മരിച്ചിട്ടും മരിക്കാത്തവര്‍

(നവംബര്‍ 2 : സകല മരിച്ചവരുടെയും ഓര്‍മ്മ)
മരിച്ചിട്ടും മരിക്കാത്തവര്‍
നമ്മിലെ ജീവന്റെ രത്‌നച്ചെപ്പിനെ അപഹരിച്ചെടുക്കുവാന്‍ അനുയോജ്യമായ അവസരം നോക്കി അരികിലോ, അകലെയോ ഒക്കെയായി മരണം ഒരു മോഷ്ടാവിനെപ്പോലെ ഒളിച്ചിരിപ്പുണ്ട്. മരണമണിയില്‍ മുഴങ്ങിക്കേള്‍ക്കുന്നത് മരിച്ചവര്‍ക്കുവേണ്ടിയുള്ള വിലാപഗീതമല്ല, മറിച്ച് മരണത്തോടടുക്കുന്ന നമുക്കുവേണ്ടിയുള്ള താക്കീതു തന്നെയാണ്.

മണ്‍മറഞ്ഞുപോയ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള നോവുകളുണര്‍ത്തുന്ന മറ്റൊരു നവംബര്‍ കൂടി. മടങ്ങിവരുവാന്‍ ആവാത്തവിധം അകന്നുപോയവരെ ഒരിക്കലും മരിക്കാത്ത ഓര്‍മ്മകളുടെ കാണാച്ചരടുകൊണ്ട് കരളിനോട് കൂട്ടിക്കെട്ടുവാനുള്ള മാസം. മണ്‍മറഞ്ഞുപോയെങ്കിലും മധുരസ്മരണകളുടെ മണ്‍കുടിലിനുള്ളില്‍ അവരോരോന്നും മരണമറിയാതെ മിഴിതുറന്നിരിപ്പുണ്ട്! കാരണം, മണ്ണില്‍ നിന്നും മനസ്സിലേക്കാണ് അവരെല്ലാവരും തന്നെ പറിച്ചുനാട്ടപ്പെട്ടിട്ടുള്ളത്. പിതൃലാളനം പാതി തന്ന് പിരിഞ്ഞുപോയവര്‍, മാതൃസ്‌നേഹവും മാറിലെ ചൂടും മതിവരുവോളം നല്കാതെ വിടവാങ്ങിയവര്‍, വളര്‍ച്ചയുടെ വഴികളില്‍ തണലും തണുജലവും തന്ന കൂടപ്പിറപ്പുകള്‍, സൗഹൃദക്കൂട്ടില്‍ നിന്നും സമ്മതംപോലും ചോദിക്കാതെ ചിറകടിച്ചുപറന്നകന്ന ചങ്ങാതിപ്പറവകള്‍, കരംകോര്‍ത്തുനടന്ന കളിക്കൂട്ടുകാര്‍, മാങ്കനി പോലെ മോഹിച്ചുപോറ്റിയ മക്കള്‍, കൂടെത്തുഴഞ്ഞിരുന്ന ജീവിതപങ്കാളി, അക്ഷരാക്കങ്ങളുടെ തേന്‍തുള്ളികളില്‍ അറിവിന്റെ പൊന്ന് അരച്ചുചാലിച്ചുതന്ന അധ്യാപകര്‍, കൂദാശകള്‍ നല്കിയ വൈദികര്‍, രോഗങ്ങള്‍ മാറ്റി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നവര്‍... അങ്ങനെ, കുറേക്കാലം കൂടിയെങ്കിലും കണ്‍വെട്ടത്തുണ്ടായിരിക്കണമെന്ന് ആശിച്ച അവരുടെയൊക്കെ നിര അന്തമില്ലാതെ നീണ്ടുപോകുന്നുണ്ട്. മരണത്തിന്റെ മരവിപ്പിക്കുന്ന വിരല്‍സ്പര്‍ശനത്താല്‍ അവരിന്ന് അന്ത്യവിശ്രമം കൊള്ളുകയാണ്.

പ്രാര്‍ത്ഥനകളും, പരിഹാരബലികളുമായി അവരെ അടക്കിയ ഇടങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ ഓര്‍ക്കാം: ശ്മശാനം മൂകമല്ല, മറിച്ച് ശബ്ദമുഖരിതമാണ്. 'ശ്മശാനമൂകത'യെന്ന ഭാഷാപ്രയോഗത്തിനു തന്നെ തെല്ലും പ്രസക്തിയില്ല. കാരണം, ഉറ്റവരുടെ ഉറക്കസ്ഥലമാണെങ്കിലും അവിടുത്തെ അന്തരീക്ഷം തീര്‍ത്തും സ്വരനിബിഢമാണ്. വേര്‍പാടിന്റെ വേദനക്കാറ്റും, കദനങ്ങളുടെ കടല്‍ത്തിരകളും അവിടെ അടങ്ങാതെ ആര്‍ത്തിരമ്പുന്നുണ്ട്. മുഴുമിപ്പിക്കാതെപോയ മുത്തശ്ശിക്കഥകളും, മുത്തച്ഛന്‍ ബാക്കിവച്ച പഴഞ്ചൊല്‍ പാഠങ്ങളും, പറഞ്ഞുതീര്‍ക്കുവാന്‍ കഴിയാതെപോയ പിതാവിന്റെ സ്‌നേഹശാസനങ്ങളും, പാടിയവസാനിപ്പിക്കുവാന്‍ ആവാതെപോയ പെറ്റമ്മയുടെ താരാട്ടുപാട്ടും, വീണ്ടും കേള്‍ക്കുവാന്‍ കൊതിക്കുന്ന പിഞ്ചുകളുടെ കൊഞ്ചലുകളും, സഹോദരങ്ങളുടെയും, സുഹൃത്തുക്കളുടെയും സദുപദേശങ്ങളും, പ്രേമഭാജനങ്ങളുടെ മധുഭാഷണങ്ങളും, താലിചാര്‍ത്തിയവര്‍ക്കേകിയ തലയണമന്ത്രങ്ങളും, ഗുരുമൊഴികളുമൊക്കെ സ്വരതരംഗങ്ങളായി അവിടെ അലയടിക്കുന്നുണ്ട്. അവരുടെയൊക്കെ ശ്വാസനിശ്വാസങ്ങളും, നെടുവീര്‍പ്പുകളും, ചിരിയുടെ ചിലങ്കനാദവും, വിതുമ്പലുകളുടെ വിഷാദരാഗങ്ങളും ആ നാലുകെട്ടിനുള്ളില്‍ നിറഞ്ഞുനില്പ്പുണ്ട്. കണ്‍പാളികള്‍ പൂട്ടി കാതൊന്നു കൂര്‍പ്പിച്ചാല്‍ കര്‍ണ്ണപുടങ്ങളില്‍ അവയൊക്കെ കണിശമായും കേള്‍ക്കാം. അവിടെ നില്ക്കുമ്പോള്‍ ക്രിസ്ത്യാനികളായ നമ്മുടെയൊക്കെ കവിള്‍ത്തടത്തിലെ കണ്ണീരിന്റെ നനവ് താനേ നീങ്ങണം. കാരണം, മരണത്തെ മറികടന്ന് ഉത്ഥിതനായ കര്‍ത്താവില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം ശാരീരികമായ മരണം ശാശ്വതമായ അന്ത്യമല്ല. പിന്നെയോ, പുതുജീവിതത്തിന്റെ ആരംഭമാണ്. മോക്ഷനാട്ടിലേക്കുള്ള ചുവടുവയ്പാണ്.

കര്‍ത്താവിനെ മുഖാഭിമുഖം കണ്ടുകൊണ്ട് (1 കൊറി. 13:12), അഗ്നിമയന്മാരും അശരീരികളുമായ ആകാശവാസികളേപ്പോലെ അവിടുത്തോടുകൂടെ ആയിരിക്കുന്നതിനുള്ള (2 തെസ. 4:17) അസുലഭഭാഗ്യമാണ് ആത്മാക്കള്‍ക്കു സംലഭ്യമാകുന്നത്. ശരീരവും ശ്വാസവും സമ്മാനിച്ച സൃഷ്ടാവിനെ നേര്‍ക്കുനേര്‍ ദര്‍ശിക്കുക എന്നതുതന്നെയല്ലേ സൃഷ്ടികളുടെ ജീവിതസായൂജ്യവും? അത്തരമൊരു മഹത്വത്തിലേക്കാണ് ദയാനിധിയായ ദൈവം മരിച്ചവരെ കരംപിടിച്ചുയര്‍ത്തുന്നത് (യോഹ. 5:21). അക്കാരണത്താല്‍ തന്നെ കര്‍ത്താവില്‍ നിദ്രപ്രാപിക്കുന്നവര്‍ അനുഗ്രഹീതരാണ് (വെളി. 14::13). പുനരുത്ഥാനവും ജീവനുമായ (യോഹ. 11:25) അവനോടുകൂടെ മരണം പ്രാപിക്കുന്നവര്‍ അവനോടുകൂടെ ജീവിക്കുകയും ചെയ്യുന്നു (2 തിമോ. 2:11). ആകയാല്‍, മണ്‍മറഞ്ഞവരെപ്രതി മനം നുറുങ്ങേണ്ട കാര്യമില്ല. കാരണം, അനശ്വരതയിലുള്ള ഉയിര്‍പ്പ് സാധ്യമാകണമെങ്കില്‍ നശ്വരതയില്‍ വിതയ്ക്കപ്പെട്ട് അഴുകിത്തീരേണ്ടത് അനിവാര്യമാണ് (1 കൊറി. 15:42). ഭൗമികമായത് കരിഞ്ഞുണങ്ങുമ്പോഴാണ് സ്വര്‍ഗീയമായത് നാമ്പെടുക്കുന്നത്. മാനുഷികമായത് അസ്തമിക്കുമ്പോഴാണ് ദൈവികമായത് ഉദയം ചെയ്യുന്നത്. ശാരീരികമായത് മരിക്കുമ്പോഴാണ് ആത്മീയമായത് പിറവിയെടുക്കുന്നത്. ചിലതൊക്കെ കൊഴിഞ്ഞടിയുന്നിടത്തുനിന്നാണ് മറ്റുചിലതൊക്കെ കിളിര്‍ത്തുയരുന്നത്. പരേതരുടെ ആത്മാക്കളെ ആദരവോടെ അനുസ്മരിക്കുമ്പോള്‍ നമ്മുടെ ഹൃദയത്തില്‍ സംഗ്രഹിക്കുവാന്‍ ഒരുപിടി ബോധ്യങ്ങള്‍കൂടി ബാക്കിവയ്ക്കാം. ഒരിക്കല്‍ നാമും മരിച്ചുമണ്ണടിയേണ്ടവരാണ്. നമ്മിലെ ജീവന്റെ രത്‌നച്ചെപ്പിനെ അപഹരിച്ചെടുക്കുവാന്‍ അനുയോജ്യമായ അവസരം നോക്കി അരികിലോ, അകലെയോ ഒക്കെയായി മരണം ഒരു മോഷ്ടാവിനെപ്പോലെ ഒളിച്ചിരിപ്പുണ്ട്. മരണമണിയില്‍ മുഴങ്ങിക്കേള്‍ക്കുന്നത് മരിച്ചവര്‍ക്കുവേണ്ടിയുള്ള വിലാപഗീതമല്ല, മറിച്ച് മരണത്തോടടുക്കുന്ന നമുക്കുവേണ്ടിയുള്ള താക്കീതു തന്നെയാണ്. മൃതിയെത്തും മുമ്പേ ചിന്തകളും ചെയ്തികളും ചന്തമുള്ളവയാക്കി ആയുസ്സിന്റെ ശിഷ്ടനാളുകളെ നിര്‍മ്മലവും, നന്മപൂരിതവുമാക്കി മാറ്റണമെന്നുള്ള മുന്നറിയിപ്പ് അതിലുടനീളം മാറ്റൊലിക്കൊള്ളുന്നുണ്ട്.

മൃതരുടെ മഹത്വ പൂര്‍ണ്ണമായ ഉത്ഥാനത്തിലും, നിത്യമായ ജീവനിലുമുള്ള വിശ്വാസത്തെ പ്രത്യാശാപൂര്‍വം ഏറ്റുപറഞ്ഞുകൊണ്ടും, പരലോകം പൂകിയ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടും സകലമരിച്ചവരുടെയും ഈ ഓര്‍മ്മത്തിരുനാള്‍ നമുക്കാചരിക്കാം. ജീവിതവഴികളില്‍ അറിഞ്ഞോ അല്ലാതെയോ ഒക്കെ അവര്‍ക്ക് വന്നുപോയ പിഴകള്‍ക്ക് നമ്മുടെ ജപകര്‍മ്മങ്ങള്‍ പ്രായശ്ചിത്തങ്ങളായി ഭവിക്കട്ടെ. കല്ലറകളില്‍ കുഴിച്ചുമൂടപ്പെട്ടവരും, ചിതകളില്‍ ചാരമായവരുമായ സര്‍വരെയും ഉള്ളിന്റെയുള്ളിലെ സ്മൃതിമണ്ഡപത്തില്‍ കുടിയിരുത്താം. ഓര്‍മ്മകളുടെ ഒളിമങ്ങാത്ത മണ്‍ചെരാതുകള്‍ അതിനു ചുറ്റും കൊളുത്തിവയ്ക്കാം. അവരോരോരുത്തരും നമ്മുടെയൊക്കെ ജീവന്റെയും, അസ്തിത്വത്തിന്റെയും അംശങ്ങളാണ്. അതുകൊണ്ടുതന്നെയാണ് അവരുടെ വിയോഗം ശൂന്യതയും അസ്വസ്ഥതയും നൊമ്പരവും നമ്മില്‍ അവശേഷിപ്പിക്കുന്നത്. നമുക്കുമുമ്പേ നടന്നുപോയവരെ നന്ദിയോടെ നമിക്കാം. അവര്‍ ഓരോരുത്തരും ചെയ്തുതന്ന ചെറുതും വലുതുമായ സഹായങ്ങളും ചൊല്ലിത്തന്ന സദ്‌വചസ്സുകളും വിസ്മരിക്കാതിരിക്കാം. സ്വപ്‌നങ്ങളില്‍ അവരെ സ്വന്തമാക്കാം. മറവിക്ക് മായ്ച്ചു കളയാനാവാത്തവയും, കണ്ടു മതിവരാതെ ഇന്നും കാണാന്‍ കൊതിക്കുന്നവയുമായ മുഖങ്ങള്‍ മിന്നല്‍ പിണര്‍പോലെ മാഞ്ഞുമറഞ്ഞെങ്കിലും നമ്മുടെയൊക്കെ മനസ്സിന്റെ തമസ്സില്‍ മിഴിവോടെ ഉദിച്ചുനില്പുണ്ട്. അവര്‍ ജീവിച്ചിരുന്നപ്പോള്‍ അവര്‍ക്കു കൊടുക്കാന്‍ നമുക്കു കഴിയാതെപോയ സ്‌നേഹവും, ഇന്നും മുഴുമിക്കാതെ കിടക്കുന്ന കടപ്പാടുകളുമൊക്കെ മുള്ളുകളായി മനസ്സിനെ മുറിപ്പെടുത്തുന്നുണ്ടെങ്കിലും അവരുടെ മുക്തിക്കായി പ്രാര്‍ത്ഥനാപ്പൂക്കള്‍ അര്‍പ്പിക്കാം. പുലരിമഞ്ഞിന്റെ കുളിരിലും,ഉച്ചവെയ്‌ലിന്റെ ഊഷ്മളതയിലും, രാത്രിമഴയുടെ മര്‍മ്മരത്തിലുമൊക്കെ ഒരുപോലെ അവരുടെ സാന്നിധ്യമുണ്ട്. വീടിന്റെ ചുമരുകളില്‍ തൂങ്ങുന്ന അവരുടെയൊക്കെ ഛായാചിത്രങ്ങള്‍ക്ക് കേള്‍വിശക്തിയും, സംസാരശേഷിയുമുണ്ട്. ആണ്ടുവട്ടത്തിലല്ല, അനുദിനസ്മരണകളില്‍ അവരെ ചങ്കോടുചേര്‍ത്തുപിടിക്കാം.

  • പ്രാര്‍ത്ഥിക്കാം: മരിച്ചവിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ അനുഗ്രഹമുണ്ടായിരിക്കട്ടെ. നിത്യപിതാവേ, ഈശോമിശിഹാകര്‍ത്താവിന്റെ വിലമതിയാത്ത തിരുച്ചോരയേക്കുറിച്ച് മരിച്ചവിശ്വാസികളുടെമേല്‍ കൃപയുണ്ടായിരിക്കേണമേ. ആമ്മേന്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org