
സന്തോഷ് ചുങ്കത്ത്
“നീതി ജലം പോലെ ഒഴുകട്ടെ. സത്യം ഒരിയ്ക്കലും വറ്റാത്ത നീര്ച്ചാല് പോലെയും” (ആമോസ് 5: 24)
ദൈവീക നീതി എന്നത് സ്വാതന്ത്ര്യതിന്റെയും സ്നേഹത്തിന്റെയും കരുണയുടെയും ആകത്തുകയാണ്. കണ്ണുകെട്ടിയ നീതിയല്ല, കരുണയിലും സ്നേഹത്തിലും, അത് നല്‍കുന്ന പുത്ര സ്വീകാരത്തിന്റെ സ്വാതന്ത്ര്യത്തിലുമാണ് ആ നീതി വെളിപ്പെടുന്നത്. മനുഷ്യ നീതിയെ ദൈവനീതി അതിലന്ഘിയ്ക്കുന്നതും അതിശയിയ്ക്കുന്നതും അങ്ങനെയാണ്. ‘പല്ലിന് പകരം പല്ലും കണ്ണിന് പകരം കണ്ണും’ എന്ന ലോകനീതി മനുഷ്യരെ മുഴുവന്‍ അന്ധരും അംഗവിഹീനരും ആക്കാന്‍ ഇടയുള്ളപ്പോള്‍ കരുണയുടെയും സ്നേഹത്തിന്റെയും അടരുകള്‍ കൊണ്ടാണ് ദൈവനീതി പൂത്തുലയുന്നത്. അങ്ങനെയാണ് നമ്മള്‍ മഹോന്നതനായ ദൈവത്തെ, ‘ആബ്ബാ – പിതാവേ’ എന്ന് വിളിയ്ക്കുവാനുള്ള സ്വാന്ത്ര്യം നേടുന്നത്.
ഭാരതം കണ്ടതില്‍ ഏറ്റവും ധീക്ഷണാശാലിയും പണ്ഡിതശ്രേഷ്ടനും തര്‍ക്കസാമ്രാട്ടുമായ ആദിശങ്കരനെ നോക്കി, വിവേകാനന്ദന്‍ വിലപിയ്ക്കുന്നത് ഇങ്ങനെയാണ്. “ശങ്കരനെ നോക്കു, എന്ത് ബുദ്ധി! മഹാനായ താര്‍ക്കികന്‍! പക്ഷെ കരുണയില്ല” കരുണയില്ലെങ്കില്‍-കരുണയുടെ സ്രോതസ്സായ- സ്നേഹമില്ലെങ്കില്‍, താന്‍ മുഴങ്ങുന്ന ചേങ്ങലയും ചിലമ്പുന്ന കൈത്താളവും മാത്രമെന്ന് പൗലോസ് ശ്ലീഹ പ്രഘോഷിയ്ക്കുന്നതും അതുകൊണ്ടാണ്. ബലിയല്ല, കരുണ തന്നെ!
‘ക്രിസ്തു ആരെന്ന് ചോദിച്ചാല്‍, വറ്റാത്ത സ്നേഹവും അവസാനിയ്ക്കാത്ത കരുണയുമാണെന്ന് അവന്റെ പിളര്‍ന്ന ഹൃദയത്തില്‍ നിന്നാണ് എനിയ്ക്ക് വെളിപ്പെട്ടു കിട്ടിയതെന്ന്’ കെ.പി അപ്പന്‍ മാഷ് എഴുതുന്നതും ആ തിരിച്ചറിവില്‍ നിന്നാണ്.
വാക്കിലും പ്രവര്‍ത്തിയിലും അകലം കുറയുമ്പോഴാണ് സാക്ഷ്യം സത്യമായി മാറുന്നത്. കരുണയുടെയും സ്നേഹത്തിന്റെയും പ്രവാചകനായി ഫ്രാന്‍സിസ് പാപ്പാ ക്രിസ്തുവിനെ പ്രതിഫലിപ്പിയ്ക്കുന്നത് അപ്രകാരമാണ്. ‘കരുണയില്‍ പുലരുന്ന നീതിയാണ്’ നിലപാടുകളില്‍ സുതാര്യമാകുവാന്‍ പാപ്പയെ സഹായിയ്ക്കുന്നത്. അവിടെ തനിയ്ക്ക് സംഭവിയ്ക്കുന്ന ലാഭ-ചേദങ്ങളോ സ്നേഹ നിരാസങ്ങളോ വിലങ്ങുത്തടികളാകുന്നില്ല. പുതിയകാലഘട്ടത്തെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിയ്ക്കുവാനും, കാലത്തിന്റെ അടയാളങ്ങളെ സൂക്ഷ്മതയോടെ വിശകലനം നടത്താനും സഭയെ അദ്ദേഹം ഒരുക്കുന്നത് അത്രമേല്‍ ശ്രദ്ധയോടെയാണ്. ‘നരകകവാടങ്ങള്‍ പാറമേല്‍ പണിത പള്ളിയ്ക്കെതിരെ പ്രബലമാകില്ല’ എന്ന ദൈവശ്ബ്ദം പൂര്‍ത്തിയാക്കുവാന്‍ ദൈവം നടത്തിയ തെരഞ്ഞെടുപ്പാണ് ഫ്രാന്സിസിലൂടെ വെളിപ്പെടുന്നത്. ഇതുവരെ സഭ കാര്യമായി പരിഗണന നല്‍കാതിരുന്ന വ്യത്യസ്ത വിഷയങ്ങളില്‍ പാപ്പ ചൂണ്ടുപലകയായത് അങ്ങനെയാണ്. പ്രകൃതിയും, യുവജനങ്ങളും, ധാര്‍മ്മീകതയും, ലൈംഗീക ന്യുനപക്ഷങ്ങളും, അഭയാര്‍ഥിപ്രശ്നങ്ങളും സാമ്പത്തിക-രാഷ്ട്രീയ ദര്‍ശനങ്ങളും എന്ന് വേണ്ട സമസ്തവും സവിശേഷവുമായ എല്ലായിടങ്ങളിലും ക്രിസ്തുവിന്റെ മൂല്യബോധമായി മാറുവാന്‍ സഭയെ പര്യാപ്തമാക്കുന്ന കാഴച്ചയാണ് നമ്മള്‍ കണ്ടത്.
പ്രകൃതി ദര്‍ശനം
ക്രിസ്തുവിന്റെ ശരീരമായ സഭയെന്ന് പറയുമ്പോള്‍, പ്രകൃതിയെയും സകല ജീവജാലങ്ങളെയും പാപ്പ ചേര്‍ത്തുവയ്ക്കുന്നുണ്ട്. പ്രകടമായതും രൂക്ഷമായതുമായ കാലാവസ്ഥ വ്യതിയാനത്തില്‍ ലോകജനത മുഴുവന്‍ പകച്ചുനില്‍ക്കുന്ന കാലഘട്ടത്തിലാണ് പ്രവാചക ശബ്ദഗരിമയോടെ പാപ്പാ ലോകത്തിന് ‘ലൌദാതോ സി’ നല്‍കുന്നത്.
വികസനം എന്ന വാക്കിനോളം അശ്ലീലമായ മറ്റൊരു വാക്ക് ഇപ്പോള്‍ കാണാനാകില്ലെന്ന് തന്നെ പറയാം. നിലനില്‍ക്കുന്ന വികസനം (Sustainable development) എന്ന കാഴ്ച്ചപ്പാടിലെയ്ക്ക് ലോകത്തെ മാറാന്‍ പ്രേരിപ്പിച്ചതില്‍ ഫ്രാന്‍സീസ് പാപ്പയുടെ പങ്ക് ഏറെ ശ്രദ്ധേയമാണ്.? ലൌദാതോ സി എന്ന ചാക്രിക ലേഖനത്തില്‍ പപ്പാ ലോകത്തോട് പറഞ്ഞു. ‘മനുഷ്യരെ കുലീനമായ രീതിയില്‍, വ്യക്തികളായി കാണുവാനും കണ്‍സുമെറിസ–ഉപഭോക്തൃ സംസ്ക്കാരത്തിന്റെ തിന്മകളെ ജാഗ്രതയോടെ സമീപിയ്ക്കുവാനും’ കൂടെ പാപ്പ ഉപദേശിച്ചു.
ഓഹരിവിപണിയില്‍ പത്ത് പോയന്റ് ഇടിയുന്നത് വാര്‍ത്തയും ചര്‍ച്ചയും ആഗോള ദുരന്തവുമായി കാണുകയും ചെയ്യുമ്പോള്‍ തന്നെ, പട്ടിണി കിടന്ന് പത്ത് പേര്‍ നമ്മുടെ അയല്‍വക്കത്ത് മരിച്ചുപോയത് വാര്‍ത്തയാകാതിരിയ്ക്കുന്നതിലും അത് നമുക്ക് നോവായി മാറാത്തതിലും കവിഞ്ഞ ദുരന്തമുണ്ടോ എന്ന് പാപ്പ ചോദിയ്ക്കുമ്പോള്‍, ലോകത്തെ നിശബ്ദമായി കാര്‍ന്നു തിന്നുന്ന മുതലാളിത്ത വ്യവസ്ഥിതിയെയും അതിന്റെ മൂല്യവ്യവസ്ഥിതിയുടെ അപചയത്തേയും കൂടിയാണ് പാപ്പ വിമര്‍ശന വിഷയമാക്കുന്നത്. ‘ചൂഷണം ചെയ്യുക’ എന്ന വാക്കിലെ ക്രൂരതയെ പാപ്പ തുറന്നുകാട്ടുന്നു. പ്രകൃതിയും പ്രകൃതി വിഭവങ്ങളും സംരക്ഷിയ്ക്കേണ്ടതും അടുത്ത തലമുറയ്ക്കായി കരുതിവയ്ക്കെണ്ടതുമായ വലിയ ഉത്തരവാദിത്വം ലോകജനതയ്ക്ക് ഉണ്ടെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. പ്രകൃതിയെ സംരക്ഷിയ്ക്കുവാന്‍ നാം തയ്യാറാകുമ്പോള്‍ മാത്രമേ സമൂഹത്തിലെ അടിസ്ഥാന വര്‍ഗ്ഗത്തെ, സാധുക്കളെ സംരക്ഷിയ്ക്കാനും പുനരുദധരിയ്ക്കാനും നമുക്ക് കഴിയുകയുള്ളൂ എന്നും അദ്ദേഹം ലോക നേതാക്കളെ ഓര്‍മിപ്പിച്ചു. പ്രകൃതി ചൂഷണം ചെയ്യപ്പെടുകയും ലഭേച്ചയോടെ ദുരുപയോഗിയ്ക്കപ്പെടുകയും ചെയ്യുമ്പോള്‍ തകര്‍ന്ന് പോകുന്നത് ദരിദ്ര ജന്മങ്ങളാണ് എന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവും അത് അവിടുത്തെ മത്സ്യ തൊഴിലാളികളുടെ ഉപജീവനത്തിനും സ്വൈര ജീവിതത്തിനും ഉയര്‍ത്തുന്ന വെല്ലുവിളികളും നാം വര്‍ത്തമാനകാലത്തില്‍ കണ്ടുക്കൊണ്ടിരിയ്ക്കുന്ന യാഥാര്ത്യങ്ങളാണല്ലോ.
യുവജന ദര്‍ശനം
God is Young’ - ദൈവം ചെറുപ്പക്കാരനാണ് എന്ന് പാപ്പ ഉദ്ഘോഷിയ്ക്കുമ്പോള്‍ യുവത്വത്തെ ഏറെ പ്രതീക്ഷകളോടെയാണ് അദ്ദേഹം അഭിസംഭോധന ചെയ്തത് എന്ന് നമുക്ക് കാണാം. ‘നമുക്ക് പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന യുവ വിശുദ്ധരെ ആവശ്യമുണ്ട്’ എന്ന് പറയുമ്പോള്‍, യുവത്വമെന്ന അനുഗ്രഹീത കാലഘട്ടത്തെ ക്രിയാത്മകമായി വ്യയം ചെയ്യുവാനും അതില്‍ നിന്നുള്ള ഊര്‍ജ്ജം പില്‍ക്കാല ജീവിത ഭാവമാറ്റങ്ങളില്‍ പതറാതെ മുന്നോട്ട് പോകുവാനും അവരെ പ്രാപ്തമാക്കുമെന്ന് കൂടിയാണ് അദ്ദേഹം പ്രത്യാശിയ്ക്കുന്നത്. ‘ഭയപ്പെടാതെ സേവനം ചെയ്യുക’, എന്നാണ് തന്റെ യുവജനങ്ങളോട് പാപ്പ നിരന്തരം ആവശ്യപ്പെടുന്നത്. ഭയമുള്ളിടത്ത് സ്വാതന്ത്ര്യമില്ല. ക്രിസ്തു നല്‍കുന്ന സ്വാതന്ത്ര്യത്തിലും തുറവിയിലും ജീവിതത്തെ നേരിടാന്‍ പാപ്പ യുവജനങ്ങളെ നിരന്തരം പ്രചോദിപ്പിച്ചുക്കൊണ്ടിരിയ്ക്കുന്നു. പാപം നല്‍കുന്ന കുറ്റബോധത്തെക്കാള്‍, ദൈവ സ്നേഹത്തിന്റെ പ്രത്യാശയില്‍ ജീവിയ്ക്കാന്‍ അദ്ദേഹം അവരെ ഓര്‍മിപ്പിയ്ക്കുന്നു.
ഫെര്‍ണാണ്ടോ മിരെയ്ലിസിന്റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ Two Popes’ – രണ്ട് പാപ്പമാര്‍’ എന്ന സിനിമയില്‍ പോപ് ബെനഡിക്റ്റ് (അന്തോണി ഹോപ്കിന്‍സ്) കഥാപാത്രം പോപ് ഫ്രാന്സിസിന്‍റെ കഥാപാത്രവുമായി (ജോനാഥന്‍ പ്രൈസ്)നടത്തുന്ന സുദീര്ഘ സംഭാഷണങ്ങളുണ്ട്. “നമ്മുടെ ബലഹീനതകളില്‍ പ്രകടമാകുന്ന ദൈവീക ഇടപെടലും വരപ്രസാദവും മറക്കാനാകുമോ? വാസ്തവത്തില്‍, ദൈവം നിന്റെ ചാരെ നടക്കാന്‍ ആത്മാവ് പ്രയോഗിയ്ക്കുന്ന ചില കുരുക്കുവഴികളാണവ. നിന്റെ കുറവിന്റെ കാസ ദൈവ സന്നിധിയിലെയ്ക്ക് ഉയര്‍ത്താന്‍ മനസാകുമ്പോള്‍ അവന്‍ നിനക്ക് കൃപയുടെ ശക്തി അതില്‍ പകര്‍ന്നു തരും’ എന്നത് ഏറെ ശ്രദ്ധേയമായ സംഭാഷണമായിരുന്നു. ഭീഷണിയായല്ല, പ്രതീക്ഷകളായാണ് യുവജനതയെയും അവരുടെ ആവേശത്തെയും കാണേണ്ടത് എന്നും അദ്ദേഹം സഭയിലെ മൂപ്പന്മാരോടും പുരോഹിതരോടും പറഞ്ഞുകൊണ്ടിരുന്നു.
ആത്മീയ ദര്‍ശനം
“ഞാന്‍ പരദേശിയായിരുന്നു.. നഗ്നനായിരുന്നു.. വിശക്കുന്നവനായിരുന്നു.. എന്ന ക്രിസ്തു വചനങ്ങളില്‍ ഊന്നിക്കൊണ്ടാണ് യൂറോപ്പിനോട് പാപ്പ കരുണയുടെ സുവിശേഷത്തെക്കുറിച്ച് സംസാരിച്ചത്. അശരണര്‍ക്കും അഭയാര്‍ഥികള്‍ക്കും കൂടൊരുക്കാന്‍ യൂറോപ്പിനോട് ആവശ്യപെട്ട പാപ്പയെ പക്ഷെ നമ്മള്‍ പ്രതിക്കൂട്ടിലാക്കുകയാണ് ചെയ്തത് എന്നത് മറന്നുകൂടാ. പരദേശിയ്ക്കും അനാഥനും വിധവയ്ക്കും സാധുവിനും കൂടൊരുക്കുവാന്‍ തന്റെ ദേവാലയം തുറന്നിടാന്‍ ആവശ്യപ്പെടുന്ന ദൈവശബ്ദമല്ലേ പാപ്പായില്‍ പ്രതിധ്വനിച്ചത്? വിശക്കുന്നവന്റെ മുന്നില്‍ അപ്പമായ് വേണം വചനം പ്രത്യക്ഷമാകുവാന്‍ എന്ന് പറഞ്ഞ അസ്സീസിയിലെ ഫ്രാന്സിസിനെയും, ഫ്രാന്‍സിസ് പാപ്പയില്‍ ലോകം പ്രതീക്ഷയോടെ കണ്ടൂ. കൊവിഡിന്റെ താണ്ഡവത്തില്‍ ഇറ്റലിയും യൂറോപ്പും ലോകം മുഴുവനും ഭയന്ന് വിറങ്ങലിച്ചപ്പോള്‍, ഇടറുന്ന കാലുകളോടെ എന്നാല്‍ പ്രതീക്ഷ വറ്റാത്ത ഹൃദയത്തോടെ ഏകനായി, ചാറ്റല്‍ മഴയിലൂടെ പ്രാര്‍ഥനാ പൂര്‍വ്വം നടന്നുപോയ ഫ്രാന്‍സീസ് പാപ്പയുടെ ചിത്രം ആരുടെ മനസ്സില്‍ നിന്നുമാണ് മാഞ്ഞുപോകുക. തന്റെ ജനത്തിനായി ദൈവതിരുമുമ്പില്‍ കേണപേക്ഷിച്ച മോശയെ, അബ്രഹാമിനെ ഓര്‍മിപ്പിച്ചു ആ സായാഹ്ന പ്രാര്‍ത്ഥന വേളയിലെ ഫ്രാന്‍സീസ് പാപ്പ. യുക്രൈയിനെ കൊലക്കളമാക്കുന്ന റഷ്യയുടെ വ്ലാഡിമീര്‍ പുട്ടിന് നേരെ വിരല്‍ ചൂണ്ടാന്‍ പാപ്പയിലെ നാഥാന്‍ പ്രവാചകന്‍ ധൈര്യപ്പെടുന്നതും, റഷ്യയിലെ സഹോദര ക്രൈസ്തവ സമൂഹത്തോടും അവിടുത്തെ പാത്രീയാക്കീസിനോടും നീതിയുടെ കൂടെ നില്‍ക്കാന്‍ ആവശ്യപ്പെടുന്നതുമെല്ലാം പാപ്പായില്‍ ജ്വലിയ്ക്കുന്ന അതേ ക്രിസ്തു മൂല്യബോധം കൊണ്ടാണ്.
ക്രിസ്തുവിനെ തന്റെ സമൂഹത്തിലും ജീവിതത്തിന്റെ സമസ്ത മേഖലകളിലും അനുഭവിയ്ക്കുകയും പ്രതിഫലിപ്പിയ്ക്കുകയും ചെയ്ത അസ്സീസിയിലെ ഫ്രാന്‍സിസിന്റെ ദര്‍ശനങ്ങളാണ് പാപ്പയെ മുന്നോട്ട് നയിയ്ക്കുന്നത്. സാഹചര്യം അനുകൂലമോ പ്രതികൂലമോ ആയാലും വചനം, ജീവിതംകൊണ്ടു പ്രഘോഷിയ്ക്കുവാന്‍ രണ്ട് ഫ്രാന്‍സീസുമാരും നമ്മളോട് ആവശ്യപ്പെടുന്നു. കേള്‍ക്കുവാന്‍ നമുക്ക് ന്യായമായും കടമയുണ്ട്. വചനം പറയുന്നു,
ആത്മീയത എന്നത് കേവല നിഷ്ക്രിയത്വമല്ല എന്നും അത് സക്രിയമായ ജീവിതത്തിന്റെ ഒരു നൈരന്തര്യമാണ് എന്നും അങ്ങനെയാണ് പാപ്പയുടെ ജീവിതം നമ്മെ ഓര്മിപ്പിയ്ക്കുന്നത്. ജീവിതത്തിന്റെ 88 വയസ്സ് പിന്നിട്ട ഈ മനുഷ്യനില്‍ സകല ജനതകളും പ്രതീക്ഷ വച്ചത് നിലപാടുകളിലെ സുതാര്യത കൊണ്ടാണ്.
സന്തോഷം എന്നത് എന്തെങ്കിലുമൊക്കെ നേടുന്നതോ എന്തെങ്കിലുമൊക്കെ ആകുന്നതോ അല്ല എന്നും ദൈവത്തോട് കൂടെ ആയിരിയ്ക്കുക എന്നതും സ്നേഹത്തിന്റെ പേരില്‍ മാത്രം പ്രവര്ത്തിയ്ക്കുക എന്നതുമാണെന്ന് പാപ്പ പഠിപ്പിയ്ക്കുന്നു. ക്രിസ്തുവിനെ തന്റെ സമൂഹത്തിലും ജീവിതത്തിന്റെ സമസ്ത മേഖലകളിലും അനുഭവിയ്ക്കുകയും പ്രതിഫലിപ്പിയ്ക്കുകയും ചെയ്ത അസ്സീസിയിലെ ഫ്രാന്‍സിസിന്റെ ദര്‍ശനങ്ങളാണ് പാപ്പയെ മുന്നോട്ട് നയിയ്ക്കുന്നത്. സാഹചര്യം അനുകൂലമോ പ്രതികൂലമോ ആയാലും വചനം, ജീവിതംകൊണ്ടു പ്രഘോഷിയ്ക്കുവാന്‍ രണ്ട് ഫ്രാന്‍സീസുമാരും നമ്മളോട് ആവശ്യപ്പെടുന്നു. കേള്‍ക്കുവാന്‍ നമുക്ക് ന്യായമായും കടമയുണ്ട്. വചനം പറയുന്നു, “ മനുഷ്യര്‍ നിങ്ങളുടെ സത്പ്രവര്‍ത്തികള്‍ കണ്ട്, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിയ്ക്കട്ടെ” (മത്തായി 5: 16)