
പ്രൊഫ. ഡോ. ഡൊമിനിക് ജെ കാട്ടൂര്‍
അപ്പസ്‌തോലന്മാരുടെ പ്രഭാഷണങ്ങള്‍ കേള്‍വിക്കാര്‍ താന്താങ്ങളുടെ ഭാഷകളില്‍ ശ്രവിച്ച അനുഭവം നടപടി പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. ശബ്ദഭാഷ/വാച്യഭാഷ മാത്രമല്ല ആ വാക്കുകള്‍ക്കുള്ളിലെ ആന്തരികഭാഷകൂടി ഇവിടെ സൂചിതമാകുന്നുണ്ട്. വചനങ്ങളുടെ, നിയമങ്ങളുടെ, പ്രബോധനങ്ങളുടെ പുസ്തകങ്ങള്‍ സാധാരണക്കാര്‍ക്കു മുമ്പില്‍ അനാവൃതമാകുന്ന അനുഭവം. വാക്കുകളുടെ ശ്രവ്യതലത്തില്‍ നിന്നും അര്‍ഥങ്ങളുടെ നിഗൂഢതലങ്ങളിലേക്ക് കടക്കാനും തുടര്‍ന്നുവരുന്ന ദൈവികരഹസ്യങ്ങളുടെ വാതിലുകള്‍ തുറന്ന് ദര്‍ശനങ്ങളുടെ സൗന്ദര്യം ദര്‍ശിക്കാനും കഴിയുക.
പറയുന്നവരും കേള്‍ക്കുന്നവരും ആശയപരമായി ഒരു മഹാനദിക്കിരുപുറവും നില്‍ക്കുമ്പോള്‍ അവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കടത്തുതോണിയുടെ ദൗത്യം നിര്‍വഹിക്കുകയാണ് ഇവിടെ ഭാഷ. ഗലീലിക്കാരായ അപ്പസ്‌തോലന്മാര്‍ തങ്ങളുടെ ഭാഷയുടെ സാമാന്യമായ അതിര്‍ത്തികള്‍ ഭേദിച്ച് ഇതര ഭാഷകളിലെ ജനങ്ങളോടു സംവദിച്ചപ്പോള്‍ വാച്യഭാഷ മാത്രമല്ല ആന്തരികഭാഷയും പരിണമിച്ചിരുന്നു എന്നു വ്യക്തം.
ലേഖകന്റെ 'വചനവായന' യൂ-ട്യൂബ് ചാനല്‍ 'Galilee' പരിചയപ്പെടാം...
സുവിശേഷതാളുകളില്‍ ക്രിസ്തു തന്റെ വചനങ്ങള്‍ അവതരിപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ശിഷ്യരെ വിളിക്കുമ്പോള്‍, നിയമജ്ഞരെയും ഫരിസേയരെയും കുറ്റപ്പെടുത്തുമ്പോള്‍, ശിഷ്യരെ ഉപദേശിക്കുമ്പോള്‍, ജനങ്ങളെ പഠിപ്പിക്കുമ്പോള്‍, പിശാചുക്കളെയും കപടനാട്യക്കാരെയും കാറ്റിനെയും കടലിനെയും ശാസിക്കുമ്പോള്‍, ശിശുക്കളെ ചേര്‍ത്തുനിര്‍ത്തുമ്പോള്‍, ശരീരവും രക്തവും ശിഷ്യര്‍ക്കു പകുത്ത് നല്‍കുമ്പോള്‍, ശിഷ്യരിലൊരാള്‍ തന്നെ ഒറ്റിക്കൊടുക്കും എന്നു പറയുമ്പോള്‍, തീവ്രദുഃഖത്താല്‍ മരണത്തോളം എത്തുമ്പോള്‍, രക്തം വിയര്‍ത്ത് ഗത്‌സമേനിയില്‍ വച്ച് പിതാവിനോട് പ്രാര്‍ഥിക്കുമ്പോള്‍, ജറുസലേം പുത്രിമാരെ ആശ്വസിപ്പിക്കുമ്പോള്‍, കുരിശില്‍ക്കിടന്ന് കള്ളനോട് സംസാരിക്കുമ്പോള്‍, ജീവന്‍ വെടിയുമ്പോള്‍, ഉയിര്‍പ്പിനുശേഷം മറിയത്തോടും എമ്മാവൂസിലേ ക്കുള്ള സഞ്ചാരികളോടും ശിഷ്യരോടും സംസാരിക്കുമ്പോള്‍ ഒക്കെ ഭാഷയിലും അതിന്റെ വിനിമയത്തിലും ഉണ്ടാവുന്ന ഭാവാത്മകമായ വ്യതിയാനങ്ങള്‍ സൂക്ഷ്മമായി ബൈബിള്‍ വായിക്കുന്നവര്‍ക്കും അനുഭവിക്കാന്‍ കഴിയും.
ആ സന്ദര്‍ഭങ്ങളിലൊക്കെയും യേശു കൈക്കൊണ്ട ശബ്ദനിയന്ത്രണവും ആധികാരികതയും വായനക്കാര്‍ മനസ്സുകൊണ്ട് അറിയേണ്ടതുണ്ട്. യേശു മാത്രമല്ല ബൈബിളില്‍ പ്രത്യക്ഷപ്പെടുന്ന ഓരോ വ്യക്തിയും സംഭവങ്ങള്‍ വിവരിക്കുന്ന ആഖ്യാതാവും എല്ലാം സംസാരിക്കുന്നത് വ്യത്യസ്ത ഭാഷകളിലും ശബ്ദപരിസരത്തിലും നിന്നുകൊണ്ടാണെന്ന് വായിക്കുന്നവര്‍ തിരിച്ചറിയുക തന്നെ വേണം.
കേവലാര്‍ഥങ്ങളുടെ തലംവിട്ട് വാക്കുകള്‍ വായനക്കാരന്റെ ഹൃദയത്തോടു നടത്തുന്ന ഗാഢസംവേദനമാണ് വായനയുടെ അനുഭൂതി. ഈ അനുഭൂതിസാന്ദ്രമായ മണ്ഡലത്തിലേക്ക് പ്രവേശിക്കാന്‍ ബൈബിള്‍ വായന സൂക്ഷ്മമാകണം. വാക്കുകള്‍ക്കിടയില്‍ ആഖ്യാതാവ് ഒളിപ്പിച്ചിട്ടുള്ള രഹസ്യങ്ങളുടെ അറകള്‍ വായനാവേളയില്‍ തുറന്നെടുക്കണം. പദങ്ങളോരോന്നും ദൃശ്യാത്മകമായി മനസ്സിലേക്കു സ്വീകരിച്ചുകൊണ്ടുള്ള വായന ബൈബിളിനെ കൂടുതല്‍ അറിയാന്‍ വഴിതുറക്കും. സുവിശേഷത്തിന്റെ സഞ്ചാരവഴികളൊക്കെ ഒരു ചലച്ചിത്രത്തിലെന്നപോലെ നമുക്കു മുമ്പില്‍ ദൃശ്യമാകും. സുവിശേഷങ്ങള്‍ മാത്രമല്ല ബൈബിള്‍ എന്ന മഹാസമുദ്രത്തിന്റെ ഓരോ തുള്ളിയും നമുക്കു മുമ്പില്‍ ദൃശ്യാത്മകമായി വിന്യസിക്കപ്പെടും.
ജീവിതത്തിലെ ഓരോ നിമിഷവും ദിവസവും പ്രകൃതിയും എല്ലാം നവമായി പുനര്‍നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഭാഷയും അതിന്റെ അര്‍ഥവിനിമയ മാര്‍ഗങ്ങളില്‍ നിരന്തരം പരിണമിക്കുകയും സാഹചര്യങ്ങള്‍ക്കും ഹൃദയഭാവങ്ങള്‍ക്കുമനുസൃതമായി നവമാനങ്ങളിലേക്ക് നിരന്തരം പ്രവേശിക്കുകയും ചെയ്യുന്നു. ബൈബിളിലെ വശ്യമധുരമായ ഭാഷയ്ക്ക് അതിനുള്ള വൈഭവം ഏറെ കൂടുതലാണ്. ഈ മഹാഗ്രന്ഥത്തില്‍ എഴുതിവയ്ക്കപ്പെട്ട വാക്കുകളില്‍ നിന്നാണ് നാം ഉല്‍പ്പത്തി മുതല്‍ വെളിപാടു വരെയുള്ള പുസ്തകങ്ങളില്‍ പരന്നുകിടക്കുന്ന നിരവധിപേരുടെ ജീവിതത്തെ, അനുഭവസാക്ഷ്യങ്ങളെ, പ്രബോധനങ്ങളെ, ദുരന്തങ്ങളെ പലായനങ്ങളെ, വേദനാമുഹൂര്‍ത്തങ്ങളെ, അനുഭവപാരമ്പര്യങ്ങളെ ഉദാത്തമായ തത്വചിന്തകളെ ഒക്കെ മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് ബൈബിളിലെ വാക്കുകളെ നാം കേവലാര്‍ഥത്തിനപ്പുറം വചനം എന്നു വിശേഷിപ്പിക്കുന്നത്. വചനം, വാക്ക് എന്നീ രണ്ടു പദങ്ങള്‍ക്കും ഒരേ അര്‍ഥമാണുള്ളത്. ഇംഗ്ലീഷില്‍ ഉപയോഗിക്കുന്ന 'വേര്‍ഡ്'നു പകരമായി ഈ രണ്ട് പദങ്ങളും ഉപയോഗിക്കാം. പക്ഷേ, നാം ബൈബിളില്‍ ആവിഷ്‌ക്കരിക്കപ്പെട്ട വാക്കുകളെ സൂക്ഷ്മാര്‍ഥങ്ങളുടെ മഹാസാഗരം എന്ന അര്‍ഥത്തില്‍ വചനം എന്നുപറയുന്നു. അപ്പോള്‍ മുതല്‍ നാം ഒരേ അര്‍ഥമുള്ള വാക്കിനെയും വചനത്തെയും വിഭിന്നാര്‍ഥത്തില്‍ സ്വീകരിക്കാന്‍ തുടങ്ങുന്നു.
വാക്കുകളിലൂടെ ഭാവപ്രപഞ്ചങ്ങളെ ഹൃദയത്തിലേക്ക് ആവാഹിക്കാന്‍ ഏതു ശ്രേഷ്ഠഭാഷയോളവും കരുത്ത് മലയാളത്തിനുമുണ്ട്. കൃത്യമായ ഉച്ചാരണത്തിലൂടെയും ശബ്ദനിയന്ത്രണത്തിലൂടെയും എല്ലാ വികാരങ്ങളെയും ഉള്‍ക്കൊള്ളാന്‍ നമ്മുടെ ഭാഷയ്ക്കു കഴിയും. സ്വാഭാവികവും നിയന്ത്രിതവും നിയതവുമായ അവതരണത്തിലൂടെ അതിനെ ജനകീയമാക്കുക എന്നതാണ് മലയാളിയുടെ കടമ. നൂറ്റാണ്ടുകള്‍ക്കപ്പുറത്തുനിന്ന് ആരംഭിച്ച പരിഭാഷാസംരംഭങ്ങള്‍ നമുക്ക് നിരവധി മലയാളം ബൈബിളുകള്‍ സമ്മാനിച്ചു. റമ്പാന്‍ ബൈബിള്‍, ബെയ്‌ലി, ഗുണ്ടര്‍ട്ട് എന്നിവരുടെ പരിഭാഷകള്‍, പ്രധാന കത്തോലിക്കാ വിവര്‍ത്തനങ്ങളായ മഞ്ഞുമ്മല്‍ വിവര്‍ത്തനം, മാന്നാനം വിവര്‍ത്തനം, പി ഒ സി വിവര്‍ത്തനം തുടങ്ങിയവ അവയില്‍ പ്രധാനങ്ങളാണ്.
വാക്കുകളെ ദൃശ്യാത്മകമായി അടുക്കി അവതരിപ്പിക്കാനുള്ള സര്‍ഗവൈഭവം ബൈബിള്‍ വചനങ്ങള്‍ എഴുതിച്ചേര്‍ത്തവര്‍ക്കുണ്ട്. ഓരോ വചനവും അനുഭവങ്ങളായി പരിണമിക്കുകയാണ്. മിക്കപ്പോഴും അവ മാഞ്ഞുപോകാത്ത ചിത്രങ്ങളായി ഹൃദയത്തിനുള്ളില്‍ ഇടം പിടിക്കുന്നു. ആ ദൃശ്യങ്ങളെ ആനയിക്കുന്ന തരത്തിലുള്ള വായന നമ്മുടെ ബൈബിള്‍ പാരായണ സദസ്സുകളില്‍ പരമ്പരാഗതമായ വായനാരീതികളോടൊപ്പം പരീക്ഷിക്കുന്നത് ഉചിതമായിരിക്കും.
ഈ വിവര്‍ത്തനങ്ങളെല്ലാം പരിഭാഷകള്‍ നടന്ന കാലത്തെ മലയാളവുമായി അടുത്തുനില്‍ക്കുന്നുണ്ട്. പക്ഷേ, ലോകത്തെ മറ്റെല്ലാം എന്നപോലെ തന്നെ ഭാഷയും നിരന്തരം നവീകരിക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ഓരോ കാലത്തും സംഭവിക്കുന്ന ഭാഷാപരമായ പരിണാമങ്ങള്‍ ബൈബിള്‍ പരിഭാഷയിലും ഉള്‍പ്പെടുത്താന്‍ സഭകള്‍ ജാഗരൂകമാകണം. അപ്പോള്‍ മാത്രമേ അത് ജനകീയമാകൂ. താന്‍ വായിക്കുന്ന ബൈബിള്‍ തന്റെ ഭാഷയാണ് സംസാരിക്കുന്നത് എന്ന ബോധ്യം ഉണ്ടാകുന്നത് അപ്പോഴാണ്. ബൈബിളിലെ ഓരോ വാക്കും ഹൃദയത്തിന്റെ ഭാഗമാകുന്നതും അപ്പോഴാണ്. ഇപ്പോള്‍ നവമലയാള വ്യവഹാരഭാഷയോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ബൈബിള്‍ പരിഭാഷ പി ഒ സി യുടേതാണ് എന്ന് നിസ്സംശയം പറയാം. ഇതിന് കൂടുതല്‍ ശുദ്ധീകരണവും ഭാഷാപരമായ നവീകരണവും ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. വചനങ്ങള്‍ക്കൊന്നിനും ആശയപരമായ ഒരു ഉടവും സംഭവിക്കാതെ ഭാഷയിലുള്ള നിരന്തരശുദ്ധീകരണം.
വാക്കുകളെ ദൃശ്യാത്മകമായി അടുക്കി അവതരിപ്പിക്കാനുള്ള സര്‍ഗവൈഭവം ബൈബിള്‍ വചനങ്ങള്‍ എഴുതിച്ചേര്‍ത്തവര്‍ക്കുണ്ട്. ഓരോ വചനവും അനുഭവങ്ങളായി പരിണമിക്കുകയാണ്. മിക്കപ്പോഴും അവ മാഞ്ഞുപോകാത്ത ചിത്രങ്ങളായി ഹൃദയത്തിനുള്ളില്‍ ഇടം പിടിക്കുന്നു. ആ ദൃശ്യങ്ങളെ ആനയിക്കുന്ന തരത്തിലുള്ള വായന നമ്മുടെ ബൈബിള്‍ പാരായണ സദസ്സുകളില്‍ പരമ്പരാഗതമായ വായനാരീതികളോടൊപ്പം പരീക്ഷിക്കുന്നത് ഉചിതമായിരിക്കും. അള്‍ത്താരകളിലും പ്രഘോഷണവേദികളിലും ധ്യാനസന്ദര്‍ഭങ്ങളിലും കുടുംബപ്രാര്‍ഥനകളിലും സ്വകാര്യമായ വായനാസന്ദര്‍ഭങ്ങളിലുമൊക്കെ ഈ വായനാരീതിക്കു പ്രസക്തിയുണ്ട്.
വചനങ്ങളുടെ കരുത്തും ആര്‍ജവവും ധ്വനിസാന്ദ്രതയും വായനയില്‍ അനുഭവിച്ചറിയുക അനിവാര്യമാണ്. ഭാവാനുസാരിയായ, സന്ദര്‍ഭങ്ങള്‍ക്കനുസൃതമായ വായന. അപ്പോള്‍ ബൈബിളില്‍ പരാമര്‍ശിക്കപ്പെടുന്ന അന്തര്‍ലോകങ്ങളിലേക്കും ആശയങ്ങളുടെ രഹസ്യമാര്‍ഗങ്ങളിലേക്കും സഞ്ചരിക്കാന്‍ കഴിയും. വചനങ്ങളുടെ ഭാഷാനിര്‍മ്മിതമായ കവചങ്ങള്‍ പൊട്ടിച്ച് ഉള്ളിലേക്കുള്ള യാത്ര. ഹൃദയവും ദൈവവുമായി, ആത്മാവും ക്രിസ്തുവുമായി ഉള്ള ഒത്തുചേരല്‍. വ്യവഹാരഭാഷയ്ക്കുമപ്പുറം പ്രകാശിക്കുന്ന ഭാവങ്ങളെ മനസ്സിലാക്കാന്‍ നാം നമുക്കായി ഉള്ളിന്റെ ഉള്ളില്‍ തോറ്റിയുണര്‍ത്തുന്ന ഒരു ഭാഷ - മാതൃഭാഷയുടെ വഴിയിലൂടെ ഹൃദയത്തിന്റെ, ആത്മാവിന്റെ ഭാഷയിലേക്ക്. അതാണ് 'താന്താങ്ങളുടെ ഭാഷയില്‍' എന്ന് നടപടിപ്പുസ്തകത്തില്‍ നടത്തിയ പ്രയോഗത്തിന്റെ സവിശേഷമായ അര്‍ഥം.