
ഫാ. ഡോ. കെ എം ജോര്‍ജ്
എത്ര ഹൃദയം നിറഞ്ഞ സന്തോഷത്തോടും ആശ്വാസത്തിന്റെ നെടുവീര്‍പ്പുകളോടെയുമാണ് ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസിനെയും സഹസഞ്ചാരി ബുച്ച് വില്‍മറിനെയും ലോകജനത കഴിഞ്ഞ ദിവസം ഈ ഭൂമിയിലേക്ക് സ്വീകരിച്ചത്!
കടലില്‍ പതിച്ച പേടകത്തെ കപ്പലില്‍ കയറ്റി പേടകവാതില്‍ തുറക്കുന്നതും ഉള്ളിലുള്ള സുനിതയെയും സഹയാത്രികരെയും ഉദ്വേഗപൂര്‍വമായ നിമിഷങ്ങളുടെ ഇടവേളകളില്‍, പുറത്തേക്ക് ഇറക്കുന്നതും നാം കണ്ടു.
ഇത് കണ്ടുകൊണ്ടിരുന്നപ്പോള്‍ നോമ്പുമായി ബന്ധപ്പെടുത്തി മനസ്സില്‍ വന്ന ചില ചിന്തകള്‍ ആലങ്കാരികമായി സൂചിപ്പിക്കട്ടെ.
ആശുപത്രിയിലെ പ്രസവമുറിയില്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് ഭൂമിയിലേക്ക് ജനിച്ചു വീഴാന്‍ ശ്രമിക്കുന്ന കുഞ്ഞനെ, നേഴ്‌സുമാരും ഡോക്ടര്‍മാരും ചേര്‍ന്ന് വലിച്ചിറക്കുന്നതുപോലെ തോന്നും മാതൃപേടകത്തിന്റെ ഉള്ളില്‍ നിന്നും ബഹിരാകാശയാത്രികരെ പുറത്തിറക്കുന്നതു കണ്ടാല്‍. അങ്ങനെ പുറത്തുവരുന്നവര്‍ ശരിക്കും ശിശുക്കളെപോലെയാണ്. അവര്‍ക്ക് സ്വയം എഴുന്നേറ്റു നില്‍ക്കാനോ സ്വന്തകാര്യങ്ങള്‍ നിര്‍വഹിക്കാനോ കഴിവില്ല. പാദങ്ങള്‍ ശിശുവിന്റെ പാദങ്ങള്‍പോലെ പരിമൃദുലമാണ്.
ഒമ്പതുമാസങ്ങള്‍ മാതൃഗര്‍ഭത്തില്‍ കഴിയുന്ന ശിശുവിനെപ്പോലെ ഒമ്പത് മാസങ്ങളാണ് ഇന്റര്‍നാഷ്ണല്‍ സ്‌പേസ് സ്റ്റേഷനില്‍ സുനിതയും മറ്റും കഴിഞ്ഞത്. ശരീരഭാരം അനുഭവിക്കാതെ, ഗര്‍ഭപാത്രത്തിലെ അമ്‌നിയോട്ടിക് ജലത്തില്‍ ''നീന്തിത്തുടിക്കുന്ന'' ഭ്രൂണശിശുവിനെപ്പോലെ, ബഹിരാകാശനിലയത്തിലെ ഭാരമില്ലായ്മയില്‍ നിന്നാണ് ഭൂമിയുടെ ഗുരുത്വാകര്‍ഷണം മൂലമുള്ള ശരീരഭാരത്തിലേക്ക് അവര്‍ വീണ്ടും ജനിക്കുന്നത്. ഇതു ശരിക്കുമൊരു പുനര്‍ജനനമാണ്. സ്വന്തം അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും ഒരിക്കല്‍ ഭൂമിയിലേക്ക് ജനിച്ചതാണ് സുനിതയും കൂട്ടുകാരും. ഇപ്പോളിതാ സാങ്കേതികവിദ്യയൊരുക്കിയ സങ്കീര്‍ണ്ണമായ പേടകത്തില്‍ നിന്ന് ഭൂമിയിലേക്ക് ജനിക്കുന്നു.
അമ്മയുടെ ശരീരമെന്ന പേടകംപോലെ, ശാസ്ത്ര-സാങ്കേതികവിദ്യയൊരുക്കിയ ബഹിരാകാശപേടകം പോലെ, നോമ്പ് ഒരു ആദ്ധ്യാത്മികപേടകമാണ്. പേടകത്തിനുള്ളിലെ ജീവിതം അത്ര സുഖകരമല്ല. നമ്മുടെ സ്വാതന്ത്ര്യമെല്ലാം പരിമിതപ്പെടും. ഭക്ഷണത്തിലും ചിന്തയിലും ശരീരചലനങ്ങളിലും തികച്ചും വ്യത്യസ്തമായ അനുഭവം. പക്ഷേ, പേടകം കനത്ത സുരക്ഷയൊരുക്കുന്ന കവചവുമാണ്.
അമ്മയുടെ ശരീരമെന്ന പേടകംപോലെ, ശാസ്ത്ര-സാങ്കേതികവിദ്യയൊരുക്കിയ ബഹിരാകാശപേടകം പോലെ, നോമ്പ് ഒരു ആദ്ധ്യാത്മികപേടകമാണ്. പേടകത്തിനുള്ളിലെ ജീവിതം അത്ര സുഖകരമല്ല. നമ്മുടെ സ്വാതന്ത്ര്യമെല്ലാം പരിമിതപ്പെടും. ഭക്ഷണത്തിലും ചിന്തയിലും ശരീരചലനങ്ങളിലും തികച്ചും വ്യത്യസ്തമായ അനുഭവം. പക്ഷേ, പേടകം കനത്ത സുരക്ഷയൊരുക്കുന്ന കവചവുമാണ്.
സുനിതയും മറ്റും കയറിയ ഡ്രാഗണ്‍ പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ മണിക്കൂറില്‍ 28,800 കി. മീറ്റര്‍ വേഗതയില്‍, 1600 ഡിഗ്രി സെഷ്യല്‍സ് വരെ അതിന്റെ പുറംചട്ട ചൂടാകും. അഗ്നിഗോളം പോലെ പേടകം ആളിക്കത്തും. പക്ഷേ, പ്രത്യേക കവചങ്ങള്‍ ഉള്ളതുകൊണ്ട്, അകത്തുള്ളവര്‍ സുരക്ഷിതരാണ്. തീപ്പന്തത്തിനുള്ളിലാണ് ബഹിരാകാശസഞ്ചാരികളുടെ ഭൂമിപ്രവേശനം.
നല്ല നോമ്പ് ബാഹ്യമായി നോക്കിയാല്‍ താപഗോളമാണ്. നമ്മുടെ ഭാഷയില്‍ നോമ്പുമായി ബന്ധപ്പെടുത്തി പറയുന്ന തപസ്സ്, അനുതാപം എന്നീ വാക്കുകള്‍ വരുന്നത് താപം അഥവാ ചൂട് എന്ന വാക്കില്‍ നിന്നാണ്. അന്തരീക്ഷവായുവുമായുള്ള ഉരസല്‍ മൂലമാണ് പേടകം പുറമെ ചൂടാകുന്നത്. യഥാര്‍ഥ നോമ്പും തിന്മയുടെ ശക്തികളോടുള്ള പോരാട്ടമാണ്. ആ ഉരസല്‍ ഉണ്ടാക്കുന്ന അഗ്നിപ്രളയം സ്വാഭാവികമാണ്. പക്ഷേ, തപോകവചങ്ങള്‍കൊണ്ട് അകത്തുള്ളവര്‍ സുരക്ഷിതരായിരിക്കും.
യേശുക്രിസ്തുവിന്റെ നാല്‍പതു ദിനരാത്രങ്ങളിലെ നോമ്പ് ഇതുപോലൊരു അഗ്നിപരീക്ഷണമായിരുന്നു. എങ്കിലും പൂര്‍ണ്ണ വിജയാളിയായി താന്‍ ഈ ഭൂമിയില്‍ സാധാരണ മനുഷ്യര്‍ക്കിടയിലേക്ക് ഇറങ്ങിവന്ന് ജീവിച്ചു. സഭാചരിത്രത്തില്‍ ധാരാളം വിശുദ്ധ വ്യക്തികള്‍ തങ്ങളുടെ ഗുരുവിനുണ്ടായ അഗ്നിപരീക്ഷണങ്ങള്‍ ചെറിയ അളവിലെങ്കിലും ഏറ്റു വാങ്ങിയിട്ടുണ്ട് എന്ന് നമുക്കോര്‍ക്കാം.
പേടകം കടലിലെ ഓള്‍ങ്ങള്‍ക്കുമേല്‍ മെല്ലെ പതിക്കുമ്പോള്‍, അതിന്റെ വേഗം വെറും 25 കി. മീ. ആറു പാരച്യൂട്ടുകളാണ് മണിക്കൂറില്‍ 28,800 കി.മീറ്ററില്‍ നിന്ന് ക്രമേണ വേഗതകുറച്ചുകൊണ്ടുവന്നത്. കുടകള്‍ പോലെ അവ വിടരുന്നത് നാമെല്ലാം കണ്ടതാണ്.
പുരാതനമായ ഒരു നോമ്പുപ്രാര്‍ഥനയില്‍ ഇങ്ങനെ ചൊല്ലുന്നു: ''പ്രാര്‍ഥന സ്‌നേഹിക്കപ്പെട്ടതാകുന്നു. സ്‌നേഹം അതിനെ കരേറ്റുന്നില്ലായെങ്കില്‍ അതിന്റെ ചിറകുകള്‍ ബലഹീനമാകുന്നു.'' നോമ്പിന്റെയും പ്രാര്‍ഥനയുടെയും റോക്കറ്റും പാരച്യൂട്ടും സ്‌നേഹമാണ്. വിദ്വേഷവും പകയും വച്ചുകൊണ്ടിരുന്നാല്‍ നമ്മുടെ പ്രാര്‍ഥനയുടെ ചിറകുകള്‍ ഭാരംമൂലം വിടരുകയില്ല. ദൈവസാന്നിധ്യത്തിന്റെ മഹോന്നതികളിലേക്ക് പറന്നുയരാനും മനുഷ്യരുടെ മഹാവ്യസനങ്ങളില്‍ മനസ്സലിഞ്ഞ് താണിറങ്ങാനും നമ്മുടെ പ്രാര്‍ഥനയ്ക്ക് കഴിയണമെങ്കില്‍ സ്‌നേഹമാകുന്ന ചിറകുകള്‍ കൂടിയേതീരൂ. ഈ നോമ്പുദിവസങ്ങളില്‍ നമ്മുടെ ചിറകുകള്‍ ഭാരംകുറഞ്ഞതാണോ എന്നു പരിശോധിക്കാം.