നിത്യനഗരത്തില്‍ അപ്രതീക്ഷിതമായ ഒരു ദിവ്യ മുഖാമുഖം

നിത്യനഗരത്തില്‍ അപ്രതീക്ഷിതമായ ഒരു ദിവ്യ മുഖാമുഖം
Published on
റോമില്‍, ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുവാന്‍ തികച്ചും അപ്രതീക്ഷിതമായി അവസരം ലഭിച്ച അനുഭവം പങ്കുവയ്ക്കുകയാണു ഫാ. ഷൈജു ചാക്കോ. ജമ്മു-ശ്രീനഗര്‍ രൂപതാവൈദികനാണ് ലേഖകന്‍.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കരിക്കാന്‍ കത്തോലിക്കാ സഭ ഒരുങ്ങുമ്പോള്‍ റോമില്‍ ആയിരിക്കാന്‍ അപ്രതീക്ഷിതമായി അവസരം ലഭിച്ചു. റോമില്‍ ആരംഭിച്ച് മെഡ്ജുഗോറി, ലൂര്‍ദ്, ഫാത്തിമ, അവില തുടങ്ങിയ പുണ്യസ്ഥലങ്ങളിലൂടെ കടന്നുപോകുന്ന ദീര്‍ഘമായ ഒരു തീര്‍ത്ഥാടനത്തിന്റെ ഭാഗമായാണ് ഞാന്‍ നിത്യനഗരത്തില്‍ എത്തിയത്.

ഫാ. ജോസ് വടക്കേലും മറ്റ് 49 തീര്‍ത്ഥാടകരും ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്നു. പ്രാര്‍ത്ഥനയുടെയും ധ്യാനത്തിന്റെയും കൃപയുടെയും നിമിഷങ്ങളൊരുക്കുന്നതായിരിക്കും യാത്രാപരിപാടി എന്നു ഞങ്ങള്‍ക്കറിയാമായിരുന്നു.. എന്നിരുന്നാലും, അഗാധമായ ഒരു നഷ്ടവും അപ്രതീക്ഷിതമായ ദിവ്യമുഖാമുഖങ്ങളുമായിട്ടാവും യാത്രയുടെ ആരംഭമെന്നു ഞങ്ങളാരും തീരെ പ്രതീക്ഷിച്ചിരുന്നില്ല.

പരിശുദ്ധ പിതാവിന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുന്നതിനാല്‍ വത്തിക്കാനില്‍ മാര്‍പാപ്പയെ കാണുന്ന പൊതുദര്‍ശനപരിപാടി സാധ്യമാകില്ലെന്ന് പോകുന്നതിനുമുമ്പേ ഞങ്ങളെ അറിയിച്ചിരുന്നു. ആ യാഥാര്‍ഥ്യത്തെ എല്ലാവരും സമചിത്തതയോടെ ഉള്‍ക്കൊണ്ടിരുന്നുവെങ്കിലും, ഇറ്റലിയില്‍ എത്തുമ്പോള്‍ വികാരങ്ങളുടെ ഒരു വേലിയേറ്റം ഞങ്ങളെ കാത്തിരിക്കുകയാണെന്ന് ആരും തീരെ കരുതിയില്ല.

റോമില്‍ എത്തിയ ഉടന്‍ തന്നെ, പരിശുദ്ധ പിതാവിന്റെ വിയോഗത്തെക്കുറിച്ചുള്ള ഹൃദയഭേദകമായ വാര്‍ത്ത ഞങ്ങളെ തേടിയെത്തി. ദുഃഖവും അനിശ്ചിതത്വവും അന്തരീക്ഷത്തില്‍ നിറഞ്ഞു. വത്തിക്കാന്‍ അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കായി ഒരുങ്ങിക്കൊണ്ടിരിക്കുമ്പോള്‍, ഞങ്ങളുടെ യാത്രാപരിപാടി എങ്ങനെ ആയിത്തീരുമെന്നോ പ്രധാനപ്പെട്ട തീര്‍ഥകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുവാദമുണ്ടാകുമോ എന്നൊന്നും ഞങ്ങള്‍ക്ക് ഉറപ്പില്ലായിരുന്നു.

അടുത്ത രണ്ട് ദിവസങ്ങളില്‍ നടന്ന കാര്യങ്ങളെ അത്ഭുതകരമെന്നു മാത്രമേ വിശേഷിപ്പിക്കാന്‍ കഴിയൂ. ഏപ്രില്‍ 22 ന് റോമിലെ ഞങ്ങളുടെ രണ്ടാം ദിവസം ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി അടുത്ത ബന്ധമുള്ള ഒരു സ്ഥലമായ സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ കുര്‍ബാന അര്‍പ്പിക്കാനുള്ള കൃപ അപ്രതീക്ഷിതമായി ഞങ്ങള്‍ക്ക് ലഭിച്ചു.

ഈ ബസിലിക്ക ഉടന്‍ തന്നെ അദ്ദേഹത്തിന്റെ ഭൗതികദേഹത്തിന്റെ നിത്യവിശ്രമസ്ഥലമാകാന്‍ പോകുകയാണെന്ന സത്യം അള്‍ത്താരക്കു ചുറ്റും ഒന്നിച്ചുകൂടുമ്പോള്‍ ഞങ്ങളുടെ മനസ്സുകളില്‍ തറച്ചിരുന്നു. നിശബ്ദമായ ഭക്തിയും കതജ്ഞതയും നിറഞ്ഞ പവിത്രമായ ഒരു വിടചൊല്ലലായി ആ കുര്‍ബാന മാറി.

ദിവ്യബലിക്കുശേഷം, എന്റെ സഹോദരി സിസ്റ്റര്‍ കാര്‍മെനോടൊപ്പം അവരുടെ പ്രൊവിന്‍ഷ്യല്‍ ഹൌസില്‍ വിമൂകമായ ഒരുച്ചഭക്ഷണത്തില്‍ പങ്കുചേരാന്‍ ഞാന്‍ യാത്രാസംഘത്തില്‍ നിന്നു മാറി. ഞങ്ങള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍, ഒരു ഫോണ്‍ കോള്‍ വന്നു അത് മറ്റൊരു വഴിത്തിരിവായി. പോപ്പിന്റെ വസതിയായ കാസ സാന്താ മാര്‍ട്ടയില്‍ മാര്‍പ്പാപ്പയുടെ മൃതദേഹം കാണാന്‍ പ്രത്യേക പാസ്സുപയോഗിച്ച്, വൈദികരെയും സന്യസ്തരെയും അനുവദിക്കുന്നുണ്ടെന്ന സന്ദേശമായിരുന്നു അത്.

ഞങ്ങള്‍ സമയം പാഴാക്കിയില്ല. ദൈവപരിപാലനയാല്‍ നയിക്കപ്പെട്ട്, വേഷംമാറിയ മാലാഖമാര്‍ എന്നുമാത്രം ഇപ്പോള്‍ വിശേഷിപ്പിക്കാന്‍ കഴിയുന്ന കുറെപ്പേരുടെ സഹായത്തോടെ, ഞങ്ങള്‍ പ്രവേശന കവാടത്തിലേക്ക് നടന്നു. ഏകദേശം ഒരു മണിക്കൂര്‍ നീണ്ട കാത്തിരിപ്പിന് ശേഷം, ഞങ്ങളെ അകത്തേക്ക് കൊണ്ടുപോയി.

അവിടെ, മുറിയിലെ നിശബ്ദമായ ഗാംഭീര്യത്തില്‍, പരിശുദ്ധ പിതാവില്‍ നിന്ന് ഏതാനും അടി അകലെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ മുഖമുദ്രയായിരുന്ന കൃപയുടെയും വിനയത്തിന്റെയും അടയാളങ്ങള്‍ വഹിക്കുന്ന ശാന്തമായ ആ മുഖം. ഒരു മിനിറ്റ്, നിശബ്ദതയില്‍, ഞാന്‍ എന്റെ സഹോദരിയുടെയും അവരുടെ സുപ്പീരിയര്‍ ജനറലിന്റെയും മറ്റ് രണ്ട് സഹോദരിമാരുടെയും അരികില്‍ നിന്നു, ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ജീവിതത്തിനും പൈതൃകത്തിനും നന്ദിയര്‍പ്പിച്ചുകൊണ്ടു ദൈവത്തോടു പ്രാര്‍ത്ഥിച്ചു.

ആ നിമിഷം എന്റെ ഓര്‍മ്മയില്‍ ഇനിയൊരിക്കലും മാഞ്ഞുപോകുകയില്ല. വിശുദ്ധിയുമായുള്ള ഒരു കണ്ടുമുട്ടലും നന്ദിയില്‍ മുങ്ങിയ ഒരു വിടചൊല്ലലുമായിരുന്നു അത്. കൃപ പലപ്പോഴും ഏറ്റവും അപ്രതീക്ഷിതമായ വഴികളില്‍ നമ്മെ തേടിയെത്തുന്നു എന്ന ശക്തമായ ഓര്‍മ്മപ്പെടുത്തലും.

ആ വൈകുന്നേരം, ഞാന്‍ വീണ്ടും ഞങ്ങളുടെ തീര്‍ത്ഥാടകസംഘത്തോടൊപ്പം ചേരുകയും ലഭിച്ച അസാധാരണമായ കൃപയുടെ വിവരം പങ്കുവെക്കുകയും ചെയ്തു. എന്നിട്ടും കഥ അവസാനിച്ചില്ല. കാസ സാന്താ മാര്‍ട്ടയില്‍ നിന്ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് പോപ്പിന്റെ മൃതദേഹപേടകം കൊണ്ടുപോകുന്നതു കാണണമെന്ന ഒരു കൂട്ടായ ആഗ്രഹം ഞങ്ങള്‍ക്കെല്ലാമുണ്ടായി.

പൊതുദര്‍ശനം ആരംഭിക്കേണ്ടതു രാവിലെ 11 മണിക്കാണെങ്കിലും, ഞങ്ങളുടെ ഗൈഡ് ബോബി ജോസഫ്, തന്റെ വത്തിക്കാന്‍ ബന്ധങ്ങള്‍ ഉപയോഗിച്ചു പാര്‍ക്കിംഗിലേക്ക് ഞങ്ങളുടെ ബസിന് പ്രവേശനം സാധ്യമാക്കി. പിറ്റേന്ന് രാവിലെ, പ്രാതല്‍ പൊതികളുമായി ഞങ്ങള്‍ പുറപ്പെട്ടു, ഞങ്ങളുടെ ഹൃദയങ്ങള്‍ പ്രതീക്ഷാനിര്‍ഭരമായിരുന്നു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഒത്തുകൂടിയപ്പോള്‍, നിശബ്ദതയെ ഭേദിച്ചത് പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ മാത്രമായിരുന്നു.

രാവിലെ 9 മണിക്ക്, ശവഘോഷയാത്രയുടെ വരവറിയിച്ചുകൊണ്ടു മണികള്‍ മുഴങ്ങി, സങ്കീര്‍ത്തനങ്ങള്‍ ഉയര്‍ന്നു. മൃതദേഹപേടകം വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം സാവധാനത്തില്‍ കടന്നുവന്നു. ആയിരങ്ങള്‍ക്കു തങ്ങളുടെ പ്രിയപ്പെട്ട പാപ്പായെ അവസാനമായി ഒന്നു കാണുകയെന്ന അനുഗ്രഹം അതിലൂടെ ലഭ്യമായി. ബസിലിക്കയുടെ മുമ്പില്‍ അദ്ദേഹത്തിന്റെ വിശ്രമസ്ഥലത്ത് സ്ഥലത്ത് ആ യാത്ര എത്തിച്ചേര്‍ന്നപ്പോള്‍ മണികള്‍ മുഴങ്ങുകയും പ്രാര്‍ഥനാമന്ത്രങ്ങള്‍ ഉയരുകയും മൃദുവായ കരഘോഷം ജനക്കൂട്ടത്തിനിടയിലൂടെ അലകളായി വരികയും ചെയ്തു.

ആ നിമിഷങ്ങളില്‍ പ്രാര്‍ഥനാമന്ത്രങ്ങള്‍, മണിമുഴക്കങ്ങള്‍, വിടവാങ്ങലിന്റെ വേദനാജനകമായ നിശബ്ദത എന്നിവയ്ക്കിടയില്‍ ദൈവം സമ്മാനിക്കുന്ന അത്ഭുതങ്ങള്‍ ജീവിതത്തെ എങ്ങനെ പരിവര്‍ത്തനം ചെയ്യുന്നുവെന്ന് ഞങ്ങള്‍ പിന്നെയും തിരിച്ചറിഞ്ഞു. ഞങ്ങള്‍ ആഗ്രഹിച്ചിരുന്ന വിധത്തില്‍ പാപ്പായുടെ പൊതുദര്‍ശനത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കിലും ഓര്‍മകളില്‍ ഇനിയെന്നാളും ജ്വലിച്ചു നില്‍ക്കാന്‍ പോകുന്ന ഒരനുഭവം ലഭ്യമായി – പരിശുദ്ധപിതാവിന്റെ അന്തിമാനുഗ്രഹം.

റോമിലെ ഈ മൂന്ന് ദിവസങ്ങളില്‍ സംഭവിച്ചത് അസാധാരണമായ കൃപയില്‍ കുറഞ്ഞതൊന്നുമല്ല. നമ്മുടെ പദ്ധതികള്‍ ദൈവത്തിന് സമര്‍പ്പിക്കുമ്പോള്‍, നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും വളരെ ഗംഭീരമായ ഒരു ആഖ്യാനം അവന്‍ നമുക്കായി മെനഞ്ഞെടുക്കുന്നു എന്ന ഒരു ഓര്‍മ്മപ്പെടുത്തലായി അത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org