
ഡോ. ഗാസ്പര്‍ സന്യാസി
തത്വശാസ്ത്ര അധ്യാപകന്‍, മഹാരാജാസ് കോളേജ്
എമ്മാവൂസിലേക്ക് നടന്നു പോയവരോടൊപ്പം നടന്ന് സംവാദങ്ങളിലേര്‍പ്പെടുകയാണ് ഉത്ഥിതന്‍. ജെറുസലേമില്‍ സംഭവിച്ചതിനെപ്പറ്റിയാണ് ചര്‍ച്ച. ദീര്‍ഘമായ സംവാദം ചരിത്രത്തിലേക്കും പ്രവചനങ്ങളിലേക്കും നീളുന്നു. റോമിന്റെ ആധിപത്യത്തില്‍ ഞെരുക്കപ്പെട്ടവരുടെ പ്രതീക്ഷകള്‍ നെയ്യ്‌തെടുത്ത മിശിഹാ സങ്കല്‍പവും അനുഭവവുമാണ് സംവാദ വിഷയം. ഗലീലിയില്‍ നിന്നു പ്രവാചകന്‍ വലിയ പ്രതീക്ഷകള്‍ ഉയര്‍ത്തി. പക്ഷേ, അദ്ദേഹം പറഞ്ഞതും അറിയിച്ചതുമായ കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമോ, താല്‍പര്യങ്ങള്‍ക്കു നിരക്കുന്നതോ ആകുന്നില്ല. അത് ജനങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉളവാക്കുന്നു.
അയാളോടൊപ്പം ഗലീലിയില്‍ നിന്നും നടന്നെത്തിയ സുഹൃത്തുക്കള്‍ക്കിടയിലും ഈ പുതിയ സന്ദേശവും പുത്തന്‍ പഠനരീതിയും സന്ദേഹങ്ങള്‍ ഉയര്‍ത്തി. അവരവരുടെ നേട്ടത്തിന്റെ ചതുരക്കട്ടയില്‍ മിശിഹായെ അവര്‍ തറച്ചു നിര്‍ത്തുന്നു. അവരവരുടെ സങ്കല്‍പനങ്ങളിലും താല്‍പര്യങ്ങളിലും നിന്നുമാണ് എല്ലാ ദര്‍ശനങ്ങളും തുടങ്ങേണ്ടത് എന്നവര്‍ കരുതുന്നു. എത്രയോ കാതങ്ങള്‍ താണ്ടിയാണ് പിന്നീടവര്‍ ക്രിസ്തുവെന്ന ഭൂപടം കണ്ടെത്തുന്നതും അതിലൂടെ യാത്രയാകുന്നതും!
സ്‌നേഹത്തിന്റെ വര്‍ത്തമാനങ്ങളില്‍ അഴിഞ്ഞും ഉലഞ്ഞും ജീവനാകുന്ന, വാക്കാകുന്ന അയാളില്‍ തിളങ്ങുന്ന മുറിവുകളല്ലാതെ മറ്റെന്താണ് കുര്‍ബാന? ആ മുറിവുകളിലേക്കും ജീവന്റെ ചിറകുകള്‍ മുളയ്ക്കുന്ന സംവാദങ്ങളിലേക്കും പുത്തന്‍ തീയനുഭവത്തിന്റെ സ്‌നേഹത്തിലേക്കും കൗദാശികമായി എഴുതപ്പെട്ടവര്‍ നമ്മള്‍.
നികുതി ഭാരത്തില്‍ നിന്നും രാഷ്ട്രീയ നിലപാടുകളില്‍ നിന്നും സാംസ്‌കാരിക അധിനിവേശത്തില്‍ നിന്നും വിടുതല്‍ തരുന്ന മിശിഹായെ വരഞ്ഞെടുക്കുന്നത് കൂടുതല്‍ എളുപ്പവും കാലത്തിനിണങ്ങുന്നതുമായിരുന്നു. അയാള്‍ കുരിശേറുന്നതും തകര്‍ന്നവനാകുന്നതും സഹനമേറ്റെടുക്കുന്ന ആളാകുന്നതും, പ്രതീക്ഷ പേറുന്നവര്‍ക്ക് ഒതപ്പിനും ഇടര്‍ച്ചയ്ക്കും കാരണമാകുന്നു. ഇതെന്ത് മിശിഹാ എന്നൊരു പരിഹാസം അതിലുണ്ട്.
പ്രവചനങ്ങളും സങ്കീര്‍ത്തനങ്ങളും പരമ്പരാഗതമായി പാടിവരുന്ന ദേശഗീതങ്ങളും നാടന്‍ പാട്ടുകളും തലമുറകളിലൂടെ മിശിഹായെ വ്യാഖ്യാനിച്ചിരുന്നു. ഇതില്‍ ഏതാണ് ആധികാരികമെന്നതില്‍ ദേശക്കാര്‍ അഭിപ്രായസമന്വയത്തിലെത്തിയിരുന്നില്ല. മരുഭൂമിയിലെ താപസ്സമുദ്രകളിലും ജറുസലേമിലെ ആത്മീയ രാഷ്ട്രീയ നിലപാടുകളിലും, റോമന്‍ അധിനിവേശത്തെ ചെറുക്കുന്ന വിപ്ലവാഭിമുഖ്യങ്ങളിലും മിശിഹായെ കുറിച്ച സ്വപ്നങ്ങളും ചിന്തകളും തിടം വച്ചിരുന്നു.
എന്നിട്ടും അവര്‍ക്കെത്തിപ്പിടിക്കാനാവാത്ത ദൈവചിന്തയുടെ ഏതോ അതിരുകളില്‍, നിലവിലെ ആത്മീയ-ആരാധനാ വ്യാഖ്യാനങ്ങള്‍ക്കു വഴങ്ങാതെ അയാള്‍ നടന്നു നീങ്ങിയത് അവര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. ആ വഴിയിലൂടെ നടക്കാന്‍ തുടങ്ങിയവര്‍ക്ക് പുതിയ ഭൂപടങ്ങള്‍ വരച്ചെടുക്കേണ്ടിയിരുന്നു. പുതിയ വഴിയടയാളങ്ങള്‍ കണ്ടെത്തേണ്ടിയിരുന്നു. പാദങ്ങളില്‍ തീ പേറേണ്ടിയിരുന്നു.
കുരിശാരോഹണത്തിലൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന രക്ഷകനെ ആദിമസഭ എങ്ങനെയെല്ലാമായിരിക്കാം ധ്യാനിച്ചത്? എങ്ങനെയാകാം ഉയിര്‍പ്പനുഭവത്തിലേക്ക് അവര്‍ കടന്നിട്ടുണ്ടാവുന്നത്? സ്‌നേഹാനുഭവമില്ലാത്തിടത്ത് രക്ഷകന്‍ ഉണ്ടാവില്ലായെന്ന് അവര്‍ ആദ്യമേ തിരിച്ചറിയുന്നുണ്ട്. ഇരുളിന്റെ തിരശ്ശീല ഇനിയും നീങ്ങിയിട്ടില്ലാത്ത പുലരിയിലേക്ക് ധൃതിപ്പെട്ട് നടന്നു ചെല്ലുന്ന സ്ത്രീകളില്‍ ഈ സ്‌നേഹാനുഭവം ആദിമസഭ കണ്ടെത്തുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നുണ്ട്. പ്രതീക്ഷ മങ്ങുന്ന ഇരുള്‍ക്കാലത്തും സ്‌നേഹം പ്രത്യാശയോടെ കാത്തിരിക്കുന്നുണ്ടെന്ന് സ്ത്രീകള്‍, അവരുടെ കൂടിച്ചേരലുകളില്‍, അനുഭവം പങ്കുവച്ചിട്ടുണ്ടാകാം. കോറിന്തിലെ സഭാസമൂഹം പാടിയ സ്‌നേഹത്തിന്റെ പാട്ടെന്ന് ഇന്നു നമ്മള്‍ അറിയുന്ന ഗീതം അവര്‍ ഇരുളിന്റെയും തണുപ്പിന്റെയും ഒളിവിടങ്ങളിലിരുന്ന് പാടിക്കാണും.
അവരവരുടെ ദേശത്തേക്കും കാലത്തേക്കും മടങ്ങിച്ചെന്നവരെ പ്രദേശവാസികള്‍ എങ്ങനെയാകും സ്വീകരിച്ചിട്ടുണ്ടാവുക? കുറ്റപ്പെടുത്തലുകളും കളിയാക്കലുകളും വിദ്വേഷ പരാമര്‍ശങ്ങളും ! അവരവരുടെ തൊഴിലിടങ്ങളിലേക്ക് മടുപ്പോടെ മടങ്ങുകയാണ് അവര്‍. എല്ലാ വള്ളങ്ങളും കരപറ്റുന്ന മങ്ങുന്ന പകല്‍വെളിച്ചം വിട്ട് ഇരുളിന്റെ മറവില്‍ അവര്‍ മീന്‍ പിടിക്കാനിറങ്ങി. വലിയ തിരയിളകുന്ന കടല്‍പോലെ തന്നെ മനസ്സും. പ്രഭാതത്തിന്റെ ആദ്യ തുടിപ്പില്‍ തന്നെ കരയിലേക്ക് അവര്‍ നോക്കുന്നു. അവിടെ തീ പൂട്ടി, അപ്പം ചൂടോടെ ഒരുക്കുന്ന ഒരാള്‍. അവര്‍ക്കറിയാം, അത് അവന്‍ തന്നെ. സ്‌നേഹത്തെക്കുറിച്ചുള്ള ഒരു വര്‍ത്തമാനത്തിലേക്ക് അയാളും ശിമയോനും കടക്കുകയാണ്. അത്രയും സ്‌നേഹത്തോടെ വിളമ്പുന്ന അപ്പം കുര്‍ബാനയുടെ മുറിക്കല്‍ തന്നെയെന്ന് അവര്‍ ഓര്‍ത്തെടുക്കുന്നു.
സംവാദങ്ങളിലും വര്‍ത്തമാനങ്ങളിലും സ്‌നേഹത്തിന്റെ ഉള്ളുരുക്കങ്ങളിലും അപ്പം മുറിക്കുന്ന നീറ്റലിലും കൂടെ/കൂടി വിരിയുന്ന മിശിഹായെ കണ്ടെത്തുന്നുണ്ട് ആദിമ സഭ. ആത്മാന്വേഷണവും ആത്മവിചിന്തനവും അപരനിലേക്ക് തുറക്കുന്ന വാതിലുകളുമില്ലാതെ എന്ത് സംവാദം? എന്ത് സ്‌നേഹം? എന്ത് അപ്പംമുറിക്കല്‍? അതുകൊണ്ടു കൂടിയാകുമോ നമ്മുടെ കാലം ഇവയെ അകറ്റിനിര്‍ത്തുന്നത്? സംവാദത്തിന്റെ, വര്‍ത്തമാനത്തിന്റെ ആദ്യപടിയില്‍ത്തന്നെ ഒരാള്‍ ഉത്തരവുമായെത്തുന്നു. ഇനിയൊന്നും പറയേണ്ടതില്ല. ആര്‍ക്കും ഒന്നും പറയാനില്ല. പറയാനുള്ളവരൊക്കെ ഇനി പുറത്താണ്. മതത്തിലും ആത്മീയാനുഭവത്തിലും രാഷ്ട്രീയത്തിലും സാംസ്‌കാരിക പരിസരങ്ങളിലും അവസാനത്തെ വാക്ക് ഉച്ചരിക്കപ്പെട്ടു കഴിഞ്ഞതു പോലെ. ഇനി 'നിശ്ശബ്ദതയുടെ റിപ്പബ്ലിക്കാണ്' (വീരാന്‍കുട്ടി). പൊട്ടിപ്പിളരാത്തതും മുളയ്ക്കാത്തതുമായ വാക്കിന് സംവാദങ്ങളുടെ ചിറകില്‍ പറക്കാനാകുന്നില്ല. അത് അതിശൈത്യത്തിന്റെ ഹിമദേശത്തെ പെന്‍ഗ്വിന്‍പോലെ അവളവളില്‍ ഒതുങ്ങി കൂനിക്കൂടിയിരിക്കുന്നു.
സ്‌നേഹം ആത്മരതിയായി മാറിയ കാലത്ത് സെല്‍ഫിയും അപരദ്വേഷവുമാണ് കലാരൂപങ്ങള്‍! കണ്ണാടി നോക്കി നോക്കി മടുക്കാത്ത ഞാന്‍, ഞാനല്ലാത്തതിനെയെല്ലാം ആസിഡ് കോരിയൊഴിച്ച് പൊള്ളിക്കുന്നു. എനിക്കു വഴങ്ങാത്തതിനെയെല്ലാം വെടിയുണ്ട പായിച്ച് നിശ്ശബ്ദമാക്കുന്നു. കാല്‍ച്ചങ്ങലയില്‍ വലിച്ചിഴയ്ക്കുന്നു. വരൂ! നമുക്ക് വര്‍ത്തമാനങ്ങള്‍ പറയാം എന്നുച്ചരിക്കുന്നവരെ നിശ്ശബ്ദതയുടെ ഭൂതകാലത്തേക്ക് അയക്കുന്നു. വര്‍ത്തമാനത്തിലേക്കും സംവാദത്തിലേക്കും തുറക്കാത്ത ഭൂതകാലം ജഡമായിക്കിടക്കുന്നു.
സ്‌നേഹത്തിന്റെ വര്‍ത്തമാനങ്ങളില്‍ അഴിഞ്ഞും ഉലഞ്ഞും ജീവനാകുന്ന, വാക്കാകുന്ന അയാളില്‍ തിളങ്ങുന്ന മുറിവുകളല്ലാതെ മറ്റെന്താണ് കുര്‍ബാന? ആ മുറിവുകളിലേക്കും ജീവന്റെ ചിറകുകള്‍ മുളയ്ക്കുന്ന സംവാദങ്ങളിലേക്കും പുത്തന്‍ തീയനുഭവത്തിന്റെ സ്‌നേഹത്തിലേക്കും കൗദാശികമായി എഴുതപ്പെട്ടവര്‍ നമ്മള്‍. അതിലേക്ക്, ആ അക്ഷരങ്ങളിലേക്ക് എന്റെ കണ്ണ് കീറിയവനേ, ഞാനിതാ നിന്നോടൊപ്പം മരിക്കുകയും ഉയിര്‍ക്കുകയും ചെയ്യുന്നു. പുതിയ കാഴ്ചകള്‍ കാണുന്നു. പുതിയ വാക്ക് ഉച്ചരിക്കുന്നു. പുതിയ മാനവികത അറിയുന്നു. ഈസ്റ്റര്‍ ആകുന്നു.
ഈസ്റ്റര്‍! ഏതാണ് ആ വാക്ക്?
''The word within a word,
Unable to speak a word,
Swaddled with darkness,
In the Juvescence of the year
Came Christ the tiger.''
എന്ന് ടി എസ് എലിയട്ട് എഴുതിയത് ക്രിസ്തുവിന്റെ പുത്തന്‍ വരവിനെ അറിയിച്ചും ന്യായവിധിയെ ഓര്‍മ്മിപ്പിച്ചും തിളങ്ങുന്ന ഗാംഭീര്യമോര്‍ത്തും ആകാം. അയാള്‍ എഴുതിയ കവിതയുടെ പേര് ''Geronition'' എന്നായിരുന്നല്ലോ.
പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി പുതിയ മനുഷ്യനെ ധരിച്ച് അയാള്‍ 'ഈസ്റ്റര്‍' എന്ന കണ്ണാടിയില്‍ തന്നെത്തന്നെ നോക്കുന്നു - ഉത്ഥിതനെ കാണുന്നു. പുതിയ വാക്കായി മാറുന്നു.