
അഭിലാഷ് ഫ്രേസര്‍
സ്ഥാനാരോഹണത്തിന്റെ ആദ്യവര്‍ഷം നടത്തിയ അഭിമുഖത്തില്‍, ഫ്രാന്‍സിസ് പാപ്പായോട് ജസ്വീറ്റ് പുരോഹിതനും മാധ്യമപ്രവര്‍ത്തകനുമായ ആന്റണി സ്പദാരോ ഒരു കാര്യം ചോദിച്ചു: ലോക യുവജനദിനാഘോഷ വേളയില്‍ ബ്രസീലില്‍ ഒത്തുകൂടിയ ലക്ഷോപലക്ഷം യുവാക്കളെ അഭിസംബോധന ചെയ്തപ്പോള്‍ എന്തു തോന്നി?
ലോകത്തിന്റെ കാഴ്ചപ്പാടിന് പുതിയൊരു തെളിമ നല്‍കുന്നതായിരുന്നു പാപ്പായുടെ മറുപടി: 'ഞാന്‍ ജനക്കൂട്ടത്തെയല്ല കാണുന്നത്, വ്യക്തികളെയാണ്. ഒരു സമയം ഒരു വ്യക്തിയെ കാണുന്നു. എന്റെ മുമ്പില്‍ വരുന്നവരുമായി വ്യക്തിപരമായാണ് ഞാന്‍ ഇടപെടുന്നത്!'
ഈ അഭിമുഖം പ്രസിദ്ധീകരിച്ചപ്പോള്‍ ഫാ. സ്പദാരോ പാപ്പായുടെ ആ വാക്കുകളെ വിശേഷിപ്പിച്ചതിങ്ങനെ: 'ഏതൊരു മഹാജനസഞ്ചയത്തിനു നടുവില്‍ നില്‍ക്കുമ്പോഴും പാപ്പാ ഫ്രാന്‍സിസിന്റെ മിഴികള്‍ വ്യക്തികളിലേക്കു നീളുന്നു. ആള്‍ക്കൂട്ടത്തെയല്ല, വ്യക്തികളെയാണ് പാപ്പാ കാണുന്നത്!'
എനിക്കു തോന്നുന്നത്, ഫ്രാന്‍സിസ് പാപ്പായുടെ ജീവിതത്തെയും പ്രവര്‍ത്തികളെയും വാക്കുകളെയും നിര്‍വചിക്കാന്‍ ഏറ്റവും ഉചിതമായ കാഴ്ചപ്പാട് ഇതാണെന്നാണ്. വ്യക്തികളെ സമൂഹത്തിന്റെ ഭാഗം മാത്രമായി കാണുകയും അപ്പാടെ വെറുക്കുകയോ പുറന്തള്ളുകയോ ചെയ്യുന്ന ഈ കാലഘട്ടത്തിന് പാപ്പായുടെ കാഴ്ചപ്പാട് ഒരു ഔഷധവും വെളിച്ചവുമാണ്.
'ഞാന്‍ ജനക്കൂട്ടത്തെയല്ല കാണുന്നത്, വ്യക്തികളെയാണ്. ഒരു സമയം ഒരു വ്യക്തിയെ കാണുന്നു. എന്റെ മുമ്പില്‍ വരുന്നവരുമായി വ്യക്തിപരമായാണ് ഞാന്‍ ഇടപെടുന്നത്!' വ്യക്തികളെ സമൂഹത്തിന്റെ ഭാഗം മാത്രമായി കാണുകയും അപ്പാടെ വെറുക്കുകയോ പുറന്തള്ളുകയോ ചെയ്യുന്ന ഈ കാലഘട്ടത്തിന് പാപ്പായുടെ കാഴ്ചപ്പാട് ഒരു ഔഷധവും വെളിച്ചവുമാണ്.
ആള്‍ക്കൂട്ടം ഒരു മുന്‍വിധിയുടെ കാഴ്ചപ്പാടാണ്. ആ കൂട്ടം അങ്ങനെയേ ചെയ്യൂ, ആ ദേശക്കാര്‍ അത്തരക്കാരാണ്. ആ മതക്കാരെല്ലാം പ്രശ്‌നക്കാരാണ്. ഇതാണല്ലോ, ഇന്നത്തെ കാലഘട്ടത്തിന്റെ കാഴ്ചപ്പാട്. ഇങ്ങനെയാണ് മനുഷ്യവംശം ഇന്ന് കീറിമുറിക്കപ്പെടുന്നത്. ഇങ്ങനെയാണ് വംശഹത്യകളും സംഘവെറുപ്പുകളും കൂട്ടക്കൊലകളും ഉണ്ടാകുന്നത്. കൂട്ടങ്ങള്‍ക്കിടയിലെ വ്യക്തികളിലേക്കാണ് ഫ്രാന്‍സിസ് പാപ്പാ മനസ്സിന്റെ ക്യാമറ തിരിക്കുന്നത്. പാപ്പാ നമ്മെ ക്ഷണിക്കുന്നത്, വ്യക്തികളുടെ ഉള്ളറകളിലേക്കാണ്. നിരാധാരവും ദുഃഖപൂരിതവും രക്ഷയും കരുണയും കാത്തിരിക്കുന്നതുമായ ആത്മാവിലേക്കാണ്. അതില്‍ ക്രിസ്തുവിന്റെ ഉപമയിലെ വഴി നഷ്ടപ്പെട്ട ആട്ടിന്‍കുട്ടിയുണ്ട്, പൈതൃകങ്ങള്‍ കൈമോശം വന്ന ആ ധൂര്‍ത്തപുത്രനുണ്ട്, നിന്റെ രാജ്യത്തില്‍ എന്നെയും ഓര്‍ക്കണമേ എന്നു കേഴുന്ന കുരിശിന്റെ വലതുഭാഗത്തെ കള്ളനുണ്ട്...
'ഞാനാരാണ്, അവരെ വിധിക്കാന്‍?' എന്ന് പാപ്പാ ഒരിക്കല്‍ നെഞ്ചുലഞ്ഞ നിലവിളിയോടെ ചോദിച്ചത് വ്യക്തികളുടെ ഉള്ളിലെ നിലവിളി കേള്‍ക്കുന്ന കാതുകളും, സങ്കടം കാണുന്ന മിഴികളും അദ്ദേഹത്തിന് ഉണ്ടായിരുന്നതിനാലാണ്. സമൂഹത്തിന്റെ ഓരങ്ങളിലേക്ക് തള്ളി മാറ്റപ്പെടുന്ന പാപികളിലും, അഭയാര്‍ഥികളിലും കുടിയേറ്റക്കാരിലും മൂന്നാം ലിംഗക്കാരിലും പാപ്പാ കണ്ടത് ആള്‍ക്കൂട്ടത്തെയല്ല, കാരുണ്യത്തിനും സ്വീകാര്യതയ്ക്കും മാനുഷിക പരിഗണനയ്ക്കുമായി വിലപിക്കുന്ന ആത്മാക്കളെയാണ്. ദൈവത്തിന്റെ കരുണയ്ക്ക് എല്ലാവരും അര്‍ഹതപ്പെട്ടവരാണ്, ഒരാള്‍ പോലും മാറ്റിനിര്‍ത്തപ്പെടരുത് എന്ന് ശാഠ്യം പിടിച്ചിരുന്നതിന് പിന്നില്‍ നിരാലംബരുടെ നിലവിളി കേള്‍ക്കുന്ന ആ കാതുകളായിരുന്നു.
സഭ ഒരു കോട്ടയല്ല, രണഭൂമിയില്‍ മുറിവേറ്റവരെ ശുശ്രൂഷിക്കുന്ന ആതുരാലയമാണെന്ന പാപ്പായുടെ കാഴ്ചപ്പാട്, ക്രിസ്തുവിന്റെ തന്നെ നിലപാടിന്റെ പ്രതിഫലനമായിരുന്നു എന്ന് നമ്മില്‍ പലരും മറന്നു പോയി. 'ഞാന്‍ വന്നത് നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ വിളിക്കാനാണ്' എന്നു പ്രഖ്യാപിച്ച ക്രിസ്തുവിന്റെ ഈ പാപികളില്‍, ഓരങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടവരില്ലേ, മൂന്നാം ലിംഗക്കാരില്ലേ? പാപിനിയെ കല്ലേറിന് വിട്ടു കൊടുക്കാതെ ചിറകിലൊതുക്കി സ്‌നേഹത്തിന്റെ തീരങ്ങളിലേക്ക് വീണ്ടെടുത്ത ക്രിസ്തുവിന്റെ കാരുണ്യം തന്നെയായിരുന്നു, ഫ്രാന്‍സിസ് പാപ്പായുടെ നയം. ധൂര്‍ത്തപുത്രനെ മാറില്‍ ചേര്‍ത്ത പിതാവിന്റെ ഹൃദയമായിരുന്നു പാപ്പാ മാതൃകയാക്കിയിരുന്നത്. അതില്‍ രോഷം കൊണ്ട മൂത്തപുത്രന്‍മാരുടെ എണ്ണം പെരുകി എന്ന സങ്കടകരമായ സത്യവും ബാക്കി നില്‍ക്കുന്നു.
സുവിശേഷവുമായി തെരുവുകളിലേക്കിറങ്ങിച്ചെല്ലുക എന്ന ആഹ്വാനം സുരക്ഷിതമായ കോട്ടകള്‍ക്കകത്ത് രാജ്യം സുരക്ഷിതമാക്കിയിരുന്ന ആരെയെങ്കിലും പ്രകോപിതരാക്കിയിട്ടുണ്ടെങ്കില്‍ അവര്‍ സഭയില്‍ കോട്ടകള്‍ ഉയര്‍ന്ന കാലത്തിനു മുമ്പ് തെരുവുകളില്‍ അലഞ്ഞ ക്രിസ്തു എന്നൊരു ഇടയനുണ്ടായിരുന്നു എന്ന് ഓര്‍മ്മിക്കട്ടെ. അയ്യായിരവും പതിനായിരവും കൂട്ടം കൂടിയ തെരുവുകള്‍. ചുങ്കക്കാരെയും കുഷ്ഠരോഗികളെയും തേടി ആ ഇടയന്‍ ഇറങ്ങിച്ചെന്ന ജറുസലേമിലെയും ഗലീലിയിലെയും തെരുവുകള്‍...
ആര്‍ദ്രതയുടെ വിപ്ലവത്തെ കുറിച്ച് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞത് കാനഡയിലെ വാന്‍കൂവറില്‍ വച്ചാണ്, 2017-ല്‍. 'ആര്‍ദ്രത ദൗര്‍ബല്യമല്ല, ഉള്‍ക്കരുത്താണ്' പാപ്പാ അന്നു പറഞ്ഞു. സ്‌നേഹവും നീതിയും പുലരുന്ന ഒരു ലോകത്തെ നിര്‍മ്മിക്കാന്‍ കെല്‍പുള്ളത് കരുണയും എളിമയും സംഗമിക്കുന്ന ആര്‍ദ്രതയ്ക്കാണെന്ന് പാപ്പാ വിശദമാക്കി. പാപ്പായുടെ പ്രഭാഷണങ്ങളിലും സുവിശേഷ ഭാഷ്യങ്ങളിലും ആവര്‍ത്തിച്ചു പ്രതിധ്വനിച്ചത് ആര്‍ദ്രതയുടെ സങ്കീര്‍ത്തനമായിരുന്നു. മാനുഷിക മൂല്യങ്ങള്‍ വരണ്ടു പോയ ഈ കാലത്തിന് മരുന്നാകുന്ന ആര്‍ദ്രത.
നിരാലംബരെയും വൃദ്ധരെയും സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് മാറ്റി നിര്‍ത്തപ്പെട്ടവരെയും ചേര്‍ത്തു പിടിക്കുന്ന ആര്‍ദ്രത. പ്രഭാഷണ പീഠത്തില്‍ തന്റെ ചാരത്ത് വന്ന ബാലനെ ആര്‍ദ്രമായ് തലോടുന്ന പാപ്പായുടെ ചിത്രം മറക്കാന്‍ ഇനിയും കാലമായിട്ടില്ല. മുഖമാകെ വികൃതമാക്കിയ അപൂര്‍വരോഗവുമായി തല താഴ്ത്തി നിന്ന മനുഷ്യനെ ചേര്‍ത്തു പിടിച്ച പാപ്പായുടെ മുഖവും നമുക്ക് മറക്കാന്‍ കഴിയില്ല. ഏഷ്യാഓഷ്യാനിയ സന്ദര്‍ശന വേളയില്‍ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ പാപ്പാ സ്‌നേഹാര്‍ദ്രമായ് തലോടിയതും ലോകം മറന്നിട്ടില്ല. ഫ്രാന്‍സിസ് പാപ്പായുടെ ജീവിതവഴികള്‍ നീളെ ഇത്തരം ആര്‍ദ്രതയുടെ അടയാളങ്ങള്‍ എത്രയോ തിളങ്ങുന്നു!
കഠിനഹൃദയരുടെ ലോകത്ത് സ്വന്തം പാപങ്ങള്‍ ഏറ്റു പറഞ്ഞു കൊണ്ടാണ് പാപ്പാ ഹൃദയാര്‍ദ്രതയുടെ ഗീതം പാടിയത്. 'ആരാണ് ബെര്‍ഗോളിയോ?' ഒരിക്കല്‍ പാപ്പാ പറഞ്ഞു,
ആര്‍ദ്രതയുടെ വിപ്ലവത്തെ കുറിച്ച് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞത് കാനഡയിലെ വാന്‍കൂവറില്‍ വച്ചാണ്, 2017-ല്‍. 'ആര്‍ദ്രത ദൗര്‍ബല്യമല്ല, ഉള്‍ക്കരുത്താണ്' പാപ്പാ അന്നു പറഞ്ഞു. സ്‌നേഹവും നീതിയും പുലരുന്ന ഒരു ലോകത്തെ നിര്‍മ്മിക്കാന്‍ കെല്‍പുള്ളത് കരുണയും എളിമയും സംഗമിക്കുന്ന ആര്‍ദ്രതയ്ക്കാണെന്ന് പാപ്പാ വിശദമാക്കി.
'ഞാന്‍ വെറുമൊരു പാപിയാണ്! എനിക്ക് ചേര്‍ന്ന ഏറ്റവും നല്ല നിര്‍വചനം പാപി എന്നാണ്. അക്ഷരാര്‍ഥത്തില്‍.' അന്നേരം നാം അനുതാപിയായ പത്രോസിനെ കേള്‍ക്കുകയായിരുന്നു. 'കര്‍ത്താവേ, ഞാനൊരു പാപി!' എന്നു പറയാന്‍ മടികാണിക്കാതിരുന്ന പ്രഥമ മാര്‍പാപ്പയായ വി. പത്രോസിനെ. തള്ളിപ്പറഞ്ഞ അതേ രാത്രിയില്‍, നിലവിളികളോടെ കര്‍ത്താവിന് മുന്നില്‍ നിന്ന അതേ പത്രോസിനെ! സ്വയം ന്യായീകരിക്കുകയും തങ്ങളില്‍ പാപമില്ല എന്നു പറയുകയും 'ഞാന്‍ ഈ ചുങ്കക്കാരനെ പോലെയല്ല!' എന്നു പറഞ്ഞ് അപരനെ കുറ്റം വിധിക്കുകയും ചെയ്യുന്ന അഭിനവ ഫരിസേയക്കൂട്ടങ്ങളുടെ നടുവില്‍, അനുതാപിയായ പാപ്പാ ഫ്രാന്‍സിസ് ക്രിസ്തുവിന്റെ മനസ്സിന് ചേര്‍ന്ന പുരോഹിതനാകുന്നത് അങ്ങനെയാണ്. രണ്ടാഴ്ച കൂടുമ്പോള്‍ താന്‍ കുമ്പസാരിക്കാന്‍ പോകുമായിരുന്നു എന്ന് പാപ്പാ തന്നെ പറഞ്ഞിട്ടുണ്ട്. വഴിതെറ്റി അലഞ്ഞെത്തിയ ഒരു പഴയ പുരോഹിതന്റെ മുന്നില്‍ മുട്ടുകുത്തി ആ മനുഷ്യനെ വീണ്ടെടുത്ത അതീവാര്‍ദ്രമായ സംഭവവും നാം വായിച്ചിട്ടുണ്ട്.
തെറ്റ് ബോധ്യപ്പെട്ടപ്പോള്‍ മാപ്പ് ചോദിക്കാനും മറന്നില്ല, ക്രിസ്തുവിന്റെ മഹാപുരോഹിതന്‍! 2018 ജനുവരി 22 ന് ചിലിയില്‍ നിന്നും മടങ്ങുമ്പോള്‍ താന്‍ അവിടെ വച്ച് സ്വീകരിച്ച ഒരു നിലപാട് കാരുണ്യത്തിന് വിരുദ്ധമായിരുന്നു എന്നും വൈദികരുടെ ദുരുപയോഗത്തിന് ഇരയായൊരാളുടെ ഹൃദയം വേദനിപ്പിച്ചു എന്നും തിരിച്ചറിഞ്ഞ പാപ്പാ യുവാന്‍ കാര്‍ലോസ് എന്ന ആ മനുഷ്യനെ വിളിച്ച് നിരുപാധികം മാപ്പപേക്ഷിച്ചു. 'മാര്‍പാപ്പായുടെ പേരിലും കത്തോലിക്കാ സഭയുടെ പേരിലും താങ്കള്‍ക്കു നേരിട്ട ദുരനുഭവങ്ങള്‍ക്ക് ഞാന്‍ മാപ്പു യാചിക്കുന്നു!' പാപ്പാ ആ മനുഷ്യനോട് പറഞ്ഞു. ആ ആര്‍ദ്ര വചസ്സുകള്‍ കേട്ട് തന്റെ ഹൃദയം ഉരുകിപ്പോയി എന്ന് പിന്നീട് യൂവാന്‍ കാര്‍ലോസ് കണ്ണീരോടെ പറഞ്ഞിട്ടുണ്ട്.
കഠിനഹൃദയരുടെ ലോകത്ത് സ്വന്തം പാപങ്ങള്‍ ഏറ്റു പറഞ്ഞു കൊണ്ടാണ് പാപ്പാ ഹൃദയാര്‍ദ്രതയുടെ ഗീതം പാടിയത്. 'ആരാണ് ബെര്‍ഗോളിയോ?' ഒരിക്കല്‍ പാപ്പാ പറഞ്ഞു, 'ഞാന്‍ വെറുമൊരു പാപിയാണ്!'
ഫ്രാന്‍സിസ് പാപ്പാ മുസ്ലിങ്ങളോട് സൗഹൃദം പുലര്‍ത്തി എന്നതും സ്വവര്‍ഗരതിക്കാരോട് ദയവും അനുഭാവവും പ്രകടിപ്പിച്ചു എന്നതുമാണ് ചില ക്രിസ്ത്യാനികളെങ്കിലും തട്ടി വീണ ഇടര്‍ച്ചയുടെ കല്ല്. വെറുപ്പായിരുന്നു യഹൂദര്‍ക്ക്, സമരിയാക്കാരോട്. ആജന്മശത്രുക്കളെ പോലെയാണ് അവരെ യഹൂദര്‍ കണ്ടിരുന്നത്. എന്നാല്‍, ക്രിസ്തുവാകട്ടെ തന്റെ ഉപമയില്‍ നല്ല അയല്‍ക്കാരനാക്കിയത് ഒരു സമരിയാക്കാരനെ! യാക്കോബിന്റെ കിണറ്റിന്‍കരയില്‍ കുടവുമായെത്തിയ, അഞ്ചു ഭര്‍ത്താക്കന്മാരുണ്ടായിരുന്ന, അഭിസാരികയായ സമരിയാക്കാരിയോട് ഗാഢമായൊരു സംഭാഷണത്തിന് തുടക്കമിട്ടതും ഇതേ ക്രിസ്തു തന്നെ.
ക്രിസ്തു തുടക്കമിട്ട അതിരുകള്‍ മായ്ക്കുന്ന ഈ സ്‌നേഹത്തിന്റെ വിപ്ലവം കാണാതെ പോകുന്നവരാണ് ഫ്രാന്‍സിസ് പാപ്പായെ കല്ലെറിഞ്ഞത്. കുഷ്ഠരോഗികള്‍ സമൂഹഭ്രഷ്ടരായിരുന്നു, യഹൂദ സമൂഹത്തില്‍, വഴി മാറി നടക്കേണ്ടത്ര നിന്ദ്യര്‍. എന്നിട്ടും ക്രിസ്തുവിന്റെ കരുണാര്‍ദ്രമായ നോട്ടങ്ങള്‍ അവരുടെ നേര്‍ക്കു തിരിഞ്ഞു, അവരുടെ ജീവിതങ്ങളെ പ്രകാശമാനമാക്കി. സ്വവര്‍ഗരതിക്കാരോട് കരുണ കാട്ടിയതിന് പാപ്പാ നല്‍കിയ വിശദീകരണം കൃത്യമായിരുന്നു. ദൈവത്തിന്റെ സ്‌നേഹവും കരുണയും ക്ഷമയും എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്, ഒന്നൊഴികെ എല്ലാവര്‍ക്കും! ലോകത്തിന്റെ അതിരുകള്‍ വരെ പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്ന് അരുളിയ ക്രിസ്തുവിന്റെ പുരോഹിതശ്രേഷ്ഠന് എങ്ങനെ സ്വവര്‍ഗാനുരാഗികളെ ഒഴിവാക്കാനാകും? അവരും ദൈവസൃഷ്ടികളല്ലേ? ആരാണ് ഞാന്‍ അവരെ വിധിക്കാന്‍? വിധിക്കുന്നെങ്കില്‍ ദൈവം വിധിക്കട്ടെ! അന്ത്യവിധിനാളില്‍ നാം എങ്ങനെ വിധിക്കപ്പെടും എന്ന് ഉറപ്പില്ലാത്ത നാം അവരെ വിധിക്കാന്‍?
സൗഹൃദത്തിന്റെ തുരങ്കം എന്നറിയപ്പെടുന്ന ജക്കാര്‍ത്തയിലെ തുരങ്കത്തിലൂടെ ഫ്രാന്‍സിസ് പാപ്പാ കടന്നു പോയത് കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ്. ഇസ്തിക്ലാല്‍ മോസ്‌കും ജക്കാര്‍ത്തയിലെ സ്വര്‍ഗാരോപിത മാതാവിന്റെ നാമത്തിലുള്ള കത്തീഡ്രലും തമ്മില്‍ ബന്ധിപ്പിക്കുന്ന ടണല്‍ മതങ്ങള്‍ക്കിടയിലെ സ്‌നേഹം എന്ന സ്വര്‍ണനൂലിനെ പ്രഘോഷിക്കുന്നതായിരുന്നു. ഇസ്തിക്ലാല്‍ മോസ്‌കിലെ ഇമാമിനെ ആശ്ലേഷിച്ചത് ക്രിസ്തുവിന്റെ സാര്‍വലൗകികമായ സ്‌നേഹപാഠങ്ങള്‍ പകര്‍ന്നുകൊണ്ടായിരുന്നു. എല്ലാത്തരം തീവ്രവാദങ്ങള്‍ക്കും വിഭാഗീയതയ്ക്കും മുകളില്‍ ജ്വലിച്ചു നില്‍ക്കേണ്ട സൂര്യന്‍ സ്‌നേഹമാണെന്ന പ്രഖ്യാപനമായിരുന്നു, ആ തുരങ്കയാത്രയും ആശ്ലേഷവും.
നമ്മുടെ പൊതുഭവനമായ ഭൂമിയോടുള്ള ഗാഢമായ കരുതലും ഭൂമിയുടെ മക്കളോടുള്ള അനുകമ്പയും പരാമര്‍ശിക്കാതെ എങ്ങനെയാണ് ഫ്രാന്‍സിസ് പാപ്പായെ കുറിച്ച് പറയുക? അസ്സീസിയിലെ ഫ്രാന്‍സിസ് ആയിരുന്നു, പാപ്പായുടെ മാതൃക. പേരിലും പ്രവര്‍ത്തിയിലും ചൈതന്യത്തിലും. അതിരുകള്‍ ഭേദിച്ചു കടന്നു പോയവരാണ് ഇരുവരും. ഭൂമിയെയും പ്രകൃതിയെയും സര്‍വസൃഷ്ടിജാലങ്ങളെയും സ്‌നേഹിച്ചവരാണ് രണ്ടു പേരും. ചെന്നായെ പോലും സഹോദരാ എന്നു വിളിച്ച് പ്രപഞ്ചമനുഷ്യനായി മാറിയ ഒരാള്‍. അയാളുടെ അരൂപിയില്‍ നീരാടിയപ്പോള്‍, ഭൂമിയുടെ പ്രശ്‌നങ്ങള്‍ മനുഷ്യവര്‍ഗത്തിന്റെ പ്രശ്‌നം മാത്രമല്ലാതായി, സഭയുടെ പ്രശ്‌നം കൂടിയായി. ദൈവസൃഷ്ടിയും നമ്മുടെ പൊതുഭവനവുമായ ഭൂമിയെ സംരക്ഷിക്കുക എന്നത് സഭയുടെ കൂടി ദൗത്യമായി. ഫ്രാന്‍സിസ് പാപ്പാ എഴുതിയ നാല് ചാക്രിക ലേഖനങ്ങളില്‍ രണ്ടെണ്ണത്തില്‍ പ്രകാശിച്ചു നില്‍ക്കുന്നത് അസ്സീസിയിലെ വിശുദ്ധന്റെ അരൂപിയാണ്. മൂന്നാം ചാക്രിക ലേഖനമായ ഫ്രാത്തെല്ലി തൂത്തി എന്ന വാക്ക് തന്നെ അസ്സീസിയിലെ ഫ്രാന്‍സിസില്‍ നിന്ന് കടമെടുത്തതാണ്. പാപ്പായുടെ ഏറ്റവും സുപ്രധാന ചാക്രിക ലേഖനമായ ലൗദാത്തേ സീയാകട്ടെ, ആ മഹാവിശുദ്ധന്റെ കാഴ്ചപ്പാടില്‍ നിന്ന് ഉരുത്തിരിഞ്ഞതും.
ആടുകളുടെ ചൂരുള്ള ഇടയന്‍. അതായിരുന്നു, പുരോഹിതരെ കുറിച്ചുള്ള ഫ്രാന്‍സിസ് പാപ്പായുടെ സ്വപ്നം. അതു തന്നെയായിരുന്നു, ഫ്രാന്‍സിസ് പാപ്പായുടെ പാപ്പാക്കാലത്തിന് ഏറ്റവും അനുയോജ്യമായ നിര്‍വചനം. പേപ്പല്‍ കൊട്ടാരങ്ങള്‍ ത്യജിച്ച്, ആഢംബര കാറുകള്‍ ത്യജിച്ച്, എളിമയുടെ വഴികളില്‍ യാത്ര ചെയ്ത ഇടയന്‍. പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട അടുത്ത നിമിഷത്തില്‍ ലാളിത്യത്തിന്റെ മുഖമുദ്രയോടെ, ജനാവലിയുടെ ആശീര്‍വാദത്തിനും പ്രാര്‍ഥനയ്ക്കും മുന്നില്‍ ശിരസ്സു കുനിച്ചു നിന്നയാള്‍. പാപ്പാ ആയ ശേഷവും കര്‍ദിനാള്‍മാര്‍ക്കൊപ്പം ബസില്‍ യാത്ര ചെയ്ത, സ്വന്തം ബാഗും കൈയില്‍ പിടിച്ച് വിമാനയാത്രകള്‍ നടത്തിയ, ഭവനരഹിതരെ വത്തിക്കാനിലേക്ക് ക്ഷണിച്ച് അവര്‍ക്കൊപ്പം വിരുന്നുണ്ട, തടവുകാരുടെയും സ്ത്രീകളുടെയും അന്യമതക്കാരുടെയും പാദങ്ങള്‍ കഴുകിയ, ലോക സമാധാനത്തിന് വേണ്ടി നേതാക്കളുടെ പാദങ്ങളില്‍ വീഴാന്‍ പോലും മടിക്കാതിരുന്ന, എളിമയുടെ പ്രകാശ ഗോപുരം! മാനവികതയുടെ മഹാപ്രവാചകന്‍! ആര്‍ദ്രതയുടെ മഹാപുരോഹിതന്‍!
കരുണയുടെ സൂര്യതേജസ്സേ, പ്രഭാപൂരിതമായ ദിനാന്ത്യത്തിന്റെ ഈ ഇരുള്‍ വീണ സന്ധ്യയില്‍ ആ വെട്ടം ഞങ്ങളുടെ സ്മരണകളില്‍ അനശ്വരമാകട്ടെ!