ഒരു പ്രാചീന സംസ്‌കൃത വ്യാകരണ ഗ്രന്ഥം

An ancient Sanskrit grammar book
Published on

അനുഭവവും പക്വത യുമുള്ള മുത്തശ്ശിമാരെപ്പോലെ യാണ് പഴയ പുസ്തകങ്ങളും താളിയോലഗ്രന്ഥങ്ങളും. കഷായത്തിന്റെയും കുഴമ്പിന്റെയും ഗന്ധമാണ് പൂരാതന പുസ്‌തകങ്ങള്‍ക്ക്. അതുകൊണ്ടു തന്നെ ഇരട്ട വാലന്റെ വേട്ടയ്ക്ക് ഇരയാകുന്നത് പഴയപുസ്തകങ്ങളാണ്. നാല്‍പ്പത് വര്‍ഷമായി ഞാന്‍ സൂക്ഷിച്ചു പോരുന്ന, 220 വര്‍ഷം മുമ്പ് അച്ചടി മഷി പുരണ്ട, ഒരു സംസ്‌കൃത വ്യാകരണ ഗ്രന്ഥമാണ് Vyacarana Seu locuptetissma Samscrdamicae Linguae institutio.

പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍ വരാപ്പുഴയിലെ കര്‍മ്മലീത്ത ആശ്രമത്തില്‍ താമസിച്ചിരുന്ന പൗളിനോസ് പാതിരി (Paulino A.S. Bartholomaeo) അനേകം ഗ്രന്ഥങ്ങളുടെ പിതാവാണ്. 1776 മുതല്‍ 1789 വരെ അദ്ദേഹം കേരളക്കരയിലു ണ്ടായിരുന്നു. 1804-ല്‍ റോമിലെ പ്രൊപ്പഗാന്ത പ്രസില്‍ അച്ചടിച്ച പൗളിനോസ് എഴുതിയ, വ്യാകരണം അഥവാ സംസ്‌കൃത ഭാഷയുടെ സമഗ്രപരിചയം’ (Vyacarana Seu locuptetissma Samscrdamicae Linguae institutio) എന്ന ഗ്രന്ഥത്തിന് 33 പക്ഷങ്ങളുണ്ട്. പാതിരി ഈ വ്യാകരണം എഴുതിയിട്ടുള്ളത് യൂറോപ്യന്‍മാർക്കുവേണ്ടി ലത്തീന്‍ ഭാഷയിലാകയാല്‍ പല സംസ്‌കൃത പണ്ഡിതന്മാര്‍ക്കും ഇതു വായിച്ചു നിരൂപണം ചെയ്യുവാന്‍ സാധ്യമല്ലാതെ യാണ് ഇരിക്കുന്നത്.

സംസ്‌കൃത ഭാഷയുടെ സമഗ്രപരിചയമാണ് ഈ പുസ്തകം. പ്രൊപ്പഗാന്ത തിരുസംഘത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ സ്റ്റീഫന്‍ ബോര്‍ജിയ യോടുള്ള ഒരു അഭ്യര്‍ത്ഥന യോടെയാണ് വ്യാകരണ ഗ്രന്ഥം സമാരംഭിക്കുന്നത്. മതപ്രസംഗ ത്തിന് ഇന്ത്യയിലേക്ക് വരുന്ന മിഷനറിമാര്‍ സംസ്‌കൃതവും മലയാളവും പഠിച്ചിരിക്കേണ്ട ആവശ്യകതയെ ഗ്രന്ഥകര്‍ത്താവ് ഊന്നിപ്പറയുന്നുണ്ട്.

“ഇറ്റാലിയന്‍, ഫ്രഞ്ച്, സ്പാനീഷ്, പോര്‍ത്തുഗീസ് എന്നീ ഭാഷകളില്‍ ഉപയോഗിച്ചുവരുന്ന പദങ്ങളുടെ മൂലവും ഉത്ഭവവും വിവേചിച്ചറിയുവാന്‍ ആ ഭാഷകളുടെയെല്ലാം മാതാവായി കരുതുന്ന ലത്തീന്‍ ഭാഷ അറിഞ്ഞിരിക്കണം. അതിനാല്‍ എന്റെ ഈ പരിശ്രമം വഴി ഇന്ത്യയിലേക്ക് വരുന്ന മിഷണറിമാര്‍ക്ക് ഇന്ത്യന്‍ഭാഷ കളുടെ മാതാവായ സംസ്‌കൃതം പഠിക്കുവാന്‍ മാര്‍ഗ്ഗം വെട്ടിത്തുറന്നിരിക്കുന്നു. ഇന്ത്യക്കാരുടെ പ്രാചീനങ്ങളായ വേദഗ്രന്ഥങ്ങള്‍ വായിച്ചു മനസ്സിലാക്കുവാന്‍ ഇതു സഹായകമാകും. ഇന്ത്യയിലെ വിവിധ ഭാഷകള്‍ താരതമ്യ പ്പെടുത്തി പഠിക്കുവാന്‍ ഇതു ഉപകരിക്കും. ഓരോ ഭാഷയിലും കടന്നുകൂടിയിട്ടുള്ള തെറ്റുകള്‍ ഉത്ഭവസ്ഥാനം നോക്കി തിരുത്തുവാന്‍ കഴിയും. അഗ്രാഹ്യമായി തോന്നുന്ന പദങ്ങളുടെ അര്‍ത്ഥം വിവേചിച്ച് അറിയുവാന്‍ സാധിക്കും. സര്‍വ്വോപരി, ഇന്ത്യയിലെ വിവിധ ഭാഷകള്‍ ഭംഗിയായും തെറ്റുകൂടാതെയും പ്രയോഗിക്കുവാന്‍ ഈ പുസ്തകം ഉപകരിക്കും.’’ പൗളിനോസ് പാതിരി ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ പറയുന്ന വാക്കുകളാണിവ.

പതിനെട്ടാം ശതാബ്ദത്തിലെ ഈ പാശ്ചാത്യ വൈയാകര ണന്റെ അഭിപ്രായം ഇതരം വാസ്തവമാണ്. ഹിന്ദിയുടെ പ്രചാരത്തോടുകൂടി സംസ്‌കൃത ത്തിന്റെ ഔന്നിത്യപ്രാമാണ്യം വകവക്കാതിരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. പുരോഗമന സാഹിത്യ പ്രണയവും ഹിന്ദിഭ്രമവും മൂത്ത് സംസ്‌കൃതം വീണ്ടും താളിയോലകളില്‍ത്തന്നെ കഴിഞ്ഞു കൂടുന്ന പക്ഷം മലയാളത്തിന്റെ മലയാണ്‍മ നഷ്ടപ്പെടുമെന്ന് സംക്ഷിപ്തമായി പറയുവാനേ നിവര്‍ത്തിയുള്ളൂ.

“അനുവാചകരോട്’’ എന്ന അഭിധാനത്തില്‍ ലക്ഷക്കണ ക്കിന് വാക്കുകളില്‍ നീണ്ടു കിടക്കുന്ന ഒരു മുഖവുരയാണ് Hand made paper ല്‍ പുറത്തിറങ്ങിയ ഈ പുസ്തക ത്തിന്റെ ദ്വിതീയ സ്ഥാനത്തു കാണുന്നത്. റോമയില്‍ നിന്നു 1790-ല്‍ ‘സിദ്ധരൂപം’ പ്രസിദ്ധം ചെയ്ത കാര്യം തുടക്കത്തിൽ ത്തന്നെ അനുസ്മരിക്കുന്നു.

പൗളിനോസിന്റെ പല പുസ്തകങ്ങളുടേയും കൈയെഴുത്തുപ്രതികള്‍ റോമിലെ നാഷണല്‍ മ്യൂസിയത്തിലുണ്ട് എന്ന് ഇറ്റലിയിലെ സംസ്‌കൃത പണ്ഡിതയായ Carmela Mastrangelo പറയുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ മിഷനറി പ്രവര്‍ത്തനങ്ങളേ ക്കുറിച്ചും, സംസ്‌കൃത വ്യാകരണത്തേക്കുറിച്ചും, പൗളിനോസിന്റെ രചനകളെ ക്കുറിച്ചുമാണ് അവരുടെ ഗവേഷണ വിഷയം. സംസ്‌കൃതവ്യാകരണ ഗ്രന്ഥത്തിന്റെ ഒരുകോപ്പി മാത്രമേ ഇന്ത്യയില്‍ കണ്ടുകിട്ടിയിട്ടുള്ളുവെന്ന് കര്‍മ്മേല കൂട്ടിച്ചേര്‍ക്കുന്നു. (The Hindu Metro Plus Feb-27, 2014) അതാകട്ടെ ലേഖകന്റെ പക്കലാണുള്ളത്. ഇതേക്കുറിച്ച് (The Hindu Metro Plus 3-05-2014 ല്‍ K. Pradeep എഴുതിയ a rare treasure preserved എന്ന ലേഖനം ശ്രദ്ധയില്‍പ്പെട്ടതു കൊണ്ടാണ് കര്‍മ്മേല ഈ പുസ്തകം അന്വേഷിച്ചു വന്നത്.

മലയാള ഭാഷയ്ക്കു മിഷനറി മാര്‍ നല്‍കിയ സംഭാവനകളില്‍ പൗളിനോസ് പാതിരിയുടെ പുസ്തകങ്ങളുടെ പട്ടിക വത്തിക്കാന്‍ ഗ്രന്ഥശേഖരത്തി ലുണ്ട്. ശാസ്ത്രീയമായി തയ്യാറാക്കിയ ഒരു സൂചിക (പൗളിനോസ് തയ്യാറാക്കിയത്)ലൈബ്രറിയിലുണ്ട്. അദ്ദേഹം 1792-ല്‍ “എക്‌സാമെന്‍ ക്രിട്ടിക്കും കോദിക്കും ഇന്തിക്കോരും’’, 1793-ല്‍ “മൂസൈയി ബോര്‍ജിയാനി വെലിത്രീസ് കോദിച്ചെ മാനുസ്‌ക്രിപ്തി’’ എന്നിവ പ്രസിദ്ധപ്പെടുത്തി. ഇന്നു വത്തിക്കാന്‍ ലൈബ്രറിയിലുള്ള പല മലയാളം കൈയെഴുത്തു രേഖകളും പൗളിനോസ് അവയില്‍ വിവരിക്കുന്നുണ്ട്. കേരളത്തില്‍ താമസിച്ച് സംസ്‌കൃതപഠനം നടത്തിയ പൗളിനോസ് പാതിരിക്ക് അസാമാന്യമായ വ്യുല്‍പ്പത്തി ഉണ്ടായിരുന്നു.

മലയാള ഭാഷയുടെ അച്ചടി ചരിത്രത്തില്‍ റോമിലെ ബഹുഭാഷാ അച്ചുകൂടത്തിന് പ്രഥമ സ്ഥാനമുണ്ട്. 1772-ല്‍ ലോഹ അച്ചുകള്‍ ഉപയോഗിച്ച് ‘നസ്രാണികള്‍ ഒക്കക്കും അറിയേണ്ടുന്ന സംക്ഷേപ വേദാര്‍ത്തം’ എന്ന പുസ്തകം പുറത്തിറങ്ങി. അച്ചടിയുടെ ചരിത്രത്തില്‍ മലയാള ഗ്രന്ഥ മെന്ന നിലയില്‍ സാഹിത്യ ചരിത്രത്തിലെ ഒരു നാഴിക ക്കല്ലാണ് ‘സംക്ഷേപ വേദാര്‍ത്ഥം’.

റോമിലെ പ്രൊപ്പഗാന്ത പ്രസ്സില്‍ ജംഗമാച്ച് (MovableType) അച്ചടിയിലൂടെ വെളിച്ചം കണ്ടതാണ് സംസ്‌കൃത ഭാഷയുടെ സമഗ്രപരിചയം എന്ന വ്യാകരണഗ്രന്ഥം. അന്നത്തെ കൈയ്യെഴുത്ത് ശൈലിക്ക് സമാനമായ ചതുരവടിവിലുള്ള, വാര്‍ത്തെടുത്ത ലോഹടൈപ്പു കളിലാണ് സംസ്‌കൃത വ്യാകരണ ഗ്രന്ഥവും അച്ചടിച്ചത്. 1790-ല്‍ പൗളിനോസ് പാതിരി തന്നെ പ്രസിദ്ധീകരിച്ച സിദ്ധരൂപം എന്ന വ്യാകരണ ഗ്രന്ഥത്തിന്റെ വിപുലീകരിച്ച പതിപ്പാണ് ഇത്. ഇതിലെ സംസ്‌കൃത ഉദാഹരണങ്ങള്‍ മലയാള ലിപിയിലാണ് അച്ചടിച്ചിരിക്കുന്നത്. പുസ്തക ത്തില്‍ സ്ഥലനാമങ്ങള്‍ വിവരിച്ചിരിക്കുന്നത് രസകര മാണ്. കോഴിക്കോടിന്റേയും അങ്കമാലിയുടേയും നാമങ്ങള്‍ വന്നവഴി വിവരിക്കുന്നുണ്ട്.

കേരളത്തിന്റെ സാംസ്‌കാരിക-അച്ചടി പൈതൃകത്തിലെ വിലപ്പെട്ട ഒരു ചരിത്രസാക്ഷ്യമാണ് ഈ പുസ്തകം. ഒരു കാലഘട്ടത്തെ മനസ്സിലാക്കാന്‍ സഹായിക്കുന്ന അമൂല്യ രേഖയാണീ പുസ്തകം. ‘ഗ്രന്ഥപ്പുര’ ഈ അപൂര്‍വ്വ ഗ്രന്ഥം ഡിജിറ്റെസേഷന്‍ ചെയ്ത് പുറത്തിക്കിയിട്ടുണ്ട്.

logo
Sathyadeepam Online
www.sathyadeepam.org