ലണ്ടനിലെ റോയല്‍ സൊസൈറ്റിയുടെ പ്രവേശന കവാടത്തില്‍ ലാറ്റിന്‍ ഭാഷയില്‍ ഇപ്രകാരം എഴുതിവച്ചിട്ടുണ്ടത്രെ Nullius in Verba 'ആരുടെയും വാക്കിന്റെ ബലത്തിലല്ല' എന്നര്‍ത്ഥം. വാക്കുകള്‍ക്കപ്പുറം ശാസ്ത്ര പ്രതിഭാസങ്ങളും പ്രക്രിയകളും നിര്‍വ്വചനങ്ങളും വ്യാഖ്യാനങ്ങളും സൃഷ്ടിക്കുന്ന ഒരു ലോകത്ത് മതവും വിശ്വാസവും തീര്‍ക്കുന്ന ആത്മീയതയ്ക്ക് വലിയ പ്രസക്തിയില്ലെന്ന് തോന്നിയേക്കാം. പ്രശസ്ത ശാസ്ത്ര പ്രചാരകനും അമേരിക്കന്‍ ശാസ്ത്രജ്ഞനുമായിരുന്ന കാള്‍ എഡ്വേര്‍ഡ് സാഗന്റെ വാക്കുകളില്‍, 'ശാസ്ത്രം ആത്മീയതയുമായി ഒത്തുപോകും എന്നു മാത്രമല്ല, അത് ആത്മീയതയുടെ ഒരു മഹനീയ സ്രോതസ്സുമാണ്.' പ്രകാശവര്‍ഷങ്ങളുടെ അഗാധതയിലും കാലത്തിന്റെ അപാരതയിലും നമ്മുടെ യഥാര്‍ത്ഥമായ സ്ഥാനം നാം തിരിച്ചറിയുമ്പോള്‍, ജീവന്റെ മൃദുലമനോഹര സൗന്ദര്യവും നി ഗൂഢതയും ഉള്‍ക്കൊള്ളുമ്പോള്‍, നമ്മുടെ ഉള്ളിന്റെ ഉള്ളിലുറഞ്ഞു കൂടുന്ന ഔന്നത്യവും വിനയമത്രയും കലര്‍ന്ന ആനന്ദാനുഭൂതിയുണ്ടല്ലോ, തീര്‍ച്ചയായും അത് ആത്മീയം തന്നെയാണ്. അതുപോലെ തന്നെയാണ്, മഹത്തായ കലയോ സംഗീതമോ സാഹിത്യമോ നമ്മില്‍ ഉയര്‍ത്തുന്ന വികാരവിശേഷവും, അല്ലെങ്കില്‍ ഗാന്ധിജിയുടെയോ മാര്‍ട്ടിന്‍ ലൂഥര്‍കിങ്ങിന്റെയോ പോലെ അപൂര്‍വമായ നി സ്വാര്‍ത്ഥ സേവനത്തിന്റെയും ധീരതയുടെയും നിസ്തുലമാതൃകകള്‍ നമ്മിലുയര്‍ത്തുന്ന അത്ഭുതാദരങ്ങളും. ശാസ്ത്രവും ആത്മീയതയും പരസ്പര നിഷേധങ്ങളാണ് എന്ന വാദം രണ്ടിനും ദോഷമേ ചെയ്യൂ.
ഓര്‍ക്കുക; മതവിശ്വാസത്തോടൊപ്പം മാനവികത കൂടി ചേരുമ്പോള്‍ യഥാര്‍ത്ഥ മനുഷ്യന്‍ പിറവിയെടുക്കുന്നു. മതങ്ങളും അതു തീര്‍ക്കുന്ന മതസംഹിതകള്‍ക്കുമൊപ്പം മാനവികത കൂടി ചേരുമ്പോഴാണ് യഥാര്‍ത്ഥ മനുഷ്യരും മനുഷ്യസ്‌നേഹികളുമുണ്ടാകുക. ഭൂരിപക്ഷം മതങ്ങളും അതിന്റെ ഉദ്‌ബോധനങ്ങളും ഒരാളെ നല്ല മനുഷ്യനാക്കാന്‍ പ്രാപ്തനാക്കുമെന്നതു തന്നെയാണ് സത്യം. അതുപോലെ തന്നെ എതൊരാള്‍ക്കും അദ്ദേഹത്തിന്റെ തത്വസംഹിതകളെ പൊതു സമൂഹത്തില്‍ ഉദ് ബോധിപ്പിക്കാനുള്ള അവകാശം നമ്മുടെ ഇന്ത്യന്‍ ഭരണഘടന ഉറപ്പും തരുന്നുണ്ട്. ഈശ്വരവിശ്വാസിയും ഒപ്പം ആത്മീയ നേതൃത്വവും നല്ലവരാകണം എന്നതു സമൂഹം അവരില്‍ നിന്നാഗ്രഹിക്കുന്ന കാവ്യനീതി തന്നെയാണ്. അതുകൊണ്ടു തന്നെയാണ് അവരില്‍ നിന്നുണ്ടാകുന്ന ചെറിയ തെറ്റുകള്‍ പോലും സമൂഹമധ്യത്തില്‍ വ്യാപകമായി തന്നെ വലിയ രീതിയില്‍ വിമര്‍ശന വിധേയമാകുന്നത്. വിശ്വാസി നല്ലവനാകണമെന്ന മുന്‍ വിധി പൊതു സമൂഹത്തിനുള്ളതുപോലെ തന്നെ, നല്ലവനായ ഒരാള്‍ ഈശ്വരവിശ്വാസിയാകണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. അവിടെയാണ് മാനവികതയുടെയുടെയും സഹിഷ്ണുതയുടേയും പ്രസക്തി.
ചരിത്ര വസ്തുതകള്‍ പരിശോധിച്ചാല്‍ മതവും തത്വശാസ്ത്രവും തമ്മില്‍ ആദിമകാലം മുതല്‍ തന്നെ ആശയപരമായ സംഘട്ടനം നിലനിന്നിരുന്നതായി കാണാം. ശാസ്ത്രത്തിന്റെ വളര്‍ച്ചയും ഉയര്‍ച്ചയും അതാതു കാലഘട്ടങ്ങളിലെ പ്രബലമതങ്ങളില്‍ അസ്വാരസ്യമുണ്ടാക്കിയെന്നതും ചരിത്ര യാഥാര്‍ത്ഥ്യമാണ്. ശാസ്ത്ര സത്യങ്ങളുടെ പല വെളിപ്പെടുത്തലുകളും കാലങ്ങളായുള്ള മതങ്ങളുടെ ചിന്താധാരകളിലും അവയുടെ പഠനങ്ങളിലും കാലികമായ പൊളിച്ചെഴുത്തുകള്‍ ആവശ്യമായി വന്നപ്പോള്‍, അവര്‍ ആദ്യം മുഖം തിരിച്ചെങ്കിലും പിന്നീട് ശാസ്ത്ര സത്യങ്ങളെ ഉള്‍ക്കൊണ്ടുള്ള ഒരു സമീപന രീതി തന്നെയാണവയില്‍ ഭൂരിപക്ഷവും സ്വീകരിച്ചത്. അതിനെ ഉള്‍ക്കൊള്ളാനും പ്രായോഗികമാക്കാനും ഉള്ള ക്രിയാശേഷി പ്രകടിപ്പിച്ചവയൊക്കെ കാലഘട്ടത്തെ അതിജീവിച്ചത് നാം കണ്ടതുമാണ്. പ്രപഞ്ചരഹസ്യങ്ങള്‍ അനാവരണം ചെയ്യാന്‍ ഏറ്റവും നല്ല വഴി ശാസ്ത്രത്തിന്റേതാണ് എന്ന് ഒരു പക്ഷം നിര്‍വ്വചിക്കുമ്പോള്‍, ജീവിക്കാന്‍ ശാസ്ത്രം മതി എന്നോ, എല്ലാ ജീവിതപ്രശ്‌നങ്ങള്‍ക്കും ശാസ്ത്രീയമായ പരിഹാരമുണ്ടെന്നോ എല്ലാ ശാസ്ത്രീയ ഊഹാപോഹങ്ങളും ശരിയെന്നോ അര്‍ത്ഥമാക്കുന്നില്ല. നേരില്‍ കാണുന്നതും ഊഹാപോഹങ്ങളില്‍ അടിസ്ഥാനമാക്കിയുമുള്ള പ്രതിഭാസങ്ങളെ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുകയും സത്യസന്ധമായി വിലയിരുത്തുകയും ചെയ്യണം. അവിടെ ജാതിമതചിന്തകള്‍ക്കോ സമൂഹത്തില്‍ നാം പിന്തുടരുന്ന സംസ്‌കാരിക മൂല്യങ്ങള്‍ക്കോ വലിയ പ്രസക്തിയുണ്ടാകണമെന്നില്ല. കാരണം അവിടെ പ്രാമുഖ്യം ലഭിക്കേണ്ടത്, ശാസ്ത്രീയ ചിന്തകള്‍ക്കു തന്നെയാണ്.
എന്നാല്‍ ഈയടുത്ത കാലത്തായി മതത്തിന്റെ അന്ധമായ വേലിക്കെട്ടുകള്‍ അനവസരങ്ങളിലുയര്‍ത്തി മുതലെടുപ്പു നടത്തുന്ന വര്‍ഗ്ഗീയതയുടെയും ജാതീയതയുടേയും മേമ്പൊടിയുള്ള സംസ്‌കാരം വിശ്വാസ സമൂഹത്തില്‍ കൂടി വരുന്നതായും അവയെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള നേതൃത്വത്തിന്റെ നിലനില്‍പ്പിനു വേണ്ടിയുള്ള ആസൂത്രണവും കാണുന്നു. നൂറ്റാണ്ടുകള്‍ക്കിപ്പുറവും മതത്തിന്റെയും ജാതിയുടേയും സമ്മര്‍ദ്ദങ്ങളില്‍ മനുഷ്യത്വം തൂങ്ങിയാടുന്നതും ഉഗ്രവിഷം ചീറ്റുന്നതും നമ്മുടെ നാട്ടില്‍ പതിവു കാഴ്ചകള്‍ തന്നെയായി മാറിക്കഴിഞ്ഞിരിക്കുന്നു. അബദ്ധമായ ചിന്താധാരയില്‍ നിന്നുളവാകുന്ന അന്ധവിശ്വാസങ്ങളെയും ഇതില്‍ നിന്നും രൂപപ്പെടുന്ന അനാചാരങ്ങളേയും മതമൗലികവാദികള്‍ സമര്‍ത്ഥമായി ഉപയോഗിക്കുന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ കൈ വിട്ടു പോകുന്നതും സാഹചര്യങ്ങള്‍ സംഘര്‍ഷഭരിതമാകുന്നതും ഇന്നിന്റെ പച്ചയായ യാഥാര്‍ത്ഥ്യം തന്നെ. റൈറ്റ് സഹോദരന്‍മാര്‍ക്കു മുന്‍പേ വിമാനം പറത്തിയിട്ടുണ്ടെന്ന അവകാശവാദവും ഹൃദയസ്തംഭനം വന്നാലും പ്രാര്‍ത്ഥിച്ചാല്‍ മാത്രം മതിയെന്നതുമായ ചിലരുടെ മനോഭാവവും, മുതിര്‍ന്ന പെണ്‍കുട്ടികളുടെ ഫോട്ടോയ്ക്കു പോലും നിയന്ത്രണ മേര്‍പ്പെടുത്തുന്ന സമീപകാല ചെയ്തികളും പുരാതന ശിലായുഗത്തിലേയ്ക്കാണ്.
മനുഷ്യത്വം ലവലേശമില്ലാതെ മതാന്ധത ബാധിച്ച ആ മനോഭാവത്തിനു വേണ്ടത് തൊലിപ്പുറത്തെ ചികില്‍സയല്ല മറിച്ച്, മാനസിക ചികില്‍സ തന്നെയാണു വേണ്ടത്. ഇന്നിന്റെ ശാസ്ത്രം നാളെകളില്‍ മതത്തെ പൊള്ളയാക്കുമോ? അതിന്റെ ചിന്തകളെ മലീമസമാകുമോ? മതപഠനങ്ങളെ അസ്ഥാനത്താക്കുമോ? എന്ന കേവല ഭീതിയില്‍നിന്നുണ്ടാകുന്ന വിചിത്ര മനോഭാവത്തിന്, കുടപിടിക്കുന്ന നേതൃത്വം കൂടിയാകുമ്പോള്‍, ഈ ആശയ സ്വരൂപണങ്ങളിലെ ഒറ്റപ്പെട്ട ഒരു മണ്ടത്തരത്തിനപ്പുറത്ത്, ആസൂത്രിതമായി തന്നെയുള്ള കരുനീക്കം സൂക്ഷിക്കപ്പെടേണ്ടതുണ്ട്.
ശാസ്ത്രവും മതവും സാമൂഹികതയും പരസ്പരം യോജിച്ചു പോകുന്ന രണ്ടു വഴികളാക്കാന്‍ മതങ്ങളും അവയുടെ നേതൃത്വവും പരിശ്രമിക്കേണ്ടതുണ്ട്. പരസ്പര ധാരണയിലും സഹകരണത്തിലും പുതിയവയുടെയും കണ്ടുപിടുത്തങ്ങളുടെയും പിറവിയിലും മാറ്റങ്ങളുടേയും സാംഗത്യത്തിന്റെയും ഒരു പുതു വഴി പുല്‍കുകയാണുചിതം. അതു തന്നെയാണ് കാള്‍ സാഗന്‍ വിവക്ഷിക്കുന്നതും. മിക്കപ്പോഴും മതമെന്നു വിവക്ഷിക്കുന്നത് മനുഷ്യന്റെ വിശ്വാസങ്ങളിലും ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും അധിഷ്ഠിതമായ ഒരു തത്വസംഹിതയെയാണ്. അതാകട്ടെ ഓരോ വിഭാഗങ്ങളിലും വ്യത്യസ്തവും വ്യതിരിക്തവുമാണ്. അല്‍പ്പം വിമര്‍ശനബുദ്ധിയോടെ സസൂക്ഷ്മം നിരീക്ഷിച്ചാല്‍ പുതുക്കപ്പെടാനോ, പുന പരിശോധിക്കപ്പെടാനോ താല്‍പ്പര്യമില്ലാത്ത ആചാരാനുഷ്ഠാനങ്ങളിലാണ് ചുരുക്കം ചില മത വി ഭാഗങ്ങളുടേയും നില നില്‍പ്പും തുടര്‍ച്ചയുമെന്നത്, ഈ നൂറ്റാണ്ടിനെ പോലും ക്ഷതമേല്‍പ്പിക്കുന്നുണ്ട്.
ആകാശത്തിന് എന്തുകൊണ്ടാണ് നീലനിറം? ചക്രവാള സൂര്യന്റെ നിറം എന്തുകൊണ്ട് ചുവപ്പ് കലര്‍ന്ന ഓറഞ്ച്?' എന്നീ ചോദ്യങ്ങള്‍ക്ക്, കാരണമന്വേഷിക്കാന്‍ ചരിത്രത്തില്‍ ചിലരുണ്ടായതു കൊണ്ട് തന്നെയാണ്, ശാസ്ത്രീയമായ ഉത്തരങ്ങള്‍ ഉണ്ടായത്. അറിവിന്റെ ചക്രവാളങ്ങള്‍ ഭേദിക്കാന്‍ സി.വി. രാമന്‍ എന്ന ശാസ്ത്രജ്ഞന്‍ ഉണ്ടായതുകൊണ്ടാണ് കടല്‍ നീലനിറത്തില്‍ കാണപ്പെടുന്നതിന്റെ രഹസ്യം നാം അറിഞ്ഞത്. 'കടല്‍ കടക്കാന്‍ പാടില്ലെന്ന, അങ്ങിനെയുണ്ടായാല്‍ കുടുംബത്തില്‍ അനിഷ്ടം സംഭവിക്കുമെന്ന' അന്നത്തെ മതനിയമത്തെ അടക്കിപൊളിച്ച് കപ്പലിന്റെ മുകള്‍ത്തട്ടില്‍നിന്ന് ആകാശത്തേയും സമുദ്രത്തേയും നിരീക്ഷണ വിധേയമാക്കിയാണ് സി.വി. രാമന്‍ പ്രസ്തുത ഉത്തരത്തിന്റെ കാര്യകാരണങ്ങളിലേക്കെത്തിയത്. അങ്ങനെയാണ് രാമന്‍ പ്രഭാവം നിര്‍വചിക്കപ്പെട്ടതും. ഏതെങ്കിലും ഒരു പ്രത്യേക നിറത്തിലുള്ള ഏകവര്‍ണ കിരണങ്ങളെ സുതാര്യമായ പദാര്‍ത്ഥങ്ങളില്‍ കൂടി കടത്തിവിട്ടാല്‍ പ്രകീര്‍ണ്ണനം മൂലം ആ നിറത്തില്‍ നിന്നും വിഭിന്നമായ നിറത്തോടുകൂടിയ രശ്മികള്‍ ഉണ്ടാകുന്നു. ഈ പ്രകീര്‍ണ്ണനം മൂലമുണ്ടാകുന്ന പുതിയ പ്രകാശരശ്മിയെ ഒരു പ്രിസത്തില്‍ കൂടി കടത്തിവിട്ടാല്‍ വര്‍ണരാജിയില്‍ പുതിയ ചില രേഖകള്‍ കാണുന്നു. ഈ പുതിയ രേഖകളെ രാമന്‍ രേഖകള്‍ എന്നും ഈ വര്‍ണരാജിയെ രാമന്‍ വര്‍ണരാജി (രാമന്‍ സ്‌പെക്ട്രം) എന്നും പറയുന്നു. 1928-ല്‍ ഇങ്ങനെയുള്ള ഒരു നിഗമനത്തിലെത്തുന്നതു വരെ കടലിന്റെ നീല നിറത്തിനു പുറകിലെ കാരണം ദുരൂഹമായിരുന്നു. ആ ദുരൂഹത നീക്കിയതു തന്നെയായിരിക്കണം 1930-ല്‍ രാമനെ, രാമന്‍ പ്രഭാവത്തിലൂടെ നോബേല്‍ ജേതാവിലേക്കെത്തിച്ചത്.
മനുഷ്യനും മറ്റു ജീവജാലങ്ങളും എങ്ങനെയാണ് ശ്വസിക്കുന്നതെന്നും ശരീരത്തില്‍ എങ്ങനെയാണ് രക്തമോടുന്നതെന്നുമൊക്കെ മനുഷ്യന്‍ മനസ്സിലാക്കിയ വഴികള്‍, നമ്മുടെ പ്രാഥമിക ചിന്തകള്‍ക്കപ്പുറത്താണ്. മൃതദേഹങ്ങള്‍ വിശുദ്ധിയോടെ മറവു ചെയ്യാന്‍ മാത്രം അനുവാദമുണ്ടായിരുന്ന കാലത്ത് അവയെ കീറിമുറിക്കാന്‍, കുഴിച്ചിട്ട മൃതദേഹങ്ങള്‍ രാത്രിയുടെ യാമങ്ങളില്‍ മോഷ്ടിച്ചെടുത്ത ഭിഷഗ്വര കുതുകികള്‍ ഉണ്ടായതു കൊണ്ടാണ് കണ്ണും കരളും കൂമ്പും വരെ മാറ്റിവെയ്ക്കുന്ന ശസ്ത്രക്രിയകള്‍ നമ്മുടെ നാട്ടില്‍ പോലും ജനകീയമായത്.
മാനവ സംസ്‌കൃതിയെയും അവയുടെ ദൈനംദിന ജീവിതത്തേയും അത്യന്തം അനായാസമാക്കിയ പരീക്ഷണ–നിരീക്ഷണങ്ങളാണ് ശാസ്ത്രമെന്നു ചുരുങ്ങിയ വാക്കുകളില്‍ നിര്‍വ്വചിക്കാം. ഇന്ന്‌നായ കടിക്കുമ്പോള്‍ വളരെയെളുപ്പത്തില്‍ സര്‍ക്കാരാശുപത്രിയില്‍ പോയി എടുക്കുന്ന വാക്‌സിനും ക്യാന്‍സര്‍ ചികിത്സയില്‍ മുഖ്യപങ്കുവഹിക്കുന്ന റേഡിയേഷന്‍ ചികിത്സയ്ക്കും പുറകില്‍, വിശുദ്ധ പദവിയിലേയ്ക്കുയര്‍ത്തപ്പെടാതെ പോയ വലിയ രക്തസാക്ഷിത്വത്തിന്റെ കഥകളുണ്ട്. ഫ്രാന്‍സിന്റെ തെരുവീഥികളിലൂടെ നടന്ന് പേപിടിച്ച ഭ്രാന്തന്‍ നായ്ക്കളെ തേടിപ്പിടിച്ചു കൊണ്ടുവന്ന് ജീവന്‍ പണയംവച്ച്, പേവിഷബാധക്കെതിരെയുള്ള വാക്‌സിന്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ ലൂയി പാസ്ചര്‍, റേഡിയോ ആക്ടീവ് പരീക്ഷണങ്ങള്‍ക്കു വേണ്ടി സ്വജീവന്‍ തന്നെ വിലയായി നല്‍കിയ മേരി ക്യൂറി, അങ്ങനെ എത്രയോ മഹാരഥന്‍മാര്‍. സത്യത്തെയും അതിന്റെ നന്‍മയേയും തേടിയുള്ള യാത്രയില്‍ സ്വന്തം ജീവനേക്കാള്‍ മുകളില്‍ സമൂഹ നന്‍മ കാംക്ഷിച്ച പ്രതിഭകളുടെ ഒടുങ്ങാത്ത അന്വേഷണങ്ങളാണ് ഇന്ന് 4G ആയും സ്മാര്‍ട്ട് ഫോണായും ഉപഗ്രഹങ്ങളായും പ്രതിരോധ വാക്‌സിനുകളായും ഏതു രോഗത്തിനുളള മരുന്നുകളായും അത്യന്താധുനിക ചികിത്സാരീതികളായുമൊക്കെ നമുക്ക് അനുഭവവേദ്യമാകുന്ന നമ്മുടെ ജീവിത സൗകര്യങ്ങളെന്ന കാര്യം നാം വിസ്മരിക്കരുത്.
വാക്‌സിന്‍ വിരുദ്ധതയുടെ കാലത്താണ് നാം ഇന്ന് ജീവിക്കുന്നത്. എന്തിന്, ഈ വിഷയത്തില്‍ സി.ഐ.ഐ. ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ വരെ ഈ വിഷയത്തില്‍ ആരോപണ വിധേയരായി കഴിഞ്ഞു. വസൂരി പരിപൂര്‍ണ്ണമായി നിര്‍മാര്‍ജനം ചെയ്യപ്പെട്ട ഒരു ലോകത്തിരുന്ന് നമുക്ക് വാക്‌സിന്‍ വിരുദ്ധത പ്രചരിപ്പിക്കാന്‍ വളരെയെളുപ്പമാണ്. 'ഭഗവതിയുടെ ആ വിത്തെറിയല്‍' ഇല്ലാതാക്കാന്‍ എത്രയോ വര്‍ഷം, അസംഖ്യം വരുന്ന ശാസ്ത്രജ്ഞരും അതിലേറെ വരുന്ന ആരോഗ്യപ്രവര്‍ത്തകരും വീടുകയറി നടത്തിയ പഠനങ്ങളേയും അവരുടെ അധ്വാനത്തെയും നിഷേധിക്കാനും ഈ വിരുദ്ധ സമീപനം തന്നെ ധാരാളം. പോളിയോ ഏതാണ്ട് ഇല്ലാതായിക്കഴിഞ്ഞ കേരളത്തിലിരുന്ന്, വാക്‌സിന്‍ ഒരു സി.ഐ.എ. അജണ്ടയാണെന്ന് പ്രചരിപ്പിക്കുന്ന കാല്‍പ്പനികവാദികള്‍ നമ്മുടെ നാട്ടിലുണ്ടെന്ന് പറയുന്നത് അക്ഷര കേരളത്തിന്റെ വിരോധാഭാസമെന്നല്ലാതെ മറ്റെന്താണ്? മതഭീകരവാദത്തെക്കാള്‍ ദാരുണമായി ആരോഗ്യഭീകരവാദം മാറുന്നുവെന്ന, അതു സമൂഹത്തിലുണ്ടാക്കുന്ന അപകടകരമായ സ്ഥിതിവിശേഷത്തെയും മോശം അനുരണനങ്ങളേയും നാം ഗൗനിക്കാതിരിക്കരുത്. നിപ്പ വൈറസും കൊറോണയും നമ്മുടെ നാടിനെ പിടിച്ചുകുലുക്കിയപ്പോള്‍ അത്തരമൊരു വൈറസില്ലെന്നു പരത്തിയ ആളുകള്‍ക്കും നമ്മുടെ നാട്ടില്‍ ആരാധ കരുണ്ടായിരുന്നു.
വാക്‌സിന്‍ വിരുദ്ധതയടക്കമുള്ള വിഢിത്തങ്ങളെ യുക്തിഭദ്രമായി തുറന്നുകാട്ടുന്ന പൊതു സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക്, ആരോഗ്യമേഖല അതിനാല്‍ തന്നെ പ്രാമുഖ്യം കൊടുക്കേണ്ടതുണ്ട്. അബദ്ധജഡിലമായ ആശയ പ്രചരണങ്ങളുടേയും അന്ധവും യുക്തി സഹജവുമല്ലാത്ത ദുര്‍വ്യാഖ്യാനങ്ങളും നടമാടുന്ന നമ്മുടെ നാട്ടില്‍ അവക്കു ലഭിക്കുന്ന പ്രചുര പ്രചാരം പഠനവിധേയമാക്കേണ്ടതു തന്നെ.
ആധുനികശാസ്ത്രത്തിന്റെ എല്ലാ സുഖസൗകര്യങ്ങളിലും അഭിരമിച്ചുകൊണ്ടുതന്നെ (മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമുപയോഗിക്കാത്ത ആത്മീയ നേതാക്കളോ മതവാദികളോയില്ല) ശാസ്ത്രം ആരോഗ്യമേഖലയില്‍ നടത്തുന്ന മുന്നേറ്റങ്ങളെക്കുറിച്ച് അവരവരുടെ നെറികെട്ട ബോധ്യങ്ങള്‍ക്കനുസരിച്ച് തെറ്റിദ്ധാരണ പരത്തുന്നത്, ചുരുക്കം ചില മതങ്ങളും അവയുടെ നേതൃത്വവും സാധൂകരിക്കുന്ന ഒരു നീതിശാസ്ത്രമാണ്. അതൊരുപക്ഷേ അവരുടെ സംഘം ചേരല്‍ മാത്രം ലക്ഷ്യം വെച്ചുള്ള, സമൂഹ നന്‍മ അല്‍പ്പം പോലും പരിഗണിക്കാതെ അവരുടെ നിലനില്‍പ്പിനെ മാത്രം ലക്ഷ്യം വെച്ചുള്ള നീതിശാസ്ത്രമായിരിക്കാം. എല്ലാവരും ആ ഗണത്തിലല്ല. ആരോഗ്യരംഗത്തെ കുതിച്ചു ചാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ഒട്ടനവധി ഗവേഷണ സ്ഥാപനങ്ങള്‍, വിവിധ സംഘടിത മത വിഭാഗങ്ങളുടേതായി സമൂഹത്തിലുണ്ട്. എങ്കിലും മറുഭാഗത്തെ കാണാതെ പോകരുത്. ഒരു കാര്യം സുനിശ്ചയം പറയാം; ഇവിടെ വെല്ലുവിളിക്കപ്പെടുന്നത് ''ശാസ്ത്രബോധവുമുള്ള പൊതു സമൂഹം'' എന്ന സങ്കല്പമാണ്. അടിച്ചമര്‍ത്തപ്പെട്ടതും മസ്തിഷ്‌ക്കക്ഷാളനം ചെയ്യപ്പെട്ടതുമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്ന സങ്കുചിത മതമൗലികവാദത്തിനുമപ്പുറം തുറവിയുള്ള ആകാശവും അതിനപ്പുറമുള്ള ആകാശ കാഴ്ച്ചകളുമവശേഷിക്കുന്നുണ്ടെന്നത് അവരെ അസ്വസ്ഥരാക്കുന്നുണ്ടാകാം. കാരണം ആ തുറവിയുടെ യാഥാര്‍ത്ഥ്യമവരുടെ അണികളറിഞ്ഞാലുണ്ടാകുന്ന അവസ്ഥാന്തരം തന്നെയാണവരെ ഭയ ചകിതരാക്കുന്നത്.
നിരവധി തവണ മനുഷ്യന്റെ പാദസ്പര്‍ശം ചന്ദ്രനിലുണ്ടായിട്ടും അന്യഗ്രഹങ്ങളിലേയ്ക്കുള്ള പര്യവേക്ഷണ പേടകങ്ങള്‍ ആകാശനീലിമയില്‍ തലങ്ങും വിലങ്ങും ചലിച്ചിട്ടും അതെല്ലാം പെരും നുണകളെന്നു വിശ്വസിക്കുന്ന ഒരു വലിയ സമൂഹം നമുക്കിടയിലുണ്ടെന്നത് എത്രയോ വിരോധാഭാസമാണ്.
കൃത്യമായ ശാസ്ത്രബോധവും മതാന്ധതക്കപ്പുറത്തെ സാമൂഹ്യബോധവും പുതിയ തലമുറയില്‍ വളര്‍ത്തുകയെന്നതുതന്നെയാണ് ഇക്കാര്യത്തില്‍ നമുക്ക് ചെയ്യാവുന്ന നന്മ. യുക്തിഭദ്രമായി ചിന്തിക്കാനും നിഗമനങ്ങളിലെത്താനും അടിസ്ഥാന ശാസ്ത്രതത്വങ്ങളെങ്കിലും കുട്ടികള്‍ ക്ലാസ്മുറികളില്‍ പഠിക്കണം. അതിനുള്ള സാഹചര്യമില്ലാതെപ്പോയാല്‍ ശാസ്ത്രാവബോധം ലവലേശം തീണ്ടിയിട്ടില്ലാത്ത, അബദ്ധജടിലമായ ചിന്തകളും കേവലം ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മാത്രം ബോധ്യവുമുള്ള ഒരു പുതിയ സമൂഹം ഇവിടെ സാക്ഷര കേരളത്തില്‍ ആവര്‍ത്തിച്ചു പിറവിയെടുത്തുകൊണ്ടിരിക്കും. ധനാഗമയന്ത്രവും വലം പിരിശംഖും കുബേര യന്ത്രം മുതല്‍ നടുവേദനക്കും ഹൃദയാഘാതത്തിനും പരിഹാരമായി നിര്‍ദേശിക്കപ്പെടുന്ന കാന്ത ചെരുപ്പും കാന്തക്കിടക്കയും വാങ്ങി വെയ്ക്കുന്ന, മലയാളിയുടെ ദുര്‍ബലമായതിനേക്കാള്‍ പ്രാകൃതമായി കൊണ്ടിരിക്കുന്ന തലച്ചോറിന് മാറ്റങ്ങള്‍ അനിവാര്യമാണെന്നു വ്യക്തം.
മതങ്ങള്‍ മനുഷ്യനെ പഠിപ്പിക്കേണ്ടത് നന്‍മയും മാനവികതയുമാണ്. മനുഷ്യസ്‌നേഹം തന്നെയാണ് യഥാര്‍ത്ഥ ഈശ്വരസ്‌നേഹം. അന്ധവും വികലവും ആയ മതവികാരങ്ങളൊ ആചാരാനുഷ്ഠാനങ്ങളോ അല്ല; മനുഷ്യരെ നന്മയിലേയ്ക്കുള്ള മാര്‍ഗ്ഗത്തിനാണ് മതങ്ങള്‍ പഠനങ്ങളില്‍ പ്രാമുഖ്യം കൊടുക്കേണ്ടത്. അറിവിനോടും ശാസ്ത്ര സത്യങ്ങളോടും അതിന്റെ ഗവേഷണങ്ങളോടും മുഖം തിരിക്കാതെ സത്യാന്വേഷണത്തിന്റെ ഭാഗമാവാനാണ് അവയും ശ്രമിക്കേണ്ടത്. മസ്തിഷ്‌ക്കക്ഷാളനം ചെയ്യപ്പെട്ട തലമുറയല്ല; മറിച്ച് നന്‍മ സ്ഫുരിക്കുന്ന, വിജ്ഞാനത്തില്‍ വിളയുന്ന അന്വേഷണ കുതുകികളായ വിശ്വാസികളെയാണ് ഇന്നിന്റെ മതങ്ങള്‍ക്കാവശ്യം. അത്തരം വിശ്വാസ സമൂഹത്തെ വാര്‍ത്തെടുക്കുകയെന്നതാണ് മതങ്ങള്‍ പ്രാമുഖ്യം കൊടുക്കേണ്ട ലക്ഷ്യത്തില്‍ പരമപ്രധാനം. അറിവിന്റെ ചിന്തകളെ അഭിരമിക്കാനും സാമ്പ്രദായികതയെ മാത്രം ആശ്രയിക്കാതെ സാമൂഹ്യ ചിന്തയും തുല്യ നീതിയും കൂടി പഠിപ്പിക്കുകയും പരിശിലിപ്പിക്കുകയും ചെയ്യുന്ന വേദികളായി നമുക്ക് നമ്മുടെ വിശ്വാസത്തെ മാറ്റിയെടുക്കാം.
daisonpanengadan@gmail.com