
മുണ്ടാടന്‍
പ്രത്യാശ (Hope) ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥ വായിച്ചുകൊണ്ടിരിക്കേയാണ് പിതാവിന്റെ മരണവാര്‍ത്ത മാധ്യമങ്ങളില്‍ നിറയുന്നത്. ഞാന്‍ വായനയുടെ ക്രമം തെറ്റിച്ച് ആത്മകഥയുടെ ഏറ്റവും അവസാനത്തെ അധ്യായങ്ങളില്‍ എഴുതിയിരിക്കുന്നതിലേക്കു കണ്ണോടിച്ചു. ലോകം അദ്ഭുതത്തോടെ വീക്ഷിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ പരിശുദ്ധ പിതാവ് ഏറെ പ്രശംസിക്കപ്പെടുകയും അതുപോലെ വിമര്‍ശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അര്‍ജന്റീനക്കാരനായ കര്‍ദിനാള്‍ ഹൊര്‍ഹെ മാരിയോ ബെര്‍ഗോളിയോ മാര്‍പാപ്പയായതിനുശേഷം അദ്ദേഹത്തെക്കുറിച്ച് പല പുസ്തകങ്ങളും എഴുതപ്പെട്ടിട്ടുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനാത്മകമായത് ''സ്വേച്ഛാധിപതിയായ മാര്‍പാപ്പ'' (The Dictator Pope) എന്ന പുസ്തകമായിരിക്കാം.
രണ്ടായിരത്തിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള 'മാര്‍പാപ്പ'യുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു മാര്‍പാപ്പ തന്റെ ആത്മകഥ എഴുതുന്നത്. ഈ ആത്മകഥാകഥനം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്, ''ആര്‍ദ്രത ബലഹീനതയല്ല, അതു യഥാര്‍ഥ ശക്തിയാണ്. ചരിത്രത്തിലെ ഏറ്റവും ശക്തരും ധീരരുമായിരുന്ന സ്ത്രീകളും പുരുഷന്മാരും സഞ്ചരിച്ച മാര്‍ഗം അതായിരുന്നു. അത് നമുക്ക് അനുകരിക്കാം. ആര്‍ദ്രതയോടും ധീരതയോടും കൂടി നമുക്കു പോരാടാം. നിങ്ങളും അങ്ങനെ ചെയ്യുമല്ലോ. നിങ്ങളും ആര്‍ദ്രതയോടും ധീരതയോടും കൂടി പോരാടുക. ഞാന്‍ അതിലെ ഒരു കണ്ണി മാത്രമാണ്. ഈ അവസാനത്തെ വാചകത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മസത്തയുടെ നിറക്കൂട്ടുണ്ട്.''
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ രാജിക്കുശേഷം പത്രോസിന്റെ സിംഹാസനത്തില്‍ പരിശുദ്ധാത്മാവിനാല്‍ അവരോധിക്കപ്പെട്ട ലാറ്റിന്‍ അമേരിക്കന്‍ പാപ്പ തന്റെ വാക്കുകളിലൂടെയും എഴുത്തുകളിലൂടെയും പ്രവൃത്തികൊണ്ടും ജീവിതം കൊണ്ടും എല്ലാവരെയും അക്ഷരാര്‍ഥത്തില്‍ അദ്ഭുതപ്പെടുത്തുകയും ഞെട്ടിക്കുകയും ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്റെ മരണശേഷമുള്ള കര്‍മ്മങ്ങളുടെ ക്രമവും ചരിത്രത്തിലെ വഴിത്തിരിവാണ്. മാര്‍പാപ്പ തന്റെ മരണപത്രത്തില്‍ എഴുതിവച്ചിരിക്കുന്ന കാര്യങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ നേര്‍സാക്ഷ്യമാണ്. വ്യത്യസ്തമായ വഴികളിലൂടെ വിപ്ലവകരമായി നടന്നു നീങ്ങിയ ദാസന്മാരുടെ ദാസനെ അങ്ങനെ സാധിക്കൂ. മാര്‍പാപ്പയുടെ അനവധിയായ വിശേഷണങ്ങളില്‍ ഫ്രാന്‍സിസ് പാപ്പയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് 'ദൈവദാസന്മാരുടെ ദാസന്‍' എന്ന വിശേഷണമായിരുന്നു.
ആത്മകഥയില്‍ ബെര്‍ഗൊളിയോ എഴുതുന്നു, ''മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ രണ്ടാം മാസം പൊന്തിഫിക്കല്‍ ഇയര്‍ബുക്കിന്റെ ആദ്യ പേജിന്റെ പ്രൂഫ് ഞാന്‍ കണ്ടു. അതിന്റെ ആദ്യപേജില്‍ മാര്‍പാപ്പയുടെ വിവിധ വിശേഷണങ്ങള്‍, യേശുക്രിസ്തുവിന്റെ വികാരി, അപ്പസ്‌തോലന്മാരുടെ രാജകുമാരന്റെ പിന്‍ഗാമി, പരമാധികാരി, റോമിന്റെ പാത്രീയാര്‍ക്കീസ്... ഞാന്‍ ഈ ആദ്യ പേജ് തിരിച്ചയച്ചു. ഇതെല്ലാം ഒഴിവാക്കി 'റോമിന്റെ മെത്രാന്‍' എന്നു മാത്രം മതി ആദ്യപേജിലെന്നും ബാക്കി വിശേഷണങ്ങള്‍ അടുത്ത പേജിലേക്ക് മാറ്റാനും പറഞ്ഞു. അങ്ങനെയാണ് മാര്‍പാപ്പയായ ആദ്യം ദിവസം ഞാന്‍ എന്നെ തന്നെ വിശേഷപ്പിച്ചത്. അതാണ് സത്യം.''
ഇങ്ങനെ സത്യങ്ങളെ സ്‌നേഹിച്ചും പ്രാവര്‍ത്തികമാക്കിയും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ഹൃദയത്തിലേക്കാണ് ഓടിക്കയറിയത്. അത്രമാത്രം അദ്ദേഹത്തിന്റെ സത്യസന്ധതയും ധാര്‍മ്മികതയും സുതാര്യതയും ലോകം ആദരിച്ചു. നര്‍മ്മം നിറഞ്ഞ ഭാഷയിലൂടെ എന്തു ഗഹനമായ വിഷയവും സാധാരണക്കാര്‍ക്കു പോലും പ്രാപ്യമാക്കിയ വ്യക്തിത്വമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. ''സങ്കടപ്പെട്ടിരിക്കുന്ന ഒരു ക്രൈസ്തവന്‍ എന്നും ശോകമൂകനായ ക്രൈസ്തവനായിരിക്കും'' എന്നു പറഞ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു കടുംപിടുത്തക്കാരനാ യിരുന്നില്ല. അതുകൊണ്ടാണ് സമൂഹത്തില്‍ കാലാകാലത്തോളം തഴയപ്പെട്ട സ്ത്രീകളെയും കുട്ടികളെയും, സമൂഹത്തിന്റെ അരികുകളിലേക്കു തള്ളപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ ഗ്രൂപ്പിനെ പോലുള്ളവരെയും കത്തോലിക്ക സഭയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അക്ഷീണം യത്‌നിച്ചത്.
ഫ്രാന്‍സിസ് മാര്‍പാപ്പ ആത്മകഥയില്‍ പറയുന്നു, ''കാന്റര്‍ബറിയിലെ മുന്‍ ആര്‍ച്ചുബിഷപ് ജെസ്റ്റിന്‍ വെല്‍ബി വത്തിക്കാനില്‍ വച്ചു നടന്ന ഒരു യോഗത്തില്‍ എന്നോട് ചോദിച്ചു, ഒരു ലിറ്റര്‍ജിസ്റ്റും ഭീകരനും തമ്മിലുള്ള വ്യത്യാസം എന്താണ്? അല്‍പനേരത്തെ മൗനത്തിനുശേഷം അദ്ദേഹം തന്നെ പറഞ്ഞു, 'ഭീകരനോടു നമുക്കു രമ്യതപ്പെടാം പക്ഷേ ലിറ്റര്‍ജിസ്റ്റിനോടു സാധിക്കില്ല' ഇതുകേട്ട് ഞാന്‍ ആര്‍ത്തുചിരിച്ചു.''
ഫുള്‍സ്റ്റോപ്പ്:
ആടുകളുടെ മണമുള്ളവരായിരിക്കണം ഇടയന്മാര്‍ എന്നു പറഞ്ഞ് വൈദിക മേധാവിത്വത്തിന്റെ അധികാര ധാര്‍ഷ്ട്യത്തെ ശക്തമായി എതിര്‍ത്ത ഫ്രാന്‍സിസ് മാര്‍പാപ്പയെ തെറ്റിദ്ധരിപ്പിച്ച് സീറോ മലബാര്‍ സഭയിലെ ഐക്യത്തെയും സമാധാനത്തെയും സന്തോഷത്തെയും ഇല്ലാതാക്കിയത് സീറോ മലബാര്‍ സിനഡിലെ ഒരു ലോബിയുടെ പണിയായിരുന്നു. ഇവരുടെ അധാര്‍മ്മികതയേയും ധാര്‍ഷ്ട്യത്തെയും ഓര്‍ത്തുള്ള സങ്കടവും രോഷവും സത്യാന്വേഷികളായ സീറോ മലബാര്‍ വിശ്വാസികള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പേരിനോട് ചേര്‍ത്തുവയ്ക്കുമല്ലോ എന്ന ചിന്ത എന്റെ ഉള്ളുരുക്കാറുണ്ട്.