സമാശ്ലേഷിക്കുകയെന്ന ആശയം പ്രഘോഷിക്കുകയല്ല ഫ്രാന്‍സിസ് പാപ്പ ചെയ്തത്; അദ്ദേഹം അത് ജീവിച്ചുകാണിച്ചു.

സമാശ്ലേഷിക്കുകയെന്ന ആശയം പ്രഘോഷിക്കുകയല്ല ഫ്രാന്‍സിസ് പാപ്പ ചെയ്തത്; അദ്ദേഹം അത് ജീവിച്ചുകാണിച്ചു.
Published on
  • ഡോ. ജോര്‍ജ് ജോണ്‍

ഹൃദയശൂന്യതയും പ്രദര്‍ശനപരതയും കൊണ്ട് വിദ്വേഷകലുഷിതമായ ലോകത്തിന് ഒരു ബദല്‍ മാര്‍ഗം ഫ്രാന്‍സിസ് പാപ്പാ നല്കി. അനുകമ്പയുടെ, കാരുണ്യത്തിന്റെ മാര്‍ഗം. നിരീശ്വരവാദികളോടുപോലും അദ്ദേഹം സംവദിച്ചു. ശാരീരികമാനസിക വെല്ലുവിളികള്‍ നേരിടുന്നവരെ ആശ്ലേഷിച്ചു; മതാന്തര സംവാദത്തിന്റെയും സൗഹാര്‍ദത്തിന്റെയും ശക്തനായ വക്താവായി.

എന്താണ് ആത്മീയത? വിശ്വാസപ്രമാണങ്ങളുടെ ആലാപനമോ ചേങ്ങലയുടെയും കൈമണികളുടെയും കിലുക്കലോ അല്ല. തന്നേക്കാള്‍ വലുതും മഹത്വമുള്ളതുമായ ഒന്നിനെ ആദരിക്കാന്‍ ഒരാള്‍ ഓരോ ദിനവും നടത്തുന്ന പ്രശാന്തമായ യജ്ഞമത്രേ. യഥാര്‍ഥ ആത്മീയത നിത്യവികസ്വരമാണ്; അത് ആരെയും ഒഴിവാക്കുന്നില്ല. മറ്റുള്ളവരുടെ ആവശ്യങ്ങളോടുള്ള അനുകമ്പയോടെയുള്ള ശ്രദ്ധയും കരുതലുമാണ്. ഏളിമയിലും സേവനമനോഭാവത്തിലും വേരൂന്നിയതാണത്. വ്രണിതവും വിഘടിതവുമായ ലോകം ആധ്യാത്മികതയുടെ ഒരു പുതിയ നിര്‍വചനം ഫ്രാന്‍സിസ് പാപ്പായിലൂടെ ശ്രവിച്ചു. വിശ്വാസംപോലും ആയുധമായി പലപ്പോഴും ഉപയോഗിക്കപ്പെടുന്നു. പ്രശാന്തമായ ഒരു വിപ്ലവം തന്നെയാണ് പാപ്പാ നടത്തിയത്. വ്യവസ്ഥാപിത സ്ഥാപനങ്ങളെ ഇടിച്ചുനിരത്തിക്കൊണ്ടല്ല അദ്ദേഹം അത് നിര്‍വഹിച്ചത്. പ്രത്യുത, ആശിസ്സിന്റെ, ആശ്ലേഷത്തെ നിത്യ വികസ്വരമാക്കിക്കൊണ്ടാണ്.

സര്‍വാശ്ലേഷിയായ ആധ്യാത്മികതയുടെ ഈ ദര്‍ശനം വിശ്വാസത്തെക്കുറിച്ചുള്ള ധാരണയെ പുനസൃഷ്ടിക്കുന്നതിന് ലോകത്തെ സഹായിച്ചു. മാര്‍പാപ്പയോട് സ്വവര്‍ഗാനുരാഗത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു, ''അവരെ വിധിക്കാന്‍ ഞാന്‍ ആരാണ്?'' നൂറ്റാണ്ടുകളായുള്ള വിശ്വാസ പാരമ്പര്യത്തിന്റെ തീവ്രമായ നിലപാടുകള്‍ വച്ചു പുലര്‍ത്തുന്നവരെ നിരായുധരാക്കാന്‍ പോന്നതായിരുന്നു ആ ചോദ്യവും വാക്യവും. ഒഴിവാക്കുന്നതിനുപകരം ആശ്ലേഷിക്കുകയും ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന ഒരു സഭയെയാണ് ഇത് സൂചിപ്പിക്കുന്നത്. റോമന്‍ ജയിലിലെ മുസ്ലീം വനിതയുടെ കാല്‍ കഴുകിയും കുടിയേറ്റക്കാരായ കുടുംബങ്ങളെ ആശീര്‍വദിച്ചതും ഭവനരഹിതരോടൊപ്പം വിശുദ്ധ പത്രോസിന്റെ നിഴലിലിരുന്നുകൊണ്ട് ഭക്ഷണം കഴിച്ചതുമെല്ലാം അദ്ദേഹം നടത്തിയ നിശ്ശബ്ദ വിപ്ലവമായിരുന്നു. അതിന് ഇടിമുഴക്കത്തിന്റെ കാതടപ്പിക്കുന്ന ശബ്ദമുണ്ടായിരുന്നില്ല. അതൊരു മൃദുലമന്ത്രണമായിരുന്നു.

ഈ സര്‍വാശ്ലേഷത്തിന്റെ ചാരുതയാര്‍ന്ന ചൈതന്യം ആഗോളതലത്തില്‍ സഹായ മെത്തിക്കുന്നതിന് കളമൊരുക്കി 2017ല്‍ ബംഗ്ലാദേശിലെ റോഹിംഗ്യന്‍ അഭയാര്‍ഥികളെ കണ്ടയുടനെ അവരുടെ കരങ്ങള്‍ പിടിച്ചുകൊണ്ട് മൃദുലമായി ഇങ്ങനെ മന്ത്രിച്ചു. 'ഇന്ന് ദൈവസാന്നിധ്യത്തെ റോഹിംഗ്യന്‍സ് എന്നുകൂടി വിളിക്കപ്പെടുന്നു. ഒരു വിദേ ശരാജ്യത്തു വന്ന് നടത്തിയ തന്ത്രപരമായ ഒരു അനുകമ്പാ പ്രകടനവും പ്രസ്താവ നയും ആയിരുന്നില്ല അത്. പ്രത്യുത, ദൈവശാസ്ത്രപരമായ ഒരു സ്ഥിരീകരണം തന്നെയായിരുന്നു. ഫ്രാന്‍സിസ് പാപ്പായുടെ അഭിപ്രായത്തില്‍ മാര്‍ബിള്‍ കൊട്ടാരങ്ങ ളില്‍ അല്ല, ദൈവം അധിവസിക്കുന്നത്. മറിച്ച്, വ്രണിതമായ മാനുഷ്യകത്തിലാണ്. കൂടക്കൂടെ ഉപേക്ഷിക്കപ്പെടുകയും വിസ്മൃതിയിലേക്ക് തള്ളപ്പെടുകയും ചെയ്തവരിലാണ്.

ഇറ്റലിയില്‍ നിന്നുള്ള കുടിയേറ്റക്കാരായ മാതാപിതാക്കളുടെ മകനായിട്ടാണ് ഹോര്‍ഹെ മരിയോ ബെര്‍ഗോഗ്ലിയോ 1936ല്‍ ജനിച്ചത്. പാവപ്പെട്ടവരായ തൊഴിലാളി കളുടെയിടയിലാണ് അദ്ദേഹം വളര്‍ന്നുവന്നത്. ഒരു കെമിസ്ട്രി ലബോറട്ടറിയില്‍ തൂപ്പു കാരനായും ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ സാഹിത്യം പഠിപ്പിക്കുന്ന അധ്യാപകനായും, ഒരു നിശാക്ലബ്ബില്‍ കുഴപ്പം ഉണ്ടാക്കുന്നവരെ പിടിച്ചുമാറ്റുന്ന ബൗണ്‍സറായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ഇരുപതുവയസ്സ് പ്രായമാകുന്നതിനുമുമ്പ് തനിക്കുണ്ടായ ഒരു മാരകരോഗം മൂലം ശ്വസകോശത്തിന്റെ പകുതിയും മുറിച്ചുമാറ്റേണ്ടിവന്നു. ജീവിത ത്തിന്റെ ക്ഷണഭംഗുരതയെക്കുറിച്ച് ആഴത്തിലുള്ള അവബോധം അദ്ദേഹത്തിനുണ്ടാ കാന്‍ ഈ അനുഭവം അദ്ദേഹത്തെ സഹായിച്ചു.

ഈശോസഭയിലൂടെയുള്ള അദ്ദേഹത്തിന്റെ സ്വഭാവരൂപവത്കരണം, നീതി, വിദ്യാ ഭ്യാസം, എളിമ എന്നീ വിഷയങ്ങളില്‍ കൂടുതല്‍ ആഴത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തിന് ഇടയാക്കി. ബ്യൂനസ് ഐറിസില്‍ ആര്‍ച്ചുബിഷപ്പ് ആയിരിക്കവെ, ബസ്സില്‍ യാത്ര ചെയ്തും ലളിതമായ ഒരു ഫഌറ്റില്‍ താമസിച്ചും കൂടക്കൂടെ അവിടത്തെ ചേരിപ്രദേശ ങ്ങള്‍ സന്ദര്‍ശിച്ചും അദ്ദേഹം തന്റെ ലാളിത്യവും മുന്‍ഗണനകളും വ്യക്തമാക്കി. ചേരി യിലെ ജനങ്ങളെ സന്ദര്‍ശിക്കുക വഴി പിന്നീട് അദ്ദേഹത്തെ സ്‌നേഹപൂര്‍വം പാവപ്പെ ട്ടവരുടെ പാപ്പാ' എന്നും വിശേഷിപ്പിക്കുകയുണ്ടായി. 2013ല്‍ മാര്‍പ്പാപ്പയായി തിരഞ്ഞ ടുക്കപ്പെട്ടപ്പോള്‍ അദ്ദേഹം സ്വീകരിച്ച പേരുതന്നെ ശാന്തമായ ഒരു വിപ്ലവത്തിന് നാന്ദി കുറിച്ചുകൊണ്ടുള്ള ധീരമായ പ്രഥമ തീരുമാനമായിരുന്നു. ദാരിദ്ര്യം, സമാധാനം, പരി സ്ഥിതി എന്നിവയുടെ വിശുദ്ധനായ ഫ്രാന്‍സിസ് അസ്സീസിയുടെ പേരാണദ്ദേഹം സ്വീക രിച്ചത്. മാര്‍പ്പാപ്പയുടെ ഔദ്യോഗിക വസതി വേണ്ടെന്നുവച്ച് ലളിതമായ ഒരു ഗസ്റ്റ് ഹൗസില്‍ താമസിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. സന്ദേശം വളരെ വ്യക്തമായി രുന്നു. പത്രോസിന്റെ സിംഹാസനം ലാളിത്യത്തിന്റെ ഇരിപ്പിടമാക്കാനും സാധിക്കും. മാര്‍പ്പാപ്പായെ സന്ദര്‍ക്കുന്നു.

2024 ജനുവരി മാസം മാര്‍പ്പാപ്പയെ സന്ദര്‍ശിക്കാനുള്ള അനുമതി ലഭിക്കാന്‍ എനിക്കു ഭാഗ്യമുണ്ടായി. എന്റെ മനസ്സില്‍ മായാത്ത മുദ്രപതിപ്പിച്ച ആ കണ്ടുമുട്ടലിന്റെ നിമിഷം വ്യക്തമായി ഞാന്‍ ഇന്നുമോര്‍ക്കുന്നു. ആ സന്ദര്‍ശനത്തിന്റെ ആഡംബരഗാംഭീര്യ മഹ ത്ത്വമൊന്നുമല്ല, അതിലന്തര്‍ഭവിച്ച ആഴമായ മനുഷ്യത്വവും സാന്ദ്രമായ മാനവികത യുമാണ് എന്നെ സ്വാധീനിച്ചത്. എന്നോടൊപ്പം ആ സന്ദര്‍ശനമുറിയില്‍ പ്രമുഖരായ പല വ്യക്തികളും തീര്‍ഥാടകരും പലതും തേടിയും അന്വേഷിച്ചുമെത്തുന്ന എന്നെപ്പോലെയുള്ള പലരും സന്നിഹിതരായിരുന്നു. പ്രത്യാശ ആവശ്യമായ ഒരാളായിരുന്നു ഞാന്‍. ഹ്രസ്വമായ ആ കണ്ടുമുട്ടലില്‍ എനിക്ക് അത് കരഗതമാക്കാന്‍ സാധിച്ചു.

ഞാനൊരു കത്തോലിക്കനല്ല. ഏതെങ്കിലുമൊരു പ്രത്യേക അപേക്ഷയെ അജണ്ടയോ ആയിട്ടല്ല ഞാനവിടെ എത്തിയത്. അതിലും എത്രയോ ലളിതമായ ലഘുവായ ഒന്നാണ് എനിക്കു വേണ്ടിയിരുന്നത്. പല വിഷമങ്ങളും വെല്ലുവിളികളും നേരിടുമ്പോള്‍ വേണ്ട പ്രത്യാശയും ആത്മവിശ്വാസവും. അദ്ദേഹത്തിന്റെ മഹാസാന്നിത്തില്‍ എനിക്കത് സംലഭ്യമായി, പറന്നുപോകുന്ന ആ നിമിഷത്തില്‍ത്തന്നെ!

നന്മനിറഞ്ഞവനും സ്ഥിതിപ്രജ്ഞനുമായ ഒരു മഹാമനീഷിയുടെ ദിവ്യസാന്നിധ്യ ത്തില്‍ എന്താണ് സംഭവിക്കുകയെന്നു ഭാഷകൊണ്ട് വാക്കുകളില്‍ അവതരിപ്പിക്കുക പ്രയാസമുള്ള കാര്യമാണ്. അദ്ദേഹത്തില്‍ ഉണ്ടായിരുന്നത് സാന്ദ്രമായ പ്രശാന്തിയാ ണ്. മറ്റുള്ളവരെ ശ്രവിക്കുന്ന മഹത് സാന്നിധ്യം ലോകത്തിന്റെ ബഹങ്ങളും കോലാഹ ലങ്ങളും ദൂരീകരിക്കുന്ന സാന്നിധ്യം. എന്റെ ജോലിയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും അദ്ദേഹം ചോദിച്ചത് കേവലം എളിമ കൊണ്ടല്ല, പ്രത്യുത എന്നെക്കുറിച്ച് അറിയാനുള്ള ആത്മാര്‍ഥമായ ആഗ്രഹവും ജിജ്ഞാസയും കൊണ്ടാണ്. എന്നില്‍നിന്ന് എന്തോ അക ന്നുപോയതുപോലുള്ളൊരനുഭവം. എനിക്കൊരു ഭാരക്കുറവും ലഘുത്വവും അനുഭവ വേദ്യമായി. ഞാന്‍ കൂടുതല്‍ ധീരനായതുപോലെ തോന്നി. ആ സന്ദര്‍ശനം കഴിഞ്ഞ് ഞാന്‍ മടങ്ങിയത് വ്രണിതമെങ്കിലും മനോഹരമായ ഈ ലോകം വെല്ലുവിളികളോടെ ജീവിക്കാനും പൊരുതാനും യോഗ്യമാണെന്ന ഉദാത്തമായ ചിന്തയോടെയാണ്. അദ്ദേഹം എനിക്കു നല്കിയ സമ്മാനമാണത്. തിരിച്ചു ഞാന്‍ കൊച്ചിയിലെ വീട്ടിലെത്തിയപ്പോള്‍ എന്നെ സ്വാഗതം ചെയ്തത്, മാര്‍പ്പാപ്പ സ്വന്തം കൈയൊപ്പു ചാര്‍ത്തി എനിക്ക് അയച്ചു തന്ന അപ്പസ്‌തോലിക ആശംസാപത്രമാണ്. സാധാരണമായി മാര്‍പ്പാപ്പയുടെ കത്തു കള്‍ എഴുതി ഒപ്പുവയ്ക്കുന്നത് വത്തിക്കാനിലെ സെക്രട്ടറിമാരായ കര്‍ദീനാള്‍മാരാണ്. ഇത്തരം ഒരു കത്ത് വളരെ വിരളമായി മാത്രം എഴുതപ്പെടുന്ന, മാര്‍പ്പാപ്പയുടെ സ്വന്തം കൈയൊപ്പ് ചാര്‍ത്തപ്പെടുന്ന ഒന്നാണ്.

  • സമൂലവും സാര്‍ഥകവുമായ കാരുണ്യത്തിന്റെ സുസ്ഥിരമായ പ്രഭാവം

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ദര്‍ശനം മതബോധനഗ്രന്ഥങ്ങളില്‍ ഉള്‍പ്പെട്ടില്ലായെങ്കിലും അദ്ദേഹത്തിന്റെ നടപടികളില്‍ അതിന്റെ പ്രകടമായ സൂചനകള്‍ ഉണ്ട്. 'സമാശ്ലേഷിക്കുക'യെന്ന ആശയം പ്രഘോഷിക്കുകയല്ല ഫ്രാന്‍സിസ് മാര്‍പാപ്പ ചെയ്തത്. അദ്ദേഹം അത് ജീവിച്ചുകാണിച്ചു. നിരീശ്വരവാദികളോടുപോലും അദ്ദേഹം സംവദിച്ചു. ശാരീരികമാനസിക വെല്ലുവിളികള്‍ നേരിടുന്നവരെ ആശ്ലേഷിച്ചു. മതാന്തര സംവാദത്തിന്റെയും സൗഹാര്‍ദത്തിന്റെയും ശക്തനായ വക്താവായി. അദ്ദേഹത്തിന്റെ ചാക്രികലേ ഖനങ്ങള്‍ അടിയന്തരമായ കാലാവസ്ഥാ നീതിയെക്കുറിച്ചും സാമ്പത്തിക ധാര്‍മികത യെക്കുറിച്ചും തൊഴിലിന്റെ അന്തസ്സിനെക്കുറിച്ചും പ്രതിപാദിക്കുന്നവയത്രെ. ഫാല്ലി തൂത്തി (ഏവരും സോദരര്‍) എന്ന ചാക്രിക ലേഖനത്തില്‍ വിഭാഗീയതയിലേക്കും ധ്രുവീകരണത്തിലേക്കും കൂപ്പുകുത്തുന്ന ലോകത്തില്‍ സാഹോദര്യത്തിനും സമാധാനപരമായ സഹവര്‍ത്തിത്വത്തിനും സഹകരണത്തിനുമായാണ് പാപ്പ അഭ്യര്‍ഥിക്കുന്നത്.

ഫ്രാന്‍സിസ് പാപ്പായുടെ ദൈവശാസ്ത്രം ആചാരാനുഷ്ഠാനപരമായ യാഥാസ്ഥിതികത്വമെന്നതല്ല. ശരിയായ ജീവിതരീതിയും പ്രവര്‍ത്തനവുമാണ് കൂടുതല്‍ നിര്‍ണാ യകം. ഓര്‍ത്തഡോക്‌സിയല്ല; ഓര്‍ത്തോ പ്രാക്‌സിസാണത്. പാരമ്പര്യവാദികളെ അദ്ദേഹം അല്പം കോപിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തിട്ടുണ്ടാകാം. എന്നാല്‍ അദ്ദേഹം ദശലക്ഷക്കണക്കിനാളുടെ ഹൃദയങ്ങളെ സ്പര്‍ശിച്ചു. അദ്ദേഹം കൂടുതല്‍ രാഷ്ട്രീയം കലര്‍ത്തി എന്നു പറഞ്ഞ വിമര്‍ശകരുണ്ട്. യഥാര്‍ഥത്തില്‍, ആഴമായ വ്യക്തി ബന്ധമാണ് അദ്ദേഹം ഏവരോടും പുലര്‍ത്തിയത്. എന്താണ് വിശ്വാസം? മറ്റുള്ളവരുടെ വേദനകളിലേക്ക് പ്രവേശിക്കാനുള്ള ധീരതയല്ലാതെ മറ്റൊന്നുമല്ല, അത്.

ക്രിസ്തീയതയക്ക് പുതിയൊരു നിര്‍വചനം മാര്‍പാപ്പ നല്കിയിട്ടില്ല. ക്രിസ്തീയത യുടെ അടിസ്ഥാനമൂല്യങ്ങളായ കരുണ, എളിമ, നീതി, സ്‌നേഹം എന്നിവയെക്കുറിച്ച് ലോകത്തെ ഓര്‍മപ്പെടുത്തുക മാത്രമാണ് അദ്ദേഹം ചെയ്തത്. ആത്മീയമായ അധി കാരം പരിണാമരണീയമായി രൂപാന്തരപ്പെടുത്തുന്നതിന് ഇടിമുഴക്കത്തിന്റെ ശബ്ദം വേണമെന്നില്ലായെന്ന്. അദ്ദേഹത്തിന്റെ പാപ്പാസ്ഥാനത്തിന്റെ ശക്തിചൈതന്യം പ്രക ടമാവുന്നത് അതിന്റെ സ്ഥാപനങ്ങളുടെ കരുത്തിലല്ല, മറിച്ച് അതിന്റെ കാരുണ്യത്തിന്റെ ഊര്‍ജത്തിലാണ്.

ഹൃദയശൂന്യതയും പ്രദര്‍ശനപരതയുംകൊണ്ട് വിഷകലുഷിതമായ ലോകത്തിന് ഒരു ബദല്‍ മാര്‍ഗം മാര്‍പ്പാപ്പാ നല്കി. അനുകമ്പയുടെ, കാരുണ്യത്തിന്റെ മാര്‍ഗം. അത് കാരുണ്യത്തിന്റെയും കരുതലിന്റെയും സ്ഥിതപ്രജ്ഞമായ എല്ലാവരെയും സമാശ്ലേഷി ക്കുന്നതുമായ ഒരു ജീവിതശൈലിയാണ്.

ലോകത്തില്‍ വിള്ളലുകളും വിദ്വേഷവും നിലനില്‍ക്കുമ്പോള്‍ കീഴടങ്ങാത്ത വിപ്ല വകാരിയായി നിലകൊണ്ടു. ആത്മാക്കളുടെ ഇടയനായി വര്‍ത്തിച്ച അദ്ദേഹം സൗഖ്യം നല്കിയത് ഉത്തരവുകള്‍ കൊണ്ടല്ല. പ്രത്യുത, അന്തസ്സ് പുലര്‍ത്തിക്കൊണ്ടാണ്. ആചാ രബദ്ധമായ വിശ്വാസപ്രമാണങ്ങളല്ല, അദ്ദേഹത്തിന്റെ സാന്നിധ്യം മൂലമാണ് അത് സാധ്യ മായത്. അദ്ദേഹം ഒരു പടച്ചട്ട അണിയുകയോ പതാകയുയര്‍ത്തുകയോ ചെയ്തില്ല. അദ്ദേഹം സന്ദര്‍ശിച്ച എല്ലാ ഇടങ്ങളിലും നിരാശയെ നിരായുധമാക്കി. അതിര്‍ത്തികള്‍ക്ക പുറം പോയി സ്‌നേഹിക്കാന്‍ ധീരത കാണിച്ച അദ്ദേഹം വിധി കല്പിക്കുന്നതിനേ ക്കാള്‍ കാരുണ്യത്തെ ഉയര്‍ത്തിപ്പിടിക്കുക വഴി നമ്മെ ഒരു കാര്യം ഓര്‍മിപ്പിച്ചു: വിശ്വാസം അതിന്റെ ഏറ്റവും സുന്ദരമായ രൂപത്തില്‍ സാക്ഷാത്കൃതമാകുന്നത് ചപലതകളെ യെല്ലാം മാനുഷികമായ ആര്‍ദ്രതയോടെ ആദ്യമേതന്നെ കാണുമ്പോഴാണ്. ഒരു വ്യക്തിക്ക് തഴച്ചുവളരാനും വികസിക്കാനും സാധ്യമാവുക അപ്പോഴാണ്.

വിഭാഗീയതയും ധ്രുവീകരണവും കൊണ്ട് തളര്‍ന്നുകൊണ്ടിരിക്കുന്ന ലോകത്തില്‍ കാരുണ്യത്തില്‍ ആരംഭിക്കുന്ന സൗമ്യമായ വിപ്ലവമാണ് മറ്റേതു വിപ്ലവത്തെക്കാളും ആശാസ്യമായത്.

  • പരിഭാഷ: ഡോ. മാത്യു കുരിശുംമൂട്ടില്‍

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org