
വിനായക് നിര്‍മ്മല്‍
മാതാവിനോടുള്ള വണക്കം ദൈവത്തോടുള്ള നന്ദിയാണ്. കാരണം അവളെ തിരഞ്ഞെടുത്തത് ദൈവമാണ്.
ഹൃദയത്തോടു ചേര്‍ന്നു നില്ക്കുന്ന രണ്ടു മാസങ്ങളിലൊ ന്നാണ് മെയ്. മറ്റൊന്ന് ക്രിസ്മസിന്റെ പേരില്‍ ഡിസംബര്‍. മെയ് മാസത്തെ സ്‌നേഹിക്കാന്‍ കാരണം അതു പരിശുദ്ധ അമ്മയുടെ വണക്കത്തിനുവേണ്ടി നീക്കിവച്ചിരിക്കുന്ന മാസം എന്നതാണ്. കുട്ടിക്കാലത്ത് വീട്ടില്‍ കൂടുതല്‍ ഭക്തിയോടും സ്‌നേഹ ത്തോടും കൂടി ആചരിച്ചുപോന്നി രുന്ന ഒരേയൊരു ആഘോഷം വണക്കമാസമായിരുന്നുവെന്നാണ് തോന്നുന്നത്. ക്രിസ്മസും ഈസ്റ്ററും വല്ലപ്പോഴും ലഭിക്കുന്ന മത്സ്യമാംസാദികളുടെയും വട്ടയപ്പം കള്ളപ്പം തുടങ്ങിയ പേരിലുള്ള പലഹാരങ്ങളുടെയും ദിവസമായതിനാല്‍ എന്താണോ ആ ദിവസങ്ങളുടെ യഥാര്‍ഥ അര്‍ഥം എന്നതിനപ്പുറം വ്യക്തിപര മായ ചില സന്തോഷങ്ങളുടെയും സ്വാര്‍ഥതയുടെയും കൂടി ദിന മായിരുന്നുവെന്നുവേണം പറയാന്‍. എന്നാല്‍ മെയ് മാസവണക്കം അങ്ങനെയായിരുന്നില്ല. വണക്കമാസം കാലം കൂടുന്ന മുപ്പത്തിയൊന്നാം തീയതി അമ്മ തയ്യാറാക്കുന്ന പാച്ചോറല്ലാതെ മറ്റൊരു വിഭവവും ഉണ്ടായിരുന്നില്ല. എന്നിട്ടും എല്ലാ ആഘോഷങ്ങളെ ക്കാളും മീതെയായി മെയ് മാസവണക്കം നിലനില്‍ക്കുന്നതിന് കാരണം മാതാവിനോടുള്ള പ്രത്യേകമായ സ്‌നേഹവും ഭക്തിയും വണക്കവും അതില്‍ നിര്‍ലീനമായിരുന്നുവെന്നതാണ്.
ഒരു പക്ഷേ ഞാന്‍ ജനിച്ചു വളര്‍ന്ന പ്രദേശത്തിന്റെ മത സാംസ്‌കാരികപശ്ചാത്തലം ഇക്കാര്യത്തില്‍ പ്രധാന പങ്കു വഹിച്ചിട്ടുമുണ്ടാകും. കൗമാരകാലം വരെ പാലാ കിഴതടിയൂരായിരുന്നു ജീവിതം. പാലാക്കാരുടെ ദേശീയോത്സവമെന്ന് പറയാവുന്ന ജൂബിലിത്തിരുന്നാള്‍ മാതാവിന്റെ അമലോത്ഭവതിരുനാളിനോട് അനുബന്ധിച്ചായിരുന്നു നടത്തി യിരുന്നത്. എവിടെനിന്നൊക്കെ യാണ് മനുഷ്യര്‍ അന്ന് എത്തി ച്ചേരുന്നത് എന്ന് നിശ്ചയമില്ലാത്ത വിധത്തില്‍ ഡിസംബര്‍ ഏഴ്, എട്ട് ദിവസങ്ങളിലായി പാലാപട്ടണം മനുഷ്യസാഗരമാവുമായിരുന്നു. ജാതിയോ മതമോ പ്രായമോ ലിംഗമോ കണക്കിലെടുക്കാതെ യായിരുന്നു ജൂബിലിയാഘോഷ ത്തില്‍ ആളുകള്‍ പങ്കെടുത്തി രുന്നത്.
ആകാശം മുട്ടിനില്ക്കുന്ന കല്‍ക്കുരിശുപ്പള്ളിയുടെ മീതെ പട്ടണത്തെ അനുഗ്രഹിച്ചു നില്‍ക്കുന്ന ഈശോയെ പലരും അത്ര ഗൗനിക്കാറില്ലെങ്കിലും കുരിശുപ്പള്ളി മാതാവേ എന്ന് വിളിച്ചുകൊണ്ട് അതിന്റെ ചുവടെ യുള്ള മാതാവിന്റെ രൂപത്തിനു മുമ്പില്‍ കൈകള്‍ കൂപ്പിയും തിരി കത്തിച്ചും പ്രാര്‍ഥിക്കുന്നതിലും ജൂബിലിദിവസങ്ങളിലല്ലാതെയും പാലാക്കാരാരും മടിവിചാരിച്ചിട്ടില്ല. കിഴതടിയൂര്‍ യൂദാശ്ലീഹാ തീര്‍ഥാടനകേന്ദ്രവും ഭരണങ്ങാന ത്ത് അല്‍ഫോന്‍സാമ്മയുടെ തീര്‍ഥാടനകേന്ദ്രവും രൂപപ്പെടുന്ന തിനു മുമ്പ് പാലാക്കാര്‍ക്ക് ഒരൊറ്റ തീര്‍ഥാടനകേന്ദ്രമേയുണ്ടായിരു ന്നുള്ളൂ. അത് ളാലം സെന്റ് മേരീസ് ദേവാലയമായിരുന്നു.
പറഞ്ഞുവരുന്നത് ഇങ്ങനെ യൊരു മതസാംസ്‌കാരിക ഭൂമികയു മായി പരിചയിച്ചു പോന്നിരുന്നതു കൊണ്ടാവാം ചെറുപ്പം മുതല്‍ക്കേ മാതാവിനോടുള്ള വണക്കം എന്റെ ഹൃദയത്തിലുണ്ടായത് എന്നാണ്. പരിശുദ്ധ അമ്മയോടുള്ള ഈ സ്‌നേഹവും ഭക്തിയുമാണ് മാതാവിനുവേണ്ടി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന മെയ് മാസം കൂടുതല്‍ ഭക്തിയോടെ ആചരിക്കാന്‍ എന്റെ അമ്മയെയും പ്രേരിപ്പിച്ചതെന്ന് ഞാന്‍ കരുതുന്നു. നീളമുള്ള, അരപ്ലേസുള്ള ഒരു വരാന്തയായിരുന്നു ഞങ്ങളുടെ അന്നത്തെ വീടിനുണ്ടായിരുന്നത്. രണ്ടു വാതിലുകളും രണ്ടു ജനാലകളും വരാന്തയ്ക്കുണ്ടായിരുന്നു. അതില്‍ പ്രധാനവാതിലിന്റെ കട്ടിളപ്പടിക്ക് മുകളിലായി തിരുഹൃദയവും അധികം തുറക്കാത്ത അങ്ങേ വാതിലിന്റെ മുകളില്‍ തിരുക്കുടുംബവും ഇടം പിടിച്ചപ്പോള്‍ രണ്ടിനും നടുവിലുളള ജനാലയുടെ മുകളിലായിരുന്നു മാതാവിന്റെ രൂപം പ്രതിഷ്ഠിച്ചിരുന്നത്. മുകളിലത്തെ ജനലഴികളോട് ചേര്‍ന്നായിരുന്നു ഞങ്ങള്‍ അന്ന് മാതാവിന്റെ രൂപം വണക്കമാസത്തിനുവേണ്ടി അലങ്കരിച്ചിരുന്നത്.
ഓരോ ദിവസവും പൂക്കളും ഇലകളും പറിച്ചുവച്ച് അവിടം അലങ്കരിക്കണമെന്ന് അമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു. വീട്ടുമുറ്റത്തെ മുല്ലയില്‍ നിന്ന് പൂക്കള്‍ പറിച്ച് മാതാവിന്റെ രൂപത്തിനു മീതെ മാല കോര്‍ത്തിടുന്നതും അമ്മയുടെ പതിവായിരുന്നു. കുരിശുവരയുടെ സാധാരണ പ്രാര്‍ഥനകള്‍ക്കുശേഷമായിരുന്നു വണക്ക മാസപ്രാര്‍ഥന. ധ്യാനചിന്ത, സംഭവം, പ്രാര്‍ഥന, ജപമാല, സുകൃതജപം, മരിയന്‍ഗാനം എന്നിങ്ങനെയായിരുന്നു പ്രാര്‍ഥനയുടെ രീതി. ഏതെങ്കിലും ദിവസം ഏതെങ്കിലും കാരണത്താല്‍ വണക്കമാസം ചൊല്ലാന്‍ കഴിയാതെ പോയാല്‍ അടുത്തദിവസം അത് പൂര്‍ത്തിയാക്കണമെന്നും അമ്മയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
ഒരു വശത്ത് മാതാവിനെ വിഗ്രഹാരാധനയ്ക്കടുത്ത രീതിയില്‍ വണങ്ങുകയും മറ്റൊരിടത്ത് മുട്ടത്തോടെന്നപോല്‍ വലിച്ചെറിയുകയും ചെയ്യുമ്പോള്‍ പരിപക്വമായ രീതിയിലുള്ള മരിയഭക്തിയാണ് ഇന്ന് നമുക്കാവശ്യമായിരിക്കുന്നത്.
വണക്കമാസപ്പുസ്തകത്തിലെ പാട്ടുകളില്‍ എനിക്കേറ്റവും ഇഷ്ടം 'നല്ല മാതാവേ മരിയേ നിര്‍മ്മല യൗസേപ്പിതാവേ' എന്നു തുടങ്ങുന്ന ഗാനമാണ്. അതല്ലാതെ മറ്റൊരു ഗാനവും ആലപിക്കാന്‍ എനിക്കറിയേം ഇല്ല. അതിനും കാരണം അമ്മ ആ പാട്ടാണ് പാടിയിരുന്നത് എന്നാണ്. ഉറുമ്പരിച്ചു തുടങ്ങിയ നിത്യസഹായ മാതാവിന്റെ പഴയ ഫോട്ടോയിലേക്ക് വീടിന്റെ വരാന്തയില്‍ മുട്ടുകുത്തിനിന്ന് അമ്മ ആ പാട്ടുപാടിയിരുന്നത് എന്റെ കണ്‍മുമ്പില്‍ ഇപ്പോഴുമുണ്ട്. മെയ്് മാസാവസാനം അമ്മ പാച്ചോര്‍ നേര്‍ച്ചയുണ്ടാക്കും. അതാദ്യം മാതാവിന്റെ മുമ്പില്‍ വിളമ്പിവയ്ക്കും. അതിനുശേഷം മാത്രമേ ഞങ്ങള്‍ക്ക് കഴിക്കാന്‍ തരുമായിരുന്നുള്ളൂ. ഓര്‍മ്മകള്‍ നഷ്ടപ്പെട്ട് ആരെയും തിരിച്ചറിയാതെ കിടന്നിരുന്ന ജീവിതാന്ത്യത്തിലെ ആറുമാസം മുമ്പുവരെ അമ്മയുടെ നാവിന്‍ത്തുമ്പില്‍ എപ്പോഴും ഉണ്ടായിരുന്നത് എന്റെ മാതാവേ എന്ന നിലവിളിയായിരുന്നു. എന്റെ മാതാവേ എന്നെ വീഴിച്ചുകിടത്തരുതേ എന്നായിരുന്നു അമ്മയുടെ എപ്പോഴത്തെയും പ്രാര്‍ഥനയും. പക്ഷേ ആ പ്രാര്‍ഥന എന്തുകൊണ്ടോ മാതാവ് കേള്‍ക്കാതെ പോയി.
അമ്മയുടെ ഭാഷയും സംസ്‌കാരവുമാണല്ലോ മക്കളുടെ ഭാഷയും ചിന്തയും വിചാരവുമായി രൂപപ്പെടുന്നത്. അങ്ങനെയെങ്കില്‍ മുമ്പ് പലയിടത്തും എഴുതിയതുപോലെ എന്റെ അമ്മ തന്നെയായിരുന്നു എന്നെ പരിശുദ്ധ അമ്മയിലേക്ക് നയിച്ചത്. ശനിയാഴ്ചകളില്‍ ളാലംപള്ളിയില്‍ നടക്കുന്ന മാതാവിന്റെ നൊവേനകളില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ അമ്മയെന്നെയും കൂട്ടിയിരുന്നു. ഇന്നത്തെ സിവില്‍ സ്‌റ്റേഷനും ബൈപ്പാസ് റോഡുമൊക്കെ രൂപപ്പെടുന്നതിനു മുമ്പ് കാടുപിടിച്ചുകിടക്കുന്ന വെളിമ്പറമ്പിലൂടെ ളാലം തോടു മുറിച്ചുകടന്ന് അമ്മയെന്റെ കൈയ്ക്കുപിടിച്ച് പള്ളിയിലേക്കു പോകാറുണ്ടായിരുന്നത് അമ്മയുടെ അഭാവത്തില്‍ ഇപ്പോഴുമെന്റെ കണ്ണുനിറയ്ക്കുന്ന ഓര്‍മ്മയായി അവശേഷിക്കുന്നുണ്ട്.
മുട്ടിന്മേല്‍ നിന്ന് തുടര്‍ച്ചയായി ജപമാല ചൊല്ലുക പോലെയുള്ള ഭക്ത്യാനുഷ്ഠാനങ്ങള്‍ എന്റെ ജീവിതത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ല. പക്ഷേ എല്ലാ പ്രാര്‍ഥനകള്‍ക്കും അപ്പുറം മരിയ വിചാരം എന്നെ ചൂഴ്ന്നുനില്‍ക്കുന്നുണ്ട്. ഒരു നെടുവീര്‍പ്പു പോലെ, ഒരു ദീര്‍ഘശ്വാസം പോലെ 'അമ്മേ'യെന്ന വിളി എന്റെ ദിനരാത്രങ്ങളില്‍ പലപ്പോഴും ആവര്‍ത്തിച്ചുമുഴങ്ങാറുണ്ട്.
നിത്യസഹായമാതാവിന്റെ ചിത്രവുമായുള്ള ആദ്യപരിചയപ്പെടല്‍ മാത്രമായിരുന്നില്ല അതിലൂടെ സംഭവിച്ചത്, മാതാവുമായുള്ള നിത്യബന്ധം സ്ഥാപിക്കല്‍ കൂടിയായിരുന്നു. എപ്പോഴും ഏതു സാഹചര്യത്തിലും എനിക്കാശ്രയിക്കാനും വിശ്വസിക്കാനും കഴിയുന്ന ഏക സങ്കേതം പരിശുദ്ധ അമ്മയാണ് എന്ന ചിന്ത എന്നില്‍ വേരുറച്ചത് അങ്ങനെയായിരുന്നു. അതൊരിക്കലും അമ്മയോടുള്ള ബാഹ്യമായ ഭക്തിപ്രകടനത്തിന്റെ രൂപത്തില്‍ അവതരിച്ചിട്ടില്ല എന്നുകൂടി പറയേണ്ടതുണ്ട്. മുട്ടിന്മേല്‍ നിന്ന് തുടര്‍ച്ചയായി ജപമാല ചൊല്ലുക പോലെയുള്ള ഭക്ത്യാനുഷ്ഠാനങ്ങള്‍ എന്റെ ജീവിതത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ല. പക്ഷേ എല്ലാ പ്രാര്‍ഥനകള്‍ക്കും അപ്പുറം മരിയ വിചാരം എന്നെ ചൂഴ്ന്നുനില്‍ക്കുന്നുണ്ട്. ഒരു നെടുവീര്‍പ്പു പോലെ, ഒരു ദീര്‍ഘശ്വാസം പോലെ 'അമ്മേ'യെന്ന വിളി എന്റെ ദിനരാത്രങ്ങളില്‍ പലപ്പോഴും ആവര്‍ത്തിച്ചുമുഴങ്ങാറുണ്ട്. അത്തരത്തിലുള്ള അടുപ്പവും സ്‌നേഹവുമാണ് ഞാനും അമ്മയും തമ്മിലുള്ളത്.
വ്യക്തിപരമായ ഒരു നിരീക്ഷണം കൂടി വ്യക്തമാക്കിക്കൊ ള്ളട്ടെ. പെറ്റമ്മയെ അധികമായി സ്‌നേഹിക്കുന്നവര്‍ക്ക് പരിശുദ്ധ അമ്മയോടും തികഞ്ഞ സ്‌നേഹമുണ്ടായിരിക്കും. പരിശുദ്ധ അമ്മയോട് സ്‌നേഹമുള്ളവര്‍ക്ക് പെറ്റമ്മയെ സ്‌നേഹിക്കാതിരി ക്കാനുമാവില്ല. ഞാനുമായി അടുത്തുനില്‍ക്കുന്ന ചില വ്യക്തികളുടെ ഉദാഹരണങ്ങള്‍കൂടി ചേര്‍ത്തുവച്ചാണ് എന്റെ ഈ നിഗമനം. എന്റെ മക്കള്‍ക്ക് അവരുടെ അമ്മയിലൂടെയല്ല എന്നിലൂടെയാണ് മരിയവണക്കം ലഭിച്ചിരിക്കുന്നത് എന്ന് ഒട്ടൊരു അഹങ്കാരത്തോടെ പങ്കുവയ്ക്കട്ടെ. അമ്മയിലൂടെ എനിക്ക് ലഭിച്ച മരിയഭക്തിയും വണക്കവും എന്നിലൂടെ മക്കള്‍ കൈപ്പറ്റുന്നു. ശനിയാഴ്ചകളില്‍ കുടുംബപ്രാര്‍ഥനയ്ക്കുശേഷം മാതാവിന്റെ നൊവേന ചൊല്ലാനുള്ള ശീലം അവര്‍ക്ക് തുടങ്ങി വച്ചത് ഞാനാണ്. അതുപോലെ മെയ്മാസത്തില്‍ വണക്കമാസ പ്രാര്‍ഥന ചൊല്ലാനുള്ള പതിവും. പതിനേഴ് വര്‍ഷം പിന്നിട്ട ദാമ്പത്യജീവിതത്തില്‍ എന്നില്‍ നിന്ന് സ്വീകരിച്ച അല്ലെങ്കില്‍ ഞാന്‍ മൂലം സ്വാധീനിക്കപ്പെട്ട ഒരേയൊരു സംഗതി പരിശുദ്ധ അമ്മയോടുള്ള ഭക്തി വര്‍ധിച്ചുവെന്നതാണെന്ന് ഭാര്യ സാക്ഷ്യപ്പെടുത്തിയതും വ്യക്തിപരമായി എന്നെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്. ഇന്ന് അവള്‍ തികഞ്ഞ മരിയഭക്തയാണ്.
കുടുംബപ്രാര്‍ഥന പോലും അന്യം വന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തില്‍ അതിനുപുറമെ വണക്കമാസപ്രാര്‍ഥന കൂട്ടിച്ചേര്‍ക്കപ്പെടുന്നത് പലര്‍ക്കും അചിന്ത്യമായ കാര്യമായിരിക്കും. സമയമില്ലായ്മയുടെ ന്യായീകരണങ്ങളുണ്ട് പലര്‍ക്കും. അല്ലെങ്കില്‍ ബൈബിളിലെ മര്‍ത്തയെപോലെ പല കാര്യങ്ങളില്‍ വ്യഗ്രചിത്തരാണ് പലരും. അതിനിടയില്‍ ഞായറാഴ്ചക്കുര്‍ബാനകള്‍ പോലും ഒഴിവാക്കപ്പെടുന്നു. പിന്നെയല്ലേ കുടുംബപ്രാര്‍ഥനയും വണക്കമാസവും എന്ന് ആരെങ്കിലും ചിന്തിച്ചാല്‍ അവര്‍ക്ക് തെറ്റി. കാരണം കുടുംബങ്ങളുടെ കെട്ടുറപ്പിനും മക്കളുടെ നേര്‍വഴിസഞ്ചാരത്തിനും ഇത്തരം ഭക്ത്യാനുഷ്ഠാനങ്ങള്‍ അനിവാര്യമാണ്. ഭക്ത്യാനുഷ്ഠാനങ്ങളിലൂടെ ഉടച്ചുവാര്‍ക്കപ്പെട്ട ഒരു ആധ്യാത്മിക സരണിയാണ് നമ്മുടെ പൂര്‍വികര്‍ തുറന്നുതന്നിരിക്കുന്നത്.
തങ്ങളുടെ ജീവിതത്തില്‍ നേരിടേണ്ടിവന്ന എല്ലാ പ്രതികൂലങ്ങളെയും അതിജീവിക്കാനും മറികടക്കാനും അവര്‍ക്ക് സാധിച്ചത് അത്തരമൊരു പാരമ്പര്യത്തിന്റെ പിന്‍ബലത്തില്‍ തന്നെയായിരുന്നു. നമുക്കും നമ്മുടെ മക്കള്‍ക്കുമൊക്കെ ജീവിതത്തിലെ തുടര്‍യാത്രകളില്‍ വഴിതെറ്റിയേക്കാം. എന്നാല്‍ തിരിച്ചുവരാനുള്ള സാധ്യതയുള്ളത് വിശ്വാസപരമായ ജീവിതം കൈമുതലായുള്ളവര്‍ക്കു മാത്രമാണ്. ആ തിരിച്ചുവരവില്‍ നമ്മെ സഹായിക്കുന്നത് പരിശുദ്ധ അമ്മയാണ്. ഒട്ടുമിക്ക മതവിശ്വാസ ങ്ങളിലും അമ്മ സങ്കല്‍പങ്ങളുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം നമ്മുടെ അമ്മ സങ്കല്‍പം വ്യത്യാസപ്പെട്ടിരിക്കുന്നത് നമ്മുടെ അമ്മ എപ്പോഴും നാം ആഗ്രഹിക്കുന്ന മാതൃബിംബം പോലെ സ്‌നേഹത്തിന്റെയും കരുണയുടെയും വാത്സല്യത്തിന്റെയും പ്രതീകമാണ് എന്നതുകൊണ്ടാണ്്. സ്‌നേഹിക്കാനും വഴിനടത്താനും തിരുത്താനും ആശ്വാസം നല്‍കാനുമല്ലാതെ പരിശുദ്ധ അമ്മയ്ക്ക് സംഹാരരൂപങ്ങളൊന്നും വശമില്ല. ഞാന്‍ എന്റെ മക്കളോട് പലപ്പോഴും പറയാറുള്ളത് അമ്മയെ കൂട്ടുപിടിച്ചോളൂ എന്നാണ്. അമ്മയെ കൂട്ടുപിടിച്ചു വളര്‍ന്നാല്‍ അമ്മ അവരെ തുണച്ചുകൊള്ളും എന്നൊരു വിശ്വാസം ഓരോ മക്കള്‍ക്കും അപ്പനമ്മമാര്‍ പകര്‍ന്നുകൊടുക്കേണ്ടതുണ്ട്.
ഒരു വശത്ത് മാതാവിനെ വിഗ്രഹാരാധനയ്ക്കടുത്ത രീതി യില്‍ വണങ്ങുകയും മറ്റൊരിടത്ത് മുട്ടത്തോടെന്നപോല്‍ വലിച്ചെറിയുകയും ചെയ്യുമ്പോള്‍ പരിപക്വമായ രീതിയിലുള്ള മരിയഭക്തിയാണ് ഇന്ന് നമുക്കാവശ്യമായിരിക്കുന്നത്. മാതാവി നോടു ചേര്‍ന്നുനിന്നാല്‍ ദുഃഖങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടാവുകയില്ല എന്ന് മാതാവ് എവിടെയെങ്കിലും വാക്കു നല്‍കിയതായി എനിക്കറിയില്ല. കേവലം ഉദ്ദിഷ്ടകാര്യ സാധ്യ ത്തിനുള്ള മാധ്യമമായും അമ്മയെ പരിമിതപ്പെടുത്തുകയുമരുത്. മറിച്ച് ജീവിതത്തിലെ സഹനങ്ങളുടെയും ക്ലേശങ്ങളുടെയും നടുവില്‍ കുരിശുകളുടെ ഭാരംപേറി ക്രിസ്തുപോലും വീണ പ്പോള്‍ കുരിശിന്‍ചുവട്ടില്‍ വീഴാതെ നിന്ന അമ്മയുടെ കരുത്തും പ്രത്യാശയുമാണ് നമുക്കുണ്ടാവേണ്ടത്. മാതാവിനോടുള്ള വണക്കം ദൈവത്തോടുള്ള നന്ദിയാണ്. കാരണം ആശ്രയി ക്കാനും വിശ്വസിക്കാനും സ്‌നേഹിക്കാനും കഴിയുന്ന വിധത്തില്‍ ദൈവം നമുക്ക് മനുഷ്യസൃഷ്ടിയില്‍ മാതാവിനെ യല്ലാതെ മറ്റാരെയാണ് നല്‍കിയിരിക്കുന്നത്?