നന്മകൊണ്ട് നിറയേണ്ട ഇടങ്ങള്‍

വിയാനി വിശുദ്ധന്റെ തിരുനാളില്‍ (ആഗസ്റ്റ് 4) വികാരിയച്ചന്മാരുടെ ജീവിതവഴികളിലൂടെ ഒരു ഓട്ടപ്രദക്ഷിണം.
നന്മകൊണ്ട് നിറയേണ്ട ഇടങ്ങള്‍
Published on
  • ഫാ. വി സി ജോസ്‌

നല്ലതു ചെയ്യുക, നന്മയില്‍ ആയിരിക്കുക എന്നുള്ളത് ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യന്റെ പ്രഥമവും പ്രധാനവുമായ ഒരു ഉത്തരവാദിത്വമാണ്. സത്യം നിങ്ങളെ സ്വതന്ത്രരാക്കുമെന്നും സത്യമേവ ജയതേ എന്നുമുള്ള ആപ്തവാക്യങ്ങള്‍ നമ്മള്‍ എന്നും മനസ്സുകളില്‍ സൂക്ഷിക്കേണ്ടതാണ്. എല്ലാവരും ഒന്നടങ്കം ഏകസ്വരത്തില്‍ യേശുവിനെ പറ്റി പറഞ്ഞത് അവന്‍ നന്മ ചെയ്തുകൊണ്ട് കടന്നുപോയി എന്നാണ്. ഇത് പറയുന്നവര്‍ തന്നെ ഈ നന്മ ചെയ്തവനെ വിമര്‍ശിക്കുകയും പരിഹസിക്കുകയും നിന്ദിക്കുകയും ക്രൂശിക്കുകയും ചെയ്തു എന്നത് സത്യമാണ്. നിന്ദയും പരിഹാസവും വിമര്‍ശനവും പേടിച്ച് നന്മ ചെയ്യാതിരിക്കാനാവില്ല.

ദൈവം നല്‍കിയിരിക്കുന്ന ആന്തരീകമായി നന്മയുടെ പ്രകാശം ഒരിക്കലും ചോര്‍ന്നുപോകാതിരിക്കാന്‍ കഴിയുന്നത്ര ഞാന്‍ പരിശ്രമിച്ചിട്ടുണ്ട്. കാരണം നന്മ കൊണ്ട് തിന്മയെ കീഴടക്കുക എന്നുള്ളതാണ് യേശുവിന്റെ വചനം. രക്ഷാകരമായ ഈ വചനം നാം ഹൃദയത്തില്‍ സൂക്ഷിച്ചാല്‍ വിമര്‍ശനങ്ങളെയോ പരിഹാസങ്ങെളയോ പുച്ഛത്തെയോ ഒന്നും കാര്യമായി പരിഗണിക്കേണ്ടി വരില്ല. ചെയ്യുന്നത് നല്ലതാണ് എന്ന ഉത്തമ ബോധ്യമുണ്ടെങ്കില്‍, അത് മനസ്സാക്ഷിക്ക് നിരക്കുന്നതാണെങ്കില്‍, അതു ദൈവത്തെയും മനുഷ്യരെയും മഹത്വപ്പെടുത്തുന്നതിനും, സ്‌നേഹിക്കുന്നതിനും സേവിക്കുന്നതിനും വേണ്ടിയാണെങ്കില്‍ അത് സന്തോഷത്തോടെ ചെയ്യുക.

നമ്മുടെ ഉള്ളിലുള്ള നന്മ പുറത്തേക്ക് പ്രതിഫലിക്കേണ്ടത് അത്യാവശ്യമാണ്. ഉള്ളിലുള്ള നന്മയുടെ അംശം നമ്മുടെ പ്രവര്‍ത്തനങ്ങളിലൂടെ പ്രതിഫലിപ്പിക്കുക. എവിടെയും എപ്പോഴും കഴിയുന്നത്ര നന്മ ചെയ്യാന്‍ ശ്രമിക്കുക. കഴിയുന്നത്ര നന്മ ചെയ്യാനാണ് പൗരോഹിത്യജീവിതത്തില്‍ എന്റെ ശ്രമം. അതിനുള്ള ശക്തി പ്രാര്‍ത്ഥനയിലൂടെ എന്നും എനിക്ക് ലഭിക്കുന്നുണ്ട്. ചുറ്റുമുള്ളവരുടെ പറച്ചിലുകള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല എന്നാണ് തോന്നിയിട്ടുള്ളത്. കാരണം നന്മയെ ലോകം എന്നും നിരന്തരമായി എതിര്‍ത്തിട്ടുണ്ട്. പക്ഷേ, ഒടുവില്‍ നന്മ മാത്രമെ വിജയിക്കൂ, സത്യമേ നിലനില്‍ക്കൂ എന്ന കാര്യം മറന്നു പോകരുത്. ഇന്ന് നമ്മളെ വിമര്‍ശിക്കുന്നവര്‍ പോലും നാളെ അതോര്‍ത്ത് ദുഃഖിക്കുവാനും ഇതെല്ലാം തങ്ങള്‍ക്കുവേണ്ടി ആയിരുന്നല്ലോ എന്ന ചിന്തയിലേക്ക് വരാനും സാധ്യതകളുണ്ട്.

നന്മ കൊണ്ട് തിന്മയെ കീഴടക്കുക എന്നുള്ളതാണ് യേശുവിന്റെ വചനം. ഇത് നാം ഹൃദയത്തില്‍ സൂക്ഷിച്ചാല്‍ വിമര്‍ശനങ്ങളെയോ പരിഹാസങ്ങെളയോ പുച്ഛത്തെയോ ഒന്നും കാര്യമായി പരിഗണിക്കേണ്ടി വരില്ല. നന്മകൊണ്ടു ലോകം നിറയട്ടെ എന്നാണ് എന്റെ ചിന്ത.

നന്മകൊണ്ട് ലോകം നിറയട്ടെ എന്നതാണ് എന്റെ ചിന്ത. നന്മയായ ദൈവത്തില്‍ നിന്ന് കിട്ടിയ നന്മ പതിന്മടങ്ങായി കൊടുക്കാന്‍ സാധിച്ചാല്‍ ഈ ലോകത്ത് നന്മ വളര്‍ത്താന്‍ സാധിക്കും. കഴിയുന്നത്ര നല്ല ജീവിതം നയിക്കാനും നല്ലത് പറയാനും നന്മയെ പ്രോത്സാഹിപ്പിക്കുവാനും ശ്രമിച്ചിട്ടുണ്ട് എന്ന് എന്റെ പൗരോഹിത്യ ജീവിതത്തില്‍ ഏറെ അഭിമാനത്തോടെ പറയാന്‍ സാധിക്കുന്ന കാര്യമാണ്. അജപാലന ദൗത്യം എന്നത് മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കലാണ്. അജപാലന രംഗത്ത് തിരക്കിട്ട് ഓടി നടക്കുമ്പോഴും ദൈവത്തിന്റെ കരം പിടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവനാകുന്ന മുന്തിരിച്ചെടിയില്‍ വസിക്കുന്ന ശാഖകള്‍ക്ക് കൂടുതല്‍ ഫലം നല്‍കാന്‍ സാധിക്കുമല്ലോ. ആത്മീയമായും സമൂഹികമായും കൂദാശകളുടെ പരികര്‍മ്മത്തിലൂടെയും ദൈവവചന പ്രഘോഷണം വഴിയായും യേശുവുമായിട്ടുള്ള ബന്ധത്തില്‍ ആഴപ്പെടുമ്പോള്‍ അജപാലന ശുശ്രൂഷ എളുപ്പമുള്ളതായി മാറും എന്നാണ് എന്റെ അനുഭവം.

താന്‍ പാതി ദൈവം പാതി എന്ന ആപ്തവാക്യം 45 വര്‍ഷം പിന്നിടുന്ന പൗരോഹിത്യ ജീവിതത്തില്‍ എന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്നുണ്ട്. ആത്മീയതയും അജപാലന ശുശ്രൂഷയും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ പോലെയാണ്. ദൈവത്തെക്കൊണ്ട് നിറയുമ്പോള്‍ അതിനനുസൃതമായി, അതിലപ്പുറവും അജപാലന കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. എല്ലാവരുടെയും രക്ഷക്കായി യേശു ഭൂമിയില്‍ വന്നു, എല്ലാവര്‍ക്കും വേണ്ടി ജീവിച്ചു, എല്ലാവരുടെയും, ഓരോ വ്യക്തികളുടെയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിച്ചു. എനിക്ക് സാധിക്കുന്ന വിധത്തില്‍ മറ്റുള്ളവരിലേക്ക് കടന്നു ചെല്ലുവാന്‍ എന്റെ പ്രാര്‍ത്ഥന ജീവിതം എന്നും എന്നെ സഹായിച്ചിട്ടുണ്ട്.

വില്യം ഷേക്‌സ്പിയറിന്റെ ഈ വാക്കുകള്‍ ഞാന്‍ എപ്പോഴും ശുശ്രൂഷ പൗരോഹിത്യ ജീവിതത്തില്‍ ഓര്‍ക്കാറുണ്ട്, 'എനിക്ക് എപ്പോഴും സന്തോഷം തോന്നുന്നു. അത് എന്തുകൊണ്ടാണെന്ന് അറിയാമോ? കാരണം ഞാന്‍ ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല. പ്രതീക്ഷകള്‍ എപ്പോഴും മുറിവേല്‍പ്പിക്കുന്നു. ജീവിതം ചെറുതാണ്. അതിനാല്‍ നിങ്ങളുടെ ജീവിതത്തെ സ്‌നേഹിക്കുക. സന്തോഷത്തിലായിരിക്കുക. പുഞ്ചിരിക്കുക. നിങ്ങള്‍ സംസാരിക്കുന്നതിനുമുമ്പ് ശ്രദ്ധിക്കുക. എഴുതുന്നതിനുമുമ്പ്, ചിന്തിക്കുക. നിങ്ങള്‍ ചെലവഴിക്കുന്നതിനുമുമ്പ്, സമ്പാദിക്കുക. നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതിനുമുമ്പ്, ക്ഷമിക്കുക. നിങ്ങള്‍ വേദനിപ്പിക്കുന്നതിനുമുമ്പ്, അനുഭവിക്കുക. നിങ്ങള്‍ വെറുക്കുന്നതിനുമുമ്പ്, സ്‌നേഹിക്കുക. നിങ്ങള്‍ ഉപേക്ഷിക്കുന്നതിനുമുമ്പ്, ശ്രമിക്കുക. മരിക്കുന്നതിനുമുമ്പ് ജീവിക്കുക.'

  • (വികാരി, മടക്കാംപൊയ്യില്‍ ഹോളി ഇന്‍ഫന്റ് മേരി ദേവാലയം, കണ്ണൂര്‍ രൂപത)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org