ജീവനൈതികശാസ്ത്രത്തിന്റെ അഹിംസാത്മക അടയാളപ്പെടുത്തലുകള്‍

ജീവനൈതികശാസ്ത്രത്തിന്റെ 
അഹിംസാത്മക 
അടയാളപ്പെടുത്തലുകള്‍
Published on

അടുത്തിടെ ഒരു സുഹൃത്തുമായി ബന്ധങ്ങളെക്കുറിച്ചു (Friendship or Relationship) നടത്തിയ സംഭാഷണം കാര്യഗൗരവമുള്ളതായി തോന്നുന്നു: ബന്ധങ്ങളെല്ലാം ഒരു തരം Investment ആണെന്നായിരുന്നു അവരുടെ അഭിപ്രായം. സ്വാഭാവികമായ എന്റെ വിയോജിപ്പ് ഞാന്‍ തുറന്നു പറഞ്ഞു: അതെങ്ങനെ ശരിയാകും, കാരണം തിരിച്ച് കൃത്യമായി എന്തെങ്കിലും (Return) പ്രതീക്ഷിച്ചുകൊണ്ടു ബന്ധങ്ങള്‍ സ്ഥാപിക്കുന്നത് ബന്ധങ്ങളുടെ നിലനില്‍പ്പിനെതന്നെ ചോദ്യം ചെയ്യുന്നതാകില്ലേ? നിസ്വാര്‍ത്ഥതയല്ലേ ബന്ധങ്ങളുടെ കാതല്‍? ഒടുവില്‍ ഞങ്ങളുടെ സംഭാഷണം ബന്ധങ്ങളുടെ നിര്‍വചനത്തിലുടക്കി അവസാനിച്ചു: Friendship or Relationship is a way of life. സൗഹൃദവും ബന്ധങ്ങളുമെല്ലാം ജീവിതവഴികളോ ജീവിതശൈലികളോ ആണ്. നിസ്വാര്‍ത്ഥമായ ജീവിതചര്യകള്‍. ജീവനെ സംരക്ഷിക്കുന്ന, ജീവന്റെ ധാര്‍മ്മികതയ്ക്ക് ആത്യന്തികമായി വിലകല്‍പ്പിക്കുന്ന ഒരു ജീവിതശൈലിക്കുവേണ്ടിയുള്ള യാത്രയിലാണ് സമാധാനകാംഷികളായ ഭൂരിഭാഗം മനുഷ്യരും. ആ യാത്ര ചെന്നെത്തുന്നത് ജീവന്റെ ധാര്‍മ്മികതയില്‍ അക്രമരാഹിത്യത്തിനോ അഥവാ അഹിംസയ്‌ക്കോ വ്യക്തവും കൃത്യവുമായ ഇടം പതിച്ചുനല്‍കുന്ന ഒരു ജീവനൈതികശാസ്ത്രത്തിലാണ് (Bioethics).

ജീവനു പിന്നാലെയുള്ള കൗതുക കരവും എന്നാല്‍ തീര്‍ത്തും ധാര്‍മ്മികവുമായ അന്വേഷണങ്ങളുടെ പരിണതഫലമായി പരിഗണിക്കാവുന്ന ഒരു ശാസ്ത്രശാഖയാണ് ബയോഎത്തിക്‌സ് അഥവാ ജീവനൈതികശാസ്ത്രം. ജീവന്റെ ധാര്‍മ്മികത അല്ലെങ്കില്‍ ഭൗതിക അസ്തിത്വത്തിന്റെ നൈതികത എന്നൊക്കെ ബയോ എത്തിക്‌സിനെ വിശേഷിപ്പിക്കാവുന്നതാണ്. സാമൂഹികവും പാരിസ്ഥിതികവും ആഗോളവുമായ ആരോഗ്യ-ശാസ്ത്ര വിഷയങ്ങളിലെ ധാര്‍മ്മികതയെക്കുറിച്ച് വിശദമായി പഠിക്കുന്ന ബയോ എത്തിക്‌സ്, പൊതുജനാരോഗ്യം, പാരിസ്ഥിതിക സംരക്ഷണം, ജനസംഖ്യാ ധാര്‍മ്മികത, ജീവജാലങ്ങളുടെ പരിപാലനം എന്നീ മേഖലകളില്‍ ഉയര്‍ന്നുവരുന്ന ധാര്‍മ്മിക ചോദ്യങ്ങളെ ക്രിയാത്മകമായി അഭിസംബോധന ചെയ്യുന്ന ഒരു ധാർമ്മിക-ശാസ്ത്രീയ സമീപനമായിട്ടാണ് വളര്‍ന്നുവരുന്നത്. മനുഷ്യജീവിതത്തെ ചുറ്റിപ്പറ്റിയുള്ള നാല് പ്രധാന ബന്ധങ്ങള്‍ ഈ ധാര്‍മ്മികവിചാര ങ്ങളുടെ ഭാഗമാകുന്നുണ്ട് : മനുഷ്യനും അവന്റെ ശരീരവും തമ്മില്‍, മനുഷ്യനും അവന്റെ ജീവന്‍ രക്ഷിക്കാനും മെച്ചപ്പെടു ത്താനുമുള്ള സാങ്കേതികവിദ്യകളും തമ്മില്‍, മനുഷ്യനും പ്രകൃതിയും തമ്മില്‍, ഏറ്റും ഒടുവിലായി മനുഷ്യനും അവന്റെ തന്നെ സ്വാതന്ത്ര്യവും തമ്മില്‍. ഈ വിധത്തിലുളള നാല് സുപ്രധാന ബന്ധങ്ങളുടെ അളവുകോലുകൊണ്ട് ജീവന്റെ ധാര്‍മ്മികതയുടെ സംരക്ഷണത്തില്‍ അഹിംസയെ ഉള്‍ചേര്‍ക്കുന്ന ബയോഎത്തിക്‌സ് ആനുകാലിക സമൂഹത്തിന് വലിയൊരു ഓര്‍മ്മപ്പെടുത്തലാണ് നല്‍കുന്നത്: ജീവന്റെ സംരക്ഷകരാകുക.

കത്തോലിക്കാ ജീവധാര്‍മ്മികതയുടെ അടിസ്ഥാനം തന്നെ ജീവന്റെ പരിശുദ്ധിയിലുള്ള വിശ്വാസമാണ്. ജീവന്റെ മൂല്യം മാനുഷികാധി കാരത്തിനും വിലയിരുത്തലിനും ഉപരിയാ ണെന്നും ജീവന്റെ ഉടയവനായ ദൈവം മനുഷ്യനെ ജീവന്റെ സംരക്ഷകനായി വിലമതിക്കുന്നു എന്നതും കത്തോലിക്കാ ജീവനൈതിക ശാസ്ത്രത്തിന്റെ പ്രധാന പഠനങ്ങളുടെ ഭാഗമാണ്.

ബയോഎത്തിക്‌സില്‍ തന്നെ കത്തോലിക്കാ ജീവനൈതിക ശാസ്ത്രം (Catholic Bioethics) വൈദ്യശാസ്ത്രവും, ജീവശാസ്ത്രഗവേഷണവും, ജീവശാസ്ത്രസാങ്കേതികവിദ്യകളും ഉയര്‍ത്തുന്ന ധാര്‍മ്മികവും, നിയമപരവും, രാഷ്ട്രീയവും, സാമൂഹികവുമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അഹിംസയ്ക്ക് (Nonviolence) പ്രത്യേകമായ സ്ഥാനം കൊടുക്കുന്നു എന്നത് തീര്‍ത്തും അഭിമാനാര്‍ഹമാണ്. കത്തോലിക്കാ ജീവധാര്‍മ്മികതയുടെ അടിസ്ഥാനം തന്നെ ജീവന്റെ പരിശുദ്ധിയിലുള്ള വിശ്വാസമാണ്. ജീവന്റെ മൂല്യം മാനുഷികാധികാരത്തിനും വിലയിരുത്തലിനും ഉപരിയാണെന്നും ജീവന്റെ ഉടയവനായ ദൈവം മനുഷ്യനെ ജീവന്റെ സംരക്ഷകനായി വിലമതി ക്കുന്നു എന്നതും കത്തോലിക്കാ ജീവനൈതിക ശാസ്ത്രത്തിന്റെ പ്രധാന പഠനങ്ങളുടെ ഭാഗമാണ്.

ജീവനെ കേന്ദ്രീകരിച്ചുള്ള ധാർമ്മിക അന്വേഷണങ്ങള്‍ സൈദ്ധാന്തികമായി മുന്‍തൂക്കം നല്‍കുക അഹിംസ അഥവാ അക്രമരാഹിത്യത്തിനു തന്നെയാണ് എന്നത് ബയോഎത്തിക്‌സിന്റെ പരിണാമവീഥികള്‍ തന്നെ സാക്ഷ്യ പ്പെടുത്തുന്നതാണ്. അമേരിക്കന്‍ ബയോഎത്തിക്സിസ്റ്റായ വാറന്‍ തോമസ് റീക്കിന്റെ അഭിപ്രായത്തില്‍ ജീവശാസ്ത്രത്തിന്റെയും ആരോഗ്യ ത്തിന്റെയും ധാര്‍മ്മികവശങ്ങളെ വ്യത്യസ്ത ധാര്‍മ്മികരീതിശാസ്ത്രങ്ങള്‍ ഉപയോഗിച്ചും വിവിധങ്ങളായ വിഷയങ്ങളെ കൂട്ടിയിണക്കിയും നടത്തുന്ന ക്രമബദ്ധമായ പഠന മാണ് ബയോഎത്തിക്‌സ് അഥവാ ജീവനൈതികശാസ്ത്രം. ചിട്ടയായ രീതിയില്‍ അഹിംസാബദ്ധമായ നിലപാടുകള്‍, ജീവനെ സംബന്ധി ക്കുന്ന തീരുമാനങ്ങളില്‍ കൈക്കൊ ള്ളുന്ന ഈ ധാര്‍മ്മികശാസ്ത്രത്തിന്റെ വ്യവസ്ഥാപിതമായ ഉരുത്തിരിയല്‍ തന്നെ, നീചവും മനുഷ്യത്വരഹിതവു മായ ചരിത്രത്തിലെ ചില കറുത്ത ഏടുകള്‍ക്കെതിരെയുളള ജീവശാസ്ത്ര ത്തിന്റെ അക്രമരാഹിത്യ അടയാളപ്പെടുത്തലാണ്.

പരിധികളെയും പരിമിതികളെയും ബോധപൂർവം മറന്ന് അപരന്റെ ജീവനെ സംരക്ഷിക്കാന്‍ സ്വന്തം സുഖവലയത്തെ ഭേദിച്ച് ഇറങ്ങിപുറപ്പെടുന്ന വിജാതീയനാണ് ഏവരുടെയും നല്ല അയല്‍ക്കാരനെന്ന് പഠിപ്പിച്ച ക്രിസ്തുവിനെ വെല്ലുവിളിക്കുന്ന, നാണിപ്പിക്കുന്ന തരത്തില്‍ ജീവ സംരക്ഷണ പ്രയത്‌നങ്ങള്‍ വിശ്വാസത്തിന്റെ, അക്രമ രാഹിത്യത്തിന്റെ പൊയ്മുഖങ്ങള്‍ അണിയിപ്പിച്ച് സമുദായ-വർഗ സംരക്ഷണ യത്‌നങ്ങളായി അധഃപതിക്കുന്നതില്‍ വിലാപമുണ്ട്.

മനുഷ്യരെ വെറും ഉപകരണങ്ങളായി കണക്കാക്കിയി രുന്ന ക്രൂരമായ വൈദ്യശാസ്ത്ര പരീക്ഷണങ്ങള്‍ക്കെതിരെയുള്ള ഫലപ്രദമായ പ്രതികരണമായിട്ടാണ് ബയോഎത്തിക്‌സ് പിറവിയെടുക്കുക. നാസികള്‍ മനുഷ്യരില്‍ നടത്തിയ പരീക്ഷണങ്ങള്‍, കറുത്ത വംശജരായ അമേരിക്കക്കാരില്‍ നടത്തിയ ടസ്‌കെജി സിഫിലിസ് പരീക്ഷണം, ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടികളില്‍ നടത്തിയ വില്ലോബ്രൂക്ക് ഹെപ്പെറ്റൈറ്റിസ് പഠനങ്ങള്‍ എന്നീ ദുരന്ത കഥകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടുക്കൊ ണ്ടാണ് ക്ലിനിക്കല്‍ ഗവേഷണങ്ങളില്‍ പങ്കെടുക്കുന്ന ദുര്‍ബലരായ നിസ്സഹായരായ മനുഷ്യരെ സഹായിക്കാനും ജീവന്റെ മൂല്യം ഉയര്‍ത്തിപ്പിടിക്കാനും ആയി ആരംഭദശയില്‍ ജീവനൈതിക ശാസ്ത്ര തത്വങ്ങള്‍ രൂപമെടുത്തത്. ജീവന്റെ സംരക്ഷണം തന്നെയാണ് എക്കാലത്തെയും ബയോഎത്തിക്‌സിന്റെ പ്രഥമവും പ്രധാനവുമായ പരിഗണന.

വിവേകപരവും സ്വാര്‍ത്ഥവുമായ തിരഞ്ഞെടുപ്പുകളെ സാമാന്യ വല്‍ക്കരിക്കുകയും പ്രമാണവല്‍ക്ക രിക്കുകയും ചെയ്യുന്ന ഇന്നിന്റെ പ്രബലസംസ്‌കാരത്തില്‍ ഒരു കൂട്ടം സഞ്ചാരികളുടെ യാത്ര സംസാര വിഷയമാകുന്നുണ്ട്: ഏകദേശം ഏഴോളം പേരടങ്ങുന്ന ചെറിയൊരു കൂട്ടം സഞ്ചാരികള്‍, നിയതമായ ചര്യകളോ ക്രമങ്ങളോ ഇല്ല അവരുടെ യാത്രയ്ക്ക് - യാത്ര അവസാനിപ്പിക്കണം എന്ന് ഏഴുപേര്‍ക്കും ഒരേപോലെ തോന്നിയാല്‍ മാത്രം യാത്ര അവസാനിപ്പിച്ച് ഏറ്റവും ഒടുവില്‍ ചെന്നെത്തുന്ന ഇടത്തില്‍ വാസമുറപ്പിക്കണം. യാത്രയ്ക്കിടയില്‍ വിശ്രമിക്കണമെന്ന പൊതുതീരുമാനത്തിനു വിപരീതമായി സ്വതന്ത്രമായി ഓരോരുത്തര്‍ക്കും തോന്നുന്ന ഇടത്തില്‍ തങ്ങാനാവില്ല, യാത്ര നിറുത്താനാവില്ല. പൊതു തീരുമാനമാണ് ആ ചെറിയ സഞ്ചാര കൂട്ടത്തിന്റെ പ്രമാണഗ്രന്ഥം. അങ്ങനെ ഒരിക്കല്‍ ദുര്‍ഘടമായ കല്ലുകള്‍ നീളുന്ന വഴിയിലൂടെ അവരുടെ യാത്ര പുരോഗമിക്കവേ, അവരില്‍ ഏറ്റവും ചെറുപ്പമുള്ള, എന്നാല്‍ നന്നേ പൊക്കം കുറഞ്ഞ ഒരാള്‍ നടത്തം പെട്ടെന്ന് നിറുത്തി നിലത്ത് കുനിഞ്ഞ് വഴിയുടെ നടുവിലായി രണ്ട് കൂര്‍ത്ത വലിയ കല്ലുകള്‍ക്കിടയില്‍ അകപ്പെട്ടുപോയ ഒരു തേളിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നു. ബാക്കി ആറു പേരും അയാളോടു കയര്‍ത്തു: വിവേകരഹിതമായ, അപക്വമായ, പരോപകാരപ്രദമായ താങ്കളുടെ ഈ തിരഞ്ഞെടുപ്പ് തേളിനു പരിപാലനവും ഞങ്ങള്‍ക്ക് പരപീഡനവുമാകാം. തേളുദംശനമേറ്റാല്‍ ജീവഹാനി സംഭവിക്കാം, ഒന്നിച്ചുള്ള യാത്ര അവസാനിപ്പിക്കേണ്ടതായി വരും. അയാള്‍ കൂടെയുള്ള ആറുപേരുടെയും സാരോപദേശത്തിനു വിപരീതമായി തേളിനെ രക്ഷിക്കാന്‍ കല്ലുകള്‍ അകറ്റാന്‍ ശ്രമിച്ചു. ശ്രമത്തിനിടയില്‍ തേള് അയാളുടെ കൈവിരലുകളില്‍ ദംശിച്ചു, വേദന അസഹ്യമായിരുന്നെങ്കിലും അയാള്‍ ആ നല്ല പ്രവൃത്തി തുടര്‍ന്ന് തേളിനെ രക്ഷിച്ചു. യാത്രയാരംഭിച്ചശേഷം ആദ്യമായി തങ്ങളുടെ ഏകപ്രമാണം ബോധപൂർവം ലംഘിച്ച ആ സഹയാത്രികനെ ബാക്കി ആറു പേരും ചേര്‍ന്ന് ഒന്നിച്ചെടുത്ത തീരുമാന പ്രകാരം വഴിയിലുപേക്ഷിച്ച് യാത്ര തുടര്‍ന്നു.

സ്വന്തം നേട്ടങ്ങൾക്കുവേണ്ടി അപരനെ ഉപയോഗിക്കാത്ത പരപീഡനരഹിത സംസ്‌കാരത്തിന്റെ വക്താക്കളാകാ നുള്ള ഉള്‍വിളി സകല മനുഷ്യരിലും ഉള്ളിന്റെ ഉള്ളില്‍ ചെറിയൊരു സന്ദേഹത്തിന്റൊപ്പം കേള്‍ക്കാന്‍ സാധിക്കുന്നു എന്നതു തന്നെ മനുഷ്യരെല്ലാം ആത്യന്തികമായി അക്രമരഹിത പാതകളിലൂടെ ജീവന്റെ പരിപാലകരാണ് എന്നൊരു ഓര്‍മ്മപ്പെടുത്തലാണ്.

അവരെ സംബന്ധിച്ചിടത്തോളം തേളുദംശനമേറ്റ സഹസഞ്ചാരിയുടെ ജീവനേക്കാളും തങ്ങളുടെ പൊതുവായ തീരുമാനവും ആ തീരുമാനത്തെ നിലനിറുത്താനുള്ള പ്രമാണ ലംഘനത്തിനുള്ള തുല്യമായ ശിക്ഷയുമായിരുന്നു മുഖ്യവിഷയം. ദുര്‍ഘടമായ ആ വഴിയില്‍ ഒറ്റയ്ക്കുപേക്ഷിക്കപ്പെട്ട അയാള്‍ പൊടുന്നനേ മരണത്തിനു കീഴടങ്ങി. തേളിന്റെ വിഷം ഉള്ളില്‍ ചെന്നതുകൊണ്ടുമാത്രമല്ല, തന്നോടൊപ്പം ഇത്രമാത്രം ദൂരം ഒന്നിച്ചു യാത്രചെയ്ത, സ്വന്തമെന്നു കരുതിയിരുന്ന തന്റെ സുഹൃത്തുക്കള്‍ താന്‍ ചെയ്ത ഒരു സത്പ്രവൃത്തിയുടെ മഹത്വം കാണാതെ, തന്നെ ഒറ്റയ്ക്കാക്കി കടന്നു പോയല്ലോ എന്ന വേദനയുടെ ചിന്ത കലശലായതുകൊണ്ടു കൂടി. ജീവന്റെ ധാര്‍മ്മികചിന്താധാരയില്‍ തിരഞ്ഞെടുപ്പുകള്‍ നിര്‍ണ്ണയിക്കപ്പെടുന്നതും സ്വീകരിക്കപ്പെടുന്നതും ചുറ്റുപാടുകളുടെ സ്വാധീനത്തിനനുസരിച്ചാവണം എന്നത് തികച്ചും സാമാന്യബോധ മായി വ്യാഖ്യാനിക്കപ്പെടുകയാണ്.

അവിടെ സത്യത്തിനോ നീതിക്കോ നന്മയ്‌ക്കോ സ്‌നേഹത്തിനോ ഉണ്ടാവേണ്ട പ്രമുഖസ്ഥാനം ആശയ തലത്തില്‍ മാത്രം പരിമിതപ്പെടു ത്തപ്പെടുന്നു. സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനേ ക്കാള്‍ വലിയ സ്‌നേഹം ഇല്ല (യോഹ. 15:13) എന്ന വാക്കുകളുടെ പൊരുള്‍ മരക്കുരിശില്‍ ജീവിച്ചുകാണിച്ച, ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഗുരുവായ യേശുവിന്റെ അനുയായികള്‍ക്കിടയില്‍ പോലും സ്വന്തം ജീവന്‍ സംരക്ഷിക്കാന്‍ അപരന്റെ ജീവന്‍ അര്‍പ്പിക്കാ നുതകുന്ന തരത്തിലുളള സ്വാര്‍ത്ഥപരമായ തിരഞ്ഞെടുപ്പുകള്‍ ജ്ഞാന ദര്‍ശനങ്ങളായി അലങ്കരിക്കപ്പെടുകയാണ് എന്നത് തീര്‍ത്തും വിചിത്രവും വൈരുദ്ധ്യാത്മകവുമാണ്. പരിധികളെയും പരിമിതികളെയും ബോധപൂർവം മറന്ന് അപരന്റെ ജീവനെ സംരക്ഷി ക്കാന്‍ സ്വന്തം സുഖവലയത്തെ ഭേദിച്ച് ഇറങ്ങിപുറപ്പെടുന്ന വിജാതീ യനാണ് ഏവരുടെയും നല്ല അയല്‍ക്കാരനെന്ന് പഠിപ്പിച്ച ക്രിസ്തുവിനെ വെല്ലുവിളിക്കുന്ന, നാണിപ്പിക്കുന്ന തരത്തില്‍ ജീവ സംരക്ഷണ പ്രയത്‌നങ്ങള്‍ വിശ്വാസത്തിന്റെ, അക്രമരാഹിത്യത്തിന്റെ പൊയ്മുഖ ങ്ങള്‍ അണിയിപ്പിച്ച് സമുദായ-വർഗ സംരക്ഷണ യത്‌നങ്ങളായി അധഃപതിക്കുന്നതില്‍ വിലാപമുണ്ട്. അടിസ്ഥാന രഹിതമായ ആചാരബാഹുല്യങ്ങളുടെ അന്തസ്സില്‍ അഭിരമിച്ച് കാലോചിതമായ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന ഔദ്യോഗിക ക്രിസ്തുപക്ഷം പ്രത്യക്ഷമായും പരോക്ഷമായും ഘടനാപരമായ അക്രമം (Structural Violence) വിശ്വാസതലങ്ങളില്‍ പ്രോത്സാഹിപ്പിക്കുന്നത്, ക്രിസ്തു വിഭാവനം ചെയ്ത ഒരു വിശ്വാസ സമൂഹത്തിന്റെ നിലനില്‍പ്പിനു തന്നെ വിഘാതമാണ്. ജീവന്റെ സംരക്ഷകരും പോഷകരും ആകുക യെന്ന സുപ്രധാന ഉത്തരവാദിത്വ ത്തില്‍നിന്ന് പിന്‍തിരിയാതെയും പിന്‍മാറാതെയും ജീവിക്കാന്‍ അക്രമ രഹിത ജീവിതശൈലികള്‍ വിശ്വാസ ജീവിതത്തിന്റെ മുഖമുദ്രയാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ജീവന്റെ സംരക്ഷകരാകുക എന്നതിന് മനുഷ്യനുള്‍പ്പെടുന്ന സമസ്ത പ്രപഞ്ചസൃഷ്ടികളോടും സമഭാവനയോടെ വര്‍ത്തിക്കുക എന്നുകൂടി അർഥമുണ്ട്: ചിന്തയിലും വാക്കിലും പ്രവൃത്തിയിലും അക്രമരാഹിത്യ വാസന പുലര്‍ത്തുക എന്ന്. സ്വന്തം നേട്ടങ്ങൾക്കുവേണ്ടി അപരനെ ഉപയോഗിക്കാത്ത പരപീഡനരഹിത സംസ്‌കാരത്തിന്റെ വക്താക്കളാകാനുള്ള ഉള്‍വിളി സകല മനുഷ്യരിലും ഉള്ളിന്റെ ഉള്ളില്‍ ചെറിയൊരു സന്ദേഹത്തിന്റൊപ്പം കേള്‍ക്കാന്‍ സാധിക്കുന്നു എന്നതു തന്നെ മനുഷ്യരെല്ലാം ആത്യന്തികമായി അക്രമരഹിത പാതകളിലൂടെ ജീവന്റെ പരിപാലകരാണ് എന്നൊരു ഓര്‍മ്മപ്പെടുത്തലാണ്. ഇച്ഛാഭംഗങ്ങളോ പ്രത്യേക താല്‍പര്യങ്ങളോ ജീവനെ ഗ്രസിക്കാന്‍ ഇടകൊടുക്കാതെ ജീവന്റെ കാവലാളാകുന്നവരും, ഗര്‍ഭസ്ഥശിശുവിനെ ലോകത്തിന്റെ വിസ്മയങ്ങളിലേക്ക് കണ്‍തുറക്കാന്‍ സ്വന്തം ജീവന്‍ പണയ പ്പെടുത്തുന്ന സ്ത്രീകളും, പ്രതീക്ഷകൾ പൊലിഞ്ഞിട്ടും ജീവന്‍ തുടിക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ തീവ്രരോഗികള്‍ക്ക് സ്‌നേഹപരിചരണം നല്‍കുന്ന ഹൃദയമുള്ള മനുഷ്യരും, ദൈവികദാനമായ ജീവന്റെ ആരംഭത്തെയും അവസാനത്തെയും സംബന്ധിച്ച് വ്യക്തമായ ദര്‍ശനം സ്വന്തമാക്കി മരണം കാത്തുകിടക്കുന്ന മനുഷ്യരോട് സ്‌നേഹമസൃണമായ കരുതലു കാണിക്കുകയും ധീരോദാത്തമായ മരണം വരിക്കാന്‍ അവരെ ഒരുക്കുകയും ചെയ്യുന്ന മനുഷ്യത്വപരമായ സമീപനം സൂക്ഷിക്കുന്ന മനുഷ്യരും, ജീവന്റെ അമൂല്യതയെ ഹനിക്കാതെ ബദല്‍ കൃത്രിമ പുനരുല്‍പാദന സംവിധാനങ്ങളില്‍ ആശ്രയമര്‍പ്പിക്കാതെ ജീവന്റെ മഹത്വത്തെ ശ്രേഷ്ഠമുളളതായി കരുതി ജീവിക്കുന്ന ദമ്പതികളും, അകാരണമായോ അതിക്രമമായോ ഇതര ജീവജാല ങ്ങളെ സ്വാര്‍ത്ഥാഭിലാഷങ്ങള്‍ക്കും ഇംഗിതങ്ങള്‍ക്കും ഉപയോഗപ്പെടുത്താത്ത നെറിവുള്ള മനുഷ്യരും ജീവന്റെ സംരക്ഷണമെന്ന ധാര്‍മ്മികതയെ ഉദാത്ത മായ ജീവിതശൈലിയായി പിന്തുടരുന്നവരാണ്.

ജീവന്റെ സംരക്ഷകരും പോഷകരും ആകുകയെന്ന സുപ്രധാന ഉത്തരവാദിത്വത്തില്‍ നിന്ന് പിന്‍തിരിയാതെയും പിന്‍മാറാതെയും ജീവിക്കാന്‍ അക്രമരഹിത ജീവിതശൈലികള്‍ വിശ്വാസജീവിതത്തിന്റെ മുഖമുദ്രയാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഇത്തരം വ്യക്തികളുടെ അഹിംസയിലൂന്നിയ ധാര്‍മ്മികവും സുനിശ്ചിതവുമായ ജീവനുവേണ്ടിയുള്ള തിരഞ്ഞെടുപ്പുകള്‍ സാഹചര്യസമ്മർദങ്ങളെ അതിജീവിച്ച് വ്യതിരിക്തമായി നിലകൊള്ളുമ്പോള്‍ ഒപ്പമുള്ള കാലത്തിന് അതെന്നും ഓര്‍ത്തെടുക്കാനുളള ധീരമായ ഓര്‍മ്മപ്പെടുത്തലാകുന്നു. അക്രമരാഹിത്യ സംസ്‌കാരം ഒരു ജീവിത ശൈലിയാക്കി രൂപപ്പെടുത്തി ജീവനോടുള്ള നിരുപാധികമായ ആദരവും സ്‌നേഹവും പരിശീലിച്ച് ചൈതന്യപൂര്‍ണ്ണമായ കാരുണ്യത്തോടെ (Dynamic Compassion) പ്രകൃതിയിലെ സര്‍വ്വ ജീവജാലങ്ങളുമോടൊപ്പം സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും ജീവിക്കാന്‍ ജീവനൈതികശാസ്ത്രത്തിന്റെ മഹത്തായ അടയാളപ്പെടുത്തലുകള്‍ ഒരു ഉണര്‍ത്തുപാട്ടു കണക്കെ നമ്മെ സഹായിക്കട്ടെ.

  • bintokoikkara@gmail.com

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org