
ഫാ. ജോസ് പുതുശ്ശേരി
'ഞാന്‍, ഞാന്‍' എന്ന പദം പലയാവര്‍ത്തി
ചേര്‍ത്തുവച്ചാലാണ് ഒരു ആത്മകഥ എഴുതാനാവുക
എന്നതിനാലാണ്, അതിന് മുതിരാത്തത്.
-അക്കിത്തം അച്യുതന്‍ നമ്പൂതിരി
2020 ഒക്‌ടോബര്‍ 15 നാണ് മലയാളത്തിന്റെ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി നമ്മോടു വിടപറഞ്ഞ ത്. നിരുപാധികമായ സ്‌നേഹവും, അപരി മേയമായ കാരുണ്യവും കൈമുതലായുള്ളവര്‍ക്കു മാത്രമേ ഈ ഭൂമിയില്‍ നന്മയുടെ ചലനങ്ങള്‍ സൃഷ്ടിക്കാ നാകൂ എന്ന് ആവര്‍ത്തിച്ചെഴുതു ന്ന രചനകളാണ് അക്കിത്തത്തിന്റേത്. ആദ്യാന്തം അപരോന്മുഖ മാണ് അദ്ദേഹത്തിന്റെ ചിന്തകളും, വാക്കുകളും. ചുറ്റുമുള്ളവരുടെ സ ന്തോഷങ്ങളോടും ദുഃഖങ്ങളോടും ചേര്‍ത്തുവായിക്കാതെ, നിനക്ക് നീയാകുന്ന പുസ്തകത്തെ പോലും പൂര്‍ണ്ണമായി മനസ്സിലാ കില്ല എന്നത് അദ്ദേഹത്തിന്റെ ഏറ്റ വും വലിയ തിരിച്ചറിവും, എഴുത്തിന്റെ ഏകമാന ദര്‍ശനവുമായിരുന്നു.
'ഒരു കണ്ണീര്‍കണം മറ്റുള്ളവര്‍ക്കായി ഞാന്‍ പൊഴിക്കവെ,
ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം.
'ഒരു പുഞ്ചിരി ഞാന്‍ മറ്റുള്ളവര്‍ക്കായി ചിലവാക്കവേ,
ഹൃദയത്തിലുലാവുന്നു നിത്യ നിര്‍മ്മല പൗര്‍ണ്ണമി.'
ഈ അപരോന്മുഖതയില്‍ പ്രകൃതിക്കും ഇടം നല്കിയിരുന്നു എന്ന് വായിക്കുന്നിടത്താണ് അക്കിത്തത്തിലെ പ്രകൃതിസ്‌നേഹം മനുഷ്യസ്‌നേഹത്തോടൊപ്പം വെളിപ്പെട്ടു കിട്ടുന്നത്. കവിതക ളുടെ ആദ്യബീജം തന്നില്‍ വിതച്ചത് പാടവരമ്പും, അമ്പലക്കുളവും, അമ്മയുടെ എളിയിലിരുന്ന് എണ്ണിയെടുത്ത നക്ഷത്രങ്ങളുമായിരുന്നു എന്ന് അക്കിത്തം തന്നെ പറയുന്നുണ്ട്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള, ഇഴപിരിച്ചെടുക്കാനാവാത്തതും അഗാധവുമായ ബന്ധത്തെ തന്റെ കവിതകളിലൂ ടെ അദ്ദേഹം നിരന്തരം ശ്ലാഘി ക്കുന്നു. അദ്വൈത ദര്‍ശനത്തിന്റെ കണ്ണാടിയിലൂടെ കാഴ്ചകള്‍ കാണുന്ന അക്കിത്തത്തിന് പ്രകൃതിയില്‍ നിന്ന് അകലം പാലിക്കുന്ന മനുഷ്യനെ സങ്കല്പ്പിക്കാനാകില്ല. അപ്രകാരം അകന്നുപോകുന്ന ആധുനിക മനുഷ്യന് താക്കീതായും തലോടലായും മാറുന്നുണ്ട് അക്കിത്തത്തിന്റെ കവിതകള്‍. 'ഭൂമിയെ, കൈവെള്ളയിലിട്ട് അമ്മാ നം ആട്ടാനുള്ള ഒരു ഗോളമായി താന്‍ തെറ്റിദ്ധരിച്ചു' എന്ന് കുറിക്കുന്നിടത്ത് ചൂഷണം ചെയ്യുന്ന മനുഷ്യനോടും, ചെയ്യപ്പെടുന്ന പ്രകൃതിയോടും ഒരുപോലെ അദ്ദേ ഹം അടുപ്പം സൂക്ഷിക്കുന്നതായി നമുക്ക് കാണാം.
'തിരിഞ്ഞു നോക്കി പോകുന്നു
ചവിട്ടി പോന്ന ഭൂമിയെ
എനിക്കും ഉണ്ടായിരുന്നു
സുഖം മുറ്റിയ നാളുകള്‍'
ഈശ്വരവിശ്വാസവും, വൃത്ത ബോധവും സമാസമം ലയിച്ചു ചേരുന്നിടത്താണ് അക്കിത്തത്തിന്റെ കവിതകള്‍ ഇതള്‍ വിരിയുന്നത്. ശ്രീകോവിലില്‍ പ്രതിഷ്ഠിക്കപ്പെട്ട ഈശ്വര സങ്കല്പങ്ങള്‍ക്കുമപ്പുറം, പരമവും പ്രാപഞ്ചികവുമായ ഒരു സത്യമുണ്ടെന്നും, ആ സത്യത്തിനുമുന്നില്‍ തങ്ങളെതന്നെ സമര്‍ പ്പിക്കുകയാണ് മനുഷ്യന്‍ ചെയ്യേണ്ടതെന്നുമുള്ള വിശ്വാസം അദ്ദേ ഹത്തില്‍ ആഴപ്പെട്ടിരുന്നു. ഞാനെന്ന സ്വത്വബോധത്തിനുമപ്പുറം ഈശ്വരനുമായി ലയിച്ചുചേരാന്‍ മനുഷ്യന് കഴിയുന്നിടത്താണ് യഥാര്‍ത്ഥത്തിലുള്ള ആത്മസാക്ഷാ ത്ക്കാരം സംഭവ്യമാകുന്നതെന്നാണ് അക്കിത്തത്തിന്റെ ഭാഷ്യം.
അപരനും, പ്രകൃതിക്കും, ഈശ്വരനും ആവോളം ഇടമുള്ള അക്കിത്തത്തിന്റെ തൂലികയില്‍ 'ഞാന്‍' എന്ന പ്രയോഗത്തിന് അല്പമെങ്കിലും ഇടം ലഭിക്കുന്നത് ആത്മവിമര്‍ശനത്തിനും, സ്വയം തിരുത്തലിനും മാത്രമാണ്. മക്കള്‍ ചെയ്ത തെറ്റിന് അവരെ ശിക്ഷിക്കാതെ, അവരുടെ കണ്‍മുമ്പില്‍ നിന്നുകൊണ്ട് സ്വയം ശിക്ഷിച്ച അച്ഛന്റെ ഓര്‍മ്മ അക്കിത്തത്തിന്റെ മകള്‍ പങ്കുവയ്ക്കുന്നുണ്ട്.
'അമ്പലങ്ങളിലീവണ്ണം
തുമ്പില്ലാതെ വരയ്ക്കുകില്‍
വമ്പനാം ഈശ്വരന്‍ വന്നി-
ട്ടെമ്പാടും നാശമാക്കിടും'
എന്നെഴുതി അരങ്ങുകുറിച്ച അക്കിത്തം, തന്റെ എഴുത്തിന്റെ പരിസമാപ്തിയിലേക്കെത്തുമ്പോള്‍ കുറിക്കുന്നത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളുടെ പരിണാമവും, ആകത്തുകയുമാണ് വ്യക്തമാക്കുന്നത്. സര്‍വ്വവ്യാപിയായ ദൈവങ്ങളോ, എല്ലാ അധികാരവും കൈയ്യാളുന്ന ഭരണകൂടമോ അല്ല, ഞാനും നീയുമാണ് സര്‍വ്വ നന്മകളുടേയും സ്രോതസ്സും കാരണവും ആകേണ്ടത്.
'ആശിപ്പേറി ഭൂമി
നന്നാക്കീടുവാനെങ്കില്‍
ആദ്യമായി എന്നിലുള്ള
കളങ്കത്തെ കഴുകികളയാം ഞാന്‍.'
(ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം)