കേള്‍ക്കുക മണിപ്പൂരിന്റെ വിലാപങ്ങള്‍, നല്‍കുക കേരളത്തിന്റെ സഹായങ്ങള്‍

കേള്‍ക്കുക മണിപ്പൂരിന്റെ വിലാപങ്ങള്‍, നല്‍കുക കേരളത്തിന്റെ സഹായങ്ങള്‍
മണിപ്പൂര്‍ കലാപത്തില്‍ ഹിന്ദുത്വ വര്‍ഗീയവാദികളുടെ അജണ്ട പ്രവര്‍ത്തിക്കുന്നു എന്നതു പകല്‍പോലെ സത്യമാണെന്നു പറയുന്നു ഫാ. ബേസില്‍ തോട്ടങ്കര സി എം. 28 വര്‍ഷമായി മണിപ്പൂരിലും വടക്കുകിഴക്കനിന്ത്യന്‍ സംസ്ഥാനങ്ങളിലും സേവനം ചെയ്തുവരുന്നയാളാണ് ഫാ. തോട്ടങ്കര.

കുക്കികളെ മാത്രമല്ല, ക്രിസ്ത്യാനികളെയും ക്രിസ്ത്യന്‍ സ്ഥാപനങ്ങളെയുമെല്ലാം ഇല്ലാതാക്കുന്നതിനുള്ള ആസൂത്രിതമായ ശ്രമമാണ് അവിടെ നടക്കുന്നത്. കലാപം തുടങ്ങി 36 മണിക്കൂറിനുള്ളില്‍ ഇരുനൂറ്റമ്പതോളം ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കപ്പെട്ടത് കലാപത്തില്‍ സ്വാഭാവികമായി സംഭവിച്ചതല്ല. ഇംഫാല്‍ രൂപതയുടെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നായ പാസ്റ്ററല്‍ സെന്റര്‍ തകര്‍ത്തത് ബുള്‍ഡോസര്‍ കൊണ്ടു വന്നിട്ടാണ്. പുതു ക്കി പണിയാന്‍ സാധിക്കാത്ത വിധത്തിലാണ് പള്ളികളും സ്‌കൂളുകളും തകര്‍ക്കപ്പെട്ടത്. ഇത് നേരത്തെ ആസൂത്രണം ചെയ്തിരുന്നതാണ്. മെയ്‌തെയ് കളിലെ ഹിന്ദുത്വവാദികള്‍ നിരവധി ചെറുപ്പക്കാരെ നേരത്തെ തന്നെ യു പി യിലെയും എം പി യിലെയും ആശ്രമങ്ങളില്‍ കൊണ്ടുപോയി താമസിപ്പിച്ചു പരിശീലനങ്ങള്‍ നല്‍കിയിരുന്നു. അവര്‍ ഒരു ഭീകരവാദ സംഘം പോലെ പ്രവര്‍ത്തിക്കുന്നു. ഇവരാണ് പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് ആയുധങ്ങളെടുത്ത് കുക്കികളെ ആക്രമിക്കാനിറങ്ങിയത്. ആയുധങ്ങള്‍ കവര്‍ന്നെടുത്തു എന്നാണ് അധികാരികള്‍ പറയുന്നതെങ്കിലും പൊലീസ് അവ നല്‍കുകയായിരുന്നു എന്നതാണു വാസ്തവം.

ക്രൈസ്തവസഭകള്‍ക്ക് ഉണ്ടായതും ഉണ്ടാകാനിരിക്കുന്നതുമായ നഷ്ടങ്ങള്‍ കണക്കാക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ അതിഭീമമാണ്. എ ന്നാല്‍ ഇതിനോടു ശക്തമായി പ്രതികരിക്കാനോ പ്രതിഷേധിക്കാനോ സഭയ്ക്കു സാധിച്ചിട്ടുമില്ല. ഇംഫാല്‍ അതിരൂപത ആര്‍ ച്ചുബിഷപ് ഡൊമിനിക് ലൂമന്‍ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അങ്ങനെയിരിക്കെ മറ്റു ചില സഭാധികാരികള്‍ ഇതിനു വിരുദ്ധമായി സംസാരിച്ചത് തിക ച്ചും അനാവശ്യമായി പോയി. നിരുത്തരവാദപരമായ അത്തരം പ്രസ്താവനകള്‍ വലിയ സങ്കടമുണ്ടാക്കി. ഞാനിത് എന്റെ ഉള്ളില്‍ നിന്നു പറയുകയാണ്. ഇംഫാല്‍ ആര്‍ച്ചുബിഷപ്പിനേക്കാള്‍ അവിടത്തെ കാര്യങ്ങള്‍ മറ്റാര്‍ക്കാണ് അറിയാവുന്നത്? അദ്ദേഹത്തിന്റെ വാക്കുകളെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവനകള്‍ മറ്റുള്ളവര്‍ നടത്തരുതായിരുന്നു - ഫാ. തോട്ടങ്കര വിശദീകരിച്ചു.

മണിപ്പൂരിലെ സഹോദരങ്ങളോട് സംഘടിതമായി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ സഭയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും ഫാ. തോട്ടങ്കര പറഞ്ഞു. സഭ ഇതില്‍ ഉള്‍പ്പെടാത്ത പോലെയാണു നിലകൊള്ളുന്നത്. അവരുടെ ഇടയില്‍ ജീവിക്കുന്ന ഒരാളെന്ന നിലയില്‍ എനിക്കിതില്‍ വലിയ സങ്കടമുണ്ട്. അവിട ത്തെ മനുഷ്യര്‍ വളരെയേറെ സഹനം അനുഭവിക്കുന്നു. പക്ഷേ അവരെ എങ്ങനെയെങ്കിലും സഹായിക്കാനുള്ള സന്നദ്ധതയോ സഹതാപമോ സഭാധികാരികളില്‍ കാണുന്നില്ല. ഇതു കടുത്ത വേദനയുണ്ടാക്കുന്നു. വികാരിയച്ചന്മാരുടെയും മറ്റു നേതൃത്വത്തില്‍ പ്രാദേശികമായ പ്രതിഷേധപരിപാടികള്‍ നടക്കുന്നുണ്ടെന്നതു ശരിയാണ്. എന്നാല്‍ രാജ്യം ശ്രദ്ധിക്കുന്ന മട്ടില്‍ അങ്ങനെയൊരു പ്രതിഷേധ മോ സഹായസമാഹരണമോ നടത്താന്‍ സഭയ്ക്കു സാധിച്ചില്ല. രാജ്യവ്യാപകമായ പ്രതിഷേധം ഉയരുമ്പോഴാണ് ഭരണാധികാരികള്‍ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുക. കേരളസഭയ്ക്കാണ് ഇന്ത്യയില്‍ ഈ പ്രതിഷേധത്തിന്റെ മുമ്പില്‍ നില്‍ക്കാന്‍ പറ്റുന്നത്. അതുപോലെ നമ്മുടെ ഉദാരമായ സഹായം അര്‍ഹിക്കുന്ന ദയനീയമായ വിധത്തിലാണ് മണിപ്പൂരിലെ ജനങ്ങള്‍ ഇന്നുള്ളത്. കാരിത്താസ് ഇന്ത്യ നല്ല രീതിയില്‍ സഹായിക്കുന്നുണ്ട്. അവിടെ പ്രവര്‍ത്തിക്കുന്ന സന്യാസസമൂഹങ്ങളും സഹായങ്ങള്‍ എത്തിക്കുന്നുണ്ട്. ഒറ്റപ്പെട്ട സഹായങ്ങള്‍ കേരളത്തില്‍ നിന്നും എത്തുന്നുണ്ട്. എന്നാല്‍ അതൊ ന്നും മതിയാകുകയില്ല.

കലാപം തുടങ്ങിയ ശേഷം, കഴിഞ്ഞ മെയ് ഇരുപതിനാണ് ഫാ. ബേസില്‍ തോട്ടങ്കര മണിപ്പൂരില്‍ നിന്നു പോന്നത്. അദ്ദേഹം സേവനം ചെയ്യുകയായിരുന്ന പാംഗ്‌മോള്‍ എന്ന കുക്കി ഗ്രാമത്തിനു തൊട്ടടുത്ത് മെയ്‌തെയ് മേഖലയാണ്. പാംഗ്‌മോള്‍ എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെട്ടേക്കാം. മൂവായിരം പേരുള്ള അക്രമിസംഘങ്ങളാണ് ഗ്രാമം ആക്രമിക്കാന്‍ സജ്ജരായി ഇടയ്ക്കിടെ എത്തുന്നത്. ഗ്രാമവാസികള്‍ അതിര്‍ത്തിയില്‍ പട്ടാളത്തെ പോലെ ബങ്കറുകളുണ്ടാക്കി, കാവല്‍ നില്‍ക്കുന്നു. പകല്‍ സ്ത്രീകളും രാത്രി പുരുഷന്മാരും കാവല്‍ നില്‍ക്കുകയും അക്രമികള്‍ വരുന്നുവെന്ന സംശ യം തോന്നിയാല്‍ ഗ്രാമീണരെ അറിയിക്കുകയും എല്ലാവരും കൂടി അതിര്‍ത്തിയിലേക്കു വരികയും ചെയ്യുന്നു. അതുകൊണ്ട് ഇതുവരെയും ഗ്രാമത്തിലേക്കു കടക്കാന്‍ മെയ്‌തെയ് അക്രമികള്‍ക്കു സാ ധിച്ചിട്ടില്ല. പക്ഷേ ഏതു സമയവും അതു സംഭവി ച്ചു കൂടെന്നില്ല. ഇന്റര്‍നെറ്റ് നിരോധിച്ചിരിക്കുന്നതുകൊണ്ട്, അടുത്ത ഗ്രാമങ്ങളില്‍ എന്താണു സംഭവിക്കുന്നത് എന്നറിയാനും സാധിക്കുന്നില്ല. - സം ഘര്‍ഷത്തിന്റെ ഭീതിദമായ അന്തരീക്ഷം അനുഭവിച്ചും കണ്ടും അറിഞ്ഞ അദ്ദേഹം വിശദീകരിച്ചു.

ഏറ്റവും സങ്കടകരം കുട്ടികളുടെ അവസ്ഥയാണെന്നു ഫാ. തോട്ടങ്കര പറഞ്ഞു. ഇരുന്നൂറോളം കുട്ടികള്‍ ഞങ്ങളുടെ ഹോസ്റ്റലില്‍ നിന്നു പഠിക്കുന്നുണ്ടായിരുന്നു. കലാപം തുടങ്ങിയപ്പോള്‍ അവ രെ വീടുകളിലേക്കു വിട്ടു. അവരെവിടെയാണെ ന്നും എന്തു സംഭവിച്ചിട്ടുണ്ടാകുമെന്നും ഞങ്ങള്‍ക്കറിയില്ല. ഹോസ്റ്റലില്‍ നിറുത്താന്‍ കഴിയുമായിരുന്നില്ല. കാരണം, കുക്കി കുട്ടികളാണ്, ഏതു നിമിഷവും ആക്രമിക്കപ്പെടാം. കൊന്നുകളയും. അതുകൊണ്ടാണ് അവരെ സ്വന്തം വീടുകളിലേക്കു വിട്ടത്. അവര്‍ക്കവിടെ ഒളിച്ചിരിക്കാന്‍ പറ്റിയേക്കും. അ വരുടെ ഭാവി എന്തായിരിക്കും? ഇത് ഒരു സ്‌കൂളി ന്റെ മാത്രം കാര്യമില്ല. സ്‌കൂളുകള്‍ ഇനി എന്നു തുറക്കാനാകുമെന്ന് ആര്‍ക്കുമറിയില്ല. മാത്രവുമല്ല, ഹൈസ്‌കൂളില്‍ പഠിക്കുന്ന കുട്ടികളെ പോലും ആയുധങ്ങള്‍ കൊടുത്ത് യുദ്ധം ചെയ്യാന്‍ പരിശീലിപ്പിക്കുകയാണ് ഇപ്പോള്‍ എ ല്ലാ വിഭാഗങ്ങളും. തീവ്രവാദികള്‍ പിന്നീടും ഇതു പ്രയോജനപ്പെടുത്തും. ഈ കുട്ടികളെ ഉപയോഗിച്ച് തീവ്രവാദം അ വര്‍ മുന്നോട്ടു കൊണ്ടുപോ കും. കുട്ടികളുടെ മുമ്പില്‍ വേറെ വഴിയില്ല.

വടക്കു കിഴക്കനിന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുമ്പും ഗോത്രകലാപങ്ങള്‍ നടന്നിട്ടുണ്ട്. ആളപായങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ മധ്യസ്ഥരിടപെട്ട് കലാപങ്ങള്‍ അവസാനിപ്പിക്കുകയും ജനങ്ങളുടെ സ മാധാനജീവിതം പുനരാരംഭിക്കുകയും ചെയ്യും. നാഗാകളും കുക്കികളും തമ്മിലുണ്ടായ ഒരു കലാപം അവസാനിപ്പിച്ച ശേഷം കഴിഞ്ഞ മൂന്നു വര്‍ഷമായി അവര്‍ക്കിടയില്‍ യാ തൊരു പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. എന്നാല്‍ മെയ് മൂന്നിനാരംഭിച്ച മെയ്‌തെയ്-കുക്കി കലാപം മാസങ്ങള്‍ കഴിഞ്ഞും നീണ്ടു പോ കുന്നു. അതിന്റെ കാരണം ഹിന്ദുത്വവാദികളുടെ ഇടപെടലാണ്. അവര്‍ തങ്ങളുടെ ഗൂഢലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഗോത്രകലാപത്തെ ഒരു മറയാക്കുന്നു. - ഫാ. തോട്ടങ്കര വിശദീകരിച്ചു.

മെയ്‌തെയ്കള്‍ക്കിടയില്‍ ശക്തമായി വരികയായിരുന്ന ഹിന്ദു-സനാമഹിസം വിഭാഗീയത അവസാനിപ്പിക്കാന്‍ ഒരു പൊതുശത്രുവിനെ ഉയര്‍ത്തിക്കാട്ടുക എന്ന കൗശലമാണ് കലാപത്തിനു പിന്നി ലെ ഒരു കാരണമെന്ന് ഫാ. തോട്ടങ്കര വിശദീകരിച്ചു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബംഗാളില്‍ നി ന്നെത്തിയ ഹിന്ദു സന്യാസിമാര്‍ മണിപ്പൂര്‍ രാജാവിനെ ഹിന്ദുമതത്തിലേക്കു മതം മാറ്റി. അതോടെ ആ രാജാവിന്റെ പ്രജകളും ഹിന്ദുക്കളായി. അവരുടെ പഴയ മതം സ നാമഹിസം എന്നാണറിയപ്പെടുന്നത്. സനാമഹിസത്തിനു വേണ്ടി വാദിക്കുന്ന വിഭാഗം മണിപ്പൂരില്‍ ശക്തമാകാന്‍ തു ടങ്ങി. അവരും ഹൈന്ദവരായ മെയ്‌തെയ്കളും തമ്മില്‍ വഴക്കുകളുണ്ടായി. മണിപ്പൂര്‍ മു ഖ്യമന്ത്രി ഹിന്ദു വിഭാഗത്തി ന്റെ നേതാവാണ്. മെയ്‌തെയ്കള്‍ക്കുള്ളിലെ ഈ തര്‍ക്കം അതിരുവിടുമെന്നു തോന്നിയപ്പോഴാണ് മെയ്‌തെയ്കളെ ഒന്നിച്ച് കുക്കികള്‍ക്കെതിരെ തിരിച്ചു വിടുക എന്ന തന്ത്രം രൂപപ്പെട്ടത്. കുക്കി വിരുദ്ധ കലാപത്തില്‍ മെയ്‌തെയ്കള്‍ ഒന്നിക്കുകയും ചെയ്തു.

ഹിന്ദുത്വവാദികളുടെ കര്‍ മ്മപരിപാടി മണിപ്പൂരില്‍ നടപ്പാക്കുക എന്നതാണ് മുഖ്യമന്ത്രി ബിരേന്‍ സിംഗ് ലക്ഷ്യമിടുന്നത്. അതുകൊണ്ടാണ് ഈ കലാപം ഈ രീതിയില്‍ ഗുരുതരമായതും.

ഈ കലാപത്തിന്റെ മുറിവുകളുണങ്ങാന്‍ എളുപ്പമല്ലെന്നു ഫാ. തോട്ടങ്കര പറഞ്ഞു. അത്രമാത്രം ഗുരുതരമായ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രിയപ്പെട്ടവരെ കൊന്നു, ആക്രമിച്ചു, വീടുകള്‍ കത്തിച്ചു, പള്ളികളും വിദ്യാലയങ്ങളും തകര്‍ത്തു, ഉപജീവനമാര്‍ഗങ്ങളില്ലാതായി, സാധാരണജീവിതം ഇനി എന്ന്, എങ്ങനെ തുടങ്ങാന്‍ കഴിയുമെന്നറിയില്ല. പരിമിത സൗകര്യങ്ങളുള്ള ക്യാമ്പുകളില്‍ ഇനിയെന്ത് എന്നറിയാതെ കഴിയുകയാണവര്‍. വിവരിക്കാന്‍ കഴിയാത്ത വിഷമമാണത്. എന്തെങ്കിലും അവസരം കിട്ടിയാല്‍ തിരിച്ചടിക്കാന്‍ അവര്‍ ശ്രമിക്കുമെന്നതും സത്യമാണ്.

കലാപം തുടങ്ങി 36 മണിക്കൂറിനുള്ളില്‍ ഇരുനൂറ്റമ്പതോളം ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കപ്പെട്ടത് കലാപത്തില്‍ സ്വാഭാവികമായി സംഭവിച്ചതല്ല. ഇംഫാല്‍ രൂപതയുടെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നായ പാസ്റ്ററല്‍ സെന്റര്‍ തകര്‍ത്തത് ബുള്‍ഡോസര്‍ കൊണ്ടു വന്നിട്ടാണ്. പുതുക്കി പണിയാന്‍ സാധിക്കാത്ത വിധത്തിലാണ് പള്ളികളും സ്‌കൂളുകളും തകര്‍ക്കപ്പെട്ടത്. ഇത് നേരത്തെ ആസൂത്രണം ചെയ്തിരുന്നതാണ്.

പൗരോഹിത്യത്തിന്റെ അമ്പതു വര്‍ഷങ്ങള്‍

1973 ലാണ് ഫാ. ബേസില്‍ തോട്ടങ്കര, സി എം (കോണ്‍ഗ്രിഗേഷന്‍ ഓഫ് മിഷന്‍) സന്യാസസമൂഹത്തിനുവേണ്ടി പൗരോഹിത്യം സ്വീകരിച്ചത്. എ റണാകുളം-അങ്കമാലി അതിരൂപതയിലെ തോട്ടുവ ഇടവകാംഗമായ അദ്ദേഹം സുവര്‍ണജൂബിലി ആ ഘോഷങ്ങള്‍ക്കുവേണ്ടിയാണ് മണിപ്പൂരില്‍ നിന്നു കേരളത്തിലെത്തിയത്. 1958-ല്‍ അന്നത്തെ ചേരാനല്ലൂര്‍ ഇടവക സന്ദര്‍ശിച്ച ഒഡിഷയില്‍ നിന്നുള്ള ഒരു സ്പാനിഷ് സി എം മിഷണറിയുടെ വാക്കുകളില്‍ ആകൃഷ്ടനായാണ് അന്നു സ്‌കൂള്‍ വിദ്യാര്‍ ത്ഥിയായിരുന്ന ഫാ. ബേസില്‍ ഒഡിഷയിലേക്കു തിരിച്ചത്. അവിടെ സ്‌കൂള്‍ വിദ്യാഭ്യാസവും തുടര്‍ ന്നു വൈദികപരിശീലനവും പൂര്‍ത്തിയാക്കി.

പൗരോഹിത്യം സ്വീകരിച്ച ശേഷം ഒഡിഷയില്‍ സഭയുടെ സെമിനാരിയില്‍ അധ്യാപകനായി. ഇംഗ്ലീഷ് സാഹിത്യത്തില്‍ എം എ നേടി. അതിനു ശേഷം ബെറാംപുര്‍ രൂപതയുടെ കത്തീഡ്രല്‍ ഇടവകയില്‍ വികാരിയായി. പിന്നീടുള്ള വര്‍ഷങ്ങളില്‍ സെമിനാരി റെക്ടറായും വികാരിയായും വിദ്യാഭ്യാസസ്ഥാപനങ്ങളിലുമെല്ലാം സേവനം ചെയ്തു. ഫിലിപ്പീന്‍സില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും നേടി.

സെമിനാരിയില്‍ പഠിപ്പിച്ചുകൊണ്ടിരിക്കെയാ ണ് 1995-ല്‍ അന്നത്തെ പ്രൊവിന്‍ഷ്യല്‍ ഫാ. തോട്ടങ്കരയുടെ ഒരു സഹായം തേടിയത്. ഇംഫാല്‍ രൂപതാധ്യക്ഷന്റെ അഭ്യര്‍ത്ഥന സ്വീകരിച്ച് രണ്ടു സി എം വൈദികരെ മണിപ്പൂരില്‍ ഒരു ഇടവകയില്‍ ജോലി ചെയ്യാന്‍ അയച്ചിരുന്നു. ഈ വൈദികര്‍ ഇടവകയില്‍ ചെന്നു താമസമാരംഭിച്ചയുടനെ അവിടെ ഒരു ഗോത്രകലാപം അരങ്ങേറി. രക്തരൂക്ഷിതമായ അക്രമങ്ങള്‍ കണ്ട് കൂട്ടത്തിലെ യുവപുരോഹിതന്‍ വല്ലാതെ പേടിച്ചുപോയി. അദ്ദേഹം ഒഡിഷയിലേക്കു മടങ്ങിപ്പോന്നു. ഒരാള്‍ കൂടി വന്നില്ലെങ്കില്‍ താനും മടങ്ങേണ്ടി വരുമെന്ന് രണ്ടാമ ത്തെ അച്ചന്‍ അറിയിച്ചു. അങ്ങനെയാണ് കുറച്ചു നാള്‍ അദ്ദേഹത്തിനു കൂട്ടു നല്‍കുക എന്ന പ്രൊ വിന്‍ഷ്യലിന്റെ അഭ്യര്‍ത്ഥന പ്രകാരം ഫാ. തോട്ടങ്കര സെമിനാരിയില്‍ നിന്നു മണിപ്പൂരിലേക്കു പോ യത്. പിന്നെ ഒരു മടക്കം ഉണ്ടായില്ല.

കൂടെയുണ്ടായിരുന്ന അച്ചന്‍ അവധിക്കു പോ ന്നതിനുശേഷം മണിപ്പൂരിലേക്കു മടങ്ങിയില്ല. അറിയാത്ത ഭാഷയും അറിയാത്ത സംസ്‌കാരവും അറിയാത്ത ആളുകളും നിറഞ്ഞ ആ ഗ്രാമത്തില്‍ ഫാ. ബേസില്‍ ജീവിതം തുടര്‍ന്നു.

അവിടെ വച്ച് കലാപകാരികളുടെ തോക്കിന്‍മുനയില്‍ നിന്നു രക്ഷപ്പെട്ട അനുഭവം ഫാ. തോട്ടങ്കരയ്ക്കുണ്ട്. ഒറ്റയ്ക്കു താമസിക്കുന്ന മുറിയില്‍ രാത്രി ആറു കലാപകാരികള്‍ എത്തി. തോക്ക് കഴുത്തില്‍ വച്ച ശേഷം അവര്‍ പണം ചോദിച്ചു. ഇല്ലെ ന്നു പറഞ്ഞപ്പോള്‍ മുറിയില്‍ തിരഞ്ഞു. വസ്ത്രത്തിന്റെ പോക്കറ്റില്‍ നിന്നു ചെറിയൊരു തുക കിട്ടി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും വരുമെന്നും അപ്പോള്‍ ഇരുപതിനായിരം രൂപ കിട്ടണമെന്നും ഇല്ലെങ്കില്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയാണ് അവര്‍ മടങ്ങിയത്.

സംഭവമറിഞ്ഞു ബിഷപ്പിനു വലിയ വിഷമമായി. സി എം സഭാധികാരികള്‍ അച്ചനെ ഒഡിഷയി ലേക്കു തിരിച്ചു വിളിച്ചു. അപ്പോഴേക്കും ആ ഗ്രാമവാസികള്‍ മെത്രാനു നിവേദനം നല്‍കി. അച്ചനെ മാറ്റരുതെന്നും തങ്ങള്‍ സംരക്ഷണം നല്‍കുമെ ന്നും ആയിരുന്നു ഗ്രാമീണരുടെ വാക്കുകള്‍. മൂന്നു മാസത്തോളം ഗ്രാമീണര്‍ തോക്കുമായി അച്ചന്റെ മുറിക്കു മാറി മാറി കാവല്‍ നിന്നു. പിന്നെ ആ ഭീഷണിയൊഴിയുകയായിരുന്നു. ആ സ്റ്റേഷന്‍ ഒരു ഇടവകയായി ഉയര്‍ത്തുകയും സൗകര്യങ്ങള്‍ സ്ഥാ പിക്കുകയും ചെയ്തു.

പിന്നീട്, നാഗ ഗോത്രക്കാര്‍ ഒരു പള്ളി ആവശ്യപ്പെടുന്നതായി ബിഷപ് പറഞ്ഞു. അങ്ങനെ ഒരു മലമുകളില്‍ നാഗന്മാര്‍ക്കായി ഒരു പള്ളി പണിതു, ഇടവക സ്ഥാപിച്ചു.

അപ്പോഴേക്കും കുക്കികളില്‍ നിന്നു വൈദികരാകാന്‍ കുട്ടികള്‍ താത്പര്യം പ്രകടിപ്പിക്കാന്‍ തുടങ്ങിയിരുന്നു. പക്ഷേ ഒഡിഷയിലെ സെമിനാരിയില്‍ ചേര്‍ന്നവര്‍ കാലാവസ്ഥ പിടിക്കാത്തതു മൂലം തിരികെ പോയിരുന്നു. അതുകൊണ്ട് നാഗാലാന്‍ഡിലെ ദിമാപൂരില്‍ ഒരു സെമിനാരി തുടങ്ങാന്‍ തീരുമാനിച്ചു. ഒരു കൊല്ലം കൊണ്ട് സെമിനാരി പ്രവര്‍ത്തനമാരംഭിച്ചു.

അസ്സമിലായിരുന്നു അടുത്ത സേവനം. വര്‍ഷത്തിലൊരിക്കല്‍ മാത്രം അച്ചന്മാര്‍ കുര്‍ബാനയ്ക്കു വരുന്ന ഒരു സ്ഥലത്തു മൂന്നു വര്‍ഷത്തോളം സ്ഥിരമായി താമസിച്ച്, അതൊരു ഇടവകയായി വളര്‍ത്തിയെടുത്തു. പിന്നീട് മിസോറാമില്‍ പോയി അവിടെയും ഒരു ഇടവക തുടങ്ങി. തുടര്‍ന്ന് നോര്‍ത്തീസ്റ്റിലെ മറ്റു രൂപതകളും സേവനത്തിനായി വിളിച്ചു, പല രൂപതകളിലും പോയി ഇടവകകളും അ തോടനുബന്ധിച്ച് സ്‌കൂളുകളും തുടങ്ങി. ഇപ്പോള്‍ 11 ഇടവകകളും ഒരു സെമിനാരിയും സി എം സമൂഹത്തിന്റേതായി വടക്കുകിഴക്കനിന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ട്. 25 വൈദികര്‍ സേവനം ചെയ്യുന്നു. നോര്‍ത്തീസ്റ്റില്‍ സി എം സഭയുടെ ഒരു വൈസ് പ്രോവിന്‍സ് രൂപീകരിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. കുക്കി ഉള്‍പ്പെടെയുള്ള ഗോത്രവിഭാഗങ്ങളില്‍ നി ന്നു വൈദികരും വൈദികവിദ്യാര്‍ത്ഥികളും ഇന്ന് സി എം സഭയ്ക്കുണ്ട്.

കോവിഡിനു മുമ്പ്, മ്യാന്മാര്‍ അതിര്‍ത്തിയിലെ മോറെയിലാണ് ഫാ. തോട്ടങ്കര പ്രവര്‍ത്തിച്ചിരുന്നത്. അവിടെ സഭയുടെ സ്‌കൂളില്‍ ഇരുന്നൂറോളം കുട്ടികള്‍ മ്യാന്മാറില്‍ നിന്നു വന്നു പഠിക്കുന്നുണ്ടായിരുന്നു. മ്യാന്മാറില്‍ പട്ടാളഭരണമായതിനാല്‍ വേണ്ടത്ര സ്‌കൂളുകളും പഠിക്കാന്‍ അവസരങ്ങളുമില്ല. അതുകൊണ്ടു കുട്ടികള്‍ ഇവിടേക്കു വരുന്നു. നമ്മുടെ സൈന്യവും അതു തടയാറില്ല. ആ സേവനങ്ങളെല്ലാം ഇപ്പോള്‍ താറുമാറായി.

പാവങ്ങള്‍ക്കിടയിലെ സേവനമാണ് വി.വിന്‍സെന്റ് ഡി പോള്‍ സ്ഥാപിച്ച സി എം സമൂഹത്തിന്റെ പ്രത്യേക നിയോഗം. അതനുസരിച്ച്, അനേകരുടെ ജീവിതങ്ങളെ സ്പര്‍ശിക്കാന്‍ സാധിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തോടെയാണ് പൗരോഹിത്യത്തിന്റെ സുവര്‍ണജൂബിലി ഫാ. ബേസില്‍ തോട്ടങ്കര ആഘോഷിക്കുന്നത്.

കേരളസഭ മിഷനെ സഹായിക്കുന്നു എന്ന വാദം പൊള്ളയാണ് എന്നാണ് തന്റെ അനുഭവമെന്ന് പറയാന്‍ ഫാ. തോട്ടങ്കര മടിക്കുന്നില്ല. ''എണ്‍പതു വയസ്സു വരെയുള്ള എന്റെ മിഷണറി ജീവിതത്തില്‍ കേരളത്തില്‍ നിന്ന് എന്തെങ്കിലും സഹായം കിട്ടിയതിന്റെ അനുഭവമില്ല. കേരളത്തില്‍ നിന്നു ധാരാളം മിഷണറിമാരുണ്ടായി എന്നതു ശരിയാണ്. എന്റെ കുടുംബത്തില്‍ നിന്നുള്ള ആറു പേര്‍ സി എം സന്യാസസമൂഹത്തില്‍ വൈദികരാണ്. വിവിധ രാജ്യങ്ങളിലായി ജോലി ചെയ്യുന്നു. അതിലൊരാളാണ് ഒഡിഷയിലെ ബാലസോര്‍ ബിഷപ് വര്‍ഗീസ് തോട്ടങ്കര. ഇതൊക്കെ ശരിയാണെങ്കിലും കേരളസഭ മിഷനുവേണ്ടി വലിയ കാര്യങ്ങളെന്തെങ്കിലും ചെയ്തതായി തോന്നുന്നില്ല. ചെയ്യാന്‍ നമുക്കു കടമയുണ്ട്. മണിപ്പൂരിന്റെ വിലാപങ്ങള്‍ നാം കേള്‍ക്കണം. അതിനോടു പ്രതികരിക്കണം,'' ഫാ. തോട്ടങ്കര ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org