
ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ്
(ഡയറക്ടര്‍, സി എം എഫ് ആര്‍ ഐ)
കടലുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെല്ലാം നാം ആദ്യം ചിന്തിക്കുക മത്സ്യത്തെക്കുറിച്ച് മാത്രമാണ്. മത്സ്യം ഒരു പ്രകൃതി വിഭവമാണ്. പ്രകൃതി വിഭവങ്ങളും പ്രകൃതി വിഭവങ്ങള്‍ അല്ലാത്തതും ഏവയൊക്കെ എന്ന് ചെറിയ ക്ലാസുകളില്‍ തന്നെ നാം കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. പ്രകൃതി വിഭവങ്ങള്‍ അനന്തമാണോ? അല്ല. പ്രകൃതി വിഭവങ്ങള്‍ ഉപയോഗിക്കുന്നത് തെറ്റാണോ? അല്ല. പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന വിഭവങ്ങള്‍ സുസ്ഥിരത നിലനിര്‍ത്തി ഉപയോഗിക്കുക എന്നതാണ് ആവശ്യം. പ്രകൃതി വിഭവങ്ങളുടെ സുസ്ഥിരതയോടെയുള്ള ഉപയോഗത്തിനായിട്ടാണ് ശാസ്ത്രം എപ്പോഴും ശ്രമിക്കുന്നത്.
മത്സ്യസമ്പത്ത് അങ്ങനെയൊരു പ്രകൃതി വിഭവമാണ്. അതിന്റെ സുസ്ഥിര ഉപയോഗത്തിനായിട്ടാണു മത്സ്യബന്ധനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മത്സ്യസമ്പത്ത് കാലാകാലത്തോളം കടലില്‍ ഉണ്ടായിരിക്കണമെങ്കില്‍, സുസ്ഥിരമായ ഒരു മത്സ്യബന്ധന രീതി അവലംബിക്കണം. അല്ലെങ്കില്‍ അറ്റ്‌ലാന്റിക്കിലും പെസഫിക്കിലും സംഭവിച്ചത് ഇവിടെയും സംഭവിക്കും.
ആ കടലുകളില്‍ മത്സ്യബന്ധനത്തിനു വ്യാവസായിക മത്സരം ആയിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പോലും മത്സ്യബന്ധനത്തില്‍ വന്‍ വ്യവസായവല്‍ക്കരണം നടന്നു. പല ആഫ്രിക്കന്‍ രാജ്യങ്ങളും അവരുടെ മത്സ്യബന്ധന അവകാശങ്ങള്‍ വന്‍ വ്യവസായങ്ങള്‍ക്ക് എഴുതിക്കൊടുത്തു. അതുകൊണ്ട് വ്യവസായികമായ ട്രോളിംഗ് ആണ് അവിടെ നടക്കുന്നത്. എന്നാല്‍, നമ്മുടെ കടലുകളില്‍ വലിയ വ്യവസായവല്‍ക്കരണം ഇപ്പോഴും നടന്നിട്ടില്ല. ദൈനംദിന ഉപജീവനത്തിനു വേണ്ടി മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളാണ് ഇവിടെ അധികവും. കൂടാതെ നമ്മുടെ കടലിലെ പ്രകൃതി വിഭവങ്ങളും വളരെ വൈവിധ്യം നിറഞ്ഞതാണ്. അതുകൊണ്ട് മത്സ്യമേഖലയില്‍ ഇവിടെ ഒരു തകര്‍ച്ച സംഭവിച്ചിട്ടില്ല. മത്സ്യത്തൊഴിലാളി കടലില്‍ പോയാല്‍ വര്‍ഷങ്ങളോളം മീന്‍ കിട്ടാതിരിക്കുന്ന ഒരു അവസ്ഥ ഇവിടെ ഉണ്ടായിട്ടില്ല. എന്നാല്‍ അതല്ല അറ്റ്‌ലാന്റിക്, പസഫിക് സമുദ്രങ്ങളിലെ അവസ്ഥ. ഒരു കാരണം അവിടെ വളരെ കുറവ് ഇനങ്ങളെ ഉള്ളൂ എന്നതാണ്. നമ്മുടെ കടലിലെ മത്സ്യസമ്പത്തിന്റെ വൈവിധ്യം വളരെ വിലപ്പെട്ടതാണ്.
സമുദ്രത്തില്‍ മീന്‍ മാത്രമല്ല, വേറെ ഒട്ടനവധി വിഭവസ്രോതസ്സുകള്‍ ഉണ്ട്. അതെല്ലാം സുസ്ഥിരമായി രാജ്യ വികസനത്തിനു വേണ്ടി ഉപയോഗിക്കണം എന്നതായിരിക്കും ഭരണാധികാരികളുടെ ആഗ്രഹം. ഇതാണ് ഐക്യരാഷ്ട്ര സഭയുടെയും തത്വം. ഇതിന്റെ അടിസ്ഥാനത്തില്‍ ഐക്യരാഷ്ട്ര സഭ 2012-ല്‍ ബ്ലൂ ഇക്കോണമി സംബന്ധിച്ച സങ്കല്‍പ്പങ്ങള്‍ വിപുലമായി രൂപീകരിച്ചു. സമുദ്രമേഖലയില്‍ സുസ്ഥിര വികസനത്തിനായി എന്തൊക്കെ ചെയ്യാന്‍ സാധിക്കും എന്ന ആലോചനയായിരുന്നു അത്. സാമ്പത്തിക വളര്‍ച്ചയ്ക്ക് കടലിനെ ഏതെല്ലാം തരത്തില്‍ ഉപയോഗിക്കാന്‍ സാധിക്കും, കൂടുതലായി എന്തൊക്കെ അവസരങ്ങള്‍ കടലില്‍ ഉണ്ട്? ഇരുപതോ ഇരുപത്തിയഞ്ചോ വര്‍ഷം മുമ്പ് നാം ചിന്തിച്ചിട്ടു പോലുമില്ലാതിരുന്ന പുതിയ മേഖലകള്‍ ഉണ്ട്. കടല്‍ തരുന്ന സാധ്യതകള്‍, തൊഴിലവസരങ്ങള്‍, കാലാവസ്ഥാവ്യതിയാനത്തിന് അവയുടെ സംഭാവനകള്‍ തുടങ്ങിയവയൊക്കെ ആലോചിച്ചു കൊണ്ടാണ് ഐക്യരാഷ്ട്രസഭ നീല സമ്പദ് വ്യവസ്ഥ എന്ന സങ്കല്പത്തെ വിപുലമാക്കിയത്..
കടലില്‍ പ്രകൃതിവിഭവങ്ങളെ സുരക്ഷിതമായും ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വിധത്തിലും ഖനനം ചെയ്‌തെടുക്കണം. മീന്‍ പിടിക്കുമ്പോള്‍ ആ മീനിന് പകരം മീന്‍ വരാനുള്ള അവസരം പ്രകൃതിക്ക് നമ്മള്‍ കൊടുക്കുന്നതുപോലെ പ്രകൃതിക്ക് മിനിമം ആഘാതം ഉണ്ടാകുന്ന രീതിയിലായിരിക്കണം എല്ലാ ഖനന പ്രവര്‍ത്തനങ്ങളും നടത്തേണ്ടത്.
തീരദേശ മേഖലകളില്‍ പരിസ്ഥിതി സൗഹൃദപരമായ അടിസ്ഥാന സൗകര്യ വികസനം നടത്താം. ഇത് വിനോദസഞ്ചാരത്തിന് പുരോഗതി നല്‍കും. ജൈവവൈവിധ്യം സംരക്ഷിക്കാം, ഇതൊക്കെയായിരുന്നു ആദ്യത്തെ ചിന്തകള്‍.
പിന്നെയുള്ളത് കടലിലെ പ്രകൃതിവിഭവങ്ങളാണ്. ഭക്ഷ്യസുരക്ഷാ ഉറപ്പുവരുത്തുന്നതും തൊഴിലില്ലായ്മ കുറയ്ക്കുന്നതും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം സാധ്യമാക്കുന്നതുമായ പദ്ധതികളെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് ബ്ലൂ കാര്‍ബണ്‍ ക്രെഡിറ്റ് എന്ന സങ്കല്‍പം ഉരുത്തിരിഞ്ഞത്. അപ്പോഴാണ് പരമ്പരാഗത മത്സ്യബന്ധനത്തിന് പുറമേ മത്സ്യകൃഷി എന്ന ചിന്ത വന്നത്. നോര്‍വെയിലൊക്കെ ഉണ്ടെങ്കിലും ഇന്ത്യയില്‍ സമുദ്ര മത്സ്യകൃഷി വലിയതോതില്‍ നടത്തിയിട്ടില്ല. മറ്റൊന്നാണ് ബ്ലൂ എനര്‍ജിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍. കാറ്റില്‍ നിന്നും തിരയില്‍ നിന്നും വേലിയേറ്റയിറക്കങ്ങളില്‍ നിന്നും വൈദ്യുതി ഉണ്ടാക്കാം. കടലില്‍ നിന്ന് ജൈവ ഇന്ധനങ്ങള്‍ എടുക്കാം. കടലിലെ ഉപ്പ് രസത്തിന്റെ ഗ്രേഡിങ്ങില്‍ ഉള്ള വ്യത്യാസത്തില്‍ നിന്നു പോലും ഊര്‍ജ്ജം ഉല്പാദിപ്പിക്കാം എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം ഹരിത ഊര്‍ജ്ജം ആയിരിക്കും. അടുത്തത് ഗതാഗതത്തിനായി കടലിനെ ഉപയോഗിക്കുക എന്നതാണ്.
അതിനുപുറമേ വന്ന ഒരു കാര്യമാണ് ആഴക്കടലില്‍ നിന്ന് എന്തൊക്കെ ഖനനം ചെയ്യാം എന്ന ആലോചന. കടല്‍ ഖനനം പാടേ ശരിയല്ല എന്നാണ് ഒരു വാദം. സുസ്ഥിരമല്ലാത്ത കടല്‍ഖനനം ശരിയല്ല എന്നേ പറയാനാവു എന്നു ഞാന്‍ കരുതുന്നു. കടലില്‍ നിന്നുള്ള പ്രകൃതി വിഭവങ്ങള്‍ ശരിയായ വിധത്തില്‍ എടുത്താല്‍ അത് സാമ്പത്തിക വളര്‍ച്ച കൊണ്ടുവരും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ സുസ്ഥിരതയോടെ, പ്രകൃതിക്ക് ഇണങ്ങുന്ന വിധത്തില്‍ വേണം അത് ചെയ്യാന്‍ എന്നു മാത്രം.
കടല്‍ഖനനം സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം എന്തായിരിക്കും? കടലുമായി ബന്ധപ്പെട്ട് ജീവിക്കുന്ന സമൂഹങ്ങളില്‍ ഇത് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഖനന പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ കടലുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ആ പ്രദേശത്തെ ആളുകള്‍ക്ക് മാറി താമസിക്കേണ്ടി വന്നേക്കാം. തീരദേശം വളരെയധികം ജനസാന്ദ്രത കൂടിയ മേഖലയാണ്. മത്സ്യത്തൊഴിലാളികള്‍ തീരത്തു നിന്നു ദൂരെ ഒരു ഫ്‌ളാറ്റിലേക്ക് മാറി താമസിച്ചാല്‍ അവരുടെ അനുദിന ജോലി നടക്കുകയില്ല എന്ന് അവര്‍ സാധാരണ പറയാറുണ്ട്. ടൂറിസവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ആളുകള്‍ക്കും ബീച്ചിനോട് ചേര്‍ന്ന് താമസിക്കേണ്ടതായിട്ടുണ്ട്. ഈ തൊഴില്‍ നഷ്ടവും സ്ഥാനഭ്രംശവും എല്ലാം സ്വാഭാവികമായും സാമൂഹിക സംഘര്‍ഷങ്ങള്‍ ഉണ്ടാക്കും. അപ്പോള്‍ ജന നേതാക്കള്‍ ഇടപെടും.
എന്നാല്‍ ഖനനമേ പാടില്ല എന്നു തീരുമാനിക്കുന്നതാണോ ഇതിനു പരിഹാരം?
കടലില്‍ പ്രകൃതിവിഭവങ്ങളുണ്ട്. അത് സുരക്ഷിതമായും ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വിധത്തിലും ഖനനം ചെയ്‌തെടുക്കണം. ഇത് ചെയ്യുമ്പോള്‍ പ്രകൃതിക്ക് നല്‍കുന്ന ആഘാതം ഏറ്റവും കുറവായിരിക്കണം. മീന്‍ പിടിക്കുമ്പോള്‍ ആ മീനിന് പകരം മീന്‍ വരാനുള്ള അവസരം പ്രകൃതിക്ക് നമ്മള്‍ കൊടുക്കുന്നതുപോലെ പ്രകൃതിക്ക് മിനിമം ആഘാതം ഉണ്ടാകുന്ന രീതിയിലായിരിക്കണം എല്ലാ ഖനന പ്രവര്‍ത്തനങ്ങളും നടത്തേണ്ടത്.
ഒരു പ്രകൃതി വിഭവം ഒരു സ്ഥലത്ത് നാം ഖനനം ചെയ്യുമ്പോള്‍ അതുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ആളുകള്‍ക്ക് ബുദ്ധിമുട്ട് വരാതിരിക്കണം, അതില്‍ നിന്നുള്ള നേട്ടത്തിന്റെ പ്രയോജനം ആ ജനങ്ങള്‍ക്ക് ലഭ്യമാക്കണം. ഇതുണ്ടായില്ലെങ്കില്‍ സാമൂഹിക സംഘര്‍ഷങ്ങള്‍ക്ക് കാരണമാകും. ഇതിന് നിയമപരമായ ചട്ടക്കൂടുകളും ആവശ്യമാണ്.
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മറൈന്‍ വിംഗും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷന്‍ ടെക്‌നോളജിയും കടലില്‍ നിന്ന് എന്തൊക്കെ കിട്ടും എന്നു സംബന്ധിച്ച പഠനങ്ങള്‍ നടത്തി. മറ്റു നിരവധി സ്ഥാപനങ്ങളും ഇത് സംബന്ധിച്ച പഠനങ്ങള്‍ നടത്തി. 1.53 ദശലക്ഷം ടണ്‍ ചുണ്ണാമ്പു ശേഖരം മഹാരാഷ്ട്ര തീരത്തിനടുത്തുണ്ടെന്ന് ഈ പഠനങ്ങളിലൂടെ കണ്ടെത്തിയത് ഒരു ഉദാഹരണമായി പറയാം.
ധാതുക്കള്‍ ഖനനം ചെയ്യുന്നില്ല എന്നുവച്ചാല്‍ പോലും കടലില്‍ ഗ്യാസ് ഹൈഡ്രേറ്റുകളുടെ വിപുലമായ സ്രോതസ്സുണ്ട്. ഗ്യാസ് ഹൈഡ്രേറ്റുകളുടെ 10% മാത്രമാണ് നാം എടുക്കുന്നതെങ്കില്‍ കൂടി അത് അടുത്ത 100 വര്‍ഷത്തേക്ക് നമുക്ക് ആവശ്യമായ ഊര്‍ജ്ജം നല്‍കും എന്നാണ് കണക്ക്.
നിരവധി വ്യവസായങ്ങളില്‍ ഉപയോഗ സാധ്യതയുള്ള ഒരു പ്രകൃതി വിഭവമാണിത്. നിര്‍മ്മാണ പ്രവര്‍ത്തന ങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വലിയ മണല്‍ ശേഖരം കേരളതീരത്തുണ്ട്. ചെമ്പ് ഉള്‍പ്പെടെയുള്ള ലോഹങ്ങളുടെ ശേഖരം ഇന്ത്യന്‍ തീരങ്ങളിലുണ്ട്. ഇതിന്റെയെല്ലാം സാമ്പത്തിക മൂല്യം വളരെ വലുതാണ്. ധാതു ശേഖരത്തിന്റെ മാത്രം ഏകദേശം മൂല്യം 120 ബില്യണ്‍ യു എസ് ഡോളറിന്റേതാണ്. ഇത് ഖനനം ചെയ്‌തെടുക്കാന്‍ സാധിച്ചാല്‍ വലിയൊരു സാമ്പത്തിക സ്രോതസ്സാണ്. ധാതുക്കള്‍ ഖനനം ചെയ്യുന്നില്ല എന്നുവച്ചാല്‍ പോലും കടലില്‍ ഗ്യാസ് ഹൈഡ്രേറ്റു കളുടെ വിപുലമായ സ്രോതസ്സുണ്ട്. ഗ്യാസ് ഹൈഡ്രേറ്റു കളുടെ 10% മാത്രമാണ് നാം എടുക്കുന്നതെങ്കില്‍ കൂടി അത് അടുത്ത 100 വര്‍ഷത്തേക്ക് നമുക്ക് ആവശ്യമായ ഊര്‍ജ്ജം നല്‍കും എന്നാണ് കണക്ക്. ഈ വിഭവ നിക്ഷേപം നമുക്ക് എടുക്കാന്‍ സാധിച്ചാല്‍ വലിയ മാറ്റം അതുണ്ടാക്കും.
കൊല്ലം പരപ്പിനടുത്ത് ആണല്ലോ മണല്‍ഖനനത്തി നുള്ള പ്രദേശം ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇവിടെ മത്സ്യബന്ധനം വളരെ കാര്യമായി നടക്കുന്ന ഒരു പ്രദേശമാണ്. ഖനനം എങ്ങനെയൊക്കെയാകും മത്സ്യബന്ധനത്തെ ബാധിക്കുക? ഖനനം വലിയ ശബ്ദം ഉണ്ടാക്കും. അതു മത്സ്യസമ്പത്തിനെ ബാധിച്ചേക്കാം. കടല്‍ഖനനം നടന്നിട്ടുള്ള മറ്റു രാജ്യങ്ങളിലെ പഠനം നോക്കുമ്പോള്‍ ഇത് പരിസ്ഥിതിയെ ബാധിച്ചതായി കാണുന്നുണ്ട്. ഖനനം നടന്ന പ്രദേശങ്ങളില്‍ ഘനലോഹ ങ്ങളുടെ വര്‍ധിച്ച സാന്നിധ്യം കണ്ടതായി പറയുന്നുണ്ട്. ഇതൊക്കെ ഒരു ദീര്‍ഘകാല പാരിസ്ഥിതിക ആഘാത പഠനം ആവശ്യപ്പെടുന്ന കാര്യങ്ങളാണ്.
(27-03-2025 ന് കലൂര്‍ ല്യൂമന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ന്യൂമാന്‍ അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ ''കടല്‍ മണല്‍ ഖനനം : പ്രത്യാഘാതങ്ങള്‍'' എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്...)