ഒന്നാം പ്രതി സര്‍ക്കാര്‍, രണ്ടാം പ്രതി മദ്യപര്‍, മൂന്നാം പ്രതി സമൂഹം. നാലു വയസ്സു മാത്രം പ്രായമുള്ള സുഷിക മോളുടെ ദാരുണാന്ത്യം ബന്ധപ്പെട്ടവര്‍ കണ്ടില്ലെന്ന് നടിച്ച് മദ്യപാനം പൂര്‍വ്വാധികം ആവേശത്തോടെ തുടരുന്നു. ദാരുണമായ ഈ മരണം ചര്‍ച്ച ചെയ്യാന്‍ കേരള സമൂഹത്തിന് സമയവും സന്മനസ്സും ഇല്ലായിരുന്നു. തിരുവനന്തപുര ത്തുനിന്ന് പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത ഒരു ഒറ്റക്കോളം വാര്‍ത്തയായി ചില പത്രങ്ങളില്‍ അച്ചടിച്ചുവന്നു; ചിലതില്‍ ഒരു ചെറിയ പരാമര്‍ശം പോലു മുണ്ടായില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയൊ സാമൂഹിക മത സംഘടനകളൊ ഒരു പ്രതിഷേധവും ഉയര്‍ത്തിയില്ല. അഗ്‌നിപഥ്, സ്വര്‍ണ്ണക്കടത്ത് (ബിരിയാണിച്ചെമ്പ്), രാഷ്ട്രപതി തെരഞ്ഞെടുപ്പ്, കൂറുമാറ്റ ബിസിനസ് എന്നിവ വെണ്ടയ്ക്ക അക്ഷരത്തില്‍ അടിച്ചുവരുമ്പോള്‍, ഇത്തരം വാര്‍ത്തകള്‍ക്ക് എരിവും പുളി യും ലഭിക്കുകയില്ല എന്നതു കൊണ്ടായിരിക്കാം വേണ്ടത്ര കവറേജ് ലഭിച്ചില്ല. പെട്ടിയില്‍ വീഴുന്ന വോട്ടില്‍ രാഷ്ട്രീയ ക്കാരും, പത്രത്തിന് സര്‍ക്കുലേ ഷന്‍ കൂട്ടാന്‍ മാധ്യമങ്ങളും, ചെന്ന് പെട്ടിരിക്കുന്ന പടുകുഴി യില്‍നിന്ന് എങ്ങനെയെങ്കിലും കരപറ്റാന്‍ 'ദൈവനാമത്തില്‍' പ്രവര്‍ത്തിക്കുന്ന മതങ്ങളും തിരക്കിലായതിനാല്‍ മതനേതാ ക്കളും ഈ ദാരുണ വിഷയം ജനസമക്ഷം അവതരിപ്പിക്കാന്‍ താല്പര്യമെടുത്തില്ല. സുഷിക മോളുടെ നിസ്സഹായരായ ബന്ധുമിത്രാദികള്‍ മദ്യപനായ കുടുംബനാഥന്‍ തന്നെയാണ് ഈ മരണത്തിന് വഴിതെളിച്ചത് എന്നതിനാല്‍ ദുഃഖം മൂലം ഒരു പ്രതിഷേധത്തിനും മുതിര്‍ന്നതു മില്ല. ആ നാലു വയസ്സുള്ള കൊച്ചുമോള്‍ അകാലത്ത് പൊലിഞ്ഞുപോയ ഒരു പനിനീര്‍പുഷ്പം പോലെ ഞെട്ടറ്റ് വീണു!!
കുമാരനാശാന്റെ വീണപൂവിനെ അനുസ്മരിച്ചു കൊണ്ടുതന്നെ!! പന്ത്രണ്ട് വയസ്സുകാരന്‍ ചേട്ടനേയും ഒമ്പതുവയസ്സുകാരി ചേച്ചി യേയും വിട്ട് സുഷികമോള്‍ എന്ന നാലുവയസ്സുകാരി മര്‍ദ്ദനത്തെ ഭയക്കേണ്ടതില്ലാത്ത ലോകത്തിലേക്ക് പറന്നുപോയി. ഈ മരണം മൂലമെങ്കിലും അച്ഛന്‍ സുരേന്ദ്രനും ഈ മനുഷ്യനെപ്പോലെ ലക്കില്ലാതെ കുടിച്ച് മര്‍ദ്ദനം, വാഹനാപകടം, കത്തിക്കുത്ത്, അമ്മ പെങ്ങന്മാ രെ തിരിച്ചറിയാത്ത കുത്തഴിഞ്ഞ ജീവിതം നയിച്ച് ലിവര്‍ സിറോ സിസ് രോഗം മൂലം 'തൈരു സമ'മായി മാറുന്നവരും ഒരു വീണ്ടുവിചാരം നടത്തിയിരു ന്നെങ്കില്‍...
'മദ്യം വിഷമാണ്, അത് വാങ്ങരുത്, കൊടുക്കരുത്, കുടിക്കരുത്' എന്ന നിലപാട് സ്വീകരിച്ച ശ്രീനാരായണ ഗുരു വും, 'എനിക്ക് ഭാരതത്തിന്റെ ഭരണം ഒരു മണിക്കൂര്‍ ലഭിച്ചാല്‍ ഇന്ത്യയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തും' എന്നു പറഞ്ഞ മഹാത്മജിയുമൊക്കെ സുഷിക മോളുടെ മരണത്തില്‍ കണ്ണീര്‍ വാര്‍ക്കുന്നുണ്ടാകും! ദൈവങ്ങളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന മദ്യവിരുദ്ധ സമിതികള്‍ പോലും ഈ ദാരുണ സംഭവം ഒരു ചിന്താ വിഷയമായി സമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിച്ചതായി കണ്ടില്ല. പ്രതിഷേധം ഫോട്ടോ സെഷനുള്ള ബാര്‍ നിരോധന സമരത്തിലായി ഒതുക്കരുത്.
സര്‍ക്കാരിന്റെ ചെലവുകള്‍ നികത്തുന്നതിന് മദ്യവരുമാനം ഒരു മാര്‍ഗ്ഗമായി ബജറ്റില്‍ ഉള്‍പ്പെടുത്തരുത്. അങ്ങനെ ലഭിക്കുന്ന പണത്തിന്റെ എത്ര യൊ ഇരട്ടിയാണ് മദ്യപാന ജന്യരോഗങ്ങളുടെ ചികിത്സ യ്ക്കായി സര്‍ക്കാര്‍ തന്നെ ചെലവാക്കുന്നത്. ഇത് പൊതുജനക്ഷേമത്തിനായി വകയിരുത്തുന്നു എന്ന് പ്രചരിപ്പിക്കുന്നത് കല്ലുവെച്ച നുണ മാത്രമാണ്. ഇതിന് മദ്യപന്മാരില്‍ നിന്ന് മാത്രമേ കൈയ്യടി നേടാനാകൂ. അവരുടെ ഭാര്യമാരും മക്കളും സര്‍ക്കാ രിന്റെ നിത്യവിരോധികളുമാകും.
ചില വിശ്വാസയോഗ്യമായ സ്ഥിതിവിവരക്കണക്കുകള്‍.
* ഓരോ ഒന്നരമണിക്കൂറിലും ഒരു മദ്യപാനി ഇന്ത്യയില്‍ മരിക്കുന്നു. ആസ്പത്രികളിലെ നാലിലൊന്ന് രോഗികള്‍ മദ്യ പാനത്തിന്റെ ഇരയായവരാണ്.
* ഇന്ത്യയിലെ 69 ശതമാനം രജിസ്റ്റര്‍ ചെയ്ത കേസുകള്‍ മദ്യപാനവുമായി ബന്ധപ്പെട്ട താണ്.
* ലോകാരോഗ്യസംഘടന യുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ രണ്ടേമുക്കാല്‍ ലക്ഷം പേര്‍ മദ്യപാനം മൂലം പ്രതിവര്‍ഷം മരിക്കുന്നു. കരള്‍ രോഗമായ 'സിറോസിസ്' അഥവ മഹോദരമാണ് മരണകാരണം.
* കേരള സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ 46,543.13 കോടി രൂപ മദ്യനികുതിയായി ഖജനാവി ലേക്ക് മുതല്‍കൂട്ടിയിട്ടുണ്ട്.
* കേന്ദ്രസര്‍ക്കാരിന് വാറ്റ് (VAT) നികുതി വഴി 2020-21 ല്‍ 1200 കോടി രൂപ ശേഖരിക്കാന്‍ കഴിഞ്ഞു. വര്‍ഷം തോറും ശരാശരി 25 ശതമാനത്തിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നു.
ഇപ്രകാരം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സാധാരണ തൊഴിലാളികളുടെ ദിവസവരുമാനത്തില്‍ നിന്ന് പിഴിഞ്ഞെടുക്കുന്ന സംഖ്യ ഉപയോഗിച്ച് ഈ രാജ്യം പുരോഗതി നേടുകയില്ല, മറിച്ച് സര്‍വ്വമേഖലകളിലും അധോഗതിയാണ്. അധികാര മത്സരം, വര്‍ഗ്ഗീയത, യുദ്ധഭീതി എന്നിവയുടെ പുകമറയില്‍ അധികാരികള്‍ രക്ഷപ്പെടുക യാണ്. താരതമ്യേന വിദ്യാഭ്യാസം ലഭിക്കാത്ത തൊഴിലാളികള്‍ മദ്യവിപത്തി ലൂടെ സ്വയം നശിക്കുന്നുവെന്ന് മാത്രമല്ല, അടുത്ത തലമുറയുടെ കൂമ്പ് നുള്ളുകയാണ് ചെയ്യുന്നത്. കൈപൊള്ളുന്ന സ്ഥിതിയിലെത്തിയപ്പോള്‍ സഭയും സമുദായവും സ്വത്തവകാശം രക്ഷിക്കാന്‍ തെരുവിലിറങ്ങുന്നു. പക്ഷെ സഭയുടെയും രാജ്യത്തിന്റേയും തനത് കരുത്തായ കരുത്തരായ തൊഴിലാളികളെ കാര്‍ന്നു തിന്നു ന്ന മദ്യരാക്ഷസനെ തളക്കാന്‍ പരേതരായ മന്മഥനും, ബിഷപ്പ് വള്ളോപ്പള്ളിയും ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ ആര്‍ച്ച് ബിഷപ്പ് സൂസൈ പാക്യവും, ചാരായം നിരോധിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഏ.കെ. ആന്റണി തുടങ്ങിയ ചുരുക്കം പേരേ മുന്‍നിരയിലുണ്ടായിരുന്നുള്ളൂ. പല രാഷ്ട്രീയ നേതാക്കന്മാര്‍ ക്കും നിയമപാലകര്‍ക്കും ഇടയ്ക്കിടെ മാസപ്പടിയും 'സന്തോഷവും' ലഭിക്കുന്നത് പരസ്യമായ ഒരു രഹസ്യ മാണല്ലൊ. മദ്ധ്യകേരളത്തിലെ ഒരു മദ്യരാജാവിനെ തളക്കാന്‍ ശ്രമിച്ച ജില്ലാ കലക്റ്റര്‍ക്ക് സര്‍ക്കാര്‍ ഉടന്‍ പാരിതോഷികം നല്‍കി, ട്രാന്‍സ്ഫര്‍!! അപ്പോള്‍ കറുത്ത കരങ്ങള്‍ കൈകോര്‍ക്കുന്നത് വളരെ വ്യക്തമാണല്ലൊ.
കോവിഡിനും നോട്ട് നിരോധനത്തിനും മുമ്പ് പുതിയ കെട്ടിടനിര്‍മ്മാണവും മറ്റ് മരാമത്തുകളും പാരമ്യത്തിലായ ഘട്ടത്തില്‍ ഉയര്‍ന്ന ദിവസ വേദനത്തോടൊപ്പം 'വയറ്' (ലിവര്‍) നിറയെ സന്തോഷം നല്‍കി വന്‍കിട കോണ്‍ട്രാക്റ്റര്‍ മാരും അഗ്‌നിയില്‍ എണ്ണ പകര്‍ന്നു. കോവിഡ് കാലത്ത് പതിവ് തെറ്റിയപ്പോള്‍ 'വിത്ത്‌ഡ്രോവല്‍ രോഗം' (Withdrawal Syndrome) ബാധിച്ച് ചില ചെറുപ്പക്കാരായ രോഗികള്‍ ആത്മഹത്യ ചെയ്തു. അവരുടെ ഭാര്യമാര്‍, മക്കള്‍ പെരുവഴി യാധാരം!!
ഏറ്റവും രസകരമായ വാര്‍ത്ത നവമാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ മദ്യപാനികള്‍ കുറഞ്ഞുവരുന്നു. സ്വാഗതാര്‍ഹ മായ ഒരു വാര്‍ത്തയാണെന്ന് പ്രഥമശ്രവണത്തില്‍ തോന്നുമെങ്കിലും എക്‌സൈസ് വകുപ്പിന്റെ കണക്കുകള്‍ ഞെട്ടിക്കുന്നു. പത്തു വയസ് മുതലുള്ള കുട്ടികള്‍ കഞ്ചാവ്, ഹെറോയിന്‍ തുടങ്ങിയ ലഹരി വസ്തുക്കളുടെ അടിമകളായി ക്കഴിഞ്ഞു. വാടിപ്പോകുന്ന ഈ കൂമ്പിലകള്‍ ഇനി കിളിര്‍ത്ത് വളരാന്‍ സാധ്യത വിരളം. അവസാനം വിഷാദരോഗം, പിന്നെ ആത്മഹത്യ. ലഹരി ലോകം അവസാനിക്കുന്നത് ഇങ്ങനെയാണ്; ഒപ്പം രാജ്യവും പുരോഗതിയും അസ്തമി ക്കുന്നു. ഈ വിപത്ത് നിയന്ത്രിക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന്മാരെ തിരിച്ചുവിളിച്ച് ഇത്തരം ചുമതലകള്‍ ഏല്‍പ്പിച്ചില്ലെങ്കില്‍, വേലിതന്നെ 'സന്തോഷം' തിന്ന് വിളകളയായി മാറും, ഉറപ്പ്.
അനുബന്ധം: നടുക്കടലില്‍ സുരക്ഷിതമാ ണെന്ന് കരുതി ലഹരിപാര്‍ട്ടി നടത്തുന്നതിനിടെ സാഹസിക മായി കപ്പലിലെത്തിയ എക്‌സൈസുകാര്‍ കയ്യോടെ പിടിച്ച ഒരു പ്രമുഖ സിനിമാതാര ത്തിന്റെ മകനെ ജയിലിലടച്ചെ ങ്കിലും മിനിട്ടിന് ലക്ഷങ്ങള്‍ വേതനം ലഭിക്കുന്ന അഭിഭാഷ കരെ കളത്തിലിറക്കിയപ്പോള്‍, 'വേണ്ടത്ര തെളിവുകളില്ല' എന്ന പേരില്‍ വിട്ടയച്ചു. 'സന്തോഷത്തിന്' മുകളില്‍ പരുന്തും പറക്കില്ല. കല്ലു വാതുക്കല്‍ വ്യാജമദ്യ ദുരന്ത ത്തിന്റെ മുഖ്യപ്രതിയും നിയമ സാധുതയുടെ പിന്‍ബലത്തില്‍ പുറത്തിറങ്ങി. മീഥൈല്‍ ആല്‍ക്കഹോള്‍ കുടിച്ച് മരിച്ചവരും അന്ധരായവരും അവരുടെ കുടുംബങ്ങളും കയ്പുനീര്‍ കുടിക്കുന്നു. വേറെ ആര്‍ക്കാണ് നഷ്ടം!! പാവം സുഷികമോള്‍!!!