ദൈവജനങ്ങളെ കൊണ്ട് നിറയേണ്ട ദേവാലയങ്ങള്‍

വിയാനി വിശുദ്ധന്റെ തിരുനാളില്‍ (ആഗസ്റ്റ് 4) വികാരിയച്ചന്മാരുടെ ജീവിതവഴികളിലൂടെ ഒരു ഓട്ടപ്രദക്ഷിണം.
ദൈവജനങ്ങളെ കൊണ്ട് നിറയേണ്ട ദേവാലയങ്ങള്‍
Published on
  • ഫാ. പ്രവീണ്‍ പൂവത്തിങ്കല്‍

പുരോഹിതനായതിനുശേഷം ഇന്നുവരെയും ഇടവകവികാരിയായി മാത്രം ജോലി ചെയ്ത ആളാണു ഞാന്‍. ഛാന്ദാ രൂപതയുടെ ഉള്‍പ്രദേശങ്ങളിലെ ഗ്രാമങ്ങളിലായിരുന്നു മിക്കവാറും. ഒരിക്കല്‍ ഒരു ഇടവകയില്‍ നിന്നുള്ള സ്ഥലംമാറ്റത്തോടു ബന്ധപ്പെട്ടു ചേര്‍ന്ന യാത്രയയപ്പു യോഗത്തില്‍ അവിടെയുണ്ടായിരുന്ന ഗ്രാമവാസികള്‍ എല്ലാവരും തന്നെ കരഞ്ഞു. പുരുഷന്മാര്‍ കണ്ണുതുടച്ച് കണ്ണീരടക്കി നിന്നപ്പോള്‍ സ്ത്രീകള്‍ ഉറക്കെ വാവിട്ടുകരഞ്ഞു. സ്വന്തം കുടുംബത്തില്‍ നിന്നു പോലും കിട്ടാത്ത വലിയ പ്രോത്സാഹനവും പിന്തുണയും സ്‌നേഹവും ഞാന്‍ നല്‍കിയെന്നാണ് അവിടെയുള്ള ഓരോരുത്തരും പറഞ്ഞത്. ഇങ്ങനെ മനുഷ്യരുമായി ബന്ധം സ്ഥാപിക്കാനും അവരെ സഹായിക്കാനും അവരുടെ സ്‌നേഹം ലഭിക്കാനും ഇടയായതാണ് ഈ പൗരോഹിത്യജീവിതത്തിലെ വലിയ കൃപ. പക്ഷേ ഇത് എന്റെ കഴിവായിട്ടല്ല, കര്‍ത്താവിന്റെ അനുഗ്രഹമായിട്ടാണു ഞാന്‍ കാണുന്നത്. അതിനിടയാക്കുന്നത് ദിവ്യകാരുണ്യസന്നിധിയിലെ പ്രാര്‍ത്ഥനയുമാണ്.

ജീസസ് യൂത്തിന്റെ ഫുള്‍ടൈമര്‍ ആയി പ്രവര്‍ത്തിച്ചിട്ടുള്ളതിനാല്‍ മിഷനോട് പ്രത്യേക താല്പര്യം ഉണ്ടായിരുന്നു. സെമിനാരിയില്‍ ചേരുന്നതിനു മുമ്പു തന്നെ വടക്കു-കിഴക്കന്‍ ഇന്ത്യയില്‍ കുറെ മാസങ്ങള്‍ മിഷന്‍ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. കേരളത്തില്‍ ധാരാളം വൈദികര്‍ ഉണ്ടല്ലോ. അതുകൊണ്ട്, പ്രാര്‍ത്ഥിച്ചൊരുങ്ങിയപ്പോള്‍ മിഷന്‍ രൂപതയില്‍ ചേരുക എന്ന തീരുമാനത്തിലാണെത്തിയത്. ഛാന്ദാ രൂപതയുടെ വൈദികനായത് 2008 ലാണ്. തലശ്ശേരി അതിരൂപതയിലെ പേരാവൂരാണ് സ്വന്തം ഇടവക.

പട്ടം കിട്ടി കുറച്ചു നാള്‍ അസിസ്റ്റന്റ് വികാരിയായി ജോലി ചെയ്തതിനുശേഷം ആദ്യമായി വികാരിയായ ഇടവക വളരെ ഉള്‍പ്രദേശത്തുള്ള ഒരു ഗ്രാമം ആയിരുന്നു അവിടെവച്ച് കര്‍ത്താവ് എനിക്ക് മനസ്സിലാക്കി തന്ന ഒരു പ്രധാനപ്പെട്ട കാര്യം ദിവ്യകാരുണ്യ ആരാധനയുടെ മഹത്വമാണ്. ദിവ്യകാരുണ്യത്തെ ആരാധിച്ച് കര്‍ത്താവിനോടുള്ള ബന്ധത്തില്‍ വളര്‍ന്നു തുടങ്ങുമ്പോള്‍ കര്‍ത്താവ് നമുക്കുവേണ്ടി പ്രവര്‍ത്തിക്കും. നമ്മള്‍ പ്രവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ കര്‍ത്താവ് നമ്മെക്കാള്‍ മനോഹരമായി നടത്തും എന്ന ഒരു ബോധ്യത്തിലേക്കും അനുഭവത്തിലേക്കുമാണ് പിന്നീടു ഞാന്‍ എത്തിച്ചേര്‍ന്നത്.

വികാരിയായ ആദ്യഘട്ടത്തില്‍ തന്നെ ദിവ്യകാരുണ്യത്തോട് കൂടുതല്‍ അടുക്കാന്‍ സാധിച്ചു. പിന്നീടുള്ള സേവന രംഗങ്ങളിലെല്ലാം ദിവ്യകാരുണ്യ കേന്ദ്രീകൃതമായ വൈദിക ജീവിതം നയിക്കാന്‍ എനിക്കിടയാകുകയും ചെയ്തു. വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ചു വച്ച് ദിവസവും ഒരു മണിക്കൂറെങ്കിലും ആരാധിക്കുവാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അതുതന്നെയായിരുന്നു വൈദിക ജീവിതത്തിന്റെ പ്രധാനപ്പെട്ട ശക്തികേന്ദ്രം. അധികവും രാവിലെ തന്നെയാണ് ഇതിനുള്ള സമയം കണ്ടെത്തുക പതിവ്. രാവിലെ എണീറ്റ് കുര്‍ബാന തുടങ്ങുന്നതുവരെ ഒരു മണിക്കൂര്‍ ആരാധനയില്‍ ചെലവഴിക്കുന്നു. രാവിലെ സമയം കിട്ടിയില്ലെങ്കില്‍ പിന്നീട് മറ്റെപ്പോഴെങ്കിലും. രാവിലത്തെ ആരാധന കൊണ്ട് പ്രാര്‍ത്ഥനകളെല്ലാം പൂര്‍ണ്മമാകുന്നു എന്നല്ല അര്‍ത്ഥം. ഏതായാലും ഈ ദിവ്യകാരുണ്യ കേന്ദ്രീകൃത ജീവിതത്തിന്റെ ഫലമായി ധാരാളം അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. പരിശുദ്ധ ജപമാലയും ഒരു പ്രധാനപ്പെട്ട ശക്തികേന്ദ്രമാണ്.

ആളുകള്‍ പള്ളിയില്‍ വരാതിരിക്കുന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വേദനിപ്പിക്കുന്ന അനുഭവം. അതിനെയാണ് ഞാന്‍ ഒരു വെല്ലുവിളിയായി കണ്ടിട്ടുള്ളത്. സാമ്പത്തികമുള്‍പ്പെടെ മറ്റു പ്രശ്‌നങ്ങളെ അത്ര ഗൗരവമായി കണ്ടിട്ടില്ല.

ഉള്‍പ്രദേശങ്ങളില്‍ ആയതുകൊണ്ട് മറ്റു വൈദികരെ കാണാനുള്ള അവസരങ്ങള്‍ കുറവായിരുന്നു. പക്ഷേ ഏകാന്തത ഞാന്‍ അനുഭവിച്ചിരുന്നില്ല. വിശുദ്ധ കുര്‍ബാന കേന്ദ്രീകൃതമായി ജീവിതം പരിവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു നേട്ടമാണിത്. സജീവമായ ഒരു സാന്നിധ്യം സദാ നമ്മോടുകൂടെയുണ്ട് എന്നതു നാം അനുഭവിച്ചുകൊണ്ടിരിക്കും. ഏകാന്തത അലട്ടുന്നത് നാം വെറുതെ ഇരിക്കുമ്പോഴാണ്. വെറുതെയിരിക്കുന്ന സമയങ്ങള്‍ അപൂര്‍വമായേ ഉണ്ടാകാറുള്ളൂ. അങ്ങനെ ഉണ്ടാകുമ്പോഴാകട്ടെ, ആ സമയമെല്ലാം വിശുദ്ധ കുര്‍ബാനയുടെ സവിധത്തില്‍ ആയിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്.

കര്‍ത്താവ് കൂടെയുണ്ട് എന്നുള്ളത് ഒരു വെറും തോന്നല്‍ അല്ല. അത് ഒരു സ്പര്‍ശനമായി ഞാന്‍ സദാ അനുഭവിച്ചുകൊണ്ടിരിക്കുന്നു. എന്തു പ്രശ്‌നമുണ്ടെങ്കിലും കുര്‍ബാനയുടെ മുമ്പില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചാല്‍ പരിഹാരം ലഭിക്കും എന്നുള്ളതാണ് എന്റെ അനുഭവം. ഞാന്‍ ജോലി ചെയ്തിരുന്ന ഒരു ഇടവകയില്‍ രണ്ട് ഗോത്ര വിഭാഗങ്ങള്‍ തമ്മില്‍ വലിയ വഴക്കുണ്ടായി. ഞങ്ങളുടെ ഇടവകാംഗങ്ങള്‍ എണ്ണത്തില്‍ കുറവായിരുന്നു. പ്രശ്‌നം രൂക്ഷമായ സമയത്ത് 70 ഗ്രാമങ്ങളുടെ പ്രതിനിധികള്‍ ഒരു യോഗം ചേരുന്നതായി അറിയിപ്പു വന്നു. ക്രിസ്തുവിനെ ഉപേക്ഷിക്കുന്നതായി ആ യോഗത്തില്‍ പരസ്യമായി പ്രഖ്യാപിക്കുക, അല്ലെങ്കില്‍ ഗ്രാമങ്ങള്‍ വിട്ടു പോവുക എന്നതായിരുന്നു ഞങ്ങളുടെ ഇടവകാംഗങ്ങളെ സംബന്ധിച്ച് അവരെടുത്തിരുന്ന തീരുമാനം. എല്ലാവരും വലിയ മാനസിക സംഘര്‍ഷത്തിലായി. രണ്ടിലൊന്നു തീരുമാനിക്കണം. ഞാന്‍ നേരിട്ട് ഇടപെട്ടാല്‍ ആ പ്രശ്‌നം വഷളാവുകയേയുള്ളൂ. അതുകൊണ്ട് നേരിട്ട് ഇടപെടാന്‍ ഞാന്‍ തയ്യാറായില്ല. വിശുദ്ധ കുര്‍ബാനയുടെ മുമ്പില്‍ ഈ അവസരം സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. പിന്നീട് ആ യോഗം റദ്ദായെന്ന അറിയിപ്പാണു ലഭിച്ചത്. അവര്‍ക്കു യോഗം ചേരാന്‍ കഴിഞ്ഞില്ല. ഇടവകക്കാര്‍ക്കു പോലും ആ സംഭവത്തിന്റെ വിശദാംശങ്ങള്‍ മനസ്സിലായില്ല.

ആളുകള്‍ പള്ളിയില്‍ വരാതിരിക്കുന്നതാണ് എെന്ന സംബന്ധിച്ച് ഏറ്റവും വേദനിപ്പിക്കുന്ന അനുഭവം. അതിനെയാണ് ഞാന്‍ ഒരു വെല്ലുവിളിയായി കണ്ടിട്ടുള്ളത്. സാമ്പത്തികമുള്‍പ്പെടെ മറ്റു പ്രശ്‌നങ്ങളെ അത്ര ഗൗരവമായി കണ്ടിട്ടില്ല. ആളുകള്‍ പള്ളിയില്‍നിന്ന് അകന്നു പോകുന്നതാണ് ഏറ്റവും അധികം വേദനിപ്പിക്കുന്നത്. ആളുകള്‍ പള്ളിയില്‍ വരുന്നില്ലല്ലോ കര്‍ത്താവേ എന്ന വേദന ഞാന്‍ ഉള്ളില്‍ അനുഭവിക്കാറുണ്ട്. ഈ വേദന തന്നെ ഒരു പ്രാര്‍ത്ഥനയായി മാറുന്നതാണ് അനുഭവം. പള്ളിയില്‍ വരാത്തതിന്റെ വേദന ഞാന്‍ അനുഭവിക്കുന്നത് കര്‍ത്താവ് കാണുന്നു, ആ വേദന ദൈവസന്നിധിയില്‍ എത്തുന്നു. അതൊരു പ്രാര്‍ത്ഥനയാണ്.

30 ഗ്രാമങ്ങള്‍ ഉള്ള ഇടവകയില്‍ ജോലി ചെയ്തിട്ടുണ്ട്. അവിടെ ഒരു നിമിഷം പോലും പാഴാക്കാനില്ല. ഗ്രാമങ്ങള്‍ തോറും സന്ദര്‍ശിക്കണം, കഠിനാധ്വാനം ആവശ്യമുള്ള ജോലിയാണ്, പക്ഷേ ഒരിക്കലും ഒരു മടുപ്പും തോന്നാറില്ല. എന്നുമാത്രമല്ല വലിയ സന്തോഷവും ആവേശവുമാണ് ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുന്നതുവഴി ഉണ്ടായിരുന്നത്.

സന്ദര്‍ശനത്തിന്റെ ഭാഗമായി നമ്മള്‍ പ്ലാന്‍ ചെയ്തു പോകുന്ന കാര്യങ്ങളെല്ലാം നടക്കണമെന്നില്ല. ഗ്രാമങ്ങളില്‍ ചെല്ലുമ്പോള്‍ ആളുകള്‍ പലപ്പോഴും ആശുപത്രിയില്‍ പോകുന്നതുള്‍പ്പെടെയുള്ള മറ്റ് ആവശ്യങ്ങള്‍ ഉന്നയിക്കും. അവര്‍ക്കുവേണ്ടി നമ്മുടെ കാര്യങ്ങളും പ്ലാനുകളും മാറ്റിവയ്‌ക്കേണ്ടതായി വരും. പക്ഷേ അതില്‍ ഒരു സന്തോഷമുണ്ട് അവരുടെ സമ്പൂര്‍ണ്ണ സഹകരണം മറ്റെല്ലാ കാര്യങ്ങളിലും നമുക്ക് ലഭിക്കും.

ദിവ്യകാരൂണ്യത്തിലെ ഈശോ സദാ നയിക്കുമെന്ന ഉറച്ച ബോധ്യമാണ് മിഷന്‍ ഗ്രാമങ്ങളിലെ ഇടവകവികാരിയായി ജോലി ചെയ്യുമ്പോള്‍ ഉള്ള പ്രത്യാശയും സന്തോഷവും.

  • (ഛാന്ദാ രൂപതയിലെ കള്‍മന ഇടവകയില്‍ സേവനം.)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org