പുല്‍ക്കൂടിന്റെ അര്‍ത്ഥം തേടി...

പുല്‍ക്കൂടിന്റെ അര്‍ത്ഥം തേടി...
ആര്‍ക്കും യാതൊരു ശങ്കയുമില്ലാതെ കയറി ചെല്ലാവുന്ന സ്ഥലമാണ് പുല്‍ക്കൂട്. അതുകൊണ്ടായിരിക്കണം തന്നെക്കാള്‍ ആരും ചെറുതാകരുതെന്ന ശാഠ്യത്തോടു കൂടി ഈശോ പുല്‍ക്കൂട്ടില്‍ ജന്മമെടുക്കാന്‍ തീരുമാനമെടുത്തത്.
  • 1) പുല്‍ക്കൂട്: ആര്‍ക്കും എത്തിച്ചേരാവുന്ന ഇടം

ക്രിസ്തുവിന്റെ ജനനം പുല്‍ക്കൂട്ടിലായിരുന്നു. ഒരു പക്ഷേ ഒരു മനുഷ്യനും ഇതിനുമുമ്പോ പിമ്പോ ജനിക്കാന്‍ ആഗ്രഹിക്കാത്ത, ജനിക്കാത്ത ഒരിടം. ഒരമ്മയും തന്റെ കുഞ്ഞിന് ജന്മമേകാന്‍ ഒരിക്കലും തിരഞ്ഞെടുക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു സ്ഥലം. പക്ഷേ അത് മനുഷ്യജീവിതത്തിലേക്ക് വലിയൊരു വെളിച്ചം വീശുന്നുണ്ട്. ദൈവപുത്രന്‍ മനുഷ്യാവതാരം ചെയ്ത ഇടം ആര്‍ക്കും എത്തിച്ചേരാന്‍ ആകുന്ന ഒരു ഇടമാണ്; ആര്‍ക്കും ചെന്നുചേരാന്‍ കഴിയുന്ന ഒരിടമാണ്. ആരും മാറ്റിനിറുത്തപ്പെടാത്ത സ്ഥലമാണ്. എളിയ ഇടങ്ങള്‍ ആര്‍ക്കും എത്തിപ്പിടിക്കാനും എത്തിച്ചേരാനുമാകുന്നതാണല്ലോ. ഈശോ ജനിച്ചത് മണിമേടയിലോ രാജകൊട്ടാരത്തിലോ ആയിരുന്നുവെങ്കില്‍ പാവപ്പെട്ട ആട്ടിടയന്മാര്‍ക്ക് അവിടെ കടന്നുകൂടാന്‍ ആകുമായിരുന്നോ? അവര്‍ക്ക് കാവല്‍ക്കാര്‍ പ്രവേശനം നിഷേധിക്കുമായിരുന്നു. ഉള്ളവനും ഇല്ലാത്തവനും ഒരുപോലെ ചെന്നുചേരാന്‍ കഴിയുന്ന ഒരിടം; അതാണ് പുല്‍ക്കൂട്.

എല്ലാവര്‍ക്കും ഇടമുള്ള ഹൃദയമാണ് ഈശോയുടെ തിരുഹൃദയമെന്ന വിശുദ്ധ അമ്മത്രേസ്യയുടെ മൊഴി പോലെ ആര്‍ക്കും യാതൊരു ശങ്കയുമില്ലാതെ കയറി ചെല്ലാവുന്ന സ്ഥലമാണ് പുല്‍ക്കൂട്. അതുകൊണ്ടായിരിക്കണം തന്നെക്കാള്‍ ആരും ചെറുതാകരുതെന്ന ശാഠ്യത്തോടുകൂടി ഈശോ പുല്‍ക്കൂട്ടില്‍ ജന്മമെടുക്കാന്‍ തീരുമാനമെടുത്തത്.

ക്രിസ്മസിന്റെ സന്ദേശം തുറവിയുടേതാണ്. അതിര്‍ത്തികളില്ലാതെ അതിര്‍വരമ്പുകളില്ലാതെ എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള മനസ്സുണ്ടാകണം. അടച്ചുപൂട്ടലുകളില്ലാതെ സര്‍വരേയും സന്തോഷത്തോടും സമഭാവനയോടും കൂടെ സ്വീകരിക്കാനുള്ള ഹൃദയ വിശാലത കൈവരണം.

  • 2) പുല്‍ക്കൂട് : പ്രതീക്ഷ നല്‍കുന്ന ഇടം

പ്രതീക്ഷയാണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്. ജീവിതം പ്രതീക്ഷാനിര്‍ഭരമെങ്കില്‍ ഏതു കണ്ണീര്‍ക്കയത്തിലും ആര്‍ക്കും തുഴയെറിഞ്ഞ് മുന്നേറാന്‍ സാധിക്കും. പ്രതീക്ഷ ഇല്ലാത്തവന്‍ കണ്ണീര്‍ചാലിന്റെ മലവെള്ളപ്പാച്ചിലില്‍ കുത്തിയൊലിച്ചു പോകും. പ്രതീക്ഷയും പ്രത്യാശയും നഷ്ടമാകുന്നവന് ജീവിതം എന്നും ഭാരവണ്ടിയാവുകയും ചെയ്യും. ജീവിതത്തിലെ വലിയ പ്രതിസന്ധിയിലൂടെയും പ്രശ്‌നങ്ങളിലൂടെയും കടന്നു പോകുമ്പോഴും പ്രത്യാശയുടെ തീരത്തേക്ക് ജീവിതതോണി തുഴയുന്നവരുണ്ട്. ക്രിസ്മസ് അത്തരക്കാരുടെതാണ്; ജീവിതം കൂരിരുട്ടില്‍ ആയിരിക്കുമ്പോഴും പ്രതീക്ഷ നഷ്ടപ്പെടാതെ ക്രിസ്തുവാകുന്ന പുലര്‍വെട്ടത്തില്‍ നല്ല നാളെയെ സ്വപ്‌നം കാണുന്നവരുടെ. ഇസ്രായേല്‍ ജനത്തിന്റെ പ്രതീക്ഷയും പ്രത്യാശയുമായിരുന്നു പ്രവാചകന്‍മാരിലൂടെ വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകനെന്നതോര്‍ക്കുക.

ദുഃഖം, വേദന, വേര്‍പാട്, അപകടം, പ്രകൃതിദുരന്തങ്ങള്‍, മാരകരോഗങ്ങള്‍, സാമ്പത്തിക തകര്‍ച്ച, തൊഴിലില്ലായ്മ, ഒറ്റപ്പെടല്‍, വ്യക്തിബന്ധങ്ങളിലെ വിള്ളലുകള്‍ എന്നിങ്ങനെ ഒരു മനുഷ്യന്റെ പ്രതീക്ഷകള്‍ക്ക് മുകളില്‍ നിരാശയുടെ കാര്‍മേഘം പരക്കുന്ന അവസരങ്ങള്‍ നിരവധിയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വല്ലാതെ പതറിപ്പോകുന്നവരുണ്ട്. ജീവിതത്തിന്റെ സമാധാനവും സ്വസ്ഥതയും നഷ്ടമാകുന്നവരെയും കാണാം. ചിലരാകട്ടെ നിരാശയിലേക്ക് കൂപ്പുകുത്തും. ജീവിതത്തിന്റെ അര്‍ത്ഥം പോലും നഷ്ടപ്പെട്ട് ജീവിതം അവസാനിപ്പിക്കാമെന്ന ചിന്തയിലേക്കുവരെ എത്തുന്നവരുമുണ്ട്. എന്നാല്‍ മറ്റു ചിലരാകട്ടെ കടുത്ത പ്രതിസന്ധികളുടെ നടുവിലും പുലര്‍വെട്ടം പ്രതീക്ഷിച്ച് ജീവിത പ്രശ്‌നങ്ങള്‍ക്കിടയിലും പ്രത്യാശയോടെ മുന്നോട്ട് തുഴഞ്ഞുകൊണ്ടേയിരിക്കും. ജീവിതത്തിന് പ്ര തീക്ഷ നല്‍കുന്ന ആ പുലര്‍വെട്ടമാണ് പുല്‍ക്കൂട്ടിലെ ക്രിസ്തു. ലൂക്കാ സുവിശേഷത്തില്‍ കര്‍ത്താവിന്റെ ദൂതന്‍ ആട്ടിടയന്മാര്‍ക്ക് ഉണ്ണിയേശുവിനെ 'സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്‌വാര്‍ത്ത' ആയാണ് വെളിപ്പെടുത്തുന്നത് എന്നതു വിസ്മരിച്ചു കൂടാ (ലൂക്കാ 2:10). വിശുദ്ധ മത്തായിയുടെ സുവിശേഷം 4:16-ല്‍ ഇങ്ങനെ വായിക്കുന്നു: 'അന്ധകാരത്തില്‍ സ്ഥിതി ചെയ്തിരുന്ന ജനങ്ങള്‍ വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവര്‍ക്കായി ഒരു ദീപ്തി ഉദയം ചെയ്തു'വെന്ന്. മനുഷ്യജീവിതത്തില്‍ നിരാശ പടര്‍ത്തുന്ന സകല അന്ധകാരാവസ്ഥകളേയും പ്രകാശമാനമാക്കുന്ന ദീപപ്രഭയാണ് ക്രിസ്തു. യേശു തന്നെ പറയുന്നുണ്ട്:

'ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുന്നില്ല. അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും' എന്ന് (യോഹ. 8:12).

എമ്മാനുവലായി കൂടെയുള്ള ക്രിസ്തുവാണ് നമ്മുടെ പ്രതീക്ഷയെന്ന് ക്രിസ്മസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

അതുകൊണ്ട് നിരാശപ്പെടുകയോ ആകുലരാകുകയോ വേണ്ട. സന്തോഷത്തിലും സന്താപത്തിലും കൂടെ നില്‍ക്കുന്ന, സര്‍വജനത്തിന്റെയും സന്തോഷത്തിന്റെ സദ്വാര്‍ത്തയും ലോകത്തിന്റെ പ്രകാശവുമായ ക്രിസ്തുവില്‍ പ്രത്യാശയര്‍പ്പിച്ചുക്കൊണ്ട് മുന്നേറാം. മറ്റുള്ളവരേയും ഈ പ്രത്യാശയിലേക്ക് നയിക്കാം. ആത്മഹത്യാമുനമ്പില്‍ നില്‍ക്കുന്നവന് ഇനിയും ജീവിതത്തില്‍ പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് ചാരത്തിരുന്ന് സ്‌നേഹപൂര്‍വം മൊഴിയുന്നവന്‍ മാത്രമല്ല, നാല്‍ക്കവലയില്‍ വഴിയറിയാതെ നില്‍ക്കുന്നവന് വഴിതെളിക്കുന്നവനും, പരാജയത്തിന്റെ തീരത്ത് നിരാശനായവനെ വിജയം അകലെയല്ല എന്ന് ഓര്‍മ്മപ്പെടുത്തുന്നവനും, തകര്‍ന്നുടഞ്ഞ വ്യക്തിബന്ധങ്ങള്‍ ഇനിയൊരിക്കലും കൂട്ടിയിണക്കാനാവില്ലെന്ന് ചിന്തിക്കുന്നവനെ അത് സുസാധ്യമെന്ന് അനുസ്മരിപ്പിക്കുന്നവനും, സാമ്പത്തിക നഷ്ട ങ്ങളുടെയും കടക്കെണികളുടെയും മധ്യേ ഇനിയൊന്നും തിരിച്ചു പിടിക്കാനാവില്ലെന്ന് കരുതുന്നവനെ ദൈവത്തിന്റെ പണപ്പെട്ടി ഇപ്പോഴും സമൃദ്ധിയുള്ളതാണെന്ന് ഓര്‍മ്മിപ്പിക്കുന്നവനും, ജീവിത ദുഃഖങ്ങളുടെ ഭാണ്ഡവുമായി ഇടവഴിയില്‍ ഇടറി വീഴുന്നവനെ പിടിച്ചെഴുന്നേല്പിച്ച്, ചേര്‍ത്തുപിടിച്ച്, നിനക്ക് ഇനിയും സ്വന്തം കാലില്‍ മുന്നോട്ട് സഞ്ചരിക്കാനാവുമെന്ന് പറഞ്ഞ് ശക്തിപ്പെടുത്തുന്നവനും ക്രിസ്തു പകരുന്ന പ്രതീക്ഷയുടെയും പ്രത്യാശയുടെയും വക്താവു തന്നെയാണ്.

  • 3) പുല്‍ക്കൂട് : മടിശീലയുടെ കനം നോക്കാത്ത ഇടം

സുവിശേഷത്തില്‍ ഇതള്‍ വിരിയുന്ന രണ്ട് യാഥാര്‍ത്ഥ്യങ്ങളാണ് പുല്‍ക്കൂടും സത്രവും. പുല്‍ക്കൂട് ആര്‍ക്കും ഓടിക്കയറാവുന്ന ഒരിടം. സത്രമാകട്ടെ അങ്ങനെയല്ല. അവിടെ പ്രവേശനം ലഭിക്കാന്‍ ചില നിയന്ത്രണങ്ങളും നിബന്ധനകളുമുണ്ട്. സത്രത്തില്‍ ചിലര്‍ക്ക് മാത്രം ഇടം ലഭിക്കുന്നു. ഉള്ള് നോക്കിയല്ല ഉള്ളത് നോക്കിയാണ് അവിടെ പ്രവേശനം. സത്രത്തിന്റെ മാനദണ്ഡം ലാഭമാകയാല്‍ ഒന്നുമല്ലാത്തവരും ഒന്നുമില്ലാത്തവരും പുറത്തു നില്‍ക്കേണ്ടിവരുന്നു. മുഖം നോക്കിയും മടിശീലയുടെ കനം നോക്കിയും മുന്‍ഗണന വിധിക്കുന്നിടമാണ് സത്രം. സത്രത്തിന്റെ കിളിവാതിലിലൂടെ ഒളിഞ്ഞുനോക്കി കൂട്ടിക്കിഴിക്കലുകള്‍ നടത്തിയശേഷമേ അവിടെ വാതിലുകള്‍ തുറക്കപ്പെടുന്നുള്ളൂ. പുല്‍ക്കൂടിനാകട്ടെ വാതിലില്ല. അവിടെ എല്ലാവര്‍ക്കും പ്രവേശനമുണ്ട്. വേര്‍തിരിവുകള്‍ ഇല്ലാതെ എല്ലാവര്‍ക്കും ഇടമുള്ള സ്ഥലം. മറയില്ലാത്ത ജീവിതങ്ങളുടെ പ്രതീകമാണ് പുല്‍ക്കൂട്. മറ്റെങ്ങും ഇടം ലഭിക്കാത്തവനും പുല്‍ക്കൂട്ടില്‍ ഇടമുണ്ട്. പുറംമോടികള്‍ നോക്കി ഇടമുണ്ടെന്നും ഇടമില്ലെന്നും പറയുന്നവരാകാതിരിക്കുക. സ്വാര്‍ത്ഥതയുടെ കൂടാരങ്ങളില്‍ സ്വയം തളച്ചിടാതിരിക്കുക. സാമൂഹ്യമാധ്യമങ്ങള്‍ ജീവിതത്തെയും സമൂഹത്തെയും നിയന്ത്രിക്കുന്ന ഈ കാലഘട്ടത്തില്‍ ഇവയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് തങ്ങളുടെ ഇഷ്ടങ്ങളില്‍ മാത്രം അഭിരമിച്ചു പോകുന്ന ഒരു പ്രവണത സമൂഹത്തില്‍ വര്‍ധമാനമാകുന്നുണ്ട്. മുന്‍വിധികള്‍ ഇല്ലാതെ നിറവും കുറവും ബലവും സ്വാധീനവും ഒന്നും നോക്കാതെ എല്ലാവരെയും ഉള്‍ക്കൊള്ളാനും സ്വീകരിക്കാനുമുള്ള ക്രിസ്മസിന്റെ സന്ദേശം നമ്മുടെ കുടുംബങ്ങളിലും ജീവിതത്തിലും ധ്യാനവിഷയമാകണം. നീ സത്രമാണോ പുല്‍ക്കൂടാണോയെന്ന് സ്വയം വിലയിരുത്തുക.

  • 4) പുല്‍ക്കൂടിന്റെ ആത്മീയത: ശൂന്യവല്‍ക്കരണം

പുല്‍ക്കൂടിന്റെ ആത്മീയത സ്വയം ചെറുതാകലിന്റെ ആത്മീയതയാണ്; ശൂന്യവല്‍ക്കരണത്തിന്റെ ആത്മീയതയാണ്. നമ്മളൊക്കെ സ്വന്തമാക്കേണ്ടത് ഈ ഒരു ജീവിതശൈലി തന്നെയല്ലേ? ദൈവത്തോടുള്ള സമാനത പരിഗണിക്കാതെ ക്രിസ്തു സ്വയം ശൂന്യവല്‍ക്കരിച്ചതിന്റെ ഓര്‍മ്മയാണല്ലോ ക്രിസ്മസ്. പൗലോസ് ശ്ലീഹ ഓര്‍മ്മിപ്പിക്കുന്നു: 'ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല' (ഫിലി. 2:6). എളിമപ്പെടാനും സ്വയം ചെറുതാകാനും കഴിയുമ്പോഴാണ് നമ്മളൊക്കെ ക്രിസ്തുവിന്റെ മനസ്സ് സ്വന്തമാക്കുക. ബെത്‌ലഹേമിലെ തിരുപ്പിറവി ദേവാലയത്തിലേക്ക് പ്രവേശിക്കുന്നത് ഉയരം കുറഞ്ഞ ഒരു ചെറുവാതിലിലൂടെയാണ്. ശിരസു നമിച്ചേ നമുക്ക് അങ്ങോട്ട് കടക്കാന്‍ ആവൂ. അങ്ങനെയൊരു വാതില്‍ പണികഴിപ്പിച്ചതിന്റെ കാരണമെന്തുമാകട്ടെ അതു നമ്മുടെ മുമ്പില്‍ വയ്ക്കുന്ന ഉദാത്തമായ ഒരു ചിന്തയുണ്ട്. കുമ്പിടാനും ശിരസ്സ് നമിക്കാനും തയ്യാറാകുന്ന എളിയ ജീവിതങ്ങള്‍ക്കാണ് പുല്‍ക്കൂട്ടിലെത്താനും രക്ഷകനെ കാണാനും സാധിക്കൂ. കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും പല പ്രശ്‌നങ്ങള്‍ക്കും കാരണം എളിമപ്പെടാനുള്ള, ചെറുതാകാനുള്ള മനോഭാവം ഇല്ലാതെ പോകുന്നതല്ലേ?

  • 5) പുല്‍ക്കൂട് യാത്ര: ക്രിസ്തുവിലേക്കുള്ള യാത്ര

ബൈബിളില്‍ ക്രിസ്മസ് ക്രിസ്തുവിലേക്കും കൂട്ടായ്മയിലേക്കുമുള്ള യാത്രയാണ്. നക്ഷത്ര വെട്ടത്തിന്റെ വെളിച്ചത്തില്‍ ഉണ്ണിയെ തേടി കാഴ്ചവസ്തുക്കളുമായി കാനനപാതകളേയും മലയിടുക്കുകളേയും മരുഭൂമികളെയും തരണം ചെയ്‌തെത്തുന്ന പൂര്‍വദേശത്തു നിന്നുള്ള ജ്ഞാനികളും (മത്താ. 2:1-12) ദൈവദൂതന്റെ മൊഴികള്‍ക്കനുസൃതം ദാവീദിന്റെ പട്ടണത്തില്‍ ജനിച്ച രക്ഷകനായ കര്‍ത്താവായ ക്രിസ്തുവിനെത്തേടി പുല്‍മേടുകളും മലമടക്കുകളും കടന്ന് ബെത്‌ലഹേമിലേക്ക് യാത്ര ചെയ്യുന്ന ആട്ടിടയന്മാരും (ലൂക്കാ 2:8-16) ക്രിസ്തുവിലേക്ക് യാത്ര ചെയ്യുന്നവരാണ്. അങ്ങനെയെങ്കില്‍ ക്രിസ്മസ് ഒരു യാത്രയാണ്; ക്രിസ്തുവിന്റെ അരികിലേക്കുള്ള യാത്ര. ആഗമനകാലത്ത് നമ്മളെല്ലാം ഒരുക്കത്തോടെ പുല്‍ക്കൂട്ടിലെ യേശുവിനരികിലേക്കുള്ള യാത്രയിലായിരുന്നു. ക്രിസ്തുവിനെ ലക്ഷ്യമാക്കി ജീവിതത്തില്‍ മാറ്റം വരുത്തിയുള്ള യാത്ര. ക്രിസ്തുവിനുവേണ്ടി സഹനങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാകുന്ന യാത്ര. സുവിശേഷത്തില്‍ എല്ലാവരും പുല്‍ക്കൂട്ടിലേക്ക് നീങ്ങിയതുപോലെ കുടുംബങ്ങളെല്ലാം ക്രിസ്തുവിലേക്ക് അവന്‍ പകര്‍ന്ന കൂട്ടായ്മയുടെ സന്തോഷത്തിലേക്ക് യാത്ര ചെയ്യണം. ക്രിസ്മസ് ദിനത്തില്‍ ജോലിയിടങ്ങളും താല്ക്കാലിക താമസ സ്ഥലങ്ങളുമൊക്കെ വിട്ട് സ്വന്തം ഭവനത്തിന്റെ സ്‌നേഹ സന്തോഷ കൂട്ടായ്മയിലേക്ക് വന്നെത്തണം. കൂട്ടായ്മയുടെയും കൂടിച്ചേരലിന്റെയും സുഖവും സന്തോഷവും അനുഭവിക്കണം. ഓരോ വ്യക്തിയും കുടുംബവും ക്രിസ്തുവിലേക്കും അവന്‍ പകരുന്ന കൂട്ടായ്മയിലേക്കും നടത്തുന്ന ത്യാഗപൂര്‍വമായ യാത്രയായി ക്രിസ്മസ് പരിണമിക്കണം.

  • എല്ലാവര്‍ക്കും സന്തോഷവും നന്മയും നിറഞ്ഞ ക്രിസ്മസ് ആശംസിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org