ക്ഷമയും കൈകളും: ഒരു സമൂഹത്തിന്റെ പുനർജനനം

Patience and Hands: The Rebirth of a Community
Published on
സമൂഹമായി നിലകൊള്ളുന്ന ജനതകൾക്കു മാത്രമേ മഹത്തായ സമ്പദ്‌വ്യവസ്ഥകൾ സൃഷ്ടിക്കാൻ കഴിയൂ. വെറും ‘ജനക്കൂട്ടങ്ങൾ’ മാത്രമായി മാറിയവർ നമ്മുടെയിടയിലുണ്ട്, അവർ ഇന്നലെ മറ്റു സമൂഹജനതകൾ സൃഷ്ടിച്ച മൂലധനത്തിന്റെ വരുമാനത്തിൽ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. അതുകൊണ്ട്, പുതിയ സാമ്പത്തികവും സിവിൽപരവുമായ അത്ഭുതങ്ങൾ നാം വീണ്ടും കാണണമെങ്കിൽ, നമുക്ക് വീണ്ടും ഒരു സമൂഹമായി മാറാൻ കഴിയണം.

സമൂഹവും ക്ഷമയും തമ്മിൽ ആഴമേറിയ, അറ്റമില്ലാത്ത ഒരു ആത്മബന്ധം നിലനിൽക്കുന്നുണ്ട്. ക്ഷമയുടെ സാന്നിധ്യമില്ലാതെ ഒരു യഥാർത്ഥ സമൂഹം രൂപം കൊള്ളുകയില്ല. ക്ഷമയാണ് സമൂഹങ്ങളെ സൃഷ്ടിക്കുകയും അവയെ നിരന്തരം പുനഃസൃഷ്ടിക്കുകയും ചെയ്യുന്ന മഹത്തായ ജീവശക്തി. കമ്മ്യൂണിറ്റി എന്ന പദത്തിന്റെ നിരുക്തിയായ Cum-munus എന്ന ലത്തീൻ പദം നൽകുന്ന ആശയം “പരസ്പരം നൽകുന്ന സമ്മാനം” എന്നാണ്. ഈ ആശയവും for-give-ness - ക്ഷമിച്ചു നൽകുക - എന്ന ആശയവും തമ്മിൽ ഒരു അന്തർലീനമായ ആത്മബന്ധം നിലനിൽക്കുന്നുണ്ട്.

ക്ഷമയുടെ ആവശ്യമില്ലാത്ത സാമൂഹികബന്ധങ്ങളുണ്ട്. അവ പ്രവർത്തനപരവും, ഉദ്യോഗസ്ഥതന്ത്രപരവും, അനാമികവും, വ്യക്തിനിരപേക്ഷവും, കരാർപരവുമായ ബന്ധങ്ങളാണ്. അവിടെ നേരിട്ടുള്ള, ഹൃദയസ്പർശിയായ കൂടിക്കാഴ്ചകളില്ലാത്തതിനാൽ ക്ഷമയുടെ ആവശ്യം തന്നെ ഉദിക്കുന്നില്ല. അത്തരം ബന്ധങ്ങളിൽ ക്ഷമ എന്ന വാക്കുതന്നെ അന്യമായതും അസ്വാഭാവികമായതുമായ ഒരു അനുഭവമാകും. അങ്ങനെയുള്ള ബന്ധങ്ങളിൽ ഒരു മേലധികാരിയുടെ ഇടപെടൽ, ധനപരമായ നഷ്ടപരിഹാരം, അപ്പീലുകൾ, കോടതിവിധികൾ എന്നിവ മതിയാകും. എന്നാൽ സമൂഹങ്ങളിൽ, പ്രധാനമായും അംഗങ്ങൾ തമ്മിൽ നേരിട്ട് സംസാരിക്കുകയും മുഖാമുഖം കണ്ടുമുട്ടുകയും ചെയ്യുന്നിടത്ത്, ഒരാൾ മറ്റൊരാളെ പലപ്പോഴും വേദനിപ്പിക്കാറുണ്ട് - ചിലപ്പോൾ അറിഞ്ഞുകൊണ്ടും, ചിലപ്പോൾ അറിയാതെയും.

സമൂഹബന്ധങ്ങളുടെ മുറിവുകളെ സാന്ത്വനപ്പെടുത്താൻ കഴിയുന്നത് ക്ഷമയ്ക്കു മാത്രമാണ്. കുടുംബങ്ങളിലായാലും, വിവിധ സ്ഥാപനങ്ങളിലായാലും, പണപരമായ നഷ്ടപരിഹാരങ്ങളും കോടതിവിധികളും നിയമപരമായ പരിഹാരങ്ങളും സമൂഹത്തെ വീണ്ടും ജീവിപ്പിക്കാൻ പര്യാപ്തമല്ല. മറിച്ച്, അവ പലപ്പോഴും സമൂഹത്തിന്റെ മരണത്തിനും, അതോടൊപ്പം മനുഷ്യാത്മാവിന്റെ ക്ഷയത്തിനും വരെ വിധി എഴുതുന്നവയായേ മാറൂ. സമൂഹത്തിൽ നമ്മൾ ചെയ്യേണ്ടത്, ലളിതമായും - എന്നാൽ ഹൃദയം പൊള്ളിക്കുന്ന വിധത്തിൽ - ക്ഷമിക്കുക എന്നതാണ്. ക്ഷമയാണ് ഒരു ജനക്കൂട്ടത്തെ സമൂഹമാക്കി മാറ്റുന്ന അത്ഭുതശക്തി.

ഭ്രാതൃഹത്യാസമാനമായ ഭ്രാന്തൻ യുദ്ധങ്ങൾക്കുശേഷം, നാം പരസ്പരം കൂട്ടമായി ക്ഷമിച്ചപ്പോൾ, പരസ്പരം അനുരഞ്ജിതരായപ്പോൾ, നമ്മുടെ മരിച്ചവരുടെ കല്ലറകൾക്കരികിൽ ഒരുമിച്ച് കരഞ്ഞപ്പോൾ, അല്ലെങ്കിൽ നമ്മുടെ ആഘോഷങ്ങളിൽ ഒരുമിച്ച് സന്തോഷിച്ച് പാടിയും നൃത്തം ചെയ്തും ആനന്ദിച്ചപ്പോൾ - അത്തരം നിമിഷങ്ങളിലാണ് നമുക്ക് ഒരു സമൂഹമായി പുനർജനിക്കാൻ കഴിഞ്ഞത്. അങ്ങനെയാണ് നാം സാമ്പത്തികമായ ‘അത്ഭുതങ്ങൾ’ പോലും സൃഷ്ടിച്ചത്.

സമൂഹമായി നിലകൊള്ളുന്ന ജനതകൾക്കു മാത്രമേ മഹത്തായ സമ്പദ്‌വ്യവസ്ഥകൾ സൃഷ്ടിക്കാൻ കഴിയൂ. വെറും ‘ജനക്കൂട്ടങ്ങൾ’ മാത്രമായി മാറിയവർ നമ്മുടെയിടയിലുണ്ട്, അവർ ഇന്നലെ മറ്റു സമൂഹജനതകൾ സൃഷ്ടിച്ച മൂലധനത്തിന്റെ വരുമാനത്തിൽ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. അതുകൊണ്ട്, പുതിയ സാമ്പത്തികവും സിവിൽപരവുമായ അത്ഭുതങ്ങൾ നാം വീണ്ടും കാണണമെങ്കിൽ, നമുക്ക് വീണ്ടും ഒരു സമൂഹമായി മാറാൻ കഴിയണം. തീർച്ചയായും, അത് പഴയതുപോലെ ആയിരിക്കില്ല; തികച്ചും പുതിയതും വ്യത്യസ്തവുമായ ഒരു രൂപത്തിലായിരിക്കും. എങ്കിലും നാം സമൂഹങ്ങളായി തന്നെ നിലനിൽക്കണം. ഓർക്കുക, സമൂഹത്തെ സൃഷ്ടിക്കുന്നത് പരസ്പര സമ്മാനമാണ് (Cum-munus); സമൂഹത്തെ നിലനിർത്തുകയും പുനഃസൃഷ്ടിക്കുകയും ചെയ്യുന്നത് ക്ഷമയാണ് (for-give-ness).

“മോശ ഇസ്രായേല്‍ സമൂഹത്തെ വിളിച്ചുകൂട്ടി പറഞ്ഞു: നിങ്ങള്‍ അനുഷ്ഠിക്കണമെന്നു കര്‍ത്താവു കല്‍പിച്ചിട്ടുള്ളത് ഇവയാണ്” (35:1). സ്വർണ്ണക്കാളക്കുട്ടിയുടെ പാപത്തിന് ശേഷം, മോശയുടെ മാധ്യസ്ഥ്യത്തിലൂടെ ലഭിച്ച ക്ഷമയ്ക്കും, പുതുക്കപ്പെട്ട ഉടമ്പടിക്കും ശേഷം, പുറപ്പാടിൽ ഒരു പുതിയ വാക്ക് പതുക്കെ ജനിക്കുന്നു: “സമൂഹം.” ഇതുവരെ അവർ ജനത ആയിരുന്നു - (עַם) (‘am). ഇപ്പോൾ അവർ ഇസ്രായേലിന്റെ സമൂഹം - (עֵדָה) (‘edah) - ആകുന്നു. ക്ഷമിക്കപ്പെട്ട ജനത സമൂഹമായി മാറുന്നു.

മോശ അവരെ വീണ്ടും ഒരുമിച്ചുകൂട്ടുന്നു. സീനായിൽവെച്ച് ദൈവത്തിൽനിന്ന് സ്വീകരിച്ച നിർദ്ദേശങ്ങൾ അവരോട് കൈമാറുന്നു. തന്റെ ജനത്തിന്റെ നടുവിൽ ദൈവത്തിന്റെ വാസസ്ഥലം പണിയണം. മരവും സ്വർണ്ണവും വെള്ളിയും വെങ്കലവും തുണികളും നൂലുകളും നിറങ്ങളും ചേർന്ന് ഒരു വിശുദ്ധ ഇടം രൂപപ്പെടണം. എന്നാൽ ഈ വിശുദ്ധ ഭവനം പണിയുന്നതിനിടയിൽ, തിരുവെഴുത്ത് പെട്ടെന്ന് മനുഷ്യന്റെ കൈകളിലേക്കും അവന്റെ അധ്വാനത്തിലേക്കും തിരിയുന്നു. അവിടെ ഒരു അത്ഭുതകരമായ വാക്ക് കേൾക്കാം: “മോശ ഇസ്രായേല്‍ ജനത്തോടു പറഞ്ഞു: യൂദാ ഗോത്രത്തിലെ ഹൂറിന്റെ പുത്രനായ ഊറിയുടെ മകന്‍ ബസാലേലിനെ കര്‍ത്താവു പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു” (35: 30). “പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു.” എത്ര മനോഹരമായ വാക്ക്! ദൈവം അവനെ ഒരു തൊഴിലാളിയായി മാത്രം കണ്ടില്ല. ഒരു കരകൗശലക്കാരനായി മാത്രം കണ്ടില്ല. അവന്റെ കഴിവിനെ മാത്രം കണ്ടില്ല. ദൈവം അവന്റെ പേര് അറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ തൊഴിൽ എന്നത് വെറും ഉപജീവനത്തിനുള്ള ഒരു മാർഗമല്ല. മനുഷ്യൻ ചെയ്യുന്ന ഓരോ യഥാർത്ഥ പ്രവൃത്തിയുടെയും ആഴത്തിൽ ഒരു വിളിയുടെ രഹസ്യം ഒളിഞ്ഞിരിക്കുന്നുണ്ട്. നാം ജോലി ചെയ്യുന്നതിനുമുമ്പ്, നാം വിളിക്കപ്പെട്ടവരാണ്.

ബസലേൽ ഒരു കൂടാരം പണിതു. മറ്റൊരാൾ ഒരു ദേവാലയം പണിതു. മറ്റൊരാൾ ഒരു ദേവാലയത്തിന്റെ കല്ലുകളിൽ തന്റെ സ്വപ്നം പതിപ്പിച്ചു. ഒരാൾ ചിത്രത്തിൽ നിറങ്ങൾ ചേർത്തു; മറ്റൊരാൾ സംഗീതത്തിൽ നിശ്ശബ്ദതയ്ക്കുപോലും ശബ്ദം നൽകി. മഹത്തായ കലാസൃഷ്ടികൾ മനുഷ്യന്റെ കൈകളിൽ ജനിച്ചു. എന്നാൽ അതുമാത്രമല്ല. ഒരു മരപ്പണിക്കാരൻ മേശ പണിയുമ്പോഴും, ഒരു ഇലക്ട്രീഷ്യൻ വീട്ടിൽ വെളിച്ചം തെളിയിക്കുമ്പോഴും, ഒരു തയ്യൽക്കാരൻ വസ്ത്രത്തിന് രൂപം നൽകുമ്പോഴും, ഒരു തൊഴിലാളി മതിൽ ഉയർത്തുമ്പോഴും, ഒരാൾ മുറി വൃത്തിയാക്കി അതിന് സൗന്ദര്യം നൽകുമ്പോഴും - നമ്മുടെ കൈകൾ ലോകത്തിന് രൂപം നൽകുകയാണ്. വലിയതും ചെറുതും എന്ന വ്യത്യാസം അവിടെ മാഞ്ഞുപോകുന്നു. കാരണം, സത്യസന്ധമായി ചെയ്യുന്ന ഓരോ ജോലിയും മനുഷ്യൻ ലോകത്തോട് പറയുന്ന ഒരു വാക്കാണ്: “ഇത് ഇനിയും കുറച്ചുകൂടി മനോഹരമാകാം.” അതുകൊണ്ടാണ് തൊഴിൽ ഒരു വിളിയാകുന്നത്.

നമ്മുടെ ഉള്ളിലെ അദൃശ്യമായ ലോകം നമ്മുടെ കൈകളിലൂടെ ദൃശ്യമായ ലോകത്തിലേക്ക് കടന്നുവരുന്നു. ആത്മാവ് കൈകളായി മാറുന്നു; കൈകൾ ആത്മാവിന്റെ ഭാഷയായി മാറുന്നു. ഇതാണ് യഥാർത്ഥ തൊഴിൽ. മനസ്സും കൈകളും തമ്മിലുള്ള ഒരു നിരന്തര സംഭാഷണം.

ബസലേൽ ഒറ്റയ്ക്കല്ല. ദൈവം അവന്റെ അരികിൽ ഒഹൊലിയാബിനെയും നിർത്തുന്നു. ഒരാൾക്ക് ലഭിച്ച കഴിവ് മറ്റൊരാളുടെ കഴിവുമായി ചേരുന്നു. ഒരാളുടെ കൈ മറ്റൊരാളുടെ കൈയെ തേടുന്നു. ഇവിടെയാണ് തൊഴിലെന്ന സത്യത്തിന്റെ മറ്റൊരു ആഴം തുറക്കുന്നത്: ഒരു മനുഷ്യന്റെയും സൃഷ്ടി പൂർണ്ണമായും അവന്റേതല്ല. നമ്മുടെ ഓരോ പ്രവൃത്തിക്കും മുമ്പും പിന്നിലും മറ്റൊരാളുടെ സാന്നിധ്യമുണ്ട്. നാം പണിയുന്ന വീട്ടിൽ നമ്മൾ മാത്രമല്ല; നമ്മെ പഠിപ്പിച്ചവരുടെ കൈകളുമുണ്ട്. നാം എഴുതുന്ന വാക്കുകളിൽ നമ്മെ ഭാഷ പഠിപ്പിച്ചവരുടെ ശബ്ദങ്ങളുണ്ട്. നാം സൃഷ്ടിക്കുന്ന സംഗീതത്തിൽ നമ്മൾ കേട്ട അനേകം സംഗീതങ്ങളുടെ പ്രതിധ്വനിയുണ്ട്. നാം പണിയുന്ന സമൂഹത്തിൽ നമ്മെ മുമ്പേ സ്നേഹിച്ചവരുടെ ഓർമ്മകളുണ്ട്. മറ്റുള്ളവരുടെ കൈകളുടെ നീണ്ട നിഴലിലാണ് നമ്മുടെ സ്വന്തം കൈകൾ പ്രവർത്തിക്കുന്നത്. അതുകൊണ്ട് “ഞാൻ ചെയ്തു” എന്ന വാക്കിന് ഒരു ചെറിയ മിഥ്യയുണ്ട്. നാം ചെയ്യുന്ന ഓരോ കാര്യത്തിലും മറ്റൊരാളുടെ പങ്കുണ്ട്. നമ്മുടെ കഴിവുകൾ നമ്മുടേതു മാത്രമല്ല. അവ നമുക്ക് ഏൽപ്പിക്കപ്പെട്ടവയാണ്. അതുകൊണ്ടുതന്നെ കഴിവ് ഒരു അവകാശത്തേക്കാൾ മുമ്പ് ഒരു ഉത്തരവാദിത്വമാണ്.

ബസലേലിനെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം പറയുന്ന ഏറ്റവും മനോഹരമായ കാര്യം ഇതാണ്: ദൈവം അവനെ ജ്ഞാനത്താലും ബുദ്ധിയാലും അറിവാലും എല്ലാത്തരം കരകൗശലങ്ങളിലുമുള്ള കഴിവാലും നിറച്ചു. ഇവിടെ ബൈബിൾ മനസ്സിനെയും കൈകളെയും വേർതിരിക്കുന്നില്ല. മനസ്സിന്റെ ജോലി ഉയർന്നതും കൈകളുടെ ജോലി താഴ്ന്നതുമല്ല. ഒരു ശില്പിയുടെ കൈകളിൽ അവന്റെ ചിന്തയുണ്ട്. ഒരു കർഷകന്റെ കൈകളിൽ തലമുറകളുടെ ജ്ഞാനമുണ്ട്. ഒരു സംഗീതജ്ഞന്റെ വിരലുകളിൽ അവന്റെ ആത്മാവിന്റെ സ്പന്ദനമുണ്ട്. ഒരു അമ്മയുടെ കൈകളിൽ സ്നേഹത്തിന്റെ ഭാഷയുണ്ട്. കൈകൾ ചിന്തിക്കുന്നു. ബുദ്ധി സൃഷ്ടിക്കുന്നു. ആത്മാവ് കൈകളിലൂടെ സംസാരിക്കുന്നു. മനസ്സിൽ രൂപംകൊണ്ടത് കൈകളിലൂടെ ദൃശ്യമായി മാറുന്നു. ഒരു ആശയം രൂപമാകുന്നു. ഒരു സ്വപ്നം വസ്തുവാകുന്നു. ഒരു ഭാവന സൃഷ്ടിയാകുന്നു. അങ്ങനെ നമ്മുടെ ഉള്ളിലെ അദൃശ്യമായ ലോകം നമ്മുടെ കൈകളിലൂടെ ദൃശ്യമായ ലോകത്തിലേക്ക് കടന്നുവരുന്നു. ആത്മാവ് കൈകളായി മാറുന്നു; കൈകൾ ആത്മാവിന്റെ ഭാഷയായി മാറുന്നു. ഇതാണ് യഥാർത്ഥ തൊഴിൽ. മനസ്സും കൈകളും തമ്മിലുള്ള ഒരു നിരന്തര സംഭാഷണം.

അതുകൊണ്ടുതന്നെ കലാകാരന്മാർ ഈ സംഭാഷണത്തിന്റെ വലിയ സാക്ഷികളാണ്. അവർ കല്ലിൽ നിന്ന് രൂപം പുറത്തെടുക്കുന്നു.

നിറങ്ങളിൽ നിന്ന് വെളിച്ചം കണ്ടെത്തുന്നു.

ശബ്ദങ്ങളിൽ നിന്ന് നിശ്ശബ്ദത സൃഷ്ടിക്കുന്നു. വാക്കുകളിൽ നിന്ന് അനുഭവങ്ങൾക്ക് ശരീരം നൽകുന്നു. പക്ഷേ കലാകാരൻ മാത്രം അല്ല. ഓരോ മനുഷ്യനും ഏതെങ്കിലും വിധത്തിൽ ഒരു സ്രഷ്ടാവാണ്. നാം നമ്മുടെ വീടുകൾ പണിയുന്നു. ബന്ധങ്ങൾ പണിയുന്നു. സമൂഹങ്ങൾ പണിയുന്നു. ഭാവി പണിയുന്നു. നമ്മുടെ കൈകൾ വസ്തുക്കളെ മാത്രം രൂപപ്പെടുത്തുന്നില്ല; അവ നമ്മുടെ ലോകത്തെയും രൂപപ്പെടുത്തുന്നു. ഒരു കൈ അപ്പം നൽകുമ്പോൾ, അത് വിശപ്പിനെ മാത്രം അകറ്റുന്നില്ല; അത് സ്നേഹത്തിന് ഒരു രൂപം നൽകുന്നു. ഒരു കൈ മുറിവിൽ സ്പർശിക്കുമ്പോൾ, അത് ശരീരത്തെ മാത്രം തൊടുന്നില്ല; അത് കരുണയ്ക്ക് ഒരു ശരീരം നൽകുന്നു. ഒരു കൈ മറ്റൊരു കൈയെ പിടിക്കുമ്പോൾ, അത് ഒരു ബന്ധത്തെ ദൃശ്യവൽക്കരിക്കുന്നു.

അതുകൊണ്ട് ഇന്ന് നമ്മുടെ കൈകളിലേക്കു നോക്കാം. ഈ കൈകൾ എന്താണ് പണിതുകൊണ്ടിരിക്കുന്നത്? മതിലുകളോ പാലങ്ങളോ? അകലമോ അടുപ്പമോ? മുറിവുകളോ സൗഖ്യമോ? വിഭജനമോ സമൂഹമോ? നമ്മുടെ കൈകൾക്ക് ദൈവത്തിന്റെ വാസസ്ഥലം പണിയാൻ കഴിയുമോ? ഒരുപക്ഷേ ഇന്ന് ദൈവം നമ്മോട് ഒരു ദേവാലയം പണിയാൻ പറയുന്നില്ല. ഒരുപക്ഷേ ഒരു മനുഷ്യന്റെ തകർന്ന ഹൃദയത്തിൽ ഒരു ചെറിയ ഇടം പണിയാനാണ് അവിടുന്ന് നമ്മെ വിളിക്കുന്നത്. ഒരുപക്ഷേ ഒരു കുടുംബത്തിൽ വീണ്ടും ഒരു മേശ ഒരുക്കാൻ. ഒരുപക്ഷേ സഹോദരങ്ങൾക്കിടയിൽ തകർന്നുപോയ ഒരു പാലം പുനർനിർമ്മിക്കാൻ. ഒരുപക്ഷേ ഒരാളുടെ ജീവിതത്തിൽ പ്രത്യാശയുടെ ഒരു ചെറിയ ജനൽ തുറക്കാൻ. കാരണം ദൈവത്തിന്റെ വാസസ്ഥലം എല്ലായ്പ്പോഴും കല്ലുകൊണ്ട് മാത്രം പണിയപ്പെടുന്നില്ല. മനുഷ്യരുടെ കൈകൾകൊണ്ടും അത് പണിയപ്പെടുന്നു.

സമൂഹത്തിൽ നമ്മൾ ചെയ്യേണ്ടത്, ലളിതമായും - എന്നാൽ ഹൃദയം പൊള്ളിക്കുന്ന വിധത്തിൽ - ക്ഷമിക്കുക എന്നതാണ്. ക്ഷമയാണ് ഒരു ജനക്കൂട്ടത്തെ സമൂഹമാക്കി മാറ്റുന്ന അത്ഭുതശക്തി.

ബസലേലിന്റെ കഥ നമ്മോട് പറയുന്നത് ഇതാണ്: ദൈവം നമ്മെ പേരെടുത്ത് വിളിക്കുന്നു. നമ്മുടെ കഴിവുകളെ അവിടുന്ന് അറിയുന്നു. നമ്മുടെ കൈകളെ അവിടുന്ന് അറിയുന്നു. നമ്മുടെ മനസ്സിനെ അവിടുന്ന് അറിയുന്നു. നമ്മുടെ ഉള്ളിലെ സൃഷ്ടിപരതയെ അവിടുന്ന് അറിയുന്നു. നാം ചെയ്യുന്ന ഒരു ജോലിയും ചെറുതല്ല, അത് സ്നേഹത്തോടെ ചെയ്യുമ്പോൾ. ഒരു കൈയിൽ പിടിച്ചിരിക്കുന്ന ചുറ്റികയും, മറ്റൊരു കൈയിൽ പിടിച്ചിരിക്കുന്ന പേനയും, ഒരു കലാകാരന്റെ തൂലികയും, ഒരു അമ്മയുടെ സ്പർശവും, ഒരു തൊഴിലാളിയുടെ വിയർപ്പും - ഇവയെല്ലാം ലോകത്തെ രൂപപ്പെടുത്തുന്ന മനുഷ്യന്റെ പ്രാർത്ഥനകളാണ്.

logo
Sathyadeepam Online
www.sathyadeepam.org