അമ്മ പഠിപ്പിച്ച പൗരോഹിത്യ പാഠങ്ങള്‍

വിയാനി വിശുദ്ധന്റെ തിരുനാളില്‍ (ആഗസ്റ്റ് 4) വികാരിയച്ചന്മാരുടെ ജീവിതവഴികളിലൂടെ ഒരു ഓട്ടപ്രദക്ഷിണം.
അമ്മ പഠിപ്പിച്ച പൗരോഹിത്യ പാഠങ്ങള്‍
Published on
  • ഫാ. ജോഷി കളപറമ്പത്ത്

കാഞ്ഞൂര്‍ പള്ളിയില്‍ കൊച്ചച്ചനായിരുന്ന സമയത്ത് ഒരു ദിവസം അമ്മ എന്നെ വിളിച്ചു. സ്വന്തം ഇടവകയായ കരുമാലൂരില്‍ ഞാനൊരു കുര്‍ബാനയ്ക്ക് ചെല്ലാമെന്നു പറഞ്ഞത് അമ്മയ്ക്ക് അറിയാമായിരുന്നു. കുര്‍ബാന കഴിയുമ്പോള്‍ വീട്ടില്‍ വന്നു തന്നെ കണ്ടിട്ടു പോകണം എന്ന് പറയാനാണ് അമ്മ വിളിച്ചത്. ഞാന്‍ സമ്മതിക്കുകയും ചെയ്തു. പക്ഷേ കുര്‍ബാന കഴിഞ്ഞപ്പോള്‍ കാഞ്ഞൂര്‍ പള്ളിയില്‍നിന്ന് ഒരു ഫോണ്‍ വന്നു. അവിടെ ഒരു മരണം നടന്നിട്ടുണ്ട്, വികാരിയച്ചനും രണ്ടാമത്തെ കൊച്ചച്ചനും സ്ഥലത്തില്ല. ഇതായിരുന്നു അറിയിപ്പ്. ഞാന്‍ വീട്ടില്‍ കയറാതെ നേരെ കാഞ്ഞൂരിലേക്കു പോയി മരിച്ചടക്കിലും മറ്റും പങ്കെടുത്തു. രാത്രി അമ്മ വീണ്ടും വിളിച്ചു വരാത്തതിന് പരിഭവം പറഞ്ഞപ്പോള്‍, എത്രയും പെട്ടെന്ന് ചെന്നു കാണാം എന്ന് ഞാന്‍ സമ്മതിച്ചു. പിറ്റേന്ന് രാവിലെ ചേട്ടന്‍ എന്നെ വിളിച്ചു. അമ്മയ്ക്ക് നെഞ്ചുവേദനയാണെന്നും നിന്നെ കാണാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും പറവൂര്‍ ഡോണ്‍ബോസ്‌കോ ആശുപത്രിയിലേക്കു കൊണ്ടുപോകുകയാണ് എന്നും പറയാനായിരുന്നു ആ വിളി. ഞാന്‍ ആശുപത്രിയില്‍ ചെന്ന്, അമ്മയുടെ പേരു പറഞ്ഞ് അന്വേഷിച്ചപ്പോള്‍ അല്പം മുമ്പ് മരിച്ചു, വീട്ടിലേക്ക് കൊണ്ടുപോയി എന്നാണ് മറുപടി കിട്ടിയത്. ഇത് മനസ്സില്‍ ഇന്നും മായാത്ത ഒരു വേദനയാണ്. അമ്മയുടെ ഏഴു മക്കളില്‍ ഏറ്റവും ഇളയ ആളാണു ഞാന്‍. പൗരോഹിത്യ ജീവിതത്തില്‍ എന്നെ വളരെയേറെ സ്വാധീനിച്ചിട്ടുള്ളത് അമ്മയുടെ ഉപദേശങ്ങളാണ്.

ജീവിതം വിജയിക്കാന്‍ മൂന്ന് കാര്യങ്ങള്‍ ചെയ്യണം എന്ന് അമ്മ എപ്പോഴും പറയാറുണ്ടായിരുന്നു. 'നന്നായി പ്രാര്‍ത്ഥിക്കുക, നന്നായി സ്‌നേഹിക്കുക, നന്നായി ക്ഷമിക്കുക.' ഇത് എന്റെ മനസ്സിനെ അഗാധമായി സ്പര്‍ശിച്ചിട്ടുള്ളതാണ്. എക്കാലവും അതിനായി ഞാന്‍ പരിശ്രമിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് അമ്മ വിശദീകരിക്കാറുണ്ട്: 'ഒരിക്കലും ഒരു ഇടവക വികാരിക്ക് സ്വന്തം കഴിവുകൊണ്ട് തന്റെ ജീവിതം ജയിപ്പിക്കാന്‍ സാധിക്കില്ല. പഠിപ്പും കഴിവും എല്ലാം ഉണ്ടാകാം. പക്ഷേ ജീവിതം വിജയിക്കണമെങ്കില്‍ നല്ല പ്രാര്‍ത്ഥന ആവശ്യമാണ്. എന്തെങ്കിലും വിഷമം ആരോടെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍, മറ്റാര്‍ക്കെങ്കിലും നിന്നോട് വിഷമം ഉള്ളതായി തോന്നുന്നുണ്ടെങ്കില്‍ പ്രാര്‍ത്ഥിക്കാന്‍ ഇരിക്കുമ്പോള്‍ അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണം.' ബൈബിളില്‍ പറയുന്നതുപോലെ തന്നെ.

ഇപ്പോള്‍ പൗരോഹിത്യ ജീവിതത്തില്‍ 25 വര്‍ഷമായി. എല്ലാ മരിച്ചടക്കുകള്‍ക്കും ഏറ്റവും അവസാനം സെമിത്തേരിയില്‍ നിന്നു പോരുന്ന ആളായിരിക്കും സാധാരണഗതിയില്‍ ഞാന്‍. കുടുംബാംഗങ്ങളോടൊപ്പം പരമാവധി സമയം നിലകൊള്ളും.

രണ്ടാമത്തേത് 'നന്നായി സ്‌നേഹിക്കുക' എന്നുള്ളതാണ്. അതിനും അമ്മയ്ക്കു വിശദീകരണമുണ്ട്. 'ഇടവകയില്‍ പാവപ്പെട്ടവരും പണക്കാരും പഠിപ്പുള്ളവരും ഇല്ലാത്തവരും ഒക്കെ ഉണ്ടാവും. പല തരക്കാര്‍. പക്ഷേ നിനക്ക് എല്ലാവരും ഒരുപോലെ ആയിരിക്കണം. പക്ഷാഭേദം കാണിക്കാതെ എല്ലാവരെയും ഒരുപോലെ സ്‌നേഹിക്കണം.'

'നന്നായി ക്ഷമിക്കണം' എന്ന് അമ്മ പറഞ്ഞിരുന്നത് കൊന്തയുടെ അറ്റത്തുള്ള കുരിശ് കയ്യിലെടുത്തുകൊണ്ടാണ്. ഈശോ ക്ഷമിച്ചതുപോലെ ക്ഷമിക്കുക.

പ്രാര്‍ത്ഥിക്കുക, സ്‌നേഹിക്കുക, ക്ഷമിക്കുക ഈ മൂന്നു വാക്കുകളും എന്നെ നന്നായി സ്വാധീനിച്ചിട്ടുണ്ട്.

ഇടവകയില്‍ ആയിരിക്കുമ്പോള്‍ വൈദികന്‍ എന്നത് വേറിട്ട ഒരു പദവിയായി കാണാതെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നതും അമ്മയുടെ ഉപദേശമായിരുന്നു. ജനങ്ങളിലേക്ക് ഇറങ്ങുക, അവരുടെ ഏതൊരു ആവശ്യത്തിനും കൂടെ നില്‍ക്കുക എന്നത് ശീലമാക്കിയിരുന്നു.

മൈനര്‍ സെമിനാരിയില്‍ റെക്ടറായിരുന്ന ഞാളിയത്തച്ചന്‍ ഇതു പറഞ്ഞു തരുമായിരുന്നു. 'വികാരി എന്ന നിലയില്‍ നിങ്ങള്‍ നൂറുകണക്കിന് മരിച്ചടക്കുകള്‍ നടത്തുമായിരിക്കും. പക്ഷേ ഒരു കുടുംബത്തില്‍ നിങ്ങള്‍ ചെല്ലുന്നത് അവിടുത്തെ ആദ്യത്തെ മരണത്തിനായിരിക്കാം. നിങ്ങള്‍ ആ കുടുംബത്തിലെ ഒരു അംഗത്തെ പോലെ ആയിരിക്കണം.' ഇപ്പോള്‍ പൗരോഹിത്യ ജീവിതത്തില്‍ 25 വര്‍ഷമായി. എല്ലാ മരിച്ചടക്കുകള്‍ക്കും ഏറ്റവും അവസാനം സെമിത്തേരിയില്‍ നിന്നു പോരുന്ന ആളായിരിക്കും സാധാരണഗതിയില്‍ ഞാന്‍. കുടുംബാംഗങ്ങളോടൊപ്പം പരമാവധി സമയം നിലകൊള്ളും. മൃതദേഹം പള്ളിയിലേക്ക് കൊണ്ടുവരുമ്പോള്‍ ഗേറ്റ് മുതല്‍ മോണ്ടളം വരെ രണ്ടു വരിയായി ആളുകളെ നിര്‍ത്തി അവര്‍ക്ക് നടുവിലൂടെയാണ് മരിച്ചയാളെ പള്ളിയിലേക്ക് കയറ്റുക. അത് നമ്മള്‍ മരിച്ചയാള്‍ക്ക് നല്‍കുന്ന ഒരു ആദരവാണ്.

കല്യാണവീടുകളില്‍ തലേന്നു രാത്രി ചെല്ലും. മധുരം വയ്ക്കുന്ന ചടങ്ങിലും പ്രാര്‍ത്ഥനയിലും പങ്കുകൊള്ളും.

ഇടവക വികാരിമാരുടെ ഏകാന്തത എന്നെ അലട്ടിയിട്ടില്ല. അങ്ങനെ ഒരു ഏകാന്തത ഇല്ല എന്നു തന്നെ പറയാം

സ്ഥലം മാറി ചെല്ലുന്ന പള്ളിയില്‍ ആദ്യത്തെ ഞായറാഴ്ച ഞാന്‍ ഇതെല്ലാം പറയാറുമുണ്ട്. 'എന്നെ ദൈവം ഇങ്ങോട്ട് അയച്ചിരിക്കുന്നത് നിങ്ങളുടെ കൂടെ നിങ്ങളില്‍ ഒരാളായി ജീവിക്കാനാണ്. എന്റെ മാതാപിതാക്കളും സഹോദരങ്ങളും ഇനി നിങ്ങളാണ്. നിങ്ങളെല്ലാവരും എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ്. നിങ്ങളുടെ ഒരു കുടുംബാംഗത്തെ പോലെ എന്നെയും കാണണം.'

ജനങ്ങള്‍ ഇതേ രീതിയിലുള്ള സ്‌നേഹം എനിക്കും തിരികെ നല്‍കാറുണ്ട്. അത് വലിയ അനുഭവമാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കുക എന്നതിന് പ്രഥമ പരിഗണന കൊടുക്കാറുണ്ട്.

ഇടവക വികാരിമാരുടെ ഏകാന്തത എന്നെ അലട്ടിയിട്ടില്ല. അങ്ങനെ ഒരു ഏകാന്തത ഇല്ല എന്നു തന്നെ പറയാം. ബാച്ചുകാരായ അച്ചന്മാരുടെ കൂട്ടായ്മകള്‍ നേരിട്ട് അല്ലെങ്കില്‍ ഓണ്‍ലൈനായി ക്രമമായി നടക്കാറുണ്ട്. അവിടെ എല്ലാം പങ്കുവയ്ക്കാനും സംസാരിക്കാനുമുള്ള അവസരമുണ്ട്. ഇടവകയില്‍ ആണെങ്കില്‍ യുവജനങ്ങള്‍ എപ്പോഴും കൂടെയുണ്ടാവും. രാത്രി ഏഴരയ്ക്ക് പള്ളിയില്‍ ജപമാല. അതുകഴിഞ്ഞാല്‍ കുറെ നേരം വിശേഷങ്ങള്‍ പറഞ്ഞിരിക്കും. രാവിലെ ആറുമണിക്ക് വീണ്ടും ദിവ്യബലിക്കു മുമ്പായി കുമ്പസാരക്കൂട്ടിലെത്തും.

എല്ലാ ഇടങ്ങളിലും യുവജനങ്ങളെ കൂടെ നിര്‍ത്താനും പ്രോത്സാഹിപ്പിക്കാനുമാണ് ഞാന്‍ പ്രത്യേകമായ ശ്രദ്ധ കൊടുത്തിട്ടുള്ളത്. ആ പ്രായത്തില്‍ നമ്മുടെ പ്രത്യേക പരിഗണന അവര്‍ അര്‍ഹിക്കുന്നുണ്ട്. യുവജനങ്ങളെക്കുറിച്ച് പൊതുവേ സമൂഹത്തില്‍ പറയുന്ന ആരോപണങ്ങളൊന്നും ഇതുവരെയുള്ള അനുഭവത്തില്‍ എനിക്ക് യാഥാര്‍ത്ഥ്യമായി തോന്നിയിട്ടില്ല. യുവജനങ്ങള്‍ ഇപ്പോള്‍ നാട്ടില്‍ കുറവാണെങ്കിലും ഉള്ളവരെല്ലാം പള്ളിയില്‍ വരികയും സഹകരിക്കുകയും ചെയ്യുന്നതായിട്ടാണ് എന്റെ അനുഭവം.

  • (എറണാകുളം-അങ്കമാലി അതിരൂപതയിലെ മുരിങ്ങൂര്‍ സാന്‍ജോനഗര്‍ ഇടവക വികാരി)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org