കേരള സ്ത്രീചരിത്രത്തിലെ നാഴികക്കല്ല്

കേരള സ്ത്രീചരിത്രത്തിലെ നാഴികക്കല്ല്
Published on
  • സിസ്റ്റര്‍ ഷഹില സി റ്റി സി

    സുപ്പീരിയര്‍ ജനറല്‍,

    കോണ്‍ഗ്രിഗേഷന്‍ ഓഫ് തെരേസ്യന്‍ കാര്‍മ്മലൈറ്റ്‌സ്

Q

മദര്‍ ഏലീശ്വായുടെ കേരള നവോത്ഥാന സംഭാവനകളെ എങ്ങനെ വിലയിരുത്തുന്നു?

A

ദൈവസ്‌നേഹത്തില്‍ ഐക്യപ്പെട്ട് ദൈവഹിതത്തിന്റെ പൂര്‍ത്തീകരണത്തിനായി ജീവിതം മുഴുവന്‍ സമര്‍പ്പിച്ചതില്‍ നിന്ന് നിര്‍ഗളിക്കുന്ന പരസ്‌നേഹ ചൈതന്യമാണ് മദര്‍ ഏലീശ്വായുടെ നവോത്ഥാന സംഭാവനകള്‍. 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍പ്പോലും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ സംവിധാനങ്ങള്‍ ഒന്നുമില്ലായിരുന്നു. വിദ്യഭ്യാസം ഒരു ആവശ്യമാണെന്ന് ഈ നാട്ടിലെ ആര്‍ക്കും തോന്നിയിരുന്നില്ല എന്നുവേണം പറയാന്‍. മിഷണറി വൈദികര്‍ക്കു മാത്രമാണ് ഈ കുറവുകളെക്കുറിച്ച് ബോധ്യമുണ്ടായിരുന്നത്. അതുപോലെ തന്നെ സ്ത്രീകള്‍ക്ക് സന്യാസജീവിതം നയിക്കുവാനും യാതൊരു മാര്‍ഗ്ഗവുമില്ലായിരുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് സന്യാസ ജീവിതത്തിന് സാധ്യതകള്‍ ഉണ്ടായിരുന്നുവെന്ന് മാത്രമാണ് ഈ നാട്ടിലെ സ്ത്രീകള്‍ക്ക് അറിവുണ്ടായിരുന്നത്. ഈ ഒരു പശ്ചാത്തലത്തിലാണ് കേരള കത്തോലിക്കാസഭയില്‍ മാറ്റത്തിന്റെ അലയൊലികള്‍ ഉയര്‍ത്തിയ ആദ്യ സന്ന്യാസിനീ ഭവനത്തിന് അടിസ്ഥാനം ഇടുന്നത്.

സ്ത്രീകളും ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടവരാ ണെന്നുള്ള മഹത്വമറിഞ്ഞ് ക്രിസ്തുവിന്റെ മനുഷ്യത്വത്തിന്റെ പൂര്‍ണ്ണതയില്‍ വളരാന്‍ അവരെ പ്രാപ്തരാക്കുകയാണ് മദര്‍ ഏലീശ്വാ ചെയ്തത്. സമൂഹത്തിലെ ആചാരാനുഷ്ഠാനങ്ങളോ എതിര്‍പ്പുകളോ ഒന്നും വകവയ്ക്കാതെ സഹജീവികളുടെ ഉന്നമനത്തിനായി തന്നെത്തന്നെ വ്യയം ചെയ്യാന്‍ മദര്‍ ഏലീശ്വാ തയ്യാറായി.

മദര്‍ ഏലീശ്വാ മഠത്തോടൊപ്പം ആദ്യമായി ഒരു സ്‌കൂളും അനാഥമന്ദിരവും ബോര്‍ഡിംഗും സ്ഥാപിച്ചുകൊണ്ട് വിദ്യാഭ്യാസത്തിന് ഏറ്റം ആവശ്യമായ വിധം പ്രവര്‍ത്തിച്ചു. മഠത്തിന്റെ മുറികള്‍ തന്നെയാണ് ആദ്യകാലങ്ങളില്‍ ക്ലാസ് മുറികളായി ക്രമപ്പെടുത്തിയിരുന്നത്. പല സ്ഥലങ്ങളില്‍ നിന്നും വന്നിരുന്ന ആംഗ്ലോ ഇന്‍ഡ്യന്‍ സ്ത്രീകളാണ് ആദ്യകാലത്ത് കരവേലകള്‍ സിസ്‌റ്റേഴ്‌സിനെ പഠിപ്പിച്ചിരുന്നത്. ലെയോപ്പോള്‍ഡ് മിഷണറിയാണ് ഇപ്രകാരം സ്ത്രീകളെ വരുത്തി എല്ലാ നിര്‍ദ്ദേശവും കൊടുത്ത് മഠത്തില്‍ താമസിപ്പിച്ച് സിസ്‌റ്റേഴ്‌സിനെ പല കാര്യങ്ങളും പഠിപ്പിച്ചിരുന്നത്. അതുപോലെ വീടുകള്‍ സന്ദര്‍ശിച്ച് മാതാപിതാക്കളെ ബോധ്യപ്പെടുത്തി പെണ്‍കുട്ടികളെ മഠത്തിലേയ്ക്ക് അയച്ചിരുന്നത്. പെണ്‍കുട്ടികളെ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് നയിക്കുക എന്നത് മാറ്റത്തിന്റെ തീപ്പൊരി തന്നെയായിരുന്നു.

A

1868 ജൂലൈ 20-ാം തീയതി പെണ്‍കുട്ടികള്‍ക്കായുള്ള സ്‌കൂള്‍ തുടങ്ങാന്‍ ബിഷപ്പ് ബര്‍ണര്‍ഡിന്‍ ബച്ചിനെല്ലി മദര്‍ ഏലീശ്വായെ ഔദ്യോഗികമായി അനുവദിച്ചു. ഒരു സ്ത്രീക്ക് വിദ്യ നല്കുന്നവര്‍ തലമുറകളെ വാര്‍ത്തെടുക്കുന്നു. അവളാണ് കുടുംബത്തില്‍ പ്രധാനമായും അനുഗ്രഹ നിദാനമാകേണ്ടത്. സ്‌നേഹത്തിന്റെയും കരുണയുടെയും ആര്‍ദ്രതയുടെയും ഭാവങ്ങളിലൂടെ വേണം അവളിത് സ്ഥാപിക്കാന്‍. കുട്ടികളുടെ സ്വഭാവരൂപീകരണം അവളുടെ കൈകളിലാണ്. സ്ത്രീകളും ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടവരാണെന്നുള്ള മഹത്വമറിഞ്ഞ് ക്രിസ്തുവിന്റെ മനുഷ്യത്വത്തിന്റെ പൂര്‍ണ്ണതയില്‍ വളരാന്‍ അവരെ പ്രാപ്തരാക്കുകയാണ് മദര്‍ ഏലീശ്വാ ചെയ്തത്. സമൂഹത്തിലെ ആചാരാനുഷ്ഠാനങ്ങളോ എതിര്‍പ്പുകളോ ഒന്നും വകവയ്ക്കാതെ സഹജീവികളുടെ ഉന്നമനത്തിനായി തന്നെത്തന്നെ വ്യയം ചെയ്യാന്‍ മദര്‍ ഏലീശ്വാ തയ്യാറായി.

എദുക്കും ദാത്തും (ബോര്‍ഡിങ്ങ്) അനാഥമന്ദിരവും ആരംഭിച്ച് പെണ്‍കുട്ടികളെയും അനാഥരും വിധവകളുമായ സ്ത്രീകളെയും സംരക്ഷിച്ച് അവര്‍ക്കു വേണ്ടത്ര വിദ്യാഭ്യാസവും ജീവിത ഉദ്ധാരണത്തിനുള്ള മാര്‍ഗങ്ങളും നടപ്പിലാക്കി. കേരളത്തിലെ സ്ത്രീജനങ്ങളുടെ ചരിത്രത്തില്‍ ഇതൊരു നാഴികക്കല്ലായിരുന്നു. ധാരാളം പെണ്‍കുട്ടികളെ എദുക്കും ദാത്തില്‍ സ്വീകരിച്ച് നല്ല ഗൃഹനായികമാരും ഉത്തമ കത്തോലിക്കാ മാതാക്കളും ആക്കുന്നതിനുവേണ്ടിയുള്ള എല്ലാ പരിശീലനങ്ങളും നല്‍കി. ചിട്ടയോടും ക്രമത്തോടും കൂടിയ വിദ്യാഭ്യാസം പ്രചാരത്തില്‍ ഇല്ലാതിരുന്നിട്ടും മദര്‍ പെണ്‍കുട്ടികള്‍ക്ക് സമഗ്രപരി ശീലനമാണ് നല്‍കിയിരുന്നത്. കണക്ക്, ഭാഷ, കൊന്ത കെട്ട്, കൂരപണി, പ്രാര്‍ഥന, വേദോപദേശം എന്നിവ അവരെ പഠിപ്പിച്ചു.

മദര്‍ ഏലീശ്വാ പെണ്‍കുട്ടികളെ രൂപപ്പെടുത്തിയത് ഉത്തമ കത്തോലിക്ക വിശ്വാസത്തിന്റെ അടിത്തറയിലാണ്. ക്രൈസ്തവ മൂല്യങ്ങള്‍ക്കനുസരിച്ച് നല്ല കുടുംബജീവിതം കെട്ടിപ്പടുക്കുവാനും മക്കളെ നല്ല വിശ്വാസചൈതന്യത്തില്‍ വളര്‍ത്തുവാനുമുള്ള വിശ്വാസപരിശീലനം നല്കി. അതുപോലെ നല്ല സമര്‍പ്പിതരെയും വളര്‍ത്തിയെടുക്കുവാന്‍ മദര്‍ പരിശ്രമിച്ചു.

1868 ജനുവരി 2 ന് വി. അന്നയുടെ നാമധേയത്തില്‍ പെണ്‍കുട്ടികള്‍ക്കായി ഒരു ബോര്‍ഡിഗ് ഭവനം ആരംഭിച്ചു. ബോര്‍ഡിംഗ് ദൂരെയുള്ള കുട്ടികള്‍ക്ക് താമസിച്ചു പഠിക്കുന്നതിനും അനാഥമന്ദിരം പാവപ്പെട്ടവരും അനാഥരുമായ പെണ്‍കുട്ടികളുടേ അഭയസങ്കേതവും ആയിരുന്നു. പ്രത്യേകമായ ജീവിതശൈലിയും പ്രാര്‍ഥനയിലധിഷ്ഠിതമായ വിദ്യാഭ്യാസവും ഇവര്‍ക്ക് നല്‍കിയിരുന്നു. കുട്ടികള്‍ പഠിക്കുന്ന കാര്യങ്ങള്‍ വീട്ടില്‍ പങ്കുവയ്ക്കുകയും കുടുംബങ്ങളില്‍ ആദ്ധ്യാത്മിക ഉണര്‍വ്വ് ഉണ്ടാകുകയും ചെയ്തിരുന്നു. അതിന്റെ തെളിവാണ് മറ്റു വികാരിയാത്തുകള്‍ ആരംഭിച്ചപ്പോള്‍ തന്നെ കൂനമ്മാവിലെ സിസ്‌റ്റേഴ്‌സിനെ ആ പ്രദേശങ്ങളിലേയ്ക്ക് മഠം തുടങ്ങാന്‍ മെത്രാന്മാര്‍ വിളിച്ചിരുന്നത്. അപ്രകാരമാണ് മുത്തോലിയില്‍ മഠം തുടങ്ങുന്നത്.

Q

കോണ്‍വെന്റ് സ്‌കൂളുകളും ബോര്‍ഡിംഗ് സ്‌കൂളുകളുമായി ബന്ധപ്പെട്ട മദര്‍ ഏലീശ്വാ ചെയ്ത കാര്യങ്ങള്‍ എന്തൊക്കെയാണ്?

A

19-ാം നൂറ്റാണ്ടില്‍ സാധാരണക്കാര്‍ക്ക് സാമ്പത്തിക സുസ്ഥിതി കുറവായിരുന്നു. കുടുംബങ്ങളില്‍ ആവശ്യമായ സാധനങ്ങള്‍ കൃഷി ചെയ്തിരുന്നു, എന്നാല്‍ രൂപയുടെ ഉപയോഗം സാധാരണക്കാരില്‍ കുറവായിരുന്നു. പൈസ, അണ, പുത്തന്‍, പോലെയുള്ള ചെറിയ യൂണിറ്റുകളാണ് നിലവിലിരുന്നത്. കൂനമ്മാവില്‍ നിലവിലിരുന്ന ഒരു ഗ്രാമീണ വിദ്യാലയത്തില്‍ തണ്ണിക്കോട്ട് സല്‍വദോര്‍ മാസ്റ്റര്‍ കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരുന്നതുകണ്ട് ബെര്‍ണ്ണര്‍ദീന്‍ മിഷണറി, അദ്ദേഹത്തിന് 16 പുത്തന്‍ ശമ്പളം ഏര്‍പ്പാട് ചെയ്തു. തന്റെ കൈയ്യില്‍ നിന്നും എട്ടു പുത്തനും വരാപ്പുഴ വികാരി 4 പുത്തനും, പ്രാദേശികപ്രമാണിമാരായിരുന്ന കാനപ്പിള്ളി വറീത്, കാനപ്പിള്ളി ഔസേപ്പ്, തേങ്ങാപുരയ്ക്കല്‍ ഗാസാരി, വാകയില്‍ വറീത് എന്നിവര്‍ ഓരോ പുത്തനും എന്ന വിധത്തില്‍ ക്രമപ്പെടുത്തി, എന്ന് നാം കൂനമ്മാവ് പള്ളിയുടെ ചരിത്രത്തില്‍ വായിക്കുന്നുണ്ട്. കൂനമ്മാവിലെ ഭൂരിഭാഗം സ്ഥലങ്ങളും സ്വന്തമായിരുന്ന വാകയില്‍ ഉള്‍പ്പെട്ട മുതലാളിമാര്‍ പോലും ഒരു പുത്തന്‍ ആണ് സംഭാവനയായി നല്കുന്നത് എന്ന് കാണുമ്പോള്‍ പൈസയുടെ മൂല്യം നമുക്ക് മനസ്സിലാകും.

മദര്‍ ഏലീശ്വാ ദൈവഹിതത്തിനു മുന്‍പില്‍ സ്വന്തം സുഖവും സന്തോഷവും സമ്പത്തും സുസ്ഥിതിയും എല്ലാം അടിയറവ് വച്ചു. സഭയ്ക്കും സമൂഹത്തിനും പ്രത്യേകമായി സ്ത്രീകളുടെ ഉന്നമനത്തിനും വേണ്ടി പ്രയത്‌നിച്ചു. ഇന്നത്തെ ലോകത്തിന് മദര്‍ ഏലീശ്വാ നല്കുന്ന സന്ദേശം നിസ്വാര്‍ത്ഥ സേവനത്തിന്റേതാണ്.

മാതാപിതാക്കളില്‍ നിന്നും ഒരു പൈസയും വാങ്ങിക്കാതെ കുട്ടികളെ മഠത്തില്‍ താമസിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു എന്നത് വളരെ ശ്രദ്ധേയമാണ്. ഏലീശ്വാമ്മയുടെയും അന്നയുടെയും പേരില്‍ ലഭിച്ച 25 ഏക്കറിലധികം വരുന്ന സ്ഥലങ്ങള്‍ പാട്ടത്തിന് നല്‍കിയിരുന്നതാണ് ആകെയുള്ള വരുമാനം. എന്നാല്‍ മെത്രാപ്പോലീത്ത അവരുടെ നിത്യചെലവിനായി പൈസ നല്കിയിരുന്നു എന്നു കാണുന്നുണ്ട്. ഈ കാലഘട്ടത്തില്‍ സൗജന്യമായ വിദ്യാഭ്യാസത്തിനുപോലും മാതാപിതാക്കളെ നിര്‍ബന്ധിക്കേണ്ട അവസ്ഥയായിരുന്നു. കാരണം സാധാരണ ജനങ്ങളുടെ ഇടയില്‍ വിദ്യാഭ്യാസം ഒരു ആവശ്യമായിരുന്നില്ല. കോണ്‍വെന്റിനോടും സിസ്‌റ്റേഴ്‌സിനോടുമുള്ള ആദരവ് മൂലം പെണ്‍മക്കളെ കോണ്‍വെന്റില്‍ താമസിപ്പിക്കാന്‍ മാതാപിതാക്കള്‍ക്ക് എളുപ്പമായിരുന്നു. അതിനാല്‍ സാവധാനം മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ വിദ്യഭ്യാസത്തിന് അയച്ചു തുടങ്ങി. പഞ്ഞവും പകര്‍ച്ച വ്യാധികളും ഒക്കെയുണ്ടായിരുന്ന ഒരു കാലത്ത് ഇത്രയധികം കുട്ടികളെ മഠത്തില്‍ താമസിപ്പിക്കുക പ്രയാസമുള്ള ഒന്നായിരുന്നു. ലെയോപോള്‍ഡ് മിഷണറിയുടെയും മഹാമിഷണറിയായ ബെര്‍ണ്ണര്‍ദീന്‍ ബച്ചിനെല്ലി മെത്രാപ്പോലീത്തയുടെയും സംഭാവനകളും പത്രമേനിയായി കിട്ടിയ സ്വത്തുവകകളുമൊക്കെ കൊണ്ടാണ് മദര്‍ ഏലീശ്വാ സ്‌കൂളും ബോര്‍ഡിംഗും അനാഥ മന്ദിരവും അടങ്ങിയ ഈ അപ്പസ്‌തോലപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയത്.

Q

മദര്‍ ഏലീശ്വാ ഒരു വിധവയായിരുന്നല്ലോ. വിധവകളുമായി ബന്ധപ്പെട്ട് എന്തൊക്കെയാണ് സി റ്റി സി സഭ ചെയ്യുന്നത്?

A

വിധവകളുടെ കൂട്ടായ്മ, അവരെ ഒരുമിച്ചുകൂട്ടി ക്ലാസുകളും പ്രാര്‍ഥനാ കൂട്ടായ്മകളും മറ്റും സംഘടിപ്പിക്കാറുണ്ട്. സി റ്റി സി അല്മായ കൂട്ടായ്മയിലും ഒട്ടേറെ വിധവകള്‍ ഉണ്ട്. അവര്‍ക്കായി പതിവായി ക്ലാസുകളും തീര്‍ത്ഥാടനവും ഒക്കെ നടത്താറുണ്ട്. അവരെ കൊന്ത കെട്ട് മുതലായ കൈത്തൊഴിലുകള്‍ പരിശീലിപ്പിക്കുന്നുണ്ട്. കുറച്ച് പേരെ വരാപ്പുഴയിലും മറ്റ് കോണ്‍വെന്റുകളിലും താമസിപ്പിച്ചിട്ടുണ്ട്.

Q

സ്ത്രീശാക്തീകരണത്തിന്റെയും സ്ത്രീ പങ്കാളിത്തത്തിന്റെയും തലങ്ങളില്‍ മദര്‍ ഏലീശ്വാ സ്വപ്നം കണ്ടിരിക്കാവുന്ന വിധത്തിലേക്ക് ഇന്നത്തെ കേരളസഭ എത്തിയിട്ടുണ്ടോ? ഈ തലങ്ങളില്‍ മദര്‍ ഏലീശ്വാ നല്‍കുന്ന സന്ദേശം എന്ത്?

A

മദര്‍ ഏലീശ്വാ പെണ്‍കുട്ടികളെ രൂപപ്പെടുത്തിയത് ഉത്തമ കത്തോലിക്ക വിശ്വാസത്തിന്റെ അടിത്തറയിലാണ്. ക്രൈസ്തവ മൂല്യങ്ങള്‍ക്കനുസരിച്ച് നല്ല കുടുംബജീവിതം കെട്ടിപ്പടുക്കുവാനും മക്കളെ നല്ല വിശ്വാസചൈതന്യത്തില്‍ വളര്‍ത്തുവാനുമുള്ള വിശ്വാസപരിശീലനം നല്കി. അതുപോലെ നല്ല സമര്‍പ്പിതരെയും വളര്‍ത്തിയെടുക്കുവാന്‍ മദര്‍ പരിശ്രമിച്ചു. ഇന്ന് സ്ത്രീകള്‍ കേരളത്തില്‍ അഭ്യസ്ത വിദ്യരാണ്. അത് മദര്‍ ഏലീശ്വായുടെ സ്വപ്ന സാക്ഷാല്‍ക്കാരം തന്നെയാണ്. എന്നാല്‍ കേരളത്തില്‍ സ്ത്രീകള്‍ അഭ്യസ്ത വിദ്യരാവുന്നതോടൊപ്പം ആത്മീയ ജീവിതത്തിനും വേണ്ടത്ര സ്ഥാനം നല്കുന്ന വരും കുടുംബത്തെ മുഴുവന്‍ വിശ്വാസ വെളിച്ചം നല്കി പരിപോഷിപ്പിക്കാനുള്ള വിശ്വാസ വിളക്കുകളായി നിലകൊള്ളണമെന്നും കുടുംബത്തിലും സമൂഹത്തിലും നന്മയുടെയും സ്‌നേഹത്തിന്റെയും പ്രാര്‍ഥനയുടെയും ഉത്തമ മാതൃകകളായി മാറണമെന്നതുമാണ് ഏലീശ്വാമ്മയുടെ സ്വപ്ന സാക്ഷാല്‍ക്കാരം.

ക്രിസ്തുവിനെ അനുഗമിക്കണമെങ്കില്‍ കുരിശെടുക്കണം എന്ന് അവിടുന്ന് വ്യക്തമായി പഠിപ്പിക്കുന്നതുപോലെ മദര്‍ ഏലീശ്വായും വ്യക്തമായാണ് സമര്‍പ്പിത ജീവിതത്തിന്റെ സവിശേഷതകള്‍ വിവരിക്കുന്നത്. മദര്‍ ഏലീശ്വായുടെ സന്യാസ സമര്‍പ്പിത ജീവിതത്തെക്കുറിച്ചുള്ള വീക്ഷണം വളരെ വ്യക്തവും ഇന്നത്തെ യുവജനങ്ങളെ ഉത്തേജിപ്പിക്കാനും അവരെ വെല്ലുവിളിക്കാനും ശക്തവുമാണ്.

Q

അള്‍ത്താരയിലേക്ക് ഉയര്‍ത്തപ്പെടുന്ന മദര്‍ ഏലീശ്വായുടെ മാധ്യസ്ഥ്യശക്തിയില്‍ കേരള സഭ പ്രാര്‍ഥിച്ചു നേടേണ്ട പ്രധാന കാര്യങ്ങള്‍ എന്തൊക്കെയായിരിക്കും?

A

മദര്‍ ഏലീശ്വാ ദൈവഹിതത്തിനു മുന്‍പില്‍ സ്വന്തം സുഖവും സന്തോഷവും സമ്പത്തും സുസ്ഥിതിയും എല്ലാം അടിയറവ് വച്ചു. സഭയ്ക്കും സമൂഹത്തിനും പ്രത്യേകമായി സ്ത്രീകളുടെ ഉന്നമനത്തിനും വേണ്ടി പ്രയത്‌നിച്ചു. ഇന്നത്തെ ലോകത്തിന് മദര്‍ ഏലീശ്വാ നല്കുന്ന സന്ദേശം നിസ്വാര്‍ത്ഥ സേവനത്തിന്റേതാണ്. അതുപോലെ ദൈവത്തിനും ദൈവഹിതത്തിനും പ്രഥമസ്ഥാനം നല്കി ജീവിക്കാനുള്ള സന്ദേശം മദര്‍ സ്വജീവിതത്തിലൂടെ നല്കുന്നു. മദര്‍ സമര്‍പ്പിതര്‍ക്കു നല്കുന്ന സന്ദേശം, ധ്യാനാത്മക പ്രാര്‍ഥനയിലൂടെ സന്തോഷവും സംതൃപ്തിയും നിലനില്പ്പിന്റെ കൃപയും ആര്‍ജ്ജിക്കാനാണ്. സമര്‍പ്പിത ജീവിതത്തിന്റെ മഹത്വം സ്വജീവിതത്തിലൂടെയും പ്രബോധനങ്ങളിലൂടെയും വ്യക്തമായി തെളിയിക്കുന്നു.

ദൈവസ്‌നേഹത്തില്‍ ഐക്യപ്പെട്ട് ദൈവഹിതത്തിന്റെ പൂര്‍ത്തീകരണത്തിനായി ജീവിതം മുഴുവന്‍ സമര്‍പ്പിച്ചതില്‍ നിന്ന് നിര്‍ഗളിക്കുന്ന പരസ്‌നേഹ ചൈതന്യമാണ് മദര്‍ ഏലീശ്വായുടെ നവോത്ഥാന സംഭാവനകള്‍. 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍പ്പോലും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ സംവിധാനങ്ങള്‍ ഒന്നുമില്ലായിരുന്നു.

Q

വനിതാ സന്യാസിനീ സമൂഹങ്ങളിലേക്കുള്ള ദൈവവിളികള്‍ കുറയുന്ന ഇന്നത്തെ സാഹചര്യത്തില്‍ മദര്‍ ഏലീശ്വായുടെ വാഴ്ത്തപ്പെട്ടവളെന്ന പദവി സഭ എപ്രകാരമാണ് ഉപയോഗപ്പെടുത്തേണ്ടത്?

A

കുടുംബങ്ങളുടെ ഘടനയും ക്രമങ്ങളും ബന്ധങ്ങളിലുള്ള വിള്ളലുകളും മാതാപിതാക്കളുടെ പരസ്പര ധാരണയും സ്‌നേഹവും ത്യാഗമനോഭാവവും സഭയോടും സഭാധികാരികളോടും കൗദാശിക ജീവിതത്തോടുള്ള പ്രതിബന്ധതയും എല്ലാം മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. കുടുംബങ്ങളില്‍ പ്രാര്‍ഥനാ ചൈതന്യവും ദൈവാഭിമുഖ്യവും അന്യമാകുന്നു. തദനുസാരമായി കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നു, വിവാഹ മോചനങ്ങള്‍ പെരുകുന്നു. കുഞ്ഞുങ്ങള്‍ക്ക് ശരിയായ വിശ്വാസപരിശീലനം ലഭിക്കാതാകുന്നു. ഇത്തരുണത്തില്‍ സുവിശേഷ മൂല്യങ്ങളെക്കുറിച്ചോ, സന്യാസ ജീവിതത്തെക്കുറിച്ചോ ഒക്കെയുള്ള ഇന്നത്തെ കുട്ടികളുടെ വീക്ഷണം വളരെ വികലമാണ്. കുരിശിനെ സ്‌നേഹിക്കുക, പരിത്യാഗ അരൂപിയില്‍ ജീവിക്കുക, തുടങ്ങിയവയൊക്കെ ബുദ്ധിയുടെ തലത്തിലാണ് ഇന്നത്തെ കുട്ടികള്‍ നോക്കിക്കാണുന്നത്. വിശ്വാസതലത്തിന് മങ്ങലേല്ക്കുന്നത് മാതാപിതാക്കള്‍ പോലും പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നു. ഏറ്റവും ഉയര്‍ന്ന ശമ്പളമുള്ള സ്ഥാനങ്ങളില്‍ മക്കളെ എത്തിക്കാനുള്ള വ്യഗ്രതയില്‍ സഭയ്ക്കും കൗദാശിക ജീവിതത്തിനും വേദോപദേശ ക്ലാസുകള്‍ക്കുമൊക്കെ പ്രധാന്യം നല്കാന്‍ മാതാപിതാക്കള്‍ക്കും ആവുന്നില്ല. സമര്‍പ്പിതരുടെ സാക്ഷ്യജീവിതത്തില്‍ വന്ന വ്യതിയാനവും ദൈവവിളിയിലുള്ള കുറവിന്റെ കാരണമാണ്.

A

ദൈവവിളിയുടെ പ്രസക്തി ഒരു കാലത്തും മങ്ങുന്നില്ല. പോപ്പ് ഫ്രാന്‍സിസ് 'ക്രിസ്തൂസ് വിവിത്' (Christ is Alive) എന്ന അപ്പസ്‌തോലിക പ്രബോധനത്തില്‍ പറയുന്നു. 'ഏതാനും പേര്‍ യഥാര്‍ത്ഥ സാക്ഷ്യം നല്കാന്‍ പരാജയപ്പെടുന്നെങ്കിലും ദൈവം തന്റെ വേലയ്ക്കായി വിളിക്കുന്നത് നിര്‍ത്തുന്നില്ല. കാരണം സഭ ദൈവത്തിന്റെ സ്വന്തമാണ്, ദൈവികമാണ്. യേശു ഗലീലിയില്‍ ചുറ്റിസഞ്ചരിച്ചതു പോലെ ഇന്നും നമ്മുടെയിടയില്‍ നടക്കുന്നുണ്ട്. അവന്‍ നമ്മുടെ തെരുവുകളില്‍ നടക്കുന്നു. അവന്‍ നിശ്ശബ്ദമായി നമ്മുടെ കണ്ണുകളിലേക്ക് നോക്കുന്നു. അവന്റെ വിളി ആകര്‍ഷകവും കൗതുകകരവുമാണ്. എന്നിട്ടും ഇന്നത്തെ ലോകത്തിന്റെ പിരിമുറുക്കങ്ങളാലും ചടുലമായ ഉത്തേജകങ്ങളാലും ആക്രമിക്കപ്പെടുന്ന യുവജനങ്ങള്‍ക്ക് തങ്ങളുടെ ജീവിതത്തില്‍ ആന്തരിക നിശ്ശബ്ദതയ്ക്ക് ഇടം നല്‍കാനാവുന്നില്ല. ആന്തരിക നിശ്ശബ്ദതയില്‍ മാത്രമേ അവന്റെ നോട്ടം മനസ്സിലാക്കാനും അവന്റെ വിളി കേള്‍ക്കാനും കഴിയൂ' (ക്രിസ്തൂസ് വിവിത്, 277).

ക്രിസ്തുവിനെ അനുഗമിക്കണമെങ്കില്‍ കുരിശെടുക്കണം എന്ന് അവിടുന്ന് വ്യക്തമായി പഠിപ്പിക്കുന്നതുപോലെ മദര്‍ ഏലീശ്വായും വ്യക്തമായാണ് സമര്‍പ്പിത ജീവിതത്തിന്റെ സവിശേഷതകള്‍ വിവരിക്കുന്നത്. മദര്‍ ഏലീശ്വായുടെ സന്യാസ സമര്‍പ്പിത ജീവിതത്തെക്കുറിച്ചുള്ള വീക്ഷണം വളരെ വ്യക്തവും ഇന്നത്തെ യുവജനങ്ങളെ ഉത്തേജിപ്പിക്കാനും അവരെ വെല്ലുവിളിക്കാനും ശക്തവുമാണ്, 'ഞാന്‍ ഈ ആശ്രമത്തില്‍ വന്നിരിക്കുന്നത് സന്തോഷങ്ങളെ വാരിപ്പുണരാനല്ല. പ്രത്യുത സഹനങ്ങളെ ഏറ്റുവാങ്ങാനാണ് എന്നും കൂടുതല്‍ സമ്പാദിച്ച് സുഖജീവിതം നയിക്കുവാനല്ല. ദാരിദ്ര്യത്തിന്റെ ജീവിതം പുല്‍കുവാനാണെന്നും, ബഹുമാനിക്കപ്പെടുവാനല്ല നിന്ദിക്കപ്പെടുവാനാണെന്നും, സ്വന്തം താല്‍പ്പര്യങ്ങള്‍ അനുസരിച്ചു ജീവിക്കുവാനല്ല, മറ്റുള്ളവര്‍ക്ക് വിധേയപ്പെടുന്നതിനാണെന്നും തന്നോടു തന്നെ കൂടെക്കൂടെ പറഞ്ഞുകൊണ്ടിരിക്കണം.'

മദര്‍ ഏലീശ്വാ പഠിപ്പിക്കുന്നത് സമര്‍പ്പണ ജീവിതം അതിസ്വാഭാവിക തലത്തില്‍ നോക്കിക്കാണേണ്ട ജീവിതമാണ്, അതിനെ ബുദ്ധിയുടെ തലത്തില്‍ മാത്രം കാണുന്നവര്‍ക്ക് ഈ ജീവിതത്തിന് യാതൊരു പ്രസക്തിയുമില്ല എന്നാണ്. അതിനാല്‍ വിശ്വാസത്തിന്റെ വാതില്‍ ദൈവത്തിലേക്കു നിരന്തരം തുറന്നുവച്ചുകൊണ്ട് ഈ വാതിലിലൂടെ, വിശ്വാസ വെളിച്ചത്തില്‍ ദൈവത്തിലേക്കും മനുഷ്യരിലേക്കും പ്രയാണം ചെയ്യാനുള്ള സന്ദേശമാണ് മദര്‍ ഏലീശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം ലോകത്തോട് വിളിച്ചു പറയുന്നത്.

മദര്‍ ഏലീശ്വാ പഠിപ്പിക്കുന്നത് സമര്‍പ്പണ ജീവിതം അതിസ്വാഭാവിക തലത്തില്‍ നോക്കിക്കാണേണ്ട ജീവിതമാണ്, അതിനെ ബുദ്ധിയുടെ തലത്തില്‍ മാത്രം കാണുന്നവര്‍ക്ക് ഈ ജീവിതത്തിന് യാതൊരു പ്രസക്തിയുമില്ല എന്നാണ്. അതിനാല്‍ വിശ്വാസത്തിന്റെ വാതില്‍ ദൈവത്തിലേക്കു നിരന്തരം തുറന്നു വച്ചുകൊണ്ട് ഈ വാതിലിലൂടെ, വിശ്വാസ വെളിച്ചത്തില്‍ ദൈവത്തിലേക്കും മനുഷ്യരിലേക്കും പ്രയാണം ചെയ്യാനുള്ള സന്ദേശമാണ് മദര്‍ ഏലീശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം ലോകത്തോട് വിളിച്ചു പറയുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org