
ഒഡിഷയിലെ ബാലേശ്വര്‍ രൂപതാധ്യക്ഷനാണ് ബിഷപ് വര്‍ഗീസ് തോട്ടങ്കര സി എം. ഇരുപതു വര്‍ഷത്തോളം ആഫ്രിക്കയിലെ എത്യോപ്യയില്‍ സേവനം ചെയ്ത അദ്ദേഹം അവിടത്തെ നെകെംതെ രൂപതയുടെ മെത്രാനായി 2013 ല്‍ നിയമിക്കപ്പെട്ടു. പത്തു വര്‍ഷത്തെ സേവനത്തിനുശേഷം ഈ വര്‍ഷമാദ്യം ഒഡിഷയിലെ ബാലേശ്വര്‍ രൂപതയുടെ ചുമതല ഏല്‍പിക്കപ്പെടുകയായിരുന്നു. തൊണ്ണൂറിലധികം രാജ്യങ്ങളിലായി മൂവായിരത്തോളം വൈദികരുള്ള കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ മിഷന്റെ മുന്‍ അസി.സുപ്പീരിയര്‍ ജനറലാണ്. വി. വിന്‍സെന്റ് ഡി പോള്‍ സ്ഥാപിച്ച പ്രസിദ്ധമായ ഈ സന്യാസസമൂഹത്തിന്റെ ദക്ഷിണേന്ത്യന്‍ പ്രൊവിന്‍സിന്റെ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയിലെ തോട്ടുവ ഇടവകാംഗമായ ബിഷപ് തോട്ടങ്കര, എത്യോപ്യായിലെയും ഒഡിഷയിലെയും തന്റെ മിഷന്‍ അനുഭവങ്ങളെക്കുറിച്ചു സംസാരിക്കുന്നു:
ഒഡിഷയിലാണല്ലോ വൈദികനായതിനുശേഷം സേവനമാരംഭിച്ചത്. ആ സേവനം അവിടെ ജനങ്ങള്‍ക്കുണ്ടാക്കിയ മാറ്റങ്ങള്‍ എന്തൊക്കെയാണ്?
അവിടെ ഗോത്രവര്‍ഗക്കാര്‍ക്കിടയിലായിരുന്നു സേവനം. അവര്‍ ഒരുപാടു ചൂഷണങ്ങള്‍ നേരിട്ടിരുന്നു. അവരുടെ കുട്ടികളെ ഹോസ്റ്റലുകളിലാക്കാനും വിദ്യാഭ്യാസം നല്‍കാനും മുന്‍ഗണന നല്‍കി. ആരോഗ്യപരിചരണ സൗകര്യങ്ങളൊരുക്കി. വിദ്യാഭ്യാസം നേടിയത് അവരുടെ ജീവിതത്തില്‍ വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ വരുത്തി. 33 വര്‍ഷം മുമ്പാണ് ഒഡിഷയില്‍ ഞാന്‍ സേവനം ചെയ്തത്. 33 വര്‍ഷങ്ങള്‍ക്കുശേഷം ഇന്നവിടെ ചെല്ലുമ്പോള്‍ ഒരുപാടു മാറ്റങ്ങള്‍ അവിടെയുണ്ടായിരിക്കുന്നു. അന്നു ഹോസ്റ്റലിലായിരുന്ന കുട്ടികള്‍ പലരും ഇന്ന് ഉദ്യോഗസ്ഥരായി. സര്‍ക്കാര്‍ സര്‍വീസില്‍ തന്നെ നിരവധി പേരുണ്ട്. നാം അവിടെ ചെന്നു പ്രവര്‍ത്തിച്ചതിനു ശേഷം പല തരത്തില്‍ അവരുടെ ജീവിതങ്ങള്‍ മുന്നോട്ടു പോയി. വിദ്യാഭ്യാസമായി, ജോലിക്കാരായി, ജീവിതനിലവാരം മെച്ചപ്പെട്ടു, സ്വന്തം അവകാശങ്ങളെ കുറിച്ചു ബോധമുള്ളവരായി, അങ്ങനെയെല്ലാം.
അവരുടെ ഗ്രാമങ്ങളിലേക്ക് റോഡുകളും വാഹനങ്ങളുമെത്താന്‍ തുടങ്ങി. പണ്ട് എല്ലാവരും ഉപേക്ഷിച്ചിട്ടിരിക്കുന്ന സ്ഥിതിയായിരുന്നു. പക്ഷേ ഇവര്‍ വിദ്യാസമ്പന്നരായതോടെ അവരുടെ സ്വാധീനം വര്‍ധിച്ചു, സര്‍ക്കാരിനോടു തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങി, അവ അംഗീകരിക്കപ്പെടാനും തുടങ്ങി.
മിഷണറിമാര്‍ ചെല്ലാത്ത സ്ഥലങ്ങളുമായി ഒരു താരതമ്യം സാധ്യമാണോ?
സാധ്യമാണ്. മിഷണറിമാര്‍ സേവനം ചെയ്ത സ്ഥലങ്ങളിലെ യും അല്ലാത്ത സ്ഥലങ്ങളിലെയും ജീവിതനിലവാരങ്ങള്‍ വ്യത്യസ്തമാണ്. നമ്മുടെ സേവനരംഗങ്ങളില്‍ അവരുടെ സാമൂഹ്യസ്ഥിതിയും വിദ്യാഭ്യാസസ്ഥിതിയും മാറി. അതേസമയം അല്ലാത്ത സ്ഥലങ്ങളില്‍ പഴയ സ്ഥിതി തുടരുന്നുമുണ്ട്. എന്തെങ്കിലും സര്‍ക്കാര്‍ സഹായങ്ങളെ മാത്രം ആശ്രയിച്ചു നില്‍ക്കുകയാണവര്‍. വിദ്യാഭ്യാസം കൊണ്ടുണ്ടായ വികസനം അവിടെയൊന്നും ഇപ്പോഴും ഇല്ല.
ആഫ്രിക്കയിലേക്കു പോകാനിടയായത് എങ്ങനെയാണ്?
നാലു വര്‍ഷമാണ് ഒഡിഷയില്‍ പ്രവര്‍ത്തിച്ചത്. 1990 ഒക്‌ടോബര്‍ മാസത്തില്‍ എന്നെ എത്യോപ്യായിലേക്ക് അയച്ചു. പോള ണ്ടില്‍ നിന്നുള്ള സി എം മിഷണറിമാരാണ് അവിടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നത്. പിന്നീട് പ്രാദേശിക ദൈവവിളികള്‍ ഉണ്ടാകാന്‍ തുടങ്ങി. അങ്ങനെയുള്ള വൈദികവിദ്യാര്‍ത്ഥികള്‍ക്കു വേ ണ്ടി അവിടെ തന്നെ സെമിനാരി സ്ഥാപിച്ചതോടെ, സെമിനാരിയില്‍ പഠിപ്പിക്കാന്‍ ആളെ വേണമെന്നു ഞങ്ങളുടെ ഇന്ത്യയിലെ പ്രൊവിന്‍ഷ്യലിനോട് ആവശ്യപ്പെട്ടു. അങ്ങോട്ട് അയക്കാന്‍ പ്രൊ വിന്‍ഷ്യല്‍ വൈദികരെ അന്വേഷിക്കാന്‍ തുടങ്ങി. എന്നോടും സമ്മ തം ചോദിച്ചു. എന്നെ എങ്ങോട്ട് അയക്കുന്നുവോ, അങ്ങോട്ടു പോ കാന്‍ തയ്യാറാണെന്ന മറുപടി കൊടുത്തു. അങ്ങനെയാണ് ഞാന്‍ എത്യോപ്യായിലേക്കു പോകുന്നത്.
എന്തായിരുന്നു എത്യോപ്യായില്‍ ചെന്നപ്പോഴുള്ള അവസ്ഥ?
രാജ്യം, ഭൂപ്രകൃതി, കാലാവസ്ഥ, ഭാഷ എന്നിങ്ങനെ എല്ലാം പുതിയത്. എല്ലാം ഒന്നില്‍ നിന്നു തുടങ്ങി. പതിയെ ഭാഷ പഠിച്ചു. രണ്ടു വര്‍ഷം മൈനര്‍ സെമിനാരിയില്‍ ഇംഗ്ലീ ഷും മറ്റു വിഷയങ്ങളും പഠിപ്പിച്ചു.
ഞാന്‍ ചെന്ന് ആറു മാസത്തിനു ശേഷം രാജ്യത്ത് ആഭ്യന്തരയുദ്ധം പൊട്ടിപുറപ്പെട്ടു. അ തിന്റെ ഫലമായി പട്ടാളഗവണ്‍മെന്റിനെ അട്ടിമറിച്ച് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഈ സംഭവങ്ങള്‍ വലിയ സുരക്ഷാപ്രശ്‌നങ്ങള്‍ സൃ ഷ്ടിച്ചിരുന്നു. കൊലയും കൊള്ളയുമെല്ലാം നടന്നു. ആ സാഹചര്യത്തിലും ഞാന്‍ പിടിച്ചു നിന്നു. 1992 ല്‍ പുതിയ സര്‍ക്കാര്‍ വന്നു. ആ സമയത്ത് തലസ്ഥാനമായ അഡിസ് അബാബയിലെ മേജര്‍ സെമിനാരിയില്‍ അധ്യാപകരുടെ അഭാവം വന്നപ്പോള്‍, എന്നെ അ ങ്ങോട്ടു വിളിച്ചു. പിന്നീട് അവിടെ നിന്നു റോമില്‍ പോയി മോറല്‍ തിയോളജിയില്‍ ഉപരിപഠനം നടത്തി. തിരികെ എത്യോപ്യായിലെ സെമിനാരി പരിശീലനത്തിലേക്കു തന്നെ മടങ്ങിച്ചെന്നു.
ഉപരിപഠനം ഏതു യൂണിവേഴ്‌സിറ്റിയിലായിരുന്നു? എന്തായിരുന്നു പഠന വിഷയം?
റോമിലെ ആഞ്‌ജെലിക്കും യൂണിവേഴ്‌സിറ്റിയിലാണു പഠിച്ചത്. എത്യോപ്യായിലെ പരമ്പരാഗത ധാര്‍മ്മികമൂല്യങ്ങള്‍ നമ്മുടെ സുവിശേഷമൂല്യങ്ങളുമായി താരതമ്യപ്പെടുത്തി എങ്ങനെ വളര്‍ത്തിക്കൊണ്ടുവരാമെന്ന പഠനമാണു ഞാന്‍ നടത്തിയത്. തിരികെ വന്ന് സി എം മേജര്‍ സെമിനാരിയുടെ റെക്ടറായും ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറായും സേവനം ചെ യ്തു. 2002 വരെ ഇതു തുടര്‍ന്നു. 2002 ആയപ്പോഴേക്കും പ്രദേശവാസികളായ ധാരാളം പേര്‍ വൈദികരാകുകയും അവര്‍ക്കു തന്നെ സെമിനാരി നടത്താമെന്ന സാഹചര്യം ആകുകയും ചെയ്തു. അ പ്പോള്‍ ഞാന്‍ ഇന്ത്യയിലേക്കു മടങ്ങി.
ഇവിടെയും വൈദികപരിശീലനരംഗത്തു തന്നെയാണ് പ്രവര്‍ ത്തിച്ചത്. 2006 ല്‍ ദക്ഷിണേന്ത്യന്‍ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപീരിയറായി തിരഞ്ഞെടുക്കപ്പെട്ടു. മൈസൂരിലാണ് പ്രൊവിന്‍ സിന്റെ ആസ്ഥാനം. 2010 ല്‍ സി എം സന്യാസസമൂഹത്തിന്റെ അസി. ജനറലായി തിരഞ്ഞെടുക്കുകയും റോമിലെ ജനറലേറ്റിലേക്കു പ്രവര്‍ത്തനകേന്ദ്രം മാറ്റുകയും ചെയ്തു. അവിടെ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് 2013 ല്‍ മാര്‍പാപ്പ എന്നോട് നെ കെംതെ രൂപതയുടെ ചുമതലയേറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്. അവി ടെ ഒരു മെത്രാനെ ആവശ്യമുണ്ടെ ന്നും വൈദികരെല്ലാം എന്റെ പൂര്‍ വവിദ്യാര്‍ത്ഥികളായതിനാല്‍ എ നിക്കവിടത്തെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്നും മാര്‍ പാപ്പ സൂചിപ്പിച്ചു. രൂപതയില്‍ നി ന്നുള്ള ആവശ്യവുമായിരുന്നു അ ത്. 2013 ആഗസ്റ്റില്‍ റോമില്‍ വച്ചു തന്നെ മെത്രാഭിഷേകം സ്വീകരിച്ച്, സെപ്തംബറില്‍ എത്യോപ്യായിലേക്കു പോയി. ഡച്ചുകാരനായ ഒരു മെത്രാനാണ് നെകെംതെ ബിഷപ്പായിരുന്നത്. 75 വയസ്സാ യതിനെ തുടര്‍ന്ന് അദ്ദേഹം രാജി സമര്‍പ്പിച്ചിരുന്നു. അങ്ങനെ പിന്നീടുള്ള പത്തു വര്‍ഷം നെകെംതെ രൂപതാമെത്രാനായി പ്രവര്‍ത്തിച്ചു.
മിഷണറിമാര്‍ സേവനം ചെയ്ത സ്ഥലങ്ങളിലെയും അല്ലാത്ത സ്ഥലങ്ങളിലെയും ജീവിതനിലവാരങ്ങള്‍ വ്യത്യസ്തമാണ്. നമ്മുടെ സേവനരംഗങ്ങളില്‍ അവരുടെ സാമൂഹ്യസ്ഥിതിയും വിദ്യാഭ്യാസസ്ഥിതിയും മാറി. അതേസമയം അല്ലാത്ത സ്ഥലങ്ങളില്‍ പഴയ സ്ഥിതി തുടരുന്നുമുണ്ട്.
കഴിഞ്ഞ പത്തു വര്‍ഷത്തെ നെകെംതെ മെത്രാനായുള്ള സേവനങ്ങളെ എങ്ങനെ കാണുന്നു?
രൂപതയിലെ ഗ്രാമങ്ങളെല്ലാം ഞാന്‍ സന്ദര്‍ശിച്ചു. മുഴുവന്‍ ജനങ്ങളും വളരെ പാവപ്പെട്ടവരാണ്. കുറെയധികം ഇടവകകള്‍ സ്ഥാ പിച്ചു. പ്രാദേശിക ദൈവവിളികളും ധാരാളമുണ്ടായി.
പത്തു വര്‍ഷം കൊണ്ട് തദ്ദേശവാസികളായ മെത്രാന്മാരെ ത ന്നെ രൂപതാഭരണം ഏല്‍പിക്കാന്‍ കഴിയുന്ന രീതിയില്‍ രൂപതയെ സജ്ജമാക്കുകയാണ് എന്റെ ല ക്ഷ്യമെന്നു സ്ഥാനമേറ്റപ്പോള്‍ ത ന്നെ ഞാന്‍ പറഞ്ഞിരുന്നു. മാര്‍പാ പ്പ എനിക്കു നല്‍കിയിരുന്ന നിര്‍ദേശവും അതായിരുന്നു. അങ്ങനെയൊരവസ്ഥയിലേക്ക് രൂപതയെ എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്.
പുതിയ മെത്രാനെ നിയമിച്ചിട്ടില്ല. അതിനുള്ള നടപടിക്രമങ്ങള്‍ നടന്നു വരുന്നു. ഒന്നോ രണ്ടോ വര്‍ഷം ഈ പ്രക്രിയയ്ക്ക് എടുത്തേക്കാം. ഇതുവരെയുള്ള എല്ലാവരും സി എം സമൂഹാംഗങ്ങളായ മെത്രാന്മാരായിരുന്നു. ഇനി ചിലപ്പോള്‍ രൂപതാ വൈദികരോ സി എം വൈദികരോ മെത്രാനായേക്കാം. എന്തായാലും ആ നാട്ടുകാരന്‍ തന്നെയാകാനാണ് എല്ലാ സാധ്യതയും. എന്റെ വികാരി ജനറാളായിരുന്ന രൂപതാവൈദികനെ അഡ്മിനിസ്‌ട്രേറ്ററായി വച്ചിരിക്കുകയാണ്.
ഒഡിഷയിലാണെങ്കില്‍ ബാലേ ശ്വര്‍ രൂപതയില്‍ മെത്രാനില്ലാതെ നാലു വര്‍ഷത്തോളമായിരുന്നു. ഇതും സി എം സന്യാസവൈദികര്‍ സ്ഥാപിച്ചു നടത്തുന്നതും സി എം അംഗങ്ങള്‍ തന്നെ മെത്രാന്മാരായിരുന്നതുമായ രൂപതയാണ്. അങ്ങനെയാണ് ഈ രൂപതയിലേക്ക് എന്റെ സേവനം മാര്‍പാപ്പ ആവശ്യപ്പെടുന്നത്.
പത്തു വര്‍ഷം ചെയ്ത സേവനങ്ങളുടെ ഫലങ്ങള്‍ കാണാന്‍ സാധിക്കുന്നു എന്നതാണ് ഏറ്റവും സംതൃപ്തി പകരുന്ന കാര്യം. വിശ്വാസം ആഴപ്പെടുന്നതും അവര്‍ സഭയെ സ്‌നേഹിക്കാന്‍ തുടങ്ങുന്നതും ദൈവവിളികള്‍ കൂടുതലായി ഉണ്ടാകുന്നതും നാം കാണുന്നു.
ഒഡിഷയുമായി താരതമ്യപ്പെടുത്തുമ്പോള്‍ എത്യോപ്യയിലെ സഭയുടെ അവസ്ഥ എന്താണ്?
മുപ്പതിലധികം വര്‍ഷങ്ങള്‍ക്കു മുമ്പ് ഒഡിഷയില്‍ ഞാന്‍ സേവ നം ചെയ്തിരുന്നപ്പോള്‍ ഒഡിഷയുടെ അവസ്ഥ എന്തായിരുന്നോ ആ അവസ്ഥയാണ് ഇപ്പോള്‍ എത്യോപ്യയിലേത്. അതായത്, ഒഡിഷയേക്കാള്‍ 30-40 വര്‍ഷം പിന്നിലാണ് ഇപ്പോള്‍ എത്യോപ്യ. അടിസ്ഥാനസൗകര്യങ്ങള്‍ യാ തൊന്നുമില്ല. റോഡുകളെല്ലാം തകര്‍ന്നു കിടക്കുന്നു. പട്ടണങ്ങള്‍ തമ്മിലേ ഈ റോഡ് സൗകര്യം ഉള്ളുതാനും. ഉള്‍പ്രദേശങ്ങളിലേക്ക് ഇപ്പോഴും കഴുതയുടെ പുറ ത്തും നടന്നുമാണ് ആളുകള്‍ എത്തിച്ചേരുന്നത്. സ്‌കൂളുകളോ ഡിസ്‌പെന്‍സറികളോ ഗ്രാമങ്ങളില്‍ ഇല്ല. എവിടെ ചെന്നാലും ആളുകള്‍ നമ്മോടാവശ്യപ്പെടുന്ന ത് സ്‌കൂളും പള്ളികളും കോണ്‍ വെന്റുകളും ആണ്. സിസ്റ്റര്‍മാരുണ്ടെങ്കില്‍ പെണ്‍കുട്ടികളെ പഠിപ്പിക്കാമല്ലോ എന്നവര്‍ കരുതുന്നു. അതിനെല്ലാം വേണ്ടിയുള്ള ശ്രമങ്ങളാണ് കഴിഞ്ഞ പത്തു വര്‍ഷമായി നടത്തിക്കൊണ്ടിരുന്നത്. ഏഴിലധികം സ്ഥലങ്ങളില്‍ പു തിയ പള്ളികള്‍ സ്ഥാപിച്ചു. സ്‌കൂ ളുകള്‍ തുടങ്ങി. സിസ്റ്റര്‍മാരെ എത്തിച്ചു. സ്ത്രീശാക്തീകരണ രംഗത്തും വിദ്യാഭ്യാസ രംഗത്തും സിസ്റ്റര്‍മാര്‍ വലിയ സംഭാവനകള്‍ ആ ജനത്തിനു നല്‍കിക്കൊണ്ടിരിക്കുന്നു. സുവിശേഷവത്കരണ പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടക്കുന്നു. നൂറ്റമ്പതോളം അല്‍ മായ മതബോധകര്‍ രൂപതയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു. തൊ ണ്ണൂറിലധികം പള്ളികള്‍ക്കായി, മുപ്പതിലധികം വൈദികര്‍ മാത്രമുള്ളതിനാല്‍ വൈദികര്‍ക്ക് എത്തിച്ചേരാന്‍ സാധിക്കാത്ത പള്ളികളില്‍ മതബോധകരാണ് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കുര്‍ബാന ചൊല്ലാന്‍ സാധിക്കാത്ത ദിവസങ്ങളില്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്നതും ഇടവകാംഗങ്ങള്‍ക്ക് ക്ലാസുകള്‍ നല്‍കുന്നതും മൃതസംസ്‌കാരകര്‍മ്മങ്ങള്‍ നടത്തുന്നതുമെല്ലാം ഈ മതബോധകരാണ്. വിശ്വാസത്തില്‍ ആളുകളെ ആഴപ്പെടുത്തേണ്ടതുണ്ട്. വിദ്യാഭ്യാസം നല്‍കണം. ദൈവവിളികളെ പ്രോത്സാഹിപ്പിക്കണം. സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും മതബോധകര്‍ക്കും പരിശീലനം നല്‍കണം. മതബോധകരിലൂടെയാണ് നവസുവിശേഷവത്കര ണം നടത്തുന്നത്. കാരണം, അ വര്‍ക്കാണ് ഗ്രാമങ്ങളില്‍ പോകാന്‍ സാധിക്കുക. ആളുകളുമായി ആ ദ്യവട്ടം സംസാരിക്കുന്നതും അവരാണ്. എന്റെ പ്രാഥമികമായ ഉത്തരവാദിത്വം ഫോര്‍മേഷന്‍ ഓഫ് ഏജന്റ്‌സ് എന്നതായിരുന്നു. അ തായത് വൈദികരെയും മതബോധകരെയും പരിശീലിപ്പിച്ചും പ്ര ചോദിപ്പിച്ചും സജ്ജരാക്കുക എന്നത്. അതോടൊപ്പം ഗ്രാമങ്ങള്‍ സ ന്ദര്‍ശിച്ചും അജപാലനപ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നു.
പത്തു വര്‍ഷം ചെയ്ത സേവനങ്ങളുടെ ഫലങ്ങള്‍ കാണാന്‍ സാധിക്കുന്നു എന്നതാണ് ഏറ്റ വും സംതൃപ്തി പകരുന്ന കാര്യം. വിശ്വാസം ആഴപ്പെടുന്നതും അ വര്‍ സഭയെ സ്‌നേഹിക്കാന്‍ തുടങ്ങുന്നതും ദൈവവിളികള്‍ കൂടുതലായി ഉണ്ടാകുന്നതും നാം കാ ണുന്നു.
ഒഡിഷയിലേക്കുള്ള സ്ഥലംമാറ്റ വാര്‍ത്ത വന്നപ്പോള്‍ വൈദികരും സിസ്റ്റേഴ്‌സും ജനങ്ങളും അതില്‍ വലിയ വിഷമവുമായി രംഗത്തു വന്നു. എന്നെ അവരിലൊരാളായി അവര്‍ കരുതുകയും സ്‌നേഹിക്കുകയും ചെയ്തിരുന്നു എന്ന് അതില്‍ നിന്നു ഞാന്‍ മനസ്സിലാക്കി. അവരിലൊരാളായി ജീവിച്ച് സേവിച്ചതിലും അവര്‍ തങ്ങളിലൊരാളായി സ്വീകരിച്ചതിലും സംതൃപ്തിയുണ്ട്.
ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും മറ്റും ഉണ്ടായിട്ടുള്ള മറക്കാനാകാത്ത അനുഭവങ്ങള്‍?
മഴയെ ആശ്രയിച്ചുള്ള കൃഷിയാണ് അവരുടെ ഉപജീവനമാര്‍ ഗം. അല്ലാത്ത സമയങ്ങളില്‍ ആടുമാടുകളെ മേയിക്കുന്നു. തീരെ പാ വപ്പെട്ടവരാണ്. നമ്മള്‍ ചെന്നിരിക്കുന്നത് അവര്‍ക്കും അവരുടെ നന്മയ്ക്കും വേണ്ടിയാണെന്ന ബോധ്യം കിട്ടിക്കഴിയുമ്പോള്‍, അവര്‍ നമ്മെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കും. ഏറ്റവും വിലപ്പെട്ടതായി കരുതുന്ന ആഹാരപദാര്‍ ത്ഥങ്ങളും മറ്റും നല്‍കിയാണ് അ വര്‍ നമ്മെ സത്കരിക്കുക. എന്തെങ്കിലും അപകടങ്ങളോ ഭീകരാക്രമണഭീഷണികളോ ഒക്കെ ഉണ്ടാകുമ്പോള്‍ നമ്മെ അവര്‍ സംരക്ഷിക്കും. മുന്നറിയിപ്പുകള്‍ നല്‍കും. നമ്മെക്കുറിച്ചുള്ള കരുതല്‍ അവര്‍ ക്കുണ്ട്.
രണ്ടോ മൂന്നോ തവണ മരണ ത്തെ മുന്നില്‍ കണ്ടിട്ടുണ്ട്. ആഭ്യന്തരയുദ്ധവും ഗോത്രവര്‍ഗക്കാര്‍ തമ്മിലുള്ള കലാപങ്ങളും നടക്കുന്നുണ്ടെന്നു പറഞ്ഞല്ലോ. ചില സമയങ്ങളില്‍ യാത്ര ചെയ്യാനാവില്ല. വാഹനങ്ങള്‍ തടയുകയും കൊള്ളയടിക്കുകയും കൊലപ്പെടുത്തുകയുമൊക്കെ ചെയ്യും. ഒരിക്കല്‍ ഒരു യാത്രയ്ക്കിടയില്‍ തൊ ട്ടുമുന്നില്‍ പോയ വാഹനത്തിനു നേരെ വെടിവയ്പും മരണങ്ങളും ഉണ്ടായി. പെട്ടെന്ന് ഒരറിയിപ്പു കി ട്ടിയതിനെ തുടര്‍ന്ന് ഞങ്ങള്‍ക്കു മാറി നില്‍ക്കാന്‍ സാധിച്ചു. നേരെ പോയിരുന്നെങ്കില്‍ ആ കലാപസ്ഥലത്തേക്ക് ഞങ്ങളുടെ വാഹനവും എത്തുമായിരുന്നു. മറ്റൊരിക്കല്‍ തലസ്ഥാനമായ അഡിസ് അബാബയിലേക്കു പോകുകയായിരുന്നു. മുന്നൂറിലധികം കി. മീറ്റര്‍ വരുന്ന യാത്രയാണ്. ആ യാത്രയ്ക്കിടയില്‍, സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്ന ഗൊറില്ലാ സേനയുടെ മുമ്പില്‍ പെട്ടു. പുറത്തിറങ്ങിയാല്‍ പൊലീസ് സ്റ്റേഷനുകളടക്കം ആക്രമിച്ച് കൊള്ളയടിച്ച് തിരികെ കാടുകളിലേക്കു പോകുന്നതാണ് ഗൊറില്ലാ സം ഘങ്ങളുടെ രീതി. പക്ഷേ അവര്‍ വന്നു നോക്കിയപ്പോള്‍, ഞാന്‍ ഇന്ത്യാക്കാരനും മെത്രാനുമാണെ ന്നു കണ്ട്, തങ്ങളുടെ മേധാവിയെ ഫോണില്‍ വിളിച്ചു. കത്തോലിക്കാസഭ പാവപ്പെട്ട ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെ ന്നും യാതൊരുവിധത്തിലും ഉപദ്രവിക്കരുതെന്നും അവര്‍ക്കു നിര്‍ ദേശം കിട്ടി. അങ്ങനെ ഞങ്ങള്‍ രക്ഷപ്പെട്ടു. മറ്റൊരവസരത്തില്‍ ഒരു മലയാളി വൈദികനെ തട്ടിക്കൊണ്ടു പോയി. വണ്ടി എടുത്ത ശേഷം അച്ചനെ വിട്ടയച്ചു. വേറൊരവസരത്തില്‍ ഒരു സിസ്റ്ററെ തട്ടിക്കൊണ്ടു പോയി. പണം കൊടു ത്തു മോചിപ്പിക്കേണ്ട സാഹചര്യമായിരുന്നു അന്ന്.
സര്‍ക്കാരിനെതിരെ ജനാധിപത്യരീതിയിലുള്ള പ്രതിപക്ഷപ്രവര്‍ത്തനം അവിടെ സാധ്യമല്ല. പ്രതിപക്ഷത്താകുന്നവര്‍ ഒളിവിലേക്കു പോകുകയും സര്‍ക്കാരിനെതിരെ സായുധകലാപങ്ങള്‍ നടത്തുകയുമാണ് ഒരു രീതി. അ ല്ലാത്തപക്ഷം സര്‍ക്കാര്‍ അവരെ പിടികൂടുകയും തടവിലിടുകയുമൊക്കെ ചെയ്യും. ജനാധിപത്യമാണെങ്കിലും പക്വമായ ഒരു ജനാധിപത്യത്തിലേക്ക് അവര്‍ വരുന്നതേയുള്ളൂ. ജനങ്ങളും അതിനു സജ്ജരാകുന്നതേയുള്ളൂ.
കത്തോലിക്കര്‍ അവിടെ ജനസംഖ്യയുടെ രണ്ടു ശതമാനമേ വരൂ. പക്ഷേ സര്‍ക്കാര്‍ കഴിഞ്ഞാല്‍, വിദ്യാഭ്യാസരംഗത്തും ആരോഗ്യപരിചരണരംഗത്തും ഏറ്റവുമധികം സേവനം ചെയ്യുന്നതു കത്തോലിക്കാസഭയാണ്. ആകെ 13 രൂപതകളുണ്ട്.
ഓര്‍ത്തഡോക്‌സ് വിശ്വാസികളാണ് ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍. എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭ. മുസ്ലീങ്ങള്‍ മുപ്പതു ശതമാനത്തോളം ഉണ്ട്. പ്രൊട്ടസ്റ്റന്റ് സഭകളും ഉണ്ട്.
ഗോത്രകലാപങ്ങളാണ് എ ത്യോപ്യ നേരിടുന്ന പ്രധാനവെല്ലുവിളി. എല്ലാവരും ആയുധങ്ങളെടുത്തു പോരാടുകയാണ്. ഈ ഗോ ത്രകലാപങ്ങള്‍ മൂലം പള്ളികള്‍ അടച്ചിടേണ്ട സ്ഥിതിയുണ്ട്. കാരണം, അവിടെ വൈദികര്‍ക്കു പോ കാന്‍ കഴിയുന്നില്ല.
ഞങ്ങളുടെ രൂപതയില്‍ പ്രധാനഗോത്രം ഒറാമോ ആണ്. മറ്റു ഗോത്രങ്ങളും ഉണ്ട്. എവിടെയെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ വൈകാതെ അത് ഗോ ത്രങ്ങള്‍ തമ്മിലുള്ള യുദ്ധമായി മാറും. ബസുകളില്‍ നിന്നുപോ ലും ഇതരഗോത്രക്കാരെ വലിച്ചിറക്കി വെട്ടിക്കൊല്ലുന്ന സംഭവങ്ങളുണ്ടാകും. വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും തീയിടും. വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കും.
ആ പ്രാകൃതശൈലികള്‍ പരിവര്‍ത്തനപ്പെടുത്തുന്ന ഒരു സുവിശേഷവത്കരണം അവിടെ ആവശ്യമുണ്ടെന്നല്ലേ അതിനര്‍ത്ഥം?
അതെ. പുതിയ സുവിശേഷവത്കരണവും പുനഃസുവിശേഷവത്കരണവും ആവശ്യമാണ്. വിശ്വാസത്തിലുള്ളവരെ തന്നെ അതില്‍ ആഴപ്പെടുത്തേണ്ടതുണ്ട്. അടിസ്ഥാന മതബോധനം തന്നെ നടത്തേണ്ട സ്ഥിതി പലയിടങ്ങളിലുമുണ്ട്.