംരക്ഷിച്ച ജോസഫ്; യാക്കോബിന്റെ മകന്‍. സ്വപ്നത്തിലൂടെ ദൈവസന്ദേശം സ്വീകരിച്ച് സ്വന്തം ജീവിതത്തിന്റെ ഗതി മാറ്റിക്കുറിച്ച ദാവീദ് വംശജനായ ജോസഫ്; യേശുവിന്റെ വളര്‍ത്തു പിതാവ്. 'തിരുമുറിപ്പാടുകള്‍ വച്ചു കെട്ടിപ്പൊതിഞ്ഞ്, പൊന്നുപോലെ' തന്റെ ഹൃദയത്തിലും തനിക്കായി വാങ്ങി സൂക്ഷിച്ച കല്ലറയിലും യേശുവിനെ നിക്ഷേപിച്ച അരമത്യക്കാരന്‍ ജോസഫ്.
കത്തോലിക്കാവിശ്വാസത്തില്‍ വളരുന്ന ഓരോ കുട്ടിയുടേയും മനസ്സില്‍ യൗസേപ്പിതാവിന്റെ സജീവ രൂപം നിലനില്‍ക്കുന്നു. മാതാപിതാക്കള്‍ കഥയായി പറഞ്ഞു കൊടുത്ത വിശ്വാസ സത്യങ്ങളിലൂടെയും, സ്വന്തം വീടിന്റെ ചുമരുകളില്‍ അവര്‍ കാണുന്ന ആ നല്ല അപ്പന്റെ ചിത്രങ്ങളിലൂടെയുമാണ് യൗസേപ്പിതാവ് അവരില്‍ സജീവമാകുന്നത്. പൂക്കള്‍ നിറഞ്ഞ വടിയുമായി നില്‍ക്കുന്ന വിവാഹചിത്രം, കഴുതപ്പുറത്തിരിക്കുന്ന പരിശുദ്ധ കന്യകയെ ബെത്‌ലഹെമിലേയ്ക്കു നയിക്കുന്ന യൗസേപ്പ്, പുല്‍ക്കൂട്ടില്‍ ഉണ്ണിയെ കണ്ണിമക്കാതെ നോക്കി നില്‍ക്കുന്ന പിതാവ്, ഉണ്ണിയെ കൈകളിലെടുത്ത അപ്പന്‍, പീഠത്തില്‍ നില്‍ക്കുന്ന കുഞ്ഞിനെ ഓമനിക്കുന്ന അച്ഛന്‍, പഴങ്ങള്‍ നിറഞ്ഞ കുട്ടയുമായി തോളില്‍ മഴുവുമായി വീട്ടിലെത്തുന്ന കുടുംബനാഥന്‍, പണിശാലയിലെ തച്ചന്‍, മാറാപ്പില്‍ തല ചായ്ച്ചുറങ്ങുന്ന യാത്രക്കാരന്‍, തിരുക്കുടുംബത്തിന്റെ നാഥന്‍, അവസാനം യേശുവിന്റെ നെഞ്ചോടു ചേര്‍ന്ന് പ്രാണന്‍ വെടിയുന്ന വിശുദ്ധന്‍. കുഞ്ഞു മനസ്സുകളില്‍ പതിയുന്ന ഈ ചിത്രങ്ങളോരോന്നും വിശുദ്ധ യൗസേപ്പിന്റെ ദൗത്യവും സമര്‍പ്പണവും വ്യക്തമാക്കുന്നു.
ജോസഫ് എന്ന പേര്
ഹീബ്രു ഭാഷയില്‍ 'യോസെഫ്' എന്നും സുറിയാനിയില്‍ 'ഈസപ്പ്' എന്നും ഉച്ചരിക്കുന്ന 'യൗസേപ്പ്' എന്ന പേരിന് വിശിഷ്ടമായ അര്‍ത്ഥങ്ങളാണുള്ളത്. വളരുക, വളര്‍ത്തുക, പെരുകുക എന്നൊക്കെ. അതെ, ജോസഫ് സ്വയം വിനീതനായപ്പോള്‍ വളരുകയായിരുന്നു. വിശ്വാസികളുടെ ഹൃദയത്തില്‍ വന്മരമായി, തണല്‍മരമായി വളര്‍ന്നു. ജോസഫ് ആരേയും തളര്‍ത്തുന്നവനല്ല; വളര്‍ത്തുകയായിരുന്നു. മഞ്ഞുപോലെ നിര്‍മ്മലയായ വിശുദ്ധ കന്യകയുടെ മാനത്ത്; ഒപ്പം തന്റെ കൈയ്യില്‍ നിധിപോലെ വന്നു ഭവിച്ച മനുഷ്യ രൂപമുള്ള ദൈവപുത്രനെ. അതാണ് വിശുദ്ധ ജോസഫ്.
ജോസഫോളജി
ക്രിസ്തുവിനെക്കുറിച്ചുള്ള വിജ്ഞാനം 'ക്രിസ്റ്റോളജി' എന്നും മറിയത്തെക്കുറിച്ചുള്ള പഠനം 'മരിയോളജി' എന്നും പ്രസിദ്ധി നേടിയിട്ടുണ്ട്. ജോസഫിനെക്കുറിച്ചുള്ള പഠനമാണ് 'ജോസഫോളജി' എന്നറിയപ്പെടുന്നത്. വി. ജോസഫിന്റെ ജീവിതം, ചരിത്രം, ദൗത്യം, നിലപാടുകള്‍ ഇവയെക്കുറിച്ചുള്ള അന്വേഷണമാണ് ജോസഫോളജി.
പരിത്രാണ കര്‍മ്മത്തില്‍ ജോസഫിന്റെ പങ്ക്
അരൂപിയായ ദൈവം മാംസം ധരിച്ച് മനുഷ്യനായപ്പോള്‍ മനുഷ്യന്റെ പങ്കാളിത്തം ആവശ്യമായിരുന്നു. ദൈവപിതാവിന്റെ സ്ഥാനത്ത് രക്ഷകന്റെ സംരക്ഷണത്തിനായി തിരഞ്ഞെടുക്കപ്പെട്ട വളര്‍ത്തുപിതാവാണ് ജോസഫ്. സ്വപ്നത്തില്‍ ലഭിച്ച നിയോഗം ഏറ്റെടുത്തതിലൂടെ 'ഇതാ കര്‍ത്താവിന്റെ ദാസന്‍' എന്ന് യൗസേപ്പ് ഹൃദയത്തില്‍ ഉരുവിടുകയായിരുന്നു. തന്റെ ആഗ്രഹങ്ങള്‍ക്കു വി പരീതമായി ദൈവത്തിന്റെ നിര്‍ദ്ദേശം വന്നു ചേര്‍ന്നപ്പോള്‍ ആ നിശ്ചയത്തെ വിലങ്ങനെ വച്ച് കുരിശ് നിര്‍മ്മിച്ച് അത് സ്വയം വഹിക്കാന്‍ ജോസഫ് സന്നദ്ധനായി. തിരുപ്പിറവി, ഹേറോദേസില്‍ നിന്നുള്ള രക്ഷപ്പെടല്‍, കാണാതായ യേശുവിനെ അന്വേഷണം തുടങ്ങിയ അവസരങ്ങളിലെല്ലാം ജോസഫിന്റെ നിര്‍ണ്ണായകമായ ഇടപെടല്‍ നാം കാണുന്നു.
യേശുവിന്റെ വളര്‍ത്തപ്പന്‍
ദൈവപിതാവിന് രൂപവും ഭാവവും നല്‍കി വളര്‍ത്തുപിതാവി ന്റെ സ്ഥാനം നല്‍കി, പിതാവായ ദൈവം യൗസേപ്പിനെ അംഗീകരിക്കുകയാണു ചെയ്തത്. ദൈവപുത്രന്റെ കരംപിടിച്ചു നടത്തിയ, നെഞ്ചിലെ ചൂടില്‍ കുഞ്ഞിനെ പരി പാലിച്ച പിതാവ് എന്ന നിലയില്‍ ജോസഫ് അനുഗൃഹീതനായി. തന്റെ രക്ഷാകര ദൗത്യത്തിലേയ്ക്കും കുരിശിലെ ബലിയിലേയ്ക്കും, ഈ മനുഷ്യതാതന്റെ കൈപിടിച്ചാണ് യേശു യാത്ര തുടങ്ങിയത്. ലോകത്തിന്റെ അപ്പമാകാന്‍ വന്നവന് അപ്പം നല്‍കിയതും അപ്പമായിത്തീര്‍ന്നതും ഈ വളര്‍ത്തപ്പന്‍ തന്നെ. ഭൂമിയിലെ അജഗണത്തിന്റെ ഇടയന് കാവല്‍ നിന്നത് ഈ വളര്‍ത്തുപിതാവു തന്നെ. ജോസഫിനെ വളര്‍ത്തുതാതനായി ലഭിച്ചതിനാലാണ് യേശു 'ദാവീദിന്റെ പുത്രന്‍' എന്നറിയപ്പെട്ടത്. 'തച്ചന്റെ മകന്‍' എന്ന വിളിപ്പേരിനു പിന്നിലും ജോസഫ് എന്ന തച്ചന്റെ നക്ഷത്രത്തിളക്കമാണ് കാണുന്നത്. അങ്ങനെയുള്ള വിളിപ്പേരുകളെ അപമാനമായി കാണുന്ന ഒരു തലമുറ നമുക്കു ചുറ്റും നിലനില്‍ക്കുന്നുവെന്ന സത്യം നാം മറന്നുകൂടാ.
പിതൃത്വത്തിന് ആത്മീയത പകര്‍ന്ന പിതാവാണ് ജോസഫ്. നീതിമാന്മാരായ പിതാക്കന്മാരുടെ സംരക്ഷണത്തിലാണ് ഹൃദയവി ശുദ്ധിയുള്ള മക്കള്‍ വളര്‍ന്നുവരുന്നത്. അവര്‍ മക്കളുടെ ശാരീരിക സംരക്ഷകര്‍ മാത്രമായി ചുരുങ്ങിപ്പോകുന്നില്ല. മക്കളെ ദൈവത്തിലേയ്ക്ക്, വിശുദ്ധിയിലേയ്ക്ക്, നയിക്കാന്‍ അവര്‍ പ്രാപ്തിയുള്ളവരാണ്. ദൈവത്തിന്റെ തീരുമാനങ്ങള്‍ക്ക് സമ്മതം കൊടുക്കുമ്പോഴാണ് നല്ല അപ്പന്മാരും അവരിലൂടെ നല്ല മക്കളും രൂപപ്പെടുന്നത്.
തിരുക്കുടുംബത്തിലെ കാവല്‍ മരം
ഓരോ കുടുംബവും ദൈവത്തിനു ജീവിക്കാന്‍ ദൈവം തന്നെ രൂപപ്പെടുത്തുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഒരു കുടുംബത്തില്‍ മാത്രം ദൈവം മനുഷ്യശരീരത്തോടെ ജീവിച്ചു. അതിന്റെ നായകനായ മരപ്പണിക്കാരന്‍ വളര്‍ത്തിയ കുഞ്ഞ് നമുക്കു ദൈവമാണ്; ദൈവ പുത്രനാണ്. ദൈവത്തിന്റെ പുത്രനെയും, ദൈവകുമാരന്റെ അമ്മയെയും ഇരുചിറകുകളില്‍ ചേര്‍ത്തു സംരക്ഷിച്ച യൗസേപ്പിന്റെ കുടുംബമാണ് തിരുക്കുടുംബം. ''ഓരോ കുടുംബവും നസ്രത്തിലെ തിരുക്കുടുംബത്തിന്റെ പ്രതി രൂപത്തിലേയ്ക്കു നോക്കണം'' എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മ്മിപ്പിക്കുന്നു. ഭാര്യാഭര്‍തൃബന്ധത്തില്‍ വിട്ടുവീഴ്ചയുടേയും ക്ഷമയുടെയും ഔദാര്യത്തിന്റെയും ശൈലിയാണ് വിജയിക്കുന്നതെന്ന് ആ കുടുംബം നമ്മെ പഠിപ്പിക്കുന്നു. ദൈവത്തിന്റെ ശബ്ദത്തിനു കാതോര്‍ക്കുമ്പോഴാണ് ജീവിതം വിശുദ്ധീകരിക്കപ്പെടുന്നതെന്ന് വി. ജോസഫ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഒരു ആണ്‍വേഴാമ്പലിന്റെ ജാഗ്രതയോടെ യൗസേപ്പ് തിരുക്കുടുംബത്തിന്റെ പരിപാലകനായി.
യേശുവിന്റെ സ്‌കൂള്‍
യേശു പഠിച്ച സ്‌കൂള്‍ നസ്രത്തിലെ തിരുക്കുടുംബമാണ്. ശീലങ്ങളിലും ചര്യകളിലും പെരുമാറ്റത്തിലും മനുഷ്യനെന്ന നിലയില്‍ യേശു രൂപപ്പെട്ടത് തിരുക്കുടുംബമെന്ന സ്‌കൂളിലാണ്. ഒരുയുവാവായി യേശുവിനെ സമൂഹത്തില്‍ അവതരിപ്പിക്കാന്‍ പ്രാപ്തമാക്കിയത് ഈ വിദ്യാലയമാണ്. യഹൂദപാരമ്പര്യത്തില്‍ കുടുംബ നാഥന്‍ പുരോഹിതന്റെയും അധ്യാപകന്റേയും ജോലികള്‍ ചെയ്യുന്നതായി ബൈബിള്‍ സൂചിപ്പിക്കുന്നു (പുറപ്പാട് 12:3, 12:26, 13:14).
യേശുവിന്റെ പ്രബോധനങ്ങളിലുടനീളം സ്‌നേഹവും കരുണയും പ്രതിഫലിക്കുന്നു. സ്വന്തം കുടുംബത്തില്‍ സംരക്ഷകനായ പിതാവ് പുലര്‍ത്തിയ നന്മകളില്‍ നിന്നു രൂപമെടുത്ത ഗുണങ്ങളായി ഇവയെ കരുതാം (വി. യോഹ. 3: 35, 5:17, 6:57, 8:29, 8:54)
ചോദിക്കുന്നതിനു മുന്‍പേ മക്കളുടെ ആവശ്യമറിയുന്ന പിതാവിന്റെ കരുതല്‍ യേശു അറിഞ്ഞത് ആ വളര്‍ത്തു പിതാവില്‍ നിന്നു തന്നെയായിരിക്കണം (വി. മത്തായി 7:10-11, 6:8, 6:25-34)
നീതിമാനായ ജോസഫ്
'അവന്‍ നീതിമാനായിരുന്നു'' (വി. മത്തായി 1:19) എന്നു മാത്രമാണ് ബൈബിള്‍ ജോസഫിനെക്കുറിച്ചു പറയുന്നത്. ദൈവവും മനുഷ്യനും തമ്മിലും, മനുഷ്യനും മനുഷ്യനും തമ്മിലും ശരിയായ ബന്ധം കാത്തു സൂക്ഷിക്കുന്നവനാണ് നീതിമാന്‍. 15-ാം സങ്കീര്‍ത്തനവും സംഖ്യ 23:10, ജോബ് 4: 7, 23:7 ബൈബിള്‍ ഭാഗങ്ങളും നീതിമാന്റെ ചിത്രം വരച്ചു കാണിക്കുന്നു. ഇവയെല്ലാം വി. ജോസഫിന്റെ കാര്യത്തില്‍ അന്വര്‍ത്ഥമാകുന്നു.
മറിയത്തോടുള്ള സമീപനത്തിലാണ് യൗസേപ്പിന്റെ നീതിബോധം ഏറ്റവും തീവ്രമായി ജ്വലിക്കുന്നത്. മോശയുടെ നിയമപ്രകാരം കല്ലെറിഞ്ഞുകൊല്ലാന്‍ വിധിക്കാമെന്നിരിക്കെ, ഏറ്റവും കുലീനമായി ജോസഫ് ഇടപെടുന്നു. നിയമത്തിനും കോടതിക്കും കാണാന്‍ സാധിക്കാത്ത മനുഷ്യ ഹൃദയത്തിന്റെ വിങ്ങലും വേദനയും അദ്ദേഹം തിരിച്ചറിഞ്ഞു. ഇവിടെ നീതി ബോധത്തില്‍ കാരുണ്യം നിറയ്ക്കാന്‍ ജോസഫിനു സാധിച്ചു. 'അജ്ഞാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ ഉള്‍പ്പൂവിന്‍ തുടിപ്പുകളറിയുന്നു' എന്ന ഒ.എന്‍.വി. കുറുപ്പിന്റെ വരികള്‍ ജോസഫിന്റെ ആത്മഗതമായി തോന്നിപ്പോകുന്നു. ദൈവത്തിന്റെ കണ്ണുകളും ഹൃദയവുമുള്ള ജോസഫിലൂടെ മനുഷ്യവംശം നീതിബോധത്തിന്റെ പുതിയ ചിത്രം രചിക്കുന്നു. 'യൗസേപ്പിന്റെ പക്കല്‍ പോകുവിന്‍' (സേല്‍ലവാസ് ഈസപ്പ്) എന്ന് പുരാതന ദേവാലയങ്ങളില്‍ യൗസേപ്പിന്റെ രൂപത്തിനു താഴെ രേഖപ്പെടുത്തിയതായി കാണുന്നുണ്ട്. നീതിയും, ദയയും അവിടെ ലഭ്യമാണ് എന്ന് ഉറപ്പായിരിക്കാം ഈ ലിഖിതം ഓര്‍മ്മിപ്പിക്കുന്നത്.
ക്രിസ്തീയതയിലെ ഏറ്റവും പ്രധാന മൂല്യം നീതിബോധം തന്നെയാണ്. നീതിബോധമില്ലാത്തവന് ക്രിസ്ത്യാനിയായിരിക്കാന്‍ യോഗ്യതയില്ല. പുതിയ കാലഘട്ടത്തില്‍ ലോകം വലിയ പ്രതിസന്ധിയെ നേരിടുമ്പോള്‍ ഭക്ഷണം, മരുന്ന്, വാക്‌സിന്‍ വിതരണത്തിലെല്ലാം നീതി ബോധത്തിന് അതി പ്രാധാന്യമാണുള്ളത്. ജോസഫില്‍ നിന്നു പരിചയിച്ച നീതി ബോധം യേശുവില്‍ പ്രശോഭിക്കുന്നു (വി. ലൂക്കാ 6:42, 21:14, 23:43, വി. യോഹ. 8:11).
പ്രത്യാശയുടെ യൗസേപ്പ്
ഉത്തമ മനുഷ്യനില്‍ പരിലസിക്കേണ്ട സ്വഭാവ ഗുണങ്ങളെല്ലാം വി. ജോസഫില്‍ പ്രശോഭിച്ചിരുന്നു; ലാളിത്യം, ധീരത, ക്ഷമ, ദയ, നീതിബോധം തുടങ്ങിയവയെല്ലാം. വി. യൗസേപ്പിന്റെ ജീവിതം പ്രത്യാശ നിറഞ്ഞതായിരുന്നു. മനുഷ്യന് പ്രത്യാശ കൂടാതെ സന്തോഷകരമായ ജീവിതം സാധ്യമല്ല. ദൈവത്തിലുള്ള അടിയുറച്ച വിശ്വാസമാണ് പ്രത്യാശയുടെ അടിത്തറ. നിയോഗങ്ങളെ സംതൃപ്തിയോടെ ഏറ്റെടുത്തുകൊണ്ട് നന്മയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നതാണ് പ്രത്യാശ. തന്നോടൊപ്പം ജീവിക്കുന്നവരിലും പ്രത്യാശ നിറയ്ക്കാന്‍ യൗസേപ്പിനു സാധിച്ചിട്ടുണ്ട്. അവരോടുള്ള ഏറ്റവും കുലീനമായ, സാന്ത്വനം പകരുന്ന സമീപനം അവരിലും പ്രത്യാശയുടെ തിരി തെളിയിച്ചു. ഏറ്റവും ഉദാത്തമായ ക്രൈസ്തവധര്‍മ്മം തന്നെയാണിത്.
പ്രകൃതിയോടു ചേര്‍ന്ന്
നസ്രത്തിലെ തിരുക്കുടുംബം പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്നു ജീവിച്ചു. ലളിതമായ ജീവിതമാണ് പ്രകൃതിയോടിണങ്ങിയ ജീവിതം. ഭവനത്തോടു ചേര്‍ന്ന്, ചെറിയ പണിപ്പുരയില്‍ ജോസഫ് എന്ന മരപ്പണിക്കാരന്‍ അധ്വാനിക്കുകയായിരുന്നു. 'ലൗദാത്തോസി' (ഫ്രാന്‍സിസ് മാര്‍പാപ്പ) നല്‍കിയ പ്രകാശത്തില്‍ പ്രകൃതിയെന്ന ഭവനത്തെ കൂടുതല്‍ സ്‌നേഹിക്കുന്ന നമുക്ക് ചുറ്റുമുള്ള ഇടങ്ങളെ പരിപാലിക്കുവാനും, ചുറ്റുമുള്ളവരോടു കരുണ കാണിക്കാനും നമുക്കു സാധിക്കണം.
ജോസഫ് എന്ന വിപ്ലവകാരി
പരമ്പരാഗതമായി നിലനിന്ന പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ നേര്‍ക്കുയര്‍ന്ന ചോദ്യചിഹ്നമായിരുന്നു ജോസഫിന്റെ തീരുമാനം. പാപിയായി മുദ്രകുത്തപ്പെട്ടവരെ കല്ലെറിഞ്ഞു കൊല്ലുകയെന്ന പാരമ്പര്യത്തെ ചങ്കൂറ്റത്തോടെ മാറ്റി മറിച്ചവനാണു ജോസഫ്. ദിവ്യശിശുവിനെ ഉന്മൂലനം ചെയ്യാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ക്ക് വിട്ടു കൊടുക്കുകയില്ല എന്ന നിശ്ചയദാര്‍ഢ്യത്തോടെ ധീരമായി പലായനത്തിന്റെ പോരാട്ടം കുറിച്ചവനാണു ജോസഫ്. സ്ത്രീയെ അടിമയായി കരുതിയ കാലത്തിന്റെ തിരുത്തലായിരുന്നു ജോസഫിന്റെ ചിന്തകള്‍. ആ ധീരപുരുഷന്റെ സംരക്ഷണത്തില്‍ വളര്‍ന്ന യേശുവും യഥാര്‍ത്ഥ വിപ്ലവകാരിയായിരുന്നു (വി. യോഹ. 2:13-16, 8:1-11).
കുടുംബങ്ങളുടെ മധ്യസ്ഥന്‍
ഉത്തരവാദിത്വപൂര്‍ണ്ണമായ കുടുംബസംരക്ഷണത്തിലൂടെ വി. യൗസേപ്പ് കുടുംബങ്ങളുടെ മധ്യസ്ഥനായി. തിരുക്കുടുംബപാലകന്‍ എന്ന നിലയില്‍ കുടുംബനാഥന്മാര്‍ക്ക് മധ്യസ്ഥനാണ്. കുടുംബത്തില്‍ ശാന്തിയും, ക്ഷമയും, സേവനസന്നദ്ധതയും നിലനിര്‍ത്തിയ അദ്ദേഹം കുടുംബങ്ങള്‍ക്കെല്ലാം മാതൃകയാണ്. നിത്യപുരോഹിതനായ ഈശോയെ പരി പാലിച്ച വ്യക്തിയെന്ന നിലയില്‍ യൗസേപ്പ് പുരോഹിതരുടെ മധ്യസ്ഥനാണ്. ഉപജീവനത്തിനായി കഠിനാധ്വാനം ചെയ്ത ദരിദ്രനായ ആ മരപ്പണിക്കാരന്‍ ദരിദ്രരുടേയും തൊഴിലാളികളുടേയും മധ്യസ്ഥനാണ്. യേശുവിന്റെ സന്നിധിയില്‍, പരിശുദ്ധ കന്യകയുടെ സാന്നിധ്യത്തില്‍ ഏറ്റവും വിലപ്പെട്ട മരണമാണ് യൗസേപ്പിനു ലഭിച്ചത്. സ്‌തോത്രഗീതമാലപിച്ച മാലാഖമാര്‍ യൗസേപ്പിന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തിലേയ്ക്ക് സംവഹിക്കുന്നതായി മരിയ സിസിലിയ ബെയ്ജ് എന്ന സന്യാസിനിയുടെ ദര്‍ശനങ്ങള്‍' സൂചിപ്പിക്കുന്നു. വി. യൗസേപ്പ് നന്മരണത്തിന്റെ മധ്യസ്ഥനായി ആദരിക്കപ്പെടുന്നു. തന്റെ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കി ദൈവത്തിന്റെ സാന്നിധ്യത്തില്‍ മരണമടയുന്ന നീതിമാനാണ് ഏറ്റവും വലിയ ഭാഗ്യവാന്‍. ഈ കാല ഘട്ടത്തില്‍ ഫാ. സ്റ്റാന്‍ സ്വാമിയെപ്പോലുള്ളവരുടെ മരണത്തെ ഭാഗ്യമരണം എന്നു വിളിക്കേണ്ടിയിരിക്കുന്നു. സ്വന്തം താല്പര്യത്തെ മറന്ന് ദൈവനിയോഗത്തെ സ്വീകരിച്ച പ്രവാസിയാണ് ജോസഫ്, 'ഇടിമിന്നലുള്ളില്‍ നടുങ്ങുന്നവള്‍ മേരിയെ കൈയ്ക്കു പിടിച്ചുകൊണ്ടാടുന്നു ഭൂമിയില്‍' എന്ന് ജോസഫിനെ പ്രവാസിയായി കവിതയില്‍ ചിത്രീകരിക്കുന്നു. മനുഷ്യ ജീവിതം തന്നെ യാത്രയാണ്. ഉപ ജീവനത്തിനായി കുടുംബസംരക്ഷണത്തിനായി, നാടുവിട്ടു ജീവിക്കുന്ന പ്രവാസികളുടെ മധ്യസ്ഥനാണ് വി. ജോസഫ്. പിന്നെയും, കന്യാവൃതക്കാരുടെ, തിരുസ്സഭയുടെ, ഭവനരഹിതരുടെ, ഗര്‍ഭിണികളുടെ, ഗര്‍ഭസ്ഥ ശിശുക്കളുടെ, ഗൈനക്കോളജിസ്റ്റുകളുടെ, പോലൈഫ് പ്രസ്ഥാനത്തിന്റെ മധ്യസ്ഥനാണ് വി. ജോസഫ്.
അതിജീവനത്തിന്റെ മധ്യസ്ഥന്‍
തുടര്‍ച്ചയായി വന്ന പ്രതിസന്ധികളില്‍ തളര്‍ന്നുപോകാതെ, ഒഴുക്കിനെതിരെ തുഴഞ്ഞ ജോസഫിന്റെ ജീവിതം അതിജീവനമായിരുന്നു; തന്നെ ആശ്രയിക്കുന്നവര്‍ക്കു വേണ്ടിയുള്ള പോരാട്ടമായിരുന്നു. ലോകമൊന്നാകെ പ്രതിസന്ധികളെ നേരിടുന്ന ഇക്കാലത്ത് വി. യൗസേപ്പിന്റെ നിശ്ചയ ദാര്‍ഢ്യത്തോടെ പ്രിയപ്പെട്ടവരെ ചേര്‍ത്തുപിടിച്ച് ഈ കാലഘട്ടത്തെ തരണം ചെയ്യാന്‍ വിശുദ്ധന്റെ മാധ്യസ്ഥം തേടാം.
യൗസേപ്പിനോടുള്ള ഭക്തിചരിത്രത്തില്‍
കത്തോലിക്കാ സഭയില്‍ യൗസേപ്പിനോടുള്ള ഭക്തി മരിയ ഭക്തിപോലെ തന്നെ ഇന്ന് പ്രധാനപ്പെട്ടതാണ്. 12-ാം നൂറ്റാണ്ടോടു കൂടി ബനഡിക്ടന്‍ സന്യാസിമാരാണ് ഈ ഭക്തിക്ക് തുടക്കം കുറിച്ചത്. അവരിലൂടെയാണ് ആരാധനാ കലണ്ടറില്‍ യൗസേപ്പിന്റെ പേര് ചേര്‍ക്കപ്പെട്ടത്. 13-ാം നൂറ്റാണ്ടില്‍ വി. തോമസ് അക്വിനാസ് വി. യൗസേപ്പിനോടുള്ള ഭക്തിക്ക് പ്രാധാന്യം നല്‍കി. 1540-ല്‍ വിശുദ്ധന്റെ നാമത്തില്‍ റോമാ നഗരത്തില്‍ ഒരു ദേവാലയം സ്ഥാപിക്കപ്പെട്ടു. വിശുദ്ധന്റെ ബഹുമാനാര്‍ത്ഥമുള്ള ഏഴു കെട്ടുകളുള്ള ചരട് 1657-ല്‍ പ്രചാരത്തിലായി. 1880-ല്‍ വിശുദ്ധന്റെ ചിത്രമുള്ള വെന്തിങ്ങ വിശ്വാസികള്‍ ധരിച്ചു തുടങ്ങി. വി. ഫ്രാന്‍സിസ് സാലസ് 'ഭക്തി മാര്‍ഗ്ഗ പ്രവേശിക' എന്ന പുസ്തകത്തില്‍ വി. യൗസേപ്പിനു സ്ഥാനം നല്‍കിയിരിക്കുന്നു. 1870-ല്‍ 9-ാം പിയൂസ് മാര്‍പ്പാപ്പ വി. യൗസേപ്പിനെ സാര്‍വ്വത്രിക സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചു. ലിയോ 13-ാമന്‍ മാര്‍പ്പാപ്പ 1889-ല്‍ ലോക ജനതയോട് തിന്മകളെ അതിജീവിക്കാന്‍ വി. യൗസേപ്പിനെ ആശ്രയിക്കുവാന്‍ നിര്‍ദ്ദേശിച്ചു.
ആവിലയിലെ വി. ത്രേസ്യ വി. യൗസേപ്പിന്റെ ഉത്തമഭക്തയായിരുന്നു, ലിസവിലെ വി. കൊച്ചു ത്രേസ്യയും വി. യൗസേപ്പിനോട് നിത്യം പ്രാര്‍ത്ഥിച്ചിരുന്നു. വി. ചാവറയച്ചന്‍ ജീവിതത്തിലുട നീളം യൗസേപ്പിന്റെ തീവ്രഭക്തനായിരുന്നു. മാര്‍ച്ച് 19 വി. യൗസേപ്പിന്റെ തിരുനാളായി നാം ആചരിക്കുന്നു. മാര്‍ച്ച് മാസം വി. യൗസേപ്പിനു സമര്‍പ്പിതമാണല്ലോ. തൊഴിലാളി ദിനമായ മെയ് 1 വിശുദ്ധന്റെ അനുസ്മരണദിനമാണ്.
എന്നും ദൈവത്തോടൊപ്പം
വി. യൗസേപ്പ് പുസ്തകങ്ങളൊന്നും രചിച്ചിട്ടില്ല. മഹത്തായ വചനങ്ങള്‍ ഉദ്‌ഘോഷിച്ചിട്ടില്ല. ജോസഫിന്റേതായി രേഖപ്പെടുത്തിയ ഒരു മൊഴി പോലുമില്ല. നിശ്ശബ്ദത നിറഞ്ഞ വിശുദ്ധ ജീവിതം. അബ്രാഹത്തിന്റെ വിശ്വാസവും, ഏലിയാ പ്രവാചകന്റെ തീക്ഷ്ണതയും, ജോബിന്റെ ക്ഷമയും, തികഞ്ഞ നീതിമാന്‍. സംയമനവും ഹൃദയവിശാലതയും ദയയും നിറഞ്ഞ ജോസഫ് നീതിമാനായിരുന്നു; വിവേകിയായിരുന്നു.
ദൈവപുത്രനെ കഴുതപ്പുറത്തിരുത്തി ലോകത്തിലേയ്ക്ക് ആദ്യമായി ആനയിച്ച മനുഷ്യന്‍; അദ്ദേഹം ആത്മാവില്‍ ഓശാന പാടുകയായിരുന്നിരിക്കാം. ദൈവ പുത്രനെ കൈകളിലെടുത്ത ആദ്യ മനുഷ്യന്‍; ദൈവകുമാരനെ വിരല്‍ത്തുമ്പില്‍ പിടിച്ച് നടക്കാന്‍ പഠിപ്പിച്ച വ്യക്തി. ദൈവപുത്രനു പ്രവേശിക്കുവാന്‍ ബെത്‌ലഹേമിലെ വാതിലുകളിലെല്ലാം താണു വീണ് അപേക്ഷിച്ചവന്‍.
''അറിയപ്പെടാത്തവനായി ഇരുന്നുകൊണ്ട് എങ്ങനെ തന്റെ നിയോഗം പൂര്‍ത്തിയാക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് കന്യാമറിയത്തിന്റെ ഭര്‍ത്താവായ വി. ജോസഫ്. അവരുടെ മഹത്വത്തോളം വലുതാണ് അദ്ദേഹത്തിന്റെ മഹത്വവും' എന്നാണ് പൗലോ കൊയ്‌ലോ വി. യൗസേപ്പിനെക്കുറിച്ചു പറയുന്നത്.
തന്റെ ഭാര്യ ഭൗതികമായി തനിക്കു ചേരാത്തവളാണെന്നറിഞ്ഞിട്ടും, ആ വ്യക്തിത്വത്തെ മാനിച്ചു; മകന്‍ തനിക്കു വളര്‍ത്തുമകന്‍ മാത്രമാണെന്നറിഞ്ഞിട്ടും യഥാര്‍ത്ഥ പിതാവിനേക്കാള്‍ ശ്രേഷ്ഠമായി സംരക്ഷിച്ചു. മനഃക്ലേശവും സന്ദേഹവുമുണ്ടായപ്പോഴെല്ലാം ദൈവത്തെ മുറുകെപ്പിടിച്ചു. സൗഖ്യകാലങ്ങളില്‍ അത് ക്ലേശകരമല്ല; എന്നാല്‍ ക്ലേശകാലങ്ങളില്‍ ക്ലേശകരം തന്നെ.
ദൈവത്തിലുള്ള വിശ്വാസവും ആശ്രയവും തന്റെ പ്രാണവായുവെന്നു കരുതി ജീവിച്ചു. ജലത്തില്‍ മത്സ്യമെന്നപോലെ, ദൈ വേഷ്ടത്തില്‍ മുഴുകി ജീവിച്ചു. ആ ജലം ഒഴുകുന്നിടത്തേയ്ക്ക് ഒഴുകിച്ചേരാന്‍ തന്റെ ജീവിതത്തെ വിട്ടുകൊടുത്തു; അതാണ് വിശുദ്ധ യൗസേപ്പ്.
ഉപസംഹാരം
ദൈവമാതാവിനെ സംരക്ഷിക്കുന്നതിലും യേശുവിനെ രൂപപ്പെടുത്തുന്നതിലും നിതാന്ത ജാഗ്രത പുലര്‍ത്തിയ വിശുദ്ധ യൗസേപ്പിന് രക്ഷാകരചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനമാണുള്ളത്. വി. യൗ സേപ്പില്‍ വിളങ്ങിയിരുന്ന ജീവിത മൂല്യങ്ങള്‍ തിരിച്ചറിഞ്ഞ്, അദ്ദേഹത്തെ പ്രത്യേകമായി അനുസ്മരിക്കുന്നതിനും, അദ്ദേഹത്തിന്റെ ആത്മീയത ഏവര്‍ക്കും പകര്‍ന്നു കൊടുക്കുന്നതിനുമായി 2021 വി. യൗസേപ്പിന്റെ വര്‍ഷമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചു. കോവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തില്‍ മാനവ ജനതയ്ക്കു മുന്നില്‍ അതിജീവനത്തിന്റെ മാതൃകയായി അവതരിപ്പിക്കാന്‍ വി. യൗസേപ്പിന്റെ മുഖത്തേക്കാള്‍ ഉചിതമായി മറ്റെന്താണുള്ളത്?
വി. യൗസേപ്പിന്റെ നീതിബോധവും, ധീരതയും കുടുംബത്തെക്കുറിച്ചുള്ള ജാഗ്രതയും, അതി ജീവനത്തിനായുള്ള ആന്തരിക അഭിവാഞ്ഛയും ലോകജനതയെ സ്വാധീനിക്കേണ്ടതുണ്ട്. വിശുദ്ധ യൗസേപ്പിന്റെ ചൈതന്യം ലോകം മുഴുവനിലും വിശിഷ്യ കത്തോലിക്കാ സഭയിലും നിറയുവാന്‍ ഇടയാകട്ടെ.
(ലേഖിക ആവിലാ കോളേജ് ഓഫ് എഡ്യുക്കേഷനിലെ മലയാളം അധ്യാപികയാണ്)