
ചാള്‍സ് ജോര്‍ജ്
പ്രസിഡന്റ്, കേരള മത്സ്യത്തൊഴിലാളി ഐക്യവേദി
കേരളത്തില്‍ ആകെ 5 സ്ഥലങ്ങളില്‍ കടലില്‍ നിന്നു ആകെ 725 ദശലക്ഷം മണല്‍ ഖനനം ചെയ്ത് എടുക്കാനാണു കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ചാവക്കാട്, പൊന്നാനി, ആലപ്പുഴ, കൊല്ലം തെക്ക്, കൊല്ലം വടക്ക് എന്നീ പ്രദേശങ്ങളാണ് അവ. ഇവയില്‍ കൊല്ലം വടക്കുഭാഗത്ത് 442 ചതുരശ്ര കിലോമീറ്ററില്‍ നിന്നും 302 ദശലക്ഷം മണലെടുക്കുന്ന പദ്ധതിയാണ് കേന്ദ്ര ഗവണ്‍മെന്റ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ 2014 ല്‍ തന്നെ ഇതിനുള്ള പഠനങ്ങള്‍ നടത്തിയിരുന്നു. ഇവരുടെ പര്യവേക്ഷണ പ്രകാരം 1700 ദശലക്ഷം മണല്‍ കേരളത്തില്‍ ലഭ്യമാണെന്ന് കണ്ടെത്തിയി രുന്നു. കേരള തീരത്തുനിന്ന് 10-11 കിലോമീറ്റര്‍ അകലെ യാണ്, ചാവക്കാട് പൊന്നാനി തുടങ്ങിയ സ്ഥലങ്ങളില്‍ ഈ മണല്‍ നിക്ഷേപം കിടക്കുന്നത്. ഇത് കേരള സര്‍ക്കാരിന്റെ അധികാരപരിധിയില്‍ ആയതുകൊണ്ടായിരിക്കാം, തീരത്തുനിന്ന് 2530 കി മീ അകലെ മണല്‍നിക്ഷേപമുള്ള കൊല്ലത്ത് ഇപ്പോള്‍ മണല്‍ ഖനനം ആരംഭിക്കാനുള്ള തീരുമാനം വന്നിരിക്കുന്നത്. ഖനനത്തിനെ തിരായ സമരങ്ങളെയെല്ലാം പരാജയപ്പെടു ത്തിയ ശേഷം സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലുള്ള സ്ഥലത്തുനിന്ന് മണല്‍ എടുക്കല്‍ തുടങ്ങാം എന്നായിരിക്കാം അവരുടെ പദ്ധതി.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യനോഗ്രഫി ഈ മണല്‍ ഖനനത്തിന് എതിരാണെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യ ഗവേഷണ സ്ഥാപനമായ സി എം എഫ് ആര്‍ ഐ മണല്‍ഖനനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 2018 ല്‍ തന്നെ കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയിട്ടുണ്ട്. 2021 ല്‍ ഇതു സംബന്ധിച്ചു ഞങ്ങള്‍ നടത്തിയ സെമിനാറില്‍ എണ്‍പതോളം ഗവേഷകര്‍ പങ്കെടുത്തിരുന്നു. മണല്‍ഖനന നീക്കത്തെ ഒറ്റക്കെട്ടായി നേരിടുക എന്നതായിരുന്നു അതില്‍ ഉരുത്തിരിഞ്ഞ തീരുമാനം.
ഖനനത്തിലൂടെ ഇന്തോനേഷ്യന്‍ സര്‍ക്കാരിന് ലഭിച്ചത് 10.9 മില്യണ്‍ ഡോളറാണ്. ഖനനം നടത്തിയ കമ്പനിക്ക് 39.1 മില്യണ്‍ ഡോളര്‍ ലഭിച്ചു. ഇതുകൊണ്ട് മത്സ്യമേഖലയ്ക്കുണ്ടായ നഷ്ടമാകട്ടെ 77.8 മില്യണ്‍ ഡോളറും.
കേരളത്തെ സംബന്ധിച്ച് വളരെ വിനാശകരമായ ഒരു നീക്കമാണ് കടല്‍ മണല്‍ ഖനനം. 1962-65 കാലത്ത് ഇന്തോ നോര്‍വീജിയന്‍ പ്രോജക്റ്റിന്റെ ഭാഗമായി കൊല്ലത്ത് നടത്തിയ പര്യവേക്ഷണങ്ങളില്‍ നിന്ന് കൊല്ലം പരപ്പ് പ്രദേശം ഇന്ത്യയിലെയും ലോകത്തിലെ തന്നെയും ഏറ്റവും സമ്പന്നമായ മത്സ്യസങ്കേതമാണെന്ന് കണ്ടെത്തിയിരുന്നു. ലാര്‍സണ്‍ എന്ന ഗവേഷകന്റെ പഠനഫലമായിരുന്നു അത്. ഇന്ത്യയിലെ 22 മത്സ്യസങ്കേതങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കൊല്ലം എന്നും കണ്ടെത്തി. ഇവിടെ കിട്ടാത്ത മീനുകളില്ല. ഉപരിതല മത്സ്യങ്ങളും അധോതല മത്സ്യങ്ങളും ഒരുപോലെ ലഭിക്കുന്ന ഒരു മത്സ്യസങ്കേതമാണ് കൊല്ലം.
തെരണ്ടി, കടല്‍കറൂപ്പ്, കടല്‍ വരാല്‍, പല്ലിക്കോര, കിളിമീന്‍, കരിക്കാടി ചെമ്മീന്‍, പൂവാലന്‍ ചെമ്മീന്‍ തുടങ്ങിയ അധോതല മത്സ്യങ്ങളും ഉപരിതല മത്സ്യങ്ങളായ ചാള, അയില, വറ്റ, നെത്തോലി തുടങ്ങിയവയും ധാരാളമായി ഇവിടെ നിന്ന് ലഭിക്കുന്നു. കയറ്റുമതി പ്രധാനമായ എല്ലാത്തരം മത്സ്യങ്ങളും ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മത്സ്യസങ്കേതം ആയതുകൊണ്ടാണ് ആരും പറയാതെ തന്നെ കേരളത്തിലെ 3800 ട്രോള്‍ ബോട്ടുകളില്‍ ആയിരം ബോട്ടുകളും ശക്തികുളങ്ങരയിലും നീണ്ടകരയിലുമായി കേന്ദ്രീകരിച്ചിരിക്കുന്നത്. ഫൈബര്‍വള്ളങ്ങളും കൊല്ലത്താണ് കൂടുതല്‍. ഉപരിതല മത്സ്യങ്ങള്‍ പിടിക്കുന്ന കേരളത്തിലെ 500 ഓളം ഇന്‍ബോര്‍ഡ് വള്ളങ്ങളില്‍ 100 എണ്ണവും കൊല്ലം പ്രദേശത്താണ്. കേരള യൂണിവേഴ്‌സിറ്റിയിലെ ബിജുകുമാര്‍ പുറത്തിറക്കിയ ഏറ്റവും പുതിയ പഠനപ്രകാരവും കൊല്ലം പരപ്പാണ് കേരളത്തിലെ ഏറ്റവും വലിയ മത്സ്യസങ്കേതം.
വര്‍ക്കല മുതല്‍ അമ്പലപ്പുഴ വരെ 85 കിലോമീറ്റര്‍ വിസ്തൃതിയില്‍ കിടക്കുന്ന പ്രദേശമാണ് കൊല്ലം പരപ്പ്. കൊല്ലം പരപ്പ് പ്രദേശത്ത് ധാരാളം ക്ലിഫുകള്‍ അഥവാ കല്‍പ്പാരുകള്‍ ഉണ്ട്. കരിങ്കല്ലല്ല, ചെങ്കല്‍ പാരുകള്‍. 13000 മുതല്‍ 6000 വരെ വര്‍ഷം മുന്‍പ് രൂപപ്പെട്ടവയാണ് ഈ കല്ലുകള്‍. കേരളത്തിലെ കടല്‍പ്പാരുകളില്‍ മൂന്നില്‍ രണ്ടും കൊല്ലത്താണുള്ളത്. ഇവ തകര്‍ക്കാതെ ഒരിക്കലും മണല്‍ എടുക്കല്‍ സാധ്യമാവില്ല. കല്‍പ്പാരുകള്‍ തകര്‍ക്കുന്നത് വലിയ ദുരന്തമായി മാറും. 2004 ല്‍ സുനാമി വന്നപ്പോള്‍ ഈ കല്‍പ്പാരുകള്‍ കൊല്ലത്തെ സംരക്ഷിച്ചു നിര്‍ത്തിയതാണ്. തൊട്ടു വടക്ക് ആലപ്പാട് 133 മനുഷ്യരാണ് സുനാമിയില്‍ മരിച്ചു പോയതെങ്കില്‍ കൊല്ലം സംരക്ഷിക്കപ്പെട്ടു.
കല്‍പ്പാരുകള്‍ ഒരു കോട്ട പോലെ ഈ പ്രദേശത്തെ സംരക്ഷിക്കുകയായിരുന്നു. മണല്‍ എടുക്കാന്‍ തുടങ്ങുമ്പോള്‍ കല്‍പ്പാരുകള്‍ തകര്‍ക്കപ്പെടും. കടലില്‍ നിന്ന് മണ്ണെടുത്തു കഴിഞ്ഞാല്‍ പകരം മണ്ണ് പുനഃസ്ഥാപിക്കപ്പെടണം. അതൊരു സ്വാഭാവിക പ്രക്രിയയാണ്. അതിനായി തീരം തകര്‍ക്കപ്പെടും. ഇന്ന് അവശേഷിക്കുന്ന കൊല്ലത്തിന്റെ തീരപ്രദേശം പൂര്‍ണ്ണമായി അപ്രത്യക്ഷമാകും. കൊല്ലത്തിന് തെക്കുള്ള ഇരവിപുരത്ത് റോഡ് വരെ ഇന്ന് കടല്‍ എത്തിക്കഴിഞ്ഞു. അതുകൊണ്ടാണ് ഇത് മത്സ്യത്തിന്റെ വിഷയം മാത്രമല്ല, മനുഷ്യന്റെ വിഷയം കൂടിയാണ് എന്നു പറയുന്നത്. കേരളം പൊതുവായി ഈ വിഷയത്തില്‍ ഇടപെട്ടേ പറ്റൂ. ഇത് മത്സ്യത്തൊഴിലാളികളുടെ മാത്രം പ്രശ്‌നമല്ല. സമ്പന്നമായ മത്സ്യ സമ്പത്തിനെ മാത്രമല്ല ഇത് തകര്‍ക്കുന്നത്. തീരത്തെയും തകര്‍ക്കുകയാണ്.
ലോകമെങ്ങും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍തോതില്‍ മണല്‍ ആവശ്യമായി വരുന്ന കാലമാണ് വരുന്നത്. 5060 ബില്യണ്‍ ടണ്‍ മണല്‍ ലോകത്തിന് ആവശ്യം വരും എന്നാണ് ഇപ്പോള്‍ കണക്കാക്കിയിരിക്കുന്നത്. ഇതില്‍ ഭൂരിപക്ഷവും കരയില്‍ നിന്നു തന്നെയാണ് എടുക്കുന്നത്. കടലില്‍നിന്ന് 5-6 ബില്യണ്‍ ടണ്‍ ആണ് ഇപ്പോള്‍ എടുക്കുന്നത്. അങ്ങനെ എടുക്കുമ്പോള്‍ തന്നെ അതിനു പകരമായി 16 ബില്യണ്‍ ടണ്‍ മണ്ണ് കടലിലേക്ക് എത്തേണ്ടതുണ്ട് എന്നാണ് ഐക്യരാഷ്ട്ര സംഘടന കണക്കാക്കിയിരിക്കുന്നത്. കടലില്‍ നിന്ന് മണല്‍ എടുത്താല്‍ അവിടുത്തെ ജൈവവൈവിധ്യം തകരും, മത്സ്യസമ്പത്ത് തകരും, ഉല്‍പാദനപ്രക്രിയ തടസ്സപ്പെടും. അതുകൊണ്ട്, 'അരുത് കാട്ടാളാ' എന്ന് ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഐ യു സി എല്‍ എന്ന സ്ഥാപനം പറഞ്ഞിരിക്കുന്നു. രണ്ടായിരത്തോളം ഗവേഷകര്‍ പണിയെടുക്കുന്ന ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സ്ഥാപനം പറയുന്നത് കടല്‍മണല്‍ ഖനനം നിര്‍ത്തിവയ്ക്കണമെന്നാണ്. നിര്‍മ്മാണാവശ്യത്തിനുള്ള മണല്‍ കണ്ടെത്തുന്നതിന് ബദല്‍ നിര്‍ദേശങ്ങള്‍ അവര്‍ മുന്നോട്ടു വച്ചിട്ടുമുണ്ട്.
ഇതുകൊണ്ട് മത്സ്യമേഖലയ്ക്കുണ്ടായ നഷ്ടമാകട്ടെ 77.8 മില്യണ്‍ ഡോളറും. അതായത് സാമ്പത്തികമായി പോലും ഖനനം ലാഭകരമാകുന്നില്ല എന്നാണ് അവരുടെ കണക്ക്. ഭൂമധ്യരേഖയ്ക്ക് ചുറ്റും 24 മീറ്റര്‍ ഉയരത്തിലും 24 മീറ്റര്‍ വീതിയിലും ഒരു മതില്‍ പണിയാന്‍ ആവശ്യമായ അത്രയും മണല്‍ ഓരോ വര്‍ഷവും എടുക്കേണ്ടതുണ്ട് എന്നാണ് കണക്ക്. ഇന്ത്യയിലും നിര്‍മ്മാണ ആവശ്യങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നു. വന്‍ വികസന പദ്ധതികള്‍ വരുന്നു അതിന് മണല്‍ വേണ്ടിവരും, അത് കടലില്‍ നിന്ന് എടുക്കണം എന്നതാണ് ബന്ധപ്പെട്ടവരുടെ നിലപാട്.
കേരളത്തില്‍ നിന്ന് എടുക്കുന്ന മണലിന്റെ വില നിശ്ചയിച്ചിരിക്കുന്നത് 35000 കോടി രൂപയാണ്. ഇതില്‍ 14000 കോടി രൂപയുടെ മണലും കൊല്ലം തീരത്തു നിന്ന് എടുക്കും എന്നാണ് പറഞ്ഞിട്ടുള്ളത്. 34000 കോടി രൂപയുടെ 1% രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കമ്മീഷന്‍ കൊടുത്താലും ഈ കാര്യം നടത്തും എന്നാണ് ബന്ധപ്പെട്ടവരുടെ നിലപാട്.
യു എന്‍ ഇ പി യുടെ നേതൃത്വത്തില്‍ ചേര്‍ന്ന പരിസ്ഥിതി സമ്മേളനവും കടല്‍മണല്‍ ഖനനത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. കാരണം കടല്‍ മണല്‍ ഖനനം മൂലം ലോകത്തിലെ ചില രാജ്യങ്ങള്‍ തന്നെ അപ്രത്യക്ഷമായി. പസഫിക് സമുദ്രത്തിലെ നാലോളം ദ്വീപു രാഷ്ട്രങ്ങള്‍ അപ്രത്യക്ഷമാകുകയും ജര്‍മ്മനി, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ തീരങ്ങളില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
2023-ല്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫ്‌ഷോര്‍ മിനറല്‍സിന്റെ നിയമം ഭേദഗതി ചെയ്തു. അതില്‍ ഓഫ്‌ഷോറിന്റെ നിര്‍വചനത്തില്‍ ഇന്‍ഷോറും ഉള്‍പ്പെടുത്തിയിരിക്കുകയാണ്. മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ലോക്‌സഭ ബഹിഷ്‌കരിച്ച സമയത്താണ് ഈ നിയമം പാസാക്കിയത്. സംസ്ഥാന ഗവണ്‍മെന്റുകളുടെ കൂടി അധികാരം കേന്ദ്ര ഗവണ്‍മെന്റ് കൈക്കലാക്കി കൊണ്ടാണ് ഈ നിയമം വന്നിരിക്കുന്നത്.
സിംഗപ്പൂര്‍ തുറമുഖ വികസനത്തിനുവേണ്ട മണലില്‍ ഭൂരിപക്ഷവും എടുത്തത് ഇന്തോനേഷ്യയുടെ തീരത്തു നിന്നാണ്. അതിന്റെ ഫലമായി ഇരുപതോളം ഇന്തോനേഷ്യന്‍ ദ്വീപുകള്‍ എന്നെന്നേക്കുമായി അപ്രത്യക്ഷമായി. ശേഷം അവിടെ മണല്‍ ഖനനം നിരോധിച്ചു. സൈനിക ഭരണകൂടത്തിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഈയടുത്ത് അവിടെ വീണ്ടും ഖനനം പുനഃരാരംഭിച്ചു. ഇതു സംബന്ധിച്ച് ഒരു പരിസ്ഥിതി സംഘടന നടത്തിയ പഠനം പുറത്തുവന്നിട്ടുണ്ട്. ഖനനത്തിലൂടെ ഇന്തോനേഷ്യന്‍ സര്‍ക്കാരിന് ലഭിച്ചത്, 10.9 മില്യണ്‍ ഡോളറാണ്. ഖനനം നടത്തിയ കമ്പനിക്ക് 39.1 മില്യണ്‍ ഡോളര്‍ ലഭിച്ചു.
2002-ല്‍ ആഗോള നിക്ഷേപമേളയില്‍ ഈ പദ്ധതി കേരളത്തില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. അന്ന് ഇതിനെതിരെ ശക്തമായ പ്രചാരണ പരിപാടികള്‍ നടത്തുകയും അവര്‍ പിന്മാറുകയും ചെയ്തു. 2012 ല്‍ വീണ്ടും ഈ നിര്‍ദേശം ഉയര്‍ന്നുവന്നു. അന്നും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അത് പിന്‍വലിക്കേണ്ടി വന്നു. 2017-ലെ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലും ഇത് വന്നെങ്കിലും ഞങ്ങള്‍ പ്രതിഷേധിച്ച് പരാജയപ്പെടുത്തി. ഇതേ പദ്ധതിയാണ് വീണ്ടും നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഞങ്ങള്‍ ഒറ്റക്കെട്ടായി അതിനെ എതിര്‍ക്കുകയാണ്. പദ്ധതിയില്‍ നിന്ന് പിന്മാറണമെന്ന് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. ഞങ്ങള്‍ ഒറ്റക്കെട്ടായ പ്രതിഷേധ യോഗങ്ങളും തീരദേശ ഹര്‍ത്താലുകളും നടത്തി ക്കഴിഞ്ഞു. പാര്‍ലമെന്റ് മാര്‍ച്ചും നടത്തി. പക്ഷേ, ജീനി കെട്ടിയ കുതിരയെ പോലെയാണ് ഈ നയവു മായി ഗവണ്‍മെന്റ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ വികസന പദ്ധതികളുടെ ഭാഗമായും നീല സമ്പദ്ഘടനയുടെ ഭാഗമായും വന്‍കിട പദ്ധതികള്‍ വരുന്നു. ഏഴു പുതിയ തുറമുഖങ്ങള്‍ വരുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണ്ണാടക, കേരളം, തമിഴ്‌നാട്, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് വന്‍ തുറമുഖങ്ങള്‍ സ്ഥാപിക്കപ്പെടുന്നത്. സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആണെങ്കിലും എല്ലാവരും അദാനിയുടെ മുമ്പില്‍ കീഴടങ്ങിയിരിക്കുകയാണ്. ഏഴു തുറമുഖങ്ങളും അദാനിക്ക് തന്നെ കൊടുത്തിരിക്കുന്നു. അതുകൂടാതെ നീല സമ്പദ്ഘടനയുടെ ഭാഗമായി 2000 കിലോമീറ്റര്‍ പുതിയ റോഡ് വരുന്നു. 12 തീരദേശ വികസന അതോറിറ്റികള്‍ വരുന്നു. 12 തീരദേശ വിനോദസഞ്ചാര സര്‍ക്ക്യൂട്ടുകള്‍ വരുന്നു. 670 കൂറ്റന്‍ കെട്ടിട സമുച്ചയങ്ങള്‍ വരുന്നു, കപ്പല്‍ നിര്‍മ്മാണ ശാലകള്‍ വരുന്നു, കപ്പല്‍ പൊളി ശാലകള്‍ വരുന്നു, തുറമുഖ അധിഷ്ഠിത നഗരങ്ങള്‍ വരുന്നു. ഇതിനെല്ലാം മണല്‍ വേണം. കൂടാതെ കടലിന്റെ മക്കളെ തീരദേശങ്ങളില്‍ നിന്ന് ആട്ടിയോടിക്കേണ്ടതായും വരും. അവരെ എങ്ങോട്ട് മാറ്റുമെന്നോ എങ്ങനെ പുനരധിവസിപ്പിക്കുമെന്നോ എന്ത് നഷ്ടപരിഹാരം കൊടുക്കുമെന്നോ ഇതുവരെ പറഞ്ഞിട്ടില്ല. 2013-ലെ നഷ്ടപരിഹാര നിയമത്തെക്കുറിച്ചു പോലും പരാമര്‍ശമില്ല.
ഏഴു പുതിയ തുറമുഖങ്ങള്‍ വരുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണ്ണാടക, കേരളം, തമിഴ്‌നാട്, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് വന്‍ തുറമുഖങ്ങള്‍ സ്ഥാപിക്കപ്പെടുന്നത്. ഏഴു തുറമുഖങ്ങളും അദാനിക്ക് തന്നെ കൊടുത്തിരിക്കുന്നു.
എവിടെവിടങ്ങളില്‍ ചട്ടികലങ്ങള്‍ പുറത്തെടുത്ത് എറിയപ്പെടുന്നുണ്ടീ പാരിടങ്ങളില്‍ അവിടവിടങ്ങളില്‍ ചേര്‍ത്തുവയ്ക്കുമോ നൂതന രാഷ്ട്രത്തിന് അതിര്‍വരകള്‍ എന്ന് കുടിയൊഴിപ്പിക്കലില്‍ വൈലോപ്പിള്ളി പറഞ്ഞതാണ് ഇവിടെ നടക്കുന്നത്. ഈ വികസന ഹുങ്കാരത്തില്‍ ഞങ്ങളുടെ ശബ്ദങ്ങള്‍ അലിഞ്ഞു പോകുമെന്ന് ഞങ്ങള്‍ സംശയിക്കുന്നു.
ഭരണഘടനാ ലംഘനവും ഇവിടെ അരങ്ങേറുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ 246-ാം അനുച്ഛേദം, പ്രകാരം തീരദേശത്തിന്റെ പരിപാലനവും മത്സ്യബന്ധന അവകാശവും സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. 2023-ല്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫ്‌ഷോര്‍ മിനറല്‍സിന്റെ നിയമം ഭേദഗതി ചെയ്തു. അതില്‍ ഓഫ് ഷോറിന്റെ നിര്‍വചനത്തില്‍ ഇന്‍ഷോറും ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഭരണഘടനയുടെ അട്ടിമറിയാണ് അതില്‍ നടന്നത്. മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ലോക്‌സഭ ബഹിഷ്‌കരിച്ച സമയത്താണ് ഈ നിയമം പാസാക്കിയത്. സംസ്ഥാന ഗവണ്‍മെന്റുകളുടെ കൂടി അധികാരം കേന്ദ്ര ഗവണ്‍മെന്റ് കൈക്കലാക്കി കൊണ്ടാണ് ഈ നിയമം വന്നിരിക്കുന്നത്. കേരളത്തിലേക്ക് വരുമ്പോള്‍, ഈ നിയമപ്രകാരം കേന്ദ്രത്തിന് ലഭ്യമാകുന്നത് തീരപ്രദേശത്തുള്ള മണല്‍ മാത്രമല്ല. തീരത്ത് 100 മീറ്റര്‍ ആഴം വരെയുള്ള പ്രദേശത്തെ പ്ലേസര്‍ മിനറല്‍സ് എന്നറിയപ്പെടുന്ന ധാതുക്കളുടെ അവകാശം കവര്‍ന്നെടുക്കപ്പെടുന്നു. നമ്മള്‍ സാധാരണ കരിമണല്‍ എന്നു പറയുന്ന സംഗതിയാണിത്. ഇല്‍മനൈറ്റ്, മോണസൈറ്റ്, മാഗ്‌നറ്റൈറ്റ്, ടൈറ്റാനിയം, റൂട്ടയില്‍ തുടങ്ങിയവ ഇതില്‍ ഉണ്ടാകും. ഇതുവരെയും ഇതിന്റെ ഖനനാവകാശം സംസ്ഥാനത്തെ പൊതുമേഖലയ്ക്ക് ആയിരുന്നു. ഇതു സ്വകാര്യവല്‍ക്കരിക്കുന്നതോടെ പൊതുമേഖലാ സ്ഥാപനങ്ങളും തകരും.
120 ബില്യണ്‍ ഡോളറിന്റെ കരിമണല്‍ നിക്ഷേപം തീരത്തുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതില്‍ കേന്ദ്രഗവണ്‍മെന്റും കേന്ദ്രഗവണ്‍മെന്റുമായി ചേര്‍ന്നു നില്‍ക്കുന്ന കുത്തകകളും പിടിമുറുക്കുന്നു. മൂലധനം കേന്ദ്ര ഗവണ്‍മെന്റില്‍ കുമിഞ്ഞു കൂടുകയും മൂലധനവും ഭരണകൂടങ്ങളും ലയിച്ച് ഒന്നാകുകയും ചെയ്യുന്ന പ്രകിയയാണ് നടക്കുന്നത്.
ഈ നിയമം പാസാക്കുന്നതിന് രണ്ടു മാസം മുമ്പ് അദാനി കമ്പനി പുരി മിനറല്‍ ലിമിറ്റഡ് എന്ന പേരില്‍ ഒരു കമ്പനി ഒഡീഷയില്‍ ആരംഭിച്ചു. ഏപ്രിലില്‍ ആന്ധ്രയില്‍ അലൂവിയല്‍ ഹെവി മെറ്റല്‍സ് മറ്റൊരു കമ്പനിയും ആരംഭിച്ചു. ഇവ രണ്ടും ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുകയും ചെയ്തു. അവര്‍ക്കുവേണ്ടിയാണ് ഈ നിയമങ്ങളെല്ലാം രൂപപ്പെടുത്തിയത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
മണല്‍ഖനനം കടലിന്റെ ആവാസവ്യവസ്ഥയെ വളരെയധികം പ്രതികൂലമായി ബാധിക്കും എന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ സര്‍ക്കാരും കമ്പനികളും മുന്നോട്ടു പോവുകയാണ്. മത്സ്യവും മത്സ്യതൊഴിലാളികളും സമൂഹവും അവര്‍ക്ക് പ്രശ്‌നമല്ല.
രണ്ടുവര്‍ഷം മുമ്പ് ഈജിപ്തില്‍ ചേര്‍ന്ന അന്താരാഷ്ട്ര കാലാവസ്ഥാ സമ്മേളനത്തില്‍ വച്ച് ഒരു ദ്വീപരാഷ്ട്രത്തിന്റെ പ്രതിനിധി പറഞ്ഞു, മത്സ്യത്തിന് സംസാരിക്കാനാവില്ല അതുകൊണ്ട് മത്സ്യത്തിനുവേണ്ടി നാം സംസാരിക്കണം. മത്സ്യങ്ങള്‍ക്കുവേണ്ടി മത്സ്യത്തൊഴിലാളികള്‍ സംസാരിക്കണം. മത്സ്യത്തിനും മത്സ്യത്തൊഴിലാളികള്‍ക്കും വേണ്ടി കേരള സമൂഹം ഒറ്റക്കെട്ടായി സംസാരിക്കേണ്ടതുണ്ട്, രംഗത്തിറങ്ങേണ്ടതുണ്ട്. അതിനുവേണ്ടിയാണ് ഈ സമരങ്ങളും പ്രവര്‍ത്തനങ്ങളും നടക്കുന്നത്.