
സി. സോജ മരിയ സി എം സി
'കുരിശിന്റെ വഴി'യുടെ ആരംഭചിത്രം ഈശോ പീലാത്തോസിന്റെ മുന്‍പില്‍ വിചാരണയ്ക്ക് നില്‍ക്കുന്നതാണ്. കൈകള്‍ ബന്ധിതനായി, ദേശാധിപതിയുടെ ന്യായാസനത്തിനു മുമ്പില്‍ പുരോഹിതരുടെയും പ്രമാണിമാരുടെയും ജനക്കൂട്ടങ്ങളുടെയും ആക്രോശങ്ങള്‍ക്കു നടുവില്‍ ശാന്തനായി നില്‍ക്കുന്ന ക്രിസ്തു. ഇന്നലെ വരെ ജനക്കൂട്ടത്തിനു നടുവില്‍ നിന്നുകൊണ്ട് ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചവന്‍, ഇന്ന്, തന്നെക്കുറിച്ചുള്ള അടിസ്ഥാന രഹിതമായ കുറ്റാരോപണങ്ങള്‍ കേട്ടുകൊണ്ട് നിശ്ശബ്ദനായി നില്‍ക്കുന്നു.
വാക്കില്‍ കുടുക്കാന്‍ വന്നവരെയും ചോദ്യശരങ്ങളാല്‍ മുറിപ്പെടുത്താനാഗ്രഹിച്ചവരെയുമെല്ലാം വചനം കൊണ്ട് നേരിട്ട ദൈവപുത്രന്‍ മൗനത്തിലേക്ക് സ്വയം പിന്‍വാങ്ങുന്നു. അധികാരികളെ 'വെള്ളയടിച്ച കുഴിമാടങ്ങളെ' എന്ന് വിളച്ചവനാണ്, 'കപട നാട്യക്കാര്‍ക്ക് ദുരിതം' എന്ന് പരസ്യമായി പറഞ്ഞവനാണ്. അപ്പോള്‍ ഭയമല്ല കുരിശിന്റെ വഴിയിലെ യേശുവിന്റെ നിശ്ശബ്ദതയുടെ കാരണം. സ്വമനസ്സാലെ ക്രിസ്തു മൗനത്തിലേക്ക് ആമഗ്‌ന നാവുകയാണ്.
വിശുദ്ധമായ മൗനം വളരെ ക്രിയാത്മകമായ ഫലങ്ങള്‍ ഉളവാക്കുന്നുണ്ട്. ദൈവഹിതത്തിന്റെ വെളിപാടുകള്‍ തിരിച്ചറിയുന്നതിനും അവ ഹൃദയത്തില്‍ ആലേഖനം ചെയ്യപ്പെടുത്തിനും ഏറ്റവും അനുകൂലമായി നില്‍ക്കുന്ന ഘടകങ്ങളിലൊന്നു മൗനമാണ്. സുന്ദരമായതെല്ലാം സംഭവിക്കുന്നത് മൗനത്തിലാണ് എന്നൊരു നിരീക്ഷണമുണ്ട്.
കുരിശുമരണമെന്ന രക്ഷാകര നിമിഷത്തിലേക്ക് അവന്‍ തന്നെത്തന്നെ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ അര്‍ഥവത്തായ മൗനത്തെ നാം മനസ്സിലാക്കേണ്ടത്. ഉള്ളില്‍ ഉന്നതമായ ലക്ഷ്യങ്ങള്‍ ഉള്ളപ്പോള്‍, മനുഷ്യന് എത്ര വലിയ സഹനാനുഭവങ്ങളെയും കുതറാതെ, പതറാതെ സ്വീകരിക്കാനാകും എന്ന് ക്രിസ്തു നമ്മെ പഠിപ്പിക്കുകയാണ്. അങ്ങനെ മൗനം സ്‌നേഹപൂര്‍വകമായ സഹനത്തിന്റെ ഭാഷയായി ത്തീരുന്നു. നിര്‍മ്മലമായ സഹനങ്ങളിലൊക്കെയും ഈ മൗനം ഖനീഭവിക്കുന്നുണ്ട്. മക്കള്‍ക്കുവേണ്ടി സ്വയം ഇല്ലാതാകുന്ന മാതാപിതാക്കള്‍ മക്കളുടെ സുഖത്തിനായി, സ്വന്തം വേദനകളെ മൗനത്തില്‍ ഒളിപ്പിക്കുന്നു.
ജീവിതപങ്കാളിയുടെ സന്തോഷത്തിനായി സ്വയം ഉരുകിത്തീരുന്ന എത്രയോ പേര്‍ നമുക്കു ചുറ്റും വിശുദ്ധമായ ഈ മൗനത്തില്‍ നിന്നുയിരെടുക്കുന്ന പുഞ്ചിരിയുമായി ജീവിക്കുന്നു! പ്രായമായ മാതാപിതാക്കളുടെ, കൊച്ചുകുട്ടി കളുടേതെന്നപോലെയുള്ള വാശികളും ഇഷ്ടങ്ങളും നിറവേറ്റാന്‍ സമയവും ആരോഗ്യവും അധ്വാനവും നല്‍കി നിശ്ശബ്ദം നില്‍ക്കുന്ന എത്രയോ മക്കള്‍! നിസ്വാര്‍ഥയിലേക്ക് വളരുന്തോറും സഹനങ്ങള്‍ ഭാരമല്ലാതായിത്തീരുകയും സഹനങ്ങളുടെ അര്‍ഥത്തെ ധ്യാനിക്കുന്ന വിശുദ്ധ മൗനത്തിലേക്ക് മനസ്സ് പ്രവേശിക്കുകയും ചെയ്യും.
നോമ്പിന്റെ സുകൃതങ്ങളില്‍ അനുഭവങ്ങളുടെ, പ്രത്യേകിച്ച് സഹനങ്ങളുടെ, അര്‍ഥതലങ്ങളെക്കുറിച്ച് ധ്യാനിക്കാന്‍ സഹായിക്കുന്ന മൗനം ശീലിക്കാന്‍ നമ്മെ തന്നെ നാം പഠിപ്പിക്കേണ്ടതുണ്ട്. ഗത്‌സമനി മുതല്‍ ഗാഗുല്‍ത്താവരെയുള്ള പീഡാസഹന വഴിയില്‍ ക്രിസ്തു വളരെ കുറച്ചു മാത്രമേ സംസാരിക്കുന്നുള്ളൂ. തന്നെ വിധിക്കുന്നവരുടെയും തനിക്കെതിരെ അന്യായമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെയും മുന്‍പില്‍ മനപൂര്‍വം നിശ്ശബ്ദത പാലിക്കുകയാണ് ക്രിസ്തു. ഒരര്‍ഥത്തില്‍ മൗനം കൊണ്ടു തനിക്കെതിരെ അണിനിരന്നവരെ തോല്‍പ്പിക്കുകയായിരുന്നു അവന്‍. അതിനാലാവണം ക്രിസ്തു കുരിശിന്റെ കൈകളിലേക്ക് സ്വയം തന്നെത്തന്നെ ഏല്‍പ്പിച്ചു കൊടുത്തു എന്ന് സുവിശേഷം സാക്ഷിക്കുന്നത്.
ആഴപ്പെട്ട ധ്യാനത്തിന്റെ ആദ്യ പടികളിലേക്കുള്ള പ്രവേശനം തന്നെ മൗനമെന്ന കവാടത്തിലൂടെയാണ്. മൗനം സുന്ദരമാണെന്നു മാത്രമല്ല, ജീവിത നിയോഗത്തിന്റെ വഴികളിലേക്കു നമ്മെ ചേര്‍ത്തു നിര്‍ത്താന്‍ ആവശ്യമായ ധ്യാനത്തിലേക്ക് ഉണര്‍ത്തുകയും ചെയ്യുന്നു. ഇത്തരമൊരു മൗനത്തിലേക്ക് പ്രവേശിക്കാനായാല്‍ ഒരു പക്ഷെ ദൈവഹിതത്തിന്റെ രക്ഷാകര വഴികള്‍ കുരിശിലെ ബലി തന്നെയാണെന്ന് നമുക്കും വെളിപ്പെട്ടു കിട്ടും.
വേദനയുടെ കുരിശുവഴിയിലേക്ക് അറിഞ്ഞു കൊണ്ടു തന്നെ ക്രിസ്തു ചേര്‍ന്നു നില്‍ക്കുകയാണ്. സ്വയം സമര്‍പ്പിക്കുന്നതിനാല്‍ ക്രിസ്തുവിന് യാതൊരുവിധ പരാതികളോ, പരിഭവങ്ങളോ ഇല്ല, ഉള്ളത് പ്രാര്‍ഥന മാത്രം: 'പിതാവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല, ഇവരോടു പൊറുക്കണം' (ലൂക്കാ 23:34) നല്‍കുന്നത് പ്രതീക്ഷയും പ്രത്യാശയും മാത്രം: ഇന്ന് നീ എന്നോടുകൂടി പറുദീസയില്‍ ആയിരിക്കും' 'ഇതാ നിന്റെ അമ്മ,... ഇതാ നിന്റെ മകന്‍' (യോഹ 19:26-27).
വിശുദ്ധമായ മൗനം വളരെ ക്രിയാത്മകമായ ഫലങ്ങള്‍ ഉളവാക്കുന്നുണ്ട്. ദൈവഹിതത്തിന്റെ വെളിപാടുകള്‍ തിരിച്ചറിയുന്നതിനും അവ ഹൃദയത്തില്‍ ആലേഖനം ചെയ്യപ്പെടുത്തിനും ഏറ്റവും അനുകൂലമായി നില്‍ക്കുന്ന ഘടകങ്ങളിലൊന്നു മൗനമാണ്. സുന്ദരമായതെല്ലാം സംഭവിക്കുന്നത് മൗനത്തിലാണ് എന്നൊരു നിരീക്ഷണമുണ്ട്. സഹനനൊമ്പരങ്ങള്‍ ഊറിക്കൂടി ചിപ്പിക്കുള്ളില്‍ പവിഴമുത്ത് രൂപം കൊള്ളുന്നപോലെ കാല്‍വരി മലമുകളില്‍ രക്തപുഷ്പമായി ക്രിസ്തു വിടരുമ്പോള്‍ എല്ലാവരെയും തന്നിലേക്ക് ആകര്‍ഷിക്കുന്ന അദ്ഭുതമായി അവന്‍ മാറുകയാണ്.
തിരുശരീരത്തില്‍ പതിഞ്ഞ മുറിവുകളൊക്കെയും സൗഖ്യത്തിന്റെ നിലയ്ക്കാത്ത പ്രവാഹമായി ആ മരക്കുരിശില്‍ നിന്നും ഒഴുകിയിറങ്ങുന്നത് നമ്മുടെയൊക്കെ ഹൃദയത്തിന്റെ തരിശുനിലത്തിലേക്കാണ്, ഉണങ്ങാത്ത മുറിവുകളിലേക്കാണ്. നിലത്തു വീണ് അഴിഞ്ഞു, മുകുളമായി കിളിര്‍ത്ത്, ചെടിയായി വളര്‍ന്നു, ഫലമേകുന്ന ഗോതമ്പുമണിയുടെ കഥ സ്വന്തം പീഢാസഹന മരണ ഉത്ഥാനങ്ങള്‍ക്കുള്ള ഉപമയായി വിശദീകരിക്കുന്നത് ക്രിസ്തു തന്നെയാണ്. ഒരു വിത്ത് മുളയെടുക്കുന്നതും നാമ്പ് നീട്ടുന്നതും പൂവിരിയുന്നതുമൊക്കെ മൗനത്തിന്റെ ആഴങ്ങളില്‍ നിന്നാണ്.
ഇതളിതളായി വിരിയുന്ന ക്രിസ്തുജീവിതം ഫലം ചൂടി നില്‍ക്കുന്ന കതിരായി മാറുന്നത് കാല്‍വരിയിലെ കുരിശിലും പിന്നെ കലാകാലത്തോളം മുറിയുകയും പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്ന ദിവ്യകാരുണ്യത്തിലുമാണല്ലോ. കുരിശിന്റെ വഴി മുതല്‍ ക്രിസ്തു സംസാരിക്കുന്നത് വാക്കുകളേക്കാളുപരി സ്വന്തം ശരീരംകൊണ്ടും ശരീരത്തിലൂടെയുമാണ്. സുവിശേഷപ്രഘോഷണത്തിന്റെ ചാലകമായി, സ്‌നേഹത്തിന്റെ പ്രഭാഷണമായി ക്രിസ്തുവിന്റെ ശരീരം കുരിശില്‍ ഉയരുന്നു. ശരീരംകൊണ്ടും മനസ്സുകൊണ്ടും ആത്മാവുകൊണ്ടും പൂര്‍ണ്ണമായി സ്‌നേഹിക്കേണ്ടത് എങ്ങനെയെന്നുള്ളതിന്റെ വിശദീകരണ പാഠമാണ് ക്രൂശിതനായ യേശു. 'നമ്മുടെ വേദനകളാണ് യഥാര്‍ഥത്തില്‍ അവന്‍ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവന്‍ ചുമന്നത്' (ഏശ. 53:4).
ലോകാന്ത്യത്തോളം കൂടെ ഇരിക്കുവാന്‍ ക്രിസ്തു ആയിത്തീര്‍ന്ന അപ്പരൂപത്തില്‍, ദിവ്യകാരുണ്യത്തില്‍, മഹാമൗനത്തിന്റെ ഉറവിടമായി അവിടുന്ന് സ്ഥിതി ചെയ്യുന്നു. എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തരമുള്ള, എല്ലാ അസ്വസ്ഥതകള്‍ക്കും ആശ്വാസമുള്ള, എല്ലാ കണ്ണീരിനും വിലയുള്ള ദിവ്യകാരുണ്യത്തില്‍ മൗനത്തിലൂടെ വാചാലമാകുന്ന ദൈവത്തെ നാം കണ്ടുമുട്ടുന്നു. പിന്നീട് അവന്‍ വാക്കുകള്‍ കൊണ്ടല്ല, ശരീരം പകുത്തുനല്‍കി താനാകുന്ന സുവിശേഷം കല്പാന്ത കാലത്തോളം പ്രസരിപ്പിക്കുകയാണ്. അങ്ങനെ മൗനം ക്രിസ്തുവിനു മനുഷ്യരോടുള്ള സംവേദനത്തിന്റെ ഭാഷയായി മാറുന്നു.
ഒരേ ഒരു കരച്ചിലേ കുരിശിലെ ക്രിസ്തുവില്‍ നിന്നും ഉയര്‍ന്നുള്ളൂ. 'എലോയ്, എലോയ്, ലാമാ സബക്ക്ത്താനി?' (മര്‍ക്കോ. 15:34). മരണത്തിലേക്കു ശൂന്യമാകുന്നതിനു മുമ്പുള്ള മനുഷ്യന്റെ നിസ്സഹായതയുടെ നിലവിളി. ഇവിടെ മൗനിയാകുന്നത് പിതാവായ ദൈവമാണ്. ഗത്‌സെമനിയുടെ രക്തം വിയര്‍ത്ത വേദനയില്‍ പുത്രനെ ആശ്വസിപ്പിക്കാന്‍ ദൂതനെ അയച്ച പ്രിയ പിതാവ് കുരിശിലെ കഠോരമായ മരണത്തിന്റെ ഉച്ച വെയ്യിലില്‍ പുത്രന് മറുപടി നല്‍കാതെ നിശ്ശബ്ദനായി. വിശ്വാസത്തിന്റെ അന്ധകാര അനുഭവങ്ങളിലും കുരിശിലെ മധ്യാഹ്ന നിമിഷങ്ങളിലും പിതാവിനോടു മാത്രം പരിഭവിക്കുകയും നിലവിളിക്കുകയും ചെയ്യുന്ന പുത്രന്റെ ഭാവം തീര്‍ച്ചയായും പ്രാര്‍ഥനയുടെ ഐക്യത്തില്‍ എത്തുന്ന ആത്മാവിന് സംഭവിക്കുന്ന മാറ്റമാണ്.
മാനുഷികതയില്‍ പിതാവ് തന്നെ കൈവിട്ടു എന്ന് തോന്നുമ്പോഴും ദൈവപുത്രന്റെ ആത്മ അഹസ്വരം ക്രിസ്തുവിനോടു മന്ത്രിക്കുന്നുണ്ട്: പിതാവും ഞാനും ഒന്നാണ് എന്ന്; സഹിക്കുന്നത് താന്‍ മാത്രമല്ല എന്ന ബോധ്യത്തില്‍ നിന്നാണ് 'അങ്ങേ കരങ്ങളില്‍ എന്റെ ആത്മാവിനെ സമര്‍പ്പിക്കുന്നു' എന്നു പറഞ്ഞ് ശാന്തമായി അവന്‍ കണ്ണടയ്ക്കുന്നത്. മൗനം നമ്മെ ശാന്തതയിലേക്കും പ്രാര്‍ഥനയിലേക്കും നയിക്കുമ്പോള്‍ ദൈവപിതാവിന്റെ ഈ സ്‌നേഹസാന്നിധ്യം കുരിശിന്റെ നെറുകയിലും കഷ്ടതയുടെ നടുവിലും മരണത്തിന്റെ താഴ്‌വരയിലും ബലം നല്‍കുന്ന ശക്തിയായി മാറുന്നു.
മനസ്സില്‍ ഉന്നതമായ ലക്ഷ്യങ്ങള്‍ ഉള്ളപ്പോള്‍ ശരീരത്തില്‍ ഏല്‍ക്കുന്ന സഹനങ്ങളോ മനസ്സിനെ തകര്‍ക്കുന്ന ഞെരുക്കങ്ങളോ ആത്മാവിനെ അന്ധകാരമാക്കുന്ന നിസ്സഹായതകളോ ദൈവഹിതത്തിന്റെ വഴിയില്‍ തടസ്സങ്ങളാകില്ല എന്ന് കുരിശിന്റെ വഴി നല്‍കുന്ന പാഠം. ജീവിതം നമുക്കായി ഒരുക്കിയിരിക്കുന്ന കുരിശിന്റെ വഴിയിലും കുരിശുമരണത്തിലും സ്വയം ഏല്‍പ്പിച്ചു കൊടുക്കുന്ന ദൈവപുത്രരായിത്തീരുവാന്‍ ധ്യാനം നിറഞ്ഞ മൗനത്തിന്റെ ആത്മാവ് നമ്മില്‍ ചിറകടിച്ചു ഉയരേണ്ടതുണ്ട്. അനുഭവങ്ങളുടെ തീരത്ത് നിശ്ശബ്ദം കാത്തിരുന്നാല്‍ എല്ലാ കലക്കങ്ങളും തെളിയും, ഉയിര്‍പ്പിന്റെ ഒളിതട്ടി പ്രകാശിതമാകുന്ന പുതുജീവിതം കാല്‍വരിയുടെ താഴ്‌വാരത്തിലെ കല്ലറയില്‍ നിന്നും മൂന്നാം നാള്‍ ഉത്ഥിതമാകുക തന്നെ ചെയ്യും. ദുഃഖവെള്ളിക്കും ഉയിര്‍പ്പ് ഞായറിനും ഇടയില്‍ കാത്തിരിപ്പിന്റെ, നിശ്ശബ്ദമൗനത്തിന്റെ ഇടദൂരം കൂടിയുണ്ട്. പാകിയ വിത്തുകളൊക്കെ മുളപൊട്ടും, പക്ഷേ, വിതച്ചതായിരിക്കുകയില്ല വളരുന്നത്, രൂപാന്തരം വന്ന് ചെടിയായി മാറിയ ജീവിതങ്ങളായിരിക്കും വിരിയുന്നത് ഉത്ഥിതമായ ജീവിതം, ഉത്ഥിതനോടൊപ്പമുള്ള ജീവിതം.