
ആഗോള കത്തോലിക്കാ സഭയുടെ 267 മത് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമൻ (കാർഡിനൽ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്ത്) അമേരിക്കയിൽ ജനിച്ചു വളരുകയും ലാറ്റിൻ അമേരിക്കയിൽ ഒരു ദശാബ്ദത്തിൽ അധികം കാലം പ്രവർത്തിക്കുകയും ചെയ്ത ആളാണ്.
അഗസ്റ്റീനിയൻ സന്യാസിയും കാനൻ നിയമ പണ്ഡിതനുമായ അദ്ദേഹം, അമേരിക്കയിലെ ഷിക്കാഗോ സ്വദേശിയാണ്. അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന്റെ മേധാവിയായി 12 വർഷം പ്രവർത്തിച്ചിട്ടുണ്ട്. അതിനുശേഷം ആണ് 2014 ൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ ബിഷപ്പായി നിയമിച്ചത്.
2023 ൽ അദ്ദേഹം വത്തിക്കാനിൽ, മെത്രാന്മാരെ നിയമിക്കുന്ന കാര്യാലയത്തിന്റെ അധ്യക്ഷനായി നിയമിക്കപ്പെട്ടു. ഈ വർഷങ്ങളിൽ പൗരസ്ത്യ സഭകൾക്ക് വേണ്ടിയുള്ള കാര്യാലയം ഉൾപ്പെടെ നിരവധി വത്തിക്കാൻ കാര്യാലയങ്ങളിൽ അദ്ദേഹം അംഗവുമായിരുന്നു.
1955 സെപ്റ്റംബർ 14ന് ജനിച്ച ലിയോ പതിനാലാമൻ പാപ്പാ 1978 ലാണ് അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിൽ ഔദ്യോഗികമായി ചേരുന്നത്. 1981ൽ വ്രതവാഗ്ദാനം നടത്തി. 82 ൽ പൗരോഹിത്യം സ്വീകരിച്ചു. അതിനുശേഷം റോമിലെ സെന്റ് തോമസ് അക്വീനാസ് പൊന്തിഫിക്കൽ കോളേജിൽ നിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി. 87 മുതൽ പെറുവിൽ സേവനം ആരംഭിച്ചു.
അവിടെ പത്തു വർഷത്തോളം സെമിനാരി അധ്യാപകനും രൂപത കോടതി ജഡ്ജിയും വികാരിയും ആയി സേവനം ചെയ്തു. 1999 ല്‍ അമേരിക്കയിലേക്ക് മടങ്ങി വരികയും അഗസ്റ്റീനിയൻ സമൂഹത്തിൻറെ ഷിക്കാഗോ പ്രൊവിൻഷ്യലായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
2001ൽ അഗസ്റ്റിനിയൻ സമൂഹത്തിൻറെ ആഗോള മേധാവിയായി. 2013 വരെ ആ പദവിയിൽ തുടർന്നു. 2014 ലാണ് പെറുവിലെ ചിക്ലായോ രൂപതയുടെ മെത്രാനായത്. 2019 വത്തിക്കാൻ വൈദിക കാര്യാലയം അംഗമായി. 2023 ൽ മെത്രാൻ കാര്യാലയത്തിലും അംഗമായി നിയമിക്കപ്പെട്ടു.
തുടർന്ന് 2023 ലാണ് ലോകമെങ്ങുമുള്ള മെത്രാന്മാരെ തിരഞ്ഞെടുക്കുന്നതിന് ചുമതലപ്പെട്ട കാര്യാലയത്തിന്റെ അധ്യക്ഷനെന്ന നിർണായക പദവിയിലേക്ക് അദ്ദേഹത്തെ ഉയർത്തിയത്. 2023 സെപ്തംബറിൽ കാർഡിനൽ പദവി നൽകപ്പെട്ടു.