ദുരന്തഭൂമിയിലെ ഉത്ഥാനഗീതം

ദുരന്തഭൂമിയിലെ ഉത്ഥാനഗീതം
Published on
  • ഫാ. ജിനോജ് പാലത്തടത്തില്‍

    ഡയറക്ടര്‍, വയനാട് സോഷ്യല്‍ സര്‍വീസ്

    സൊസൈറ്റി, മാനന്തവാടി രൂപത

  • 'ഇനിയുമെത്ര നാള്‍ കാത്തിരിക്കേണം

    ഇനിയുമെത്ര മഴക്കാലം കടന്നു പോകേണം

    ഓമലേ നിന്‍ മുഖമൊന്നു കാണുവാനീ ഞാന്‍'

ഒരു ജനതയുടെ ജീവനും ജീവിതവും സമ്പത്തും സന്തോഷവുമെല്ലാം കുത്തിയൊ ലിച്ച് ഒഴുകിയ രാത്രി കവര്‍ന്നെടുത്ത ഉറ്റവരുടെ പെട്ടിക്കരികില്‍ നിന്ന് ബാക്കിയായവരും നാടും പാടുന്ന വരികളാണിത്. അത് ദുരന്തഭൂമിയിലെ ഉത്ഥാനഗാനമായ് ഏറ്റെടുത്ത്, സഭയും മുണ്ടക്കൈ ചൂരല്‍മലയിലെ മനുഷ്യരുടെ വീണ്ടെടുപ്പിനായി യത്‌നിക്കുകയാണ്. എല്ലാ ദുഃഖവെള്ളിക്കും മൂന്നാം നാള്‍ ഉയിര്‍പ്പ് ഉണ്ട്; അത് പ്രത്യാശയിലേക്കുള്ള വിളിയാണ്, പ്രയാണമാണ്.

അന്നും പതിവുപോലെ കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. മലയുടെ ഇരുളിമയും മഴയുടെ ഇരമ്പവും ഇരുട്ടും എല്ലാവരിലും ഭയം ജനിപ്പിച്ചു. പരസ്പരം വിളിച്ചും സന്ദേശങ്ങള്‍ കൈമാറിയും കുഞ്ഞുങ്ങളെയും പ്രായമായവരേയും പ്രത്യേകം ശ്രദ്ധിച്ചും ധൈര്യം പുറത്തു കാട്ടി. പുഴയോരത്തും അടിവാര ത്തുമുള്ളവരോട് മാറാനുള്ള സന്ദേശങ്ങളും പരസ്പരം നല്കുമ്പോഴും ഇത്ര വലിയ ദുരന്തം പ്രതീക്ഷിച്ചിരുന്നില്ല. മുമ്പ് പലപ്പോഴും സംഭവിച്ചിട്ടുള്ളതു പോലെ ഉരുള്‍പെട്ടലുണ്ടായാലും പുഴയില്‍ ഒതുങ്ങുമെന്നു കരുതി. കടലിരമ്പമായി വന്ന്

ഒരു നാടിനെ മുഴുവന്‍ മുക്കുമെന്ന് ആരും കരുതിയില്ല; എല്ലാം പോയി, എല്ലാവരും പോയി.

2024 ജൂണ്‍ 30-ന് രാത്രി മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തില്‍ നിന്നും ജീവന്‍ ബാക്കിയായവരോട് അന്നും ഇന്നും സംസാരിക്കുമ്പോള്‍ പങ്കുവയ്ക്കുന്ന നിരാശയും സങ്കടവും നിഴലിക്കുന്ന വാക്കുകളാണിത്. ബാക്കിയായവര്‍ ജീവിതത്തെ തിരിച്ചുപിടിക്കാനുള്ള തത്രപ്പാടിലാണ്. അതിനവരെ സഹായിക്കാന്‍ ലോകം ഒന്നായി എത്തുന്ന കാഴ്ചയാണ് ദുരന്തദിനം മുതല്‍ നമുക്ക് കണാന്‍ കഴിയുന്നത്.

ഒന്നും രണ്ടും ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി പത്തുകോടിയോളം രൂപയാണ് മാനന്തവാടി രൂപത മാത്രം ചെലവഴിച്ചത്‌

292 പേരുടെ ജീവനും 1024 ഭവനങ്ങളും 200-ല്‍പ്പരം കച്ചവട സ്ഥാപനങ്ങളും, ആയിരത്തില്‍പ്പരം ഹെക്ടര്‍ കൃഷിഭൂമിയും നഷ്ടമായി; ഒറ്റ രാത്രി കൊണ്ട് അനാഥരായും ദാരിദ്രരായും മാറ്റപ്പെട്ടവര്‍ ക്കു പ്രത്യാശ പകരാന്‍ സഭ ഒന്നിച്ച് മുന്നിട്ടിറങ്ങി. ചിതറി നുറുങ്ങിയ ജീവിതങ്ങളെ തുന്നിച്ചേര്‍ക്കാന്‍ സഭ നടത്തുന്ന ശ്രമങ്ങള്‍ അവരില്‍ പ്രത്യാശ പകര്‍ന്നു.

'പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല' (റോമാ 5:5) എന്ന വചനം മഹാ ജൂബിലിയില്‍ ഇവര്‍ക്കായി നല്‍കപ്പെട്ടതുപോലെയായി.

  • സഭ നടത്തിയ ഇടപെടലുകള്‍

മാനന്തവാടി, ബത്തേരി, കോഴിക്കോട് രൂപത കളാണ് സഭയുടെ ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നത്. ദുരന്തം സംഭവിച്ച അന്നു മുതല്‍ ദുരിതാശ്വാസ ക്യാമ്പ് അവസാനിക്കുന്നതു വരെയും രക്ഷാപ്രവര്‍ ത്തനങ്ങളിലും സമാശ്വാസ പ്രവര്‍ത്തനങ്ങളിലും പങ്കുചേരാന്‍ മാനന്തവാടി രൂപത കത്തോലിക്ക കോണ്‍ഗ്രസ്സ്, കെ സി വൈ എം, മാതൃവേദി, ജീസസ്സ് യൂത്ത്, മിഷന്‍ലീഗ്, വിവിധ കോണ്‍ഗ്രിഗേഷ നുകള്‍, രൂപതയുടെ സാമൂഹിക വികസന പ്രസ്ഥാന മായ ഡബ്ല്യൂ എസ് എസ് എസ്, ബയോവിന്‍ അഗ്രോ റിസര്‍ച്ച് തുടങ്ങി വിവിധ സഭാ സംവിധാനങ്ങളെ ഒരുമിച്ചു ചേര്‍ത്ത് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയെ ഇതിന്റെ ചുമതല ഏല്‍പിക്കുകയും രൂപത വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍ ചെയര്‍മാനായി അഞ്ചംഗ കോര്‍ എക്‌സിക്യൂട്ടീവ് രൂപീകരിക്കുകയും ചെയ്തു.

  • രക്ഷാപ്രവര്‍ത്തന ദിനങ്ങളിലെ ഇടപെടല്‍

ദുരന്തപ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തില്‍ 400 ല്‍പ്പരം യുവതീയുവാക്കള്‍ സജീവമായിരുന്നു. ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടവരെ ശുശ്രൂഷിക്കാനും പരിചരിക്കാനുമായി ജീസസ് യൂത്തിന്റെ 100 ചെറുപ്പക്കാര്‍ ഒരു മാസം പ്രവര്‍ത്തിച്ചു.

ഭക്ഷണ വിതരണത്തിനും ക്യാമ്പു കളില്‍ ഭക്ഷണം പാകം ചെയ്യുന്നതിനു മായി രണ്ടു മാസം പ്രവര്‍ത്തനം തുടര്‍ന്നു. അവശ്യവസ്തുക്കളുടെ വിതരണം അനുസ്യൂതം നടന്നു. അധികാരികള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ആവശ്യപ്പെട്ട വസ്തുവകകള്‍ നിരന്തരം എത്തിച്ചു നല്കി. ക്യാമ്പുകളില്‍ വൈദ്യസഹായത്തിനായി 10 പേര്‍ വീതമുള്ള 5 സംഘങ്ങളെ എല്ലാവിധ മെഡിക്കല്‍ സംവിധാനങ്ങളുമായി നിയോഗിച്ചു. കൗണ്‍സിലിംഗ് രംഗത്ത് പ്രാവീണ്യമുള്ള 100 സന്യസ്തരടങ്ങുന്ന സ്വാന്ത്വന പരിചരണ സംഘം രൂപീകരിച്ച് പ്രവര്‍ത്തിച്ചു. ഇതില്‍ നിന്നും 50 പേരെ ഉള്‍പ്പെടുത്തി ടീം രൂപീകരിക്കുകയും കൂടുതല്‍ പരിശീലനം നല്കി തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കുകയും ചെയ്തു. വീടുകളിലും സ്ഥാപനങ്ങളിലുമായി ഇവരുടെ സേവനം ഇപ്പോഴും തുടരുന്നു. ഫീല്‍ഡിലെ ആവശ്യങ്ങള്‍ കണ്ടെത്തി അറിയിക്കുന്നതിന് 50 അംഗ വോളണ്ടിയര്‍ സംഘത്തെ നിയോഗിച്ചതിനാല്‍ ഏതാവശ്യവും കണ്ടെത്തി സഹായ മെത്തിക്കാന്‍ സാധിച്ചു. കെ സി ബി സി യുടെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ യോഗം ചേര്‍ന്ന് പുനരധിവാസ പ്രവര്‍ത്തന ങ്ങള്‍ക്ക് രൂപം നല്കുകയുണ്ടായി.

  • പുനരധിവാസ പ്രവര്‍ത്തനങ്ങള്‍

രണ്ടാം ഘട്ടമായി ദുരന്തമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതോടൊപ്പം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. എല്ലാം നഷ്ടപ്പെട്ട 958 കുടുംബങ്ങള്‍ക്ക് 9500 രൂപ വീതം അടിയന്തര ധനസഹായവും 10000 രൂപയുടെ ഗൃഹോപകരണങ്ങളും ലഭ്യമാക്കി. 50 കുടുംബങ്ങള്‍ക്ക് 50000 രൂപയുടെ വീതം ഫര്‍ണീച്ചറുകള്‍ നല്‍കി. വിദ്യാര്‍ഥികള്‍ക്കായി പഠനസാമഗ്രികള്‍ ലഭ്യമാക്കുകയും ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്തു.

ജീവിതോപാധികള്‍ കണ്ടെത്തുന്നതി നായി ആട്, പോത്തുകുട്ടി, പശു, കോഴി യും കൂടും, പെട്ടിക്കടകള്‍, എന്നിവയി ലൂടെ 108 കുടുംബങ്ങള്‍ക്ക് ഒരു കോടി എഴുപത്തിയൊന്നു ലക്ഷം രൂപയുടെ സഹായമെത്തിച്ചു. ഇതോടൊപ്പം ചൂരല്‍ മല ഇടവകാംഗങ്ങളായ മൂന്ന് കുടുംബ ങ്ങള്‍ക്ക് നഷ്ടമായ സ്ഥാപനങ്ങള്‍ പുന രാരംഭിക്കുന്നതിനായി 10 ലക്ഷം രൂപ നല്കി സഹായിക്കാനും സാധിച്ചു.

  • മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍

സ്ഥലവും വീടും നഷ്ടമായവര്‍ക്ക് അത് നല്കുക എന്നതാണ് മൂന്നാംഘട്ട പ്രവര്‍ത്തനമായി ഏറ്റെടുത്തത്. 60 വീടു കളാണ് ഇവിടെ കെ സി ബി സി യുടെ സഹായത്തോടെ നിര്‍മ്മിക്കുന്നത്. ഇതില്‍ 40 വീടുകള്‍ നിര്‍മ്മിക്കുന്നത് മാനന്തവാടി രൂപതയാണ്. ഇതിനായി മൂന്നര ഏക്കര്‍ സ്ഥലം ഒരുമിച്ചും വിവിധ ഇടങ്ങളിലായി ഒരേക്കര്‍ സ്ഥലവും വാങ്ങിച്ചു. നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് കെ സി ബി സി പ്രസിഡണ്ട് കര്‍ദിനാള്‍ മാര്‍ ക്ലീമീസ് കാതോലിക്ക ബാവ തറക്കല്ലിട്ട് ആരംഭം കുറിച്ചു. 5 മുതല്‍ 15 വരെ സെന്റ് സ്ഥലവും 800 മുതല്‍ 1000 വരെ സ്‌ക്വയര്‍ ഫീറ്റ് വീടുമാണ് നിര്‍മ്മിച്ചു നല്‍കുന്നത്.

ഒന്നര കോടി രൂപയുടെ സഹായവുമായിട്ടാണ് എറണാകുളം അതിരൂപത ഭവന പദ്ധതിയോട് സഹകരിച്ചത്. ബാല്‍ത്തങ്ങാടി, ഫരീദാബാദ്, അദിലാബാദ്, മെല്‍ബണ്‍, ചിക്കാഗോ രൂപതകളും സഹായങ്ങള്‍ എത്തിച്ചു തന്നു.

കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസത്തിനായി 30 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തി. കുടുംബാംഗങ്ങള്‍ നഷ്ടപ്പെടുകയോ വീട് പൂര്‍ണ്ണമായി തകരുകയോ ചെയ്ത കുടുംബങ്ങളിലെ ഏതാനും കുട്ടികള്‍ക്ക് 4 ലക്ഷം രൂപ വീതം സ്ഥിര നിക്ഷേപം നല്‍കാനും സാധിച്ചു. വലിയ നഷ്ടം സംഭവിച്ച ഏതാനും കുടുംബങ്ങളെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുടര്‍ ചികത്സയ്ക്കുള്ള സാഹചര്യം ഉറപ്പാക്കുന്നതിലും ശ്രദ്ധ പതിപ്പിക്കുകയുണ്ടായി.

  • ധനസമാഹരണം

രൂപതയിലെ എല്ലാ കുടുംബങ്ങളും വിവിധ രൂപതകളും ഏജന്‍സികളും, സഭാ സമൂഹങ്ങളും വ്യക്തികളും സാമ്പത്തികമായി സഹായിച്ചു. ഇപ്പോഴും സഹായിച്ചു കൊണ്ടിരിക്കുന്നു. കെ സി ബി സി ക്കുവേണ്ടി കേരള സോഷ്യല്‍ സര്‍വീസ് ഫോറം, കാരിത്താസ് ഇന്ത്യ, കത്തോലിക് റിലീഫ് സ്റ്റഡീസ് തുടങ്ങിയ ഏജന്‍സികളും സി എം ഐ, ഷയ്ന്‍ സ്റ്റാര്‍ട്ട്, എസ് വി ഡി എന്നീ സന്യാസ സമൂഹങ്ങളും സഹായവുമായെത്തി.

ഒന്നര കോടി രൂപയുടെ സഹായവുമായിട്ടാണ് എറണാകുളം അതിരൂപത ഭവന പദ്ധതിയോട് സഹകരിച്ചത്. ബാല്‍ത്തങ്ങാടി, ഫരീദാബാദ്, അദിലാബാദ്, മെല്‍ബണ്‍, ചിക്കാഗോ രൂപതകളും സഹായങ്ങള്‍ എത്തിച്ചു തന്നു. കൂടാതെ വിവിധ സന്യസ്തസമൂഹങ്ങള്‍, CNEWA, മംഗലപുഴ സെമിനാരി, ഗ്ലെന്‍ റോക്ക് ചാരിറ്റബിള്‍ സൊസൈറ്റി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി അസോസി യേഷനുകള്‍ എന്നിവരും നിര്‍ലോഭമായി സഹായിച്ചു. ഒന്നും രണ്ടും ഘട്ടം പ്രവര്‍ത്തനങ്ങള്‍ക്കായി പത്ത് കോടിയോളം രൂപയാണ് മാനന്തവാടി രൂപത മാത്രം ചെലവഴിച്ചത്. ഭവന നിര്‍മ്മാണ പദ്ധതിക്കായി 15 കോടി രൂപയും ആവശ്യമായി ട്ടുണ്ട്. ഒന്നും കരുതലായി കൂട്ടിവച്ചിട്ടല്ല പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പക്ഷേ ഇതുവരെ ഒരു കുറവും വരാതെ നല്ല തമ്പുരാന്‍ എല്ലാം ഒരുക്കി തന്നുകൊണ്ടിരിക്കുന്നു.

  • എന്തുകൊണ്ട് സഭ

'പ്രവര്‍ത്തി കൂടാത്ത വിശ്വാസം നിര്‍ജ്ജീവമാണെന്നാണ് വിശുദ്ധ പൗലോസ് അപ്പസ്‌തോലന്‍ പഠിപ്പിച്ചത്.' ഈ ചെറിയവരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തത് എന്നാണ് അന്ത്യവിധിയില്‍ ഈശോ വ്യക്തമാക്കുന്നത്. ദരിദ്രരേയും, ദുഃഖിതരേയും സര്‍വതും നഷ്ടമായവരേയും ചേര്‍ത്തു നിര്‍ത്തിയ ഈശോമിശിഹായുടെ പ്രവൃത്തി ലോകത്ത് തുടരുകയെന്നത് സഭയുടെ ഉത്തരവാദിത്വവും കടമയുമാണ്. 'നിന്റെ സഹോദരന്‍ എവിടെ?' എന്ന് ദൈവം നമ്മോടാണ് അന്വേഷിക്കുന്നത്. ആയതിനാല്‍ സഹോദരരുടെ കാവലാകാതിരിക്കാന്‍ സഭയ്ക്കു കഴിയില്ല. മതമോ, രാഷ്ട്രീയമോ, വര്‍ണ്ണമോ തൊഴിലോ ഒന്നും പരിഗണിക്കാതെ എല്ലാവരേയും ചേര്‍ത്തു നിര്‍ത്തുന്ന പ്രേഷിത ദൗത്യമാണ് ഈ ദുരന്തഭൂമി യിലും സഭ പ്രകാശിതമാക്കുന്നത്.

  • വേദനപ്പിക്കുന്ന ചില അനുഭവങ്ങള്‍

ദുരന്തമുഖത്ത് നിസ്വാര്‍ഥ സേവനം ചെയ്തപ്പോള്‍ എല്ലാവരും ഏക മനസ്സായി രുന്നു. സ്വാന്ത്വന സാന്നിധ്യമായി കടന്നു ചെന്ന സന്യസ്തരേയും, സന്നദ്ധ പ്രവര്‍ത്തകരേയും രാഷ്ട്രീയ ലക്ഷ്യത്തോടെ തടഞ്ഞതും പിന്തിരിപ്പിച്ചതും അകറ്റി നിര്‍ത്തിയതുമായ ഒറ്റപ്പെട്ട അനുഭവങ്ങള്‍ വേദനാജനകമായിരുന്നു. കുടുംബവും വീടും സ്ഥലവും പൂര്‍ണ്ണമായും ഭാഗികമായും നഷ്ടമായിട്ടും പുനരധിവാസ പട്ടികയില്‍ നിന്ന് സാങ്കേതികത്വം കൊണ്ട് പുറത്തായവരുടെ ഉള്ളുരുകി ഒഴുകിയ കണ്ണുനീര്‍ ഒരു തീരാസങ്കടമാണ്. ഇനിയും സഭ ഭൗത്യം തുടരേണ്ടതുണ്ടെന്ന് ഇവരുടെ കണ്ണുനീര്‍ ഓര്‍മ്മിപ്പിക്കുന്നു. എല്ലാം നഷ്ടമായിട്ടും ലഭ്യമായ നഷ്ടപരിഹാരത്തില്‍ കലഹിക്കുന്നവരേയും, സഹായങ്ങള്‍ നല്‍കിയ വരെ തള്ളി പറയുന്നവരേയും, ലഭിച്ചത് കുറഞ്ഞു പോയി എന്ന് പരാതിപ്പെടുന്നവരേയും കാണാ നിടയായി എന്നതും ദുഃഖിപ്പിക്കുന്നതായിരുന്നു. ദുരന്തത്തിന്റെ വേദനയില്‍ ഒന്നായി നിന്നവര്‍ പുനരധിവാസത്തില്‍ അകലം പാലിക്കുന്നതും രഹസ്യ സൂക്ഷിപ്പുകാരായി മാറുന്നതും മാറാത്ത മനുഷ്യമനസ്സിനെ വരച്ചുകാട്ടിത്തന്ന സന്ദര്‍ഭങ്ങളും വിരളമായിട്ടാണെങ്കിലും കാണാനായി.

കുടുംബവും വീടും സ്ഥലവും പൂര്‍ണ്ണമായും ഭാഗികമായും നഷ്ടമായിട്ടും പുനരധിവാസ പട്ടികയില്‍ നിന്ന് സാങ്കേതികത്വം കൊണ്ട് പുറത്തായവരുടെ ഉള്ളുരുകി ഒഴുകിയ കണ്ണുനീര്‍ ഒരു തീരാസങ്കടമാണ്. ഇനിയും സഭ ഭൗത്യം തുടരേണ്ടതുണ്ടെന്ന് ഇവരുടെ കണ്ണുനീര്‍ ഓര്‍മ്മിപ്പിക്കുന്നു.

പൗരനെ സംരക്ഷിക്കേണ്ട സര്‍ക്കാരുകള്‍ പണതൂക്കം പറഞ്ഞ് തര്‍ക്കിക്കുന്നതും, ഉത്തര വാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറുന്നതും, നീതി വളരെ വൈകി മാത്രം നടപ്പിലാക്കുന്നതില്‍ ലജ്ജ ഇല്ലാതെ നിലകൊള്ളുന്നതും ദുരന്തമുഖത്തെ സങ്കടങ്ങളാണ്. ഇനിയുമെന്നാണ് രാഷ്ട്രീയ ചിന്തയ്ക്കപ്പുറം മനുഷ്യനെ സ്‌നേഹിക്കുന്ന ഭരണകൂടമുണ്ടാകുക, മത ചിന്തയ്ക്കപ്പുറം സഹോദര ഭാവമുണ്ടാകുക എന്ന ചോദ്യങ്ങളും ഈ ദുരന്തം സമൂഹത്തില്‍ ഉയര്‍ത്തുന്നുണ്ട്.

  • സമാപനം

ഉറ്റവരുടെ ഉടല്‍ക്കഷ്ണമെങ്കിലും തേടിയുള്ള നോട്ടം, ഒരു കുഴിയില്‍ ഒരുമിച്ചുറങ്ങുന്ന അച്ഛനും സഹോദരങ്ങളും, ജാതിമതമില്ലാതെ ഒരേ ശ്മശാനത്തില്‍ നിത്യവിശ്രമം കൊള്ളുന്ന മനുഷ്യരുടെ കല്ലറകളും എല്ലാമുണ്ടായിരുന്നിട്ടും ആരേയും രക്ഷിക്കാനും ഒന്നും സംരക്ഷിക്കാനും കഴിയാതെ പോകുന്ന നിസ്സാഹയതയുടെ വേദന തിങ്ങുന്ന മുഖങ്ങളും... അതിജീവനം എത്ര സാധ്യമായാലും മറയാതെ നില്‍ക്കും ഓര്‍മ്മ യായ്. നമുക്കൊരു മുന്നറിയിപ്പായി. വെള്ളരി മലയും പുഴയും ഒരു പ്രതീകമായിട്ടുണ്ടാകും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org